2017, ഡിസംബർ 13, ബുധനാഴ്‌ച

അവസാന വഴിയും കടക്കുമ്പോൾ

അവസാന വഴിയും കടക്കുമ്പോൾ 

അവസാന വഴിയും കടന്നു തിരിഞ്ഞു    നോക്കാതെ ഞാൻ പോകുമ്പോൾ  അവൾ എന്താകും ആലോചിച്ചിട്ടുണ്ടാകുക?
അവൾ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ മിണ്ടാതെ തിരിഞ്ഞു നടന്നത് സന്തോഷം കൊണ്ടായിരുന്നു. എന്നുള്ളിലുള്ള ഇഷ്ടം അവൾ കണ്ടുപിടിച്ചോ എന്ന പകപ്പായിരുന്നു.
ഞാൻ അവസാന വഴിയും കടന്നു മറയുന്നത് അവൾ നോക്കി നിന്നിട്ടുണ്ടാകണം, ഞാൻ തിരിഞ്ഞു നോക്കിയതേയില്ല, പിടിക്കപ്പെടരുതെന്ന മനസ്സായിരുന്നു എനിക്ക്.
പക്ഷെ, എന്റെ ആ സ്വാർത്ഥത അവളെ വേദനിപ്പിച്ചോ? അവളുടെ കണ്ണുകൾ നിറഞ്ഞോ?
ഒന്ന് തിരിഞ്ഞു നോക്കാമായിരുന്നു, ഒന്ന് പുഞ്ചിരിക്കാമായിരുന്നു.
പക്ഷെ,
ദൈവമേ, ഇത്ര നേരത്തെ വരാൻ ഞാൻ തയ്യാറായിരുന്നില്ല, എനിക്കൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു.
അതിന് മുൻപേ,... നിനക്കൊരു സൂചന തരാമായിരുന്നു, എല്ലാം ചെയ്തു തീർത്തു നിറഞ്ഞ മനസ്സോടെ ഞാൻ വന്നേനെ.
ചോറും  സാമ്പാറും രുചിയുള്ളതായിരുന്നെന്നു ഞാൻ അമ്മയോട് പറഞ്ഞേനെ,
അനിയത്തിയുടെ  തലയിൽ തട്ടി അവളെ ദേഷ്യം പിടിപ്പിക്കുന്നതിനു പകരം അവൾക്കായി വാങ്ങിയ ഡയറി മിൽക്ക് കൊടുത്ത് അവളുടെ ചിരിയും സന്തോഷവും കണ്ട് മനസ്സ് നിറച്ചേനെ,
ഇറങ്ങാൻ നേരം അച്ഛനെ നോക്കിയൊന്നു പുഞ്ചിരിച്ചേനെ,
കുറിഞ്ഞിപ്പൂച്ചയൊടിത്തിരി നേരം വർത്താനം പറഞ്ഞേനെ,
ഒടുവിൽ, അവൾ പറഞ്ഞ ഇഷ്ടം എന്റെ മനസ്സിൽ ഒരുപാടുകാലമായിട്ടുണ്ടെന്ന് പറഞ്ഞൊപ്പിച്ചേനെ, അവളുടെ കണ്ണുകളിലെ സന്തോഷമോ നാണമോ നോക്കി നിന്നേനെ.
പക്ഷെ, ഞാൻ തയ്യാറായിരുന്നില്ല, ഇത്ര നേരത്തെ വരാൻ.
നീയൊരു സൂചന തരണമായിരുന്നു.
ബാക്കി വച്ചതെല്ലാം ചെയ്തു തീർത്തേനെ.
മരണം ബാക്കി വച്ച അവസാന വഴിയും കടക്കുമ്പോൾ, നിന്നെ കാണാനായി ഓടുമ്പോൾ,
ദൈവമേ, നീയെനിക്കൊരവസരം കൂടി തരുമോ?
എനിക്കൊരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
അമ്മയെ ഒന്ന് കെട്ടിപിടിക്കണം.
കുഞ്ഞനിയത്തിയോട് ഇത്തിരി നേരം കളിക്കണം.
അച്ഛനോട് മനസ്സ് തുറന്ന് സംസാരിക്കണം.
അവളോടെന്റെ ഹൃദയം തുറക്കണം.
കുറിഞ്ഞിപ്പൂച്ചയ്ക്കും മക്കൾക്കും അൽപ്പം ചോറിട്ടു കൊടുക്കണം.
ഒടുവിൽ, നിരാശകളില്ലാതെ യാത്ര പറയണം.
ദൈവമേ, ഈ വഴിയും അവസാനിക്കാറായി,
നീയെനിക്കൊരവസരം കൂടി തരുമോ?


2017, നവംബർ 7, ചൊവ്വാഴ്ച

പാപിനാശിനി

പാപിനാശിനി 

" നീ എങ്ങോട്ട് ഒഴുകിപ്പോയതാ.. " അയാൾ കുസൃതിച്ചിരിയോടെ ചോദിച്ചു.
"ഞാൻ ഒഴുകിപ്പോയോ? ഇച്ചായി സ്വപ്നം വല്ലതും കണ്ടോ?" അവൾ അത്ഭുതത്തോടെ ചോദിച്ചു. 
നനവുള്ള മുടി ഒന്നുകൂടി വിടർത്തിയിട്ടപ്പോൾ മുഖത്തേക്കും രണ്ടുതുള്ളി വെള്ളം തെറിച്ചു. അയാൾ കിടക്കയിൽ എണീറ്റിരുന്നു. 
അവളെ പിടിച്ച് ദേഹത്തോട് ചേർക്കുമ്പോൾ അയാൾ പറഞ്ഞു, 
"നീ ഗംഗയല്ലേ...  എങ്ങോട്ടേക്കെങ്കിലും  ഒഴുകിപ്പോയാലോ.. "
" ഇച്ചായി, ഞാൻ വെറും  ഗംഗയല്ല, ഗംഗ സെബാസ്റ്യാനാണ്.. അങ്ങനൊന്നും ഞാൻ ഒഴുകിപ്പോകില്ല.. " 
അവളുടെ ചിരിയിൽ അയാളും ചേർന്നു.
***
അയാളുടെ ഷർട്ടിലെ പുതിയ മണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ ഒന്ന് ചിരിച്ചു, " ഓ അതോ, അത് അലക്സ് പുതിയൊരു പെർഫ്യൂം  കൊണ്ട് വന്നു, അതൊന്നടിച്ചു നോക്കിയതാ.. "
'അലക്സ് ലേഡി ബ്ലൂ ആണോ അടിക്കുന്നതെന്ന്' ചോദിക്കുന്നതിനു മുൻപ്അയാൾ കുളിമുറിയിൽ കയറി വാതിലടച്ചു.
അമ്മായിയോട് അതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവർ പറഞ്ഞതിങ്ങനെ..
"ആണുങ്ങളാകുമ്പ അങ്ങനെ തന്നാ.. ചെളി കാണുമ്പോ ചവിട്ടും, വെള്ളം കാണുമ്പോ കഴുകും.. നമ്മളെ ഇതൊക്കെ ക്ഷമിക്കേണ്ടത്.."
അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട അവർ വീണ്ടും  പറഞ്ഞു,  
" ഗംഗേ.. നീ ക്ഷമിക്ക്, എല്ലാം ശരിയാകും.. ഇതൊക്കെ മുൻകൂട്ടിക്കണ്ടാകും നിന്റെ 'അമ്മ നിനക്ക് പേര് വച്ചത്. സാധാരണ നസ്രാണികൾ  ഈ പേര് ഇടാറില്ലല്ലോ. .  നിന്റെ പേര് തന്നെ നോക്ക്.. ഗംഗ... പാപനാശിനിയായ ഒരു നടിയുടെ പേരാ..."
ഇവർക്കെങ്ങനാ ഇത്രയും വിവരം വച്ചതെന്ന് അവൾ അത്ഭുതത്തോടെ ആലോചിച്ചു. 
***
എപ്പോഴാണ് ഗംഗ മുറിയിലേക്ക് വന്നതെന്ന് അയാൾ അറിഞ്ഞില്ല, അലക്സിന്റെ ഭാര്യ ട്രീസയുടെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുകയായിരുന്നു അയാൾ. 
ഒരു മിന്നലൊളി  പറന്നു വരുന്നത് കണ്ടു.. ട്രീസ ഒരു നിലവിളിയോടെ കഴുത്ത് പൊത്തിപ്പിടിച്ചു.. മൂന്നു മിനിറ്റിനുള്ളിൽ അവളുടെ പിടച്ചിൽ തീർന്നു. 
ആ കാഴ്ചയുണ്ടാക്കിയ മരവിപ്പ്  മാറിയപ്പോഴാണ് അയാളുടെ കഴുത്തിലൂടെ തണുപ്പിന്റെ ചുവന്ന പാമ്പ് ഇഴയുന്നത് അയാൾ അറിഞ്ഞത്.. 
അതിനിടയിലും അയാൾ ഗംഗയുടെ ശബ്ദം കേട്ടു...
"ഇച്ചായി.. ഞാൻ പേര് മാറ്റി.. എന്റെ പേര് ഗംഗേന്നല്ല.. കാളിയെന്നാ.. ഭദ്രകാളി.. അവരുടെ ജോലി അറിയാല്ലോ അല്ലെ? പാപികളെ നശിപ്പിക്കൽ.. പാപിനാശിനി.. "
തന്റെ മുന്നിൽ നിൽക്കുന്നവൻ ആർത്തലയ്ച്ചൊഴുകുന്ന വെള്ളമാണോ, തലയോട്ടി മാലയണിഞ്ഞ മറ്റാരെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ പാടുപെടുകയായിരുന്നു അയാൾ...



2017, നവംബർ 5, ഞായറാഴ്‌ച

ഗംഗ

ഗംഗ

"എല്ലാ നടപടികൾക്ക് ശേഷവും നിങ്ങൾ പിരിയാൻ തീരുമാനിച്ച സ്ഥിതിക്ക് കോടതി ഇതിന്മേൽ ഒരു തീർപ്പ് കല്പിക്കുന്നതാണ്. എങ്കിലും എന്താണ് നിങ്ങൾ പിരിയാൻ തീരുമാനിച്ച യഥാർത്ഥ കാരണം?"
അയാൾ നിശ്ശബ്ദനായി നിന്നു. 
ആ മൂകതയെ മുറിച്ചു കൊണ്ട് അവൾ പറഞ്ഞു, 
"ഇയാളെന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നു."
അവിടെ പരന്നത് നിശ്ശബ്ദതയാണോ അതോ അതിനപ്പുറമുള്ള മറ്റെന്തെങ്കിലുമാണോന്നറിയാൻ ജഡ്ജിക്ക് കഴിഞ്ഞില്ല.
"നിങ്ങളെ പിരിഞ്ഞു ജീവിക്കാൻ കോടതി അനുവദിച്ചിരിക്കുന്നു. നിങ്ങൾ ഇന്ന് മുതൽ ഭാര്യ ഭർത്താക്കന്മാർ അല്ല."
കോടതി വരാന്തയിൽ അയാളുടെ കണ്ണുകളിൽ കണ്ട സ്നേഹം അവൾ കണ്ടില്ലെന്നു നടിച്ചു. 
അവൾക്ക് വീർപ്പുമുട്ടാൻ തുടങ്ങിയിരുന്നു.
അവളുടെ മനസ്സ് അയാൾക്ക് കേൾക്കാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു...
'എന്നെ തളച്ചിടരുത്....
ഞാനൊരു ഗംഗയാണ്..
എനിക്കും ഒഴുകിയെത്തണം..'

2017, ഒക്‌ടോബർ 8, ഞായറാഴ്‌ച

തലപ്പാക്കെട്ട് ബിരിയാണി

തലപ്പാക്കെട്ട് ബിരിയാണി

2013, ഡിസംബർ. ഒരു പ്രഭാതം.
ചെന്നൈ,
"ഡാ, പരീക്ഷ കഴിഞ്ഞു. നീയെവിടാ?".
"നീ പുറത്തേക്ക് വാ. ഞാനിവിടെ ഗേറ്റിന്റെ അടുത്തുണ്ട്."
പറഞ്ഞതു പോലെ ആശാൻ ഗേറ്റിനടുത്ത് തന്നെയുണ്ട്.
"എങ്ങാനുണ്ടാരുന്നു?".
"കുഴപ്പമില്ലാരുന്നു. അവിടെ നിന്ന ടീച്ചേഴ്സ് പറഞ്ഞു തന്നു."
"ആൾക്കാരെയൊക്കെ നേരത്തെ തന്നെ എടുത്തിട്ട് പേരിനു വേണ്ടിയാ പരീക്ഷ നടത്തുന്നതെന്ന് ഇവിടെ ആൾക്കാർ പറയുന്നത് കേട്ടു."
"അതെന്തെങ്കിലും ആകട്ടെ. അടുത്ത പ്ലാനെന്താ? ഇന്നിനി പോകാൻ ട്രെയിൻ ഇല്ല. ബസിന് പോകാൻ നടുവും വയ്യ. 
നീ ജസ്റ്റ് നോക്കിയേ ട്രയിൻ ഉണ്ടോന്ന്."
ഗൂഗിൾ ട്രെയിൻ തിരഞ്ഞു.
"ഡി ഇനിനി ഇല്ല. നാളെ രാവിലെ ഒരു പുനലൂർ പാസഞ്ചർ ഉണ്ട്. അതിനു പോകാം. റിസർവേഷൻ കാണില്ല. ലോക്കലിൽ പോകേണ്ടി വരും."
"ഓ. കെ. അതുവരെ എന്തു ചെയ്യും?".
"ഇത് ചെന്നൈയല്ലേ, എവിടെയാണോ കറങ്ങാൻ സ്ഥലങ്ങൾക്ക് പഞ്ഞം. വൈറ്റ്. ജി പി എസ് നോക്കട്ടെ. അപ്പൊ അറിയാം അടുത്തുള്ള സ്ഥലങ്ങൾ."
"നീ നോക്ക്."
"ഡി മറീന ബീച്ചിൽ പോകണമെങ്കിൽ ഒരുപാട് ദൂരമുണ്ട്. സ്കൈവാക്കാണെങ്കി അടുത്ത് ഉണ്ട്. ഒരു 2,3 കിലോമീറ്റർ. അവിടുന്ന് ഷെയർ ഓട്ടോയിൽ ടീ നഗർ പോകാം. ഒരു പത്ത് പന്ത്രണ്ട് മണിയാകുമ്പോ സ്റ്റേഷനിൽ പോകാം. ന്താ?".
"കൂൾ, പോകാം".
അങ്ങനെ ആദ്യം സ്കൈ വാക്, അവിടുന്നൊരു ഐസ് ക്രഷറും കഴിച്ച് ഷെയർ ഓട്ടോയിൽ ടീ നഗറിന്റെ തിരക്കിലേക്ക്... 
കണ്ടതും കണ്ട്‌, കേട്ടതും കേട്ട് അങ്ങനെ നടന്നു.
"ഡെയ് ഫുഡ് കഴിക്കണ്ടേ, മണി ഏഴായി. എനിക്ക് വിശക്കുന്നുണ്ട്."
"ഇവിടടുത്ത് ഒരു അപ്പൂപ്പന്റെ കടയുണ്ട്. വെങ്ങോട്ട് പോകാം. അടിപൊളി ദോശയാ." 
ശരിക്കും അപ്പൂപ്പന്റെ കടയിലെ ദോശ അടിപൊളി.
"കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്നപ്പോ ഒരു സ്‌പെഷ്യൽ സാധനം കുടിച്ചു. ജിഗ്‌രിതണ്ടാപ്പാനി. ഞാൻ വാങ്ങിത്തരാം. ഭയങ്കര ടേസ്റ്റ് ആണ്. നിനക്ക് ഇഷ്ടപ്പെടും."
 പാലും നെയ്യും ഐസും മിക്സ് ചെയ്ത ഒരു പ്രത്യേക രുചിയുള്ള സാധനം. സൂപ്പർ. 
"ഒരു പവർ ബാങ്ക് വാങ്ങണം. എന്റെ ചർജർ കേടാണ്." 
വഴിയൊരക്കച്ചവടക്കാരനിൽ നിന്നൊരു പവർ ബാങ്ക്. 650 രൂപ.
പിന്നെ നടക്കുന്ന വഴിക്ക് കണ്ട അല്ലറ ചില്ലറ സാധനങ്ങൾ.
***
പിറ്റേന്ന്. 
സെൻട്രൽ റയിൽവെ സ്റ്റേഷൻ.
"എന്തു കഷ്ടമാ ഇത്? ട്രെയിൻ ഇനി 4.30 നെ ഉള്ളു. രാവിലെയുള്ളത് ക്യാൻസൽ ചെയ്തു. നമ്മളിവിടെ ഇരിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 9 മണിക്കൂറായി. ഇവിടെ തെണ്ടിതിരിഞ്ഞു നടക്കുന്ന പട്ടികൾക്ക് പോലും നമ്മളെ അറിയാം എന്നായി."
"ഡെയ് എനിക്ക് വിശക്കുന്നു. കട്ടിയായി എന്തേലും കഴിക്കണം. ഇനി നേരം വെളുത്താലെ എന്തേലും കിട്ടൂ."
"ഡി നമ്മുക്ക് തലപ്പാക്കെട്ട് ബിരിയാണി കഴിച്ചാലോ? ഇവിടത്തെ ഫേമസാ. അങ്ങോട്ട് നോക്ക്. 50 രൂപയെ ഉള്ളു."
"50 എങ്കി 50 വാ. എനിക്ക് വിശക്കുന്നു."
നേരെ ബിരിയാണിക്കടയിലേക്ക്.
നല്ല കട.  എ സി, ഗ്ലാസ് റൂം. മുകളിൽ നിന്ന് നോക്കിയാൽ താഴത്തെ ജനക്കൂട്ടം കാണാം. 
"എസ് മാഡം. എന്ന വേണം? മെനു പാത്ത് സെല്ലുങ്കോ."
"ഓ കെ. നീങ്ക കൊഞ്ച നേരം കളിഞ്ഞു വരവിയാ?"
"നോ പ്രോബ്ലെം സർ."
വെയിട്ടർ പോയി.
"ഡി നീ എത്ര രൂപയാണ് എന്നു കണ്ടോ? ചിക്കൻ ബിരിയാണി 270. വെജിറ്റബിൾ പോലും 200. നീണ്ട 50 രൂപേട ബിരിയാണി."
"ദേണ്ട അങ്ങേര് വരുന്നുണ്ട്. എങ്ങനെ ഊരും?".
"എന്തേലും പറഞ്ഞാലേ പറ്റൂ. ഞാൻ ഫോൺ വിളിക്കാം. "
"എന്തിന്"?
അതിനു മുൻപേ വെയിട്ടർ വന്നു. 
"സെല്ലുങ്ക സാർ."
ഫോണിൽ അവന്റെ കാൾ വന്നു കട്ടായി.
പെട്ടെന്ന് ഫോൺ എടുത്തു, വായിൽ വന്നത് പറഞ്ഞു.
"എന്ത്... നിങ്ങളെത്തിയോ... ഫുഡ് കൊണ്ടു വന്നെന്നോ... ആ.. ശരി."
എന്നിട്ട് അവനോട്, "ഡെയ് അവർ ഫുഡും കൊണ്ടാണ് വന്നതെന്നു പറഞ്ഞു. "
അവൻ പെട്ടെന്ന് വൈറ്റർ നോട് പറഞ്ഞു.
"ഓർഡർ ഇല്ല. നമ്മ ഫുഡ് വന്തിടിച്ച്. താങ്കയു. "
വൈറ്ററിന്റെ മുഖം നോക്കാതെ ഞങ്ങൾ പുറത്തിറങ്ങി.
ശ്വാസം വിടാൻ എന്തു സുഖം. !
"ഡി അയാൾ മുകളിൽ നിന്ന് നോക്കുന്നുണ്ട്."
"നീ അങ്ങോട്ട് നോക്കരുത്. അങ്ങേർക്ക് സംശയം തോന്നും. "
ഞങ്ങൾ അയാളുടെ കണ്ണെത്താത്ത വശത്തേക്ക് മാറി.
"ഇനി എന്ത് ചെയ്യും? വേറെ പൈസ ഉണ്ടോ കയ്യിൽ... ?"
ബാഗിൽ തപ്പിയിട്ട് കാണുന്നില്ല.
"ഡാ.. ഇന്നാലേകൊണ്ട് എല്ലാ പൈസയും തീർന്നു. ഇനി വീട്ടിൽ പോകാൻ മാത്രേ ഉള്ളൂ. അല്ലാതെ ഒരു 70 രൂപ ഉണ്ട്."
അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ ആ ഭാവം ദയനീയമാണെന്നു എനിക്ക് മനസ്സിലായി.
"ഡി എനിക്ക് വിശക്കുന്നു."
"എനിക്കും.. ദേ അങ്ങോട്ട് നോക്ക്... ശാപ്പാട്..30 രൂപ."
അത് വാങ്ങി തുറക്കുമ്പോൾ എവിടെയോ ബിരിയാണിയുടെ മണം.
"ഡി എന്താ നോക്കുന്നെ.. തലപ്പാക്കെട്ട് ബിരിയാണിയാണെന്നു കരുതി തിന്നോ."
ആ ചോറു വാരി വായിലിടുമ്പോൾ തലപ്പാക്കെട്ട് ബിരിയാണി എൻറെ വായിൽ കപ്പലോടിക്കുന്നുണ്ടായിരുന്നു.
...എന്നാലും എന്റെ തലപ്പാക്കെട്ട് ബിരിയാണീ...


2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

നഖപ്പൂക്കൾ

നഖപ്പൂക്കൾ

.അതേ കലാലയം, അതേ അങ്കണം,
ചുവരുകളിലെ നിറം പോലുമത്.
വർഷങ്ങൾ,
അന്നുമിവിടെയീ ബൈബിളും ഗീതയും ഖുറാനും വായിച്ചിരുന്നു,
അന്നെനിക്കായി ഞാനിരുന്നെങ്കിൽ
ഇന്നീ മകൾക്കായി ഞാനിരിക്കുന്നു.
ഓർമ്മകൾ മഞ്ഞളിച്ചുതല്ലാതെ മാറ്റമില്ല മറ്റൊന്നിനും.

കായലിനരികിൽ കാറ്റേറ്റ് നഖപ്പൂമരം.
ആരോ പറയുന്നു,
ഇതാണ് ഡെലോണികസ് റീജിയ, ബിലോംഗ്സ് ടു സീസാൽപിനിയേ”.
ഗുൽ മോഹറെന്ന മരത്തിന്
നഖപ്പൂവെന്ന് പേരിട്ടത് നീയായിരുന്നു .
ഏതോ കാറ്റ് കൊണ്ടുവന്ന വിത്തിനെ
നനച്ചുറപ്പിച്ചതും നീയായിരുന്നു.
വിപ്ലവത്തീയിൽ നീയേന്തിയ വെള്ളക്കൊടി
ചോന്നതും ഇതിൻ മുന്നിലായിരുന്നു.
പിടിയോളമാണ്ട കത്തി നക്കിയ നിന്റെ
ആദ്യത്തെ തുള്ളി ചോര ഏറ്റുവാങ്ങിയതും ഇതിന്നിലകളായിരുന്നു .

അന്നാണ് നിന്റെ നഖപ്പൂമരം
ആദ്യമായി ചോപ്പണിഞ്ഞത്, പൂക്കളില്ലാതെ.
ഇന്നുമിത് ചോപ്പണിഞ്ഞുനിൽക്കുന്നു, പൂക്കളാൽ .
ഒരു പൂക്കണ്ണി നഖത്തിലൊട്ടിച്ച് കുഞ്ഞുമകൻ ചോദിക്കുന്നു,
“ഈ പൂവിനെന്തമ്മേ ഇത്ര ചോപ്പ്?”
പറയട്ടെ ഞാൻ,
ഇത് നിന്റെ ചോപ്പാ’ണെന്ന്?


2017, സെപ്റ്റംബർ 10, ഞായറാഴ്‌ച

ചിരിക്കുന്ന കണ്ണുള്ളവൾ

ചിരിക്കുന്ന കണ്ണുള്ളവൾ

"ഡീ...  ഹോസ്റ്റലിലേക്കാണോ? ഞാനാ വഴിക്കാ.. വാ."
ഞാനവളുടെ പുറകിൽ കേറി.
ഞങ്ങളെയും വഹിച്ചു കൊണ്ട് വണ്ടി തേവര ഫെറി റോഡിലേക്ക് കടന്നു.
വണ്ടിയോടിക്കുകയാണെങ്കിലും അവളുടെ പതിവ് സംസാരത്തിനൊരു കുറവുമില്ല.
"ഞാനിന്ന് എം ജി റോഡ് വഴി പോകാമെന്ന വിചാരിച്ചെ, പക്ഷേങ്കിൽ ഇപ്പൊ ഭയങ്കര ബ്ലോക്കാരിക്കും. അതാ പിന്നെ കുണ്ടന്നൂർ വഴി പോകാമെന്നു കരുതിയെ.."
ഞാൻ പുഞ്ചിരിക്കുന്നത് അവൾ കണ്ണാടിയിൽ കണ്ടു കാണണം.
"നീയെന്താടി ചിരിക്കൂന്നേ?"
"ഒന്നുല്ലാടി..".
വണ്ടി ഹോസ്റ്റലിലേക്ക് തിരിയുന്ന വളവിലെത്തി, ഞാനിറങ്ങി അവളെ നോക്കി.
ഹെല്മെറ്റിനിടയിലൂടെ ചിരിക്കുന്ന രണ്ടു കണ്ണുകൾ..
"എന്താടി നോക്കുന്നെ?"
ഒന്നുമില്ലെന്ന് ഞാൻ ചുമൽ കൂപ്പി.
ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ ഞാനാലോചിക്കുകയായിരുന്നു, ചിരിക്കുന്ന ആ കണ്ണുകളെ കുറിച്ച്, ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളെ കുറിച്ച്.
ചിരിക്കുന്ന കണ്ണുള്ളവരെ ആദ്യമായിട്ടല്ല കാണുന്നത്, എന്നാൽ ആ കണ്ണുകൾ തരുന്ന കുളിർമ്മ ഒട്ടു നേരത്തേക്ക് മനസ്സിൽ തട്ടി നിൽക്കുന്നത് ആദ്യമായാണ്.
ഈ നിമിഷം കടന്നു പോയിട്ട് ഏതാണ്ട് രണ്ടര വർഷം കടന്നിരിക്കുന്നു.
അവൾക്കും  എനിക്കുമുണ്ടായി മാറ്റങ്ങൾ.
മായാതെ നിൽക്കുന്നത് ഓർമ്മകൾ മാത്രം. 
Pic - Jayalakshmi P S

2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

മൈലാഞ്ചി

മൈലാഞ്ചി 

കടയിൽ വാങ്ങാൻ കിട്ടുന്ന കോണിനേക്കാളും ഇല പറിച്ചു അരക്കുന്ന മൈലാഞ്ചിയോടാണ് അന്നും ഇന്നും എനിക്ക് പ്രിയം. 
വീടിന്റെ മുറ്റത്ത് തന്നെ ഒരു മൈലാഞ്ചിയുണ്ടായിരുന്നു, എന്റെ ഓർമ്മ വയ്ക്കുന്നതിന് മുൻപേ ഉമ്മച്ചി നട്ടത്. 
എനിക്ക് ഓർമ്മയുള്ളത് മുതൽ അതിനെന്നെക്കാള് ഉയരമുണ്ടായിരുന്നു. 
എല്ലാ പെരുന്നാളിനും ഞാനതിൽ നിന്നും ഇലകൾ പറിച്ച് നഖം ചുവപ്പിച്ചു.
ഞങ്ങളുടെ സുറുമിയെയും സത്താറിനെയും (ആടുകൾ) അതിന്റെ ചുവട്ടിൽ കിട്ടുമായിരുന്നു.
എനിക്കൊപ്പം മൈലാഞ്ചിയും ഉയരം വച്ചു.
***
ഉമ്മച്ചി മൂക്കിൽ  നിന്ന് ചോരയൊലിപ്പിച്ച്  വീഴുമ്പോൾ മൈലാഞ്ചി പൂത്തിരുന്നു, ഒരു മണവാട്ടിയെപ്പോലെ. 
പുരയ്ക്ക് മുകളിൽ പൂത്ത ദോശക്കരി മൈലാഞ്ചിയെ അതോടെ വെട്ടി. 
എന്നിട്ടും, എനിക്കോ ഉമ്മച്ചിക്കോ മൈലാഞ്ചിയോടുള്ള പ്രണയം കുറഞ്ഞില്ല.
അതുകൊണ്ടായിരുന്നു മയ്യിത്തുകട്ടിലിൽ കിടക്കുമ്പോഴും ഉമ്മച്ചിയുടെ ഉള്ളം കയ്യിൽ മൈലാഞ്ചി ചുവന്നു കിടന്നിട്ടിരുന്നത്. 
***
വെട്ടി മാറ്റിയ മൈലാഞ്ചിയിൽ നിന്നൊരു കമ്പ് മാമി മാറ്റി നട്ടിരുന്നു, അതാദ്യമായി പൂത്തപ്പോഴാണ് ഉപ്പാക്ക്  അസുഖം വന്നത്. 
അതോടെ അതും വെട്ടി. 
മാറ്റി നട്ടില്ലെങ്കിലും പഴയ കമ്പ് വീണ്ടും പൊടിച്ചു.
***
ഇക്കുറി മൈലാഞ്ചി പൂത്തിട്ടുണ്ട്, എന്റെ ഉള്ളം കൈ ചോന്നിട്ടുമുണ്ട്. 



2017, ഓഗസ്റ്റ് 22, ചൊവ്വാഴ്ച

ആത്മാക്കൾക്ക് ഒരധ്യായം

ആത്മാക്കൾക്ക് ഒരധ്യായം 

ഞാനിങ്ങനെ കിടക്കാൻ  തുടങ്ങിയിട്ട് കുറേ നേരമായി.
എന്നിൽ നിന്നുമൂറിയ കറുത്ത ചോര മുംബൈയിലെ വിജനമായ റോഡിനെ കെട്ടിപ്പിടിച്ച് കരുവാളിച്ചു കിടന്നു.
ഏകദേശം നാല് മണിക്കാണത് സംഭവിച്ചത്, ഞാൻ വന്ന സ്കൂട്ടർ എതിരെ വന്ന ഫോർഡ് എൻഡേവരുമായി കൂട്ടിയിടിച്ചു, ആ വണ്ടി നിറുത്താതെ പോയി. 
ഒട്ടൊരു മരവിപ്പ് മാറിയപ്പോൾ ഞാനോർത്തത് ആ വണ്ടിയിലിരുന്ന മാന്യ വനിതയെയാണ്. 
അതെ, അതവർ തന്നെ. കഴിഞ്ഞ വർഷം മാനുഷിക മൂല്യങ്ങളുടെ സംരക്ഷക എന്ന പേരിൽ പുരസ്കാരം സ്വീകരിച്ചവർ.
ഞാൻ  പതിയെ അബോധാവസ്ഥയിലേക്ക് നീങ്ങുന്നുണ്ട്, എങ്കിലും ചുറ്റും നടക്കുന്നത് അറിയാൻ കഴിയുന്നുണ്ട്. 
വിജനമായ റോഡിൽ ഇടക്കിടക്ക് ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്ദം. 
എന്റെ അടുത്തായി ഒരു വാഹനം വന്നു നിന്ന്, എന്റെ മനസ്സിൽ പ്രതീക്ഷയുണർന്നു. 
ദീർഘയാത്ര പോയ ഏതോ പയ്യന്മാരുടെ സംഘമാണ്. 
മൊബൈൽ ക്യാമറ ക്ലിക്ക് ക്ലിക്ക് ശബ്ദമുണ്ടാക്കി, അവരെന്റെ ഫോട്ടോ എടുക്കുകയായിരിക്കും. 
"വാടാ, ഇനി പോകാം. ഇപ്പോൾ തന്നെ  നാൽപ്പത്തിമൂന്നു like ആയി, ഇത് പൊളിക്കും", ഒരുവൻ. 
"അതൊക്കെ ശരിയാ, എന്നാലും എങ്ങനാ അങ്ങനങ്ങു പോകുന്നെ?, നോക്ക് എന്തൊരു ചരക്കാ... ഗോവക്ക് പോയിട്ടാണേൽ ഒന്നും നടന്നില്ല.." അവൻ അടുത്തേക്ക് വരുന്ന ശബ്ദം.
"നീ വരുന്നുണ്ടോ? പോലീസ് കേസാകും കേട്ടോ. പുറകിൽ നിന്ന് മറ്റൊരുത്തന്റെ ശബ്ദം.
"നശിപ്പിച്ചു, ഒരു നല്ല കാര്യത്തിനിറങ്ങുമ്പോ പുറകീന്നു വിളിച്ചോണം.. നാശം..", അവൻ പിന്തിരിഞ്ഞു നടന്നു, വണ്ടി പോയി.
ഞാനാശ്വസത്തോടെ കിടന്നു. ഇപ്പോൾ സൂര്യൻ അസ്തമിക്കാറായി. 
എന്നിട്ടും ഞാൻ മരിച്ചില്ലല്ലോ, അതാണത്ഭുതം. 
ഒരു പാട്ട് അടുത്തടുത്തു വരുന്നുണ്ട്. 
ആളെ പിടികിട്ടി. 
എനിക്ക് ആക്‌സിഡന്റായിക്കഴിഞ്ഞു ഒരു പത്തു  മിനിറ്റ് കഴിഞ്ഞപ്പോൾ ഒരാൾ അത്‌വഴി വന്നു, എന്റെ പേഴ്സിലെ പൈസയെടുത്ത് ആശുപത്രിയിലെത്തിക്കാൻ പറയുന്നതിന് മുൻപ് എന്റെ നാവ് കുഴഞ്ഞു. 
അയാൾ പൈസയും വാങ്ങിപ്പോയി.
അതെ മനുഷ്യനാണ്അന്തിക്കള്ളും കുടിച്ച് പാട്ടും പാടി വരുന്നത്. 
എന്റടുത്ത് വന്ന അയാൾ നിന്ന്, വിമ്മി വിതുമ്പി അയാൾ പറയാൻ തുടങ്ങി, "ഇന്നലെ മുതൽ കെട്ടിയോളെടുത്ത ഒരു പൈന്റ്‌ വെടിക്കാൻ കാശ് ചോദിക്കുവാ, മൂധേവി തന്നില്ല. എന്നാൽ നിങ്ങള്.. ചോദിക്കാനെന് മുന്നേ തന്നു, നിങ്ങള് ദൈവമേ ദൈവം." എവിടെയുമുണ്ടാകും ഇതുപോലെ കുറേപ്പേർ. 
നിലത്തുറക്കാത്ത കാലുകളും വലിച്ച് അയാൾ പോയി. 
നിലാവിന്റെ തണുപ്പിനൊപ്പം ചാവിന്റെ കുളിരും എന്നിൽ അരിച്ചരിച്ച് കയറാൻ തുടങ്ങി. 
പിന്നീട് കണ്ണുതുറക്കുമ്പോൾ തെരുവുനായ്ക്കൂട്ടം എന്റെ ചോരയുടെ രുചി ആസ്വദിക്കുകയായിരുന്നു. 
നേരം ഒത്തിരി ഇരുട്ടിയിരുന്നു, നായ്ക്കൂട്ടം ആട്ടിയകറ്റപ്പെട്ടു. 
ആരൊക്കെയോ നടന്നടുത്തു, എന്റെ മേൽ ഒരു പുതപ്പ് വീണു, ആരൊക്കെയോ എന്നെ വാരിയെടുത്തു.
കാളവണ്ടിയുടെ കടകട ശബ്ദം.
***

കണ്ണ് തുറക്കുമ്പോൾ മച്ചിൽ ഒരു പല്ലി എന്നെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു.
ഞാൻ എവിടെയോ ആണ്. ശരീരം  മുഴുവൻ വേദന. പുല്ലുകൾ  പാകിയ ഒരു പലകയുടെ മേലാണ്, അരികിൽ ഗന്ധകം പോലെ എന്തോ ഒന്ന് പുകയുന്നു.
ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു, പലക കരഞ്ഞു.
പുറത്തു നിന്നും ഒരു സ്ത്രീ എന്നെ എത്തിനോക്കി, ആരൊക്കെയോ അകത്തേക്ക് കയറി വന്നു.
അവർ ഏതോ പുരാതന കഥാപാത്രങ്ങളെ പോലെ തോന്നിച്ചു.
കടുത്ത നിറത്തിലുള്ള ഒറ്റവസ്ത്രം ശരീരം മുഴുവൻ പുതച്ചിരിക്കുന്നു.
കൂട്ടത്തിലൊരാൾ എന്റെ നാഡിമിടിപ്പ് പരിശോധിച്ചു, കണ്ണുകൾ തുറന്ന് നോക്കി, എവിടെയോ ഒന്ന് ഞെക്കി, ഞാൻ ഞരങ്ങി, എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു.
ഞാനാ കിടപ്പിൽ രണ്ടാഴ്ചയോളം കിടന്നു.
എന്നും രാവിലെ, ആദ്യം കണ്ട സ്ത്രീ എന്റെ ദേഹം തുടച്ചു, മരുന്നുകൾ വച്ചു.
ആദ്യമെനിക്ക് വല്ലാത്ത നാണമായിരുന്നു, പിന്നെ അവരും ഒരു പെണ്ണല്ലേ എന്നോർത്തപ്പോൾ.... ശരിക്കും പറയട്ടെ, വേദനക്ക് മുന്നിൽ ആണായാലും പെണ്ണായാലും എനിക്ക് തുല്യമായിരുന്നു.
ഏതൊക്കെയോ പച്ചിലകളും കോഴിമുട്ടയും ഉടച്ചു ചേർത്ത കുറുകിയ പാനീയമായിരുന്നു മൂന്നു നേരത്തെയും ഭക്ഷണം.
രണ്ട ദിവസത്തിലൊരിക്കൽ വൈദ്യനെന്നു തോന്നിച്ച ആൾ വന്നു പരിശോധിക്കും.
എനിക്ക് എണീറ്റിരിക്കാമെന്നായി, സംസാരിക്കുമ്പോൾ മോണ മുറിഞ്ഞ നൊമ്പരം.
"ഇതെവിടെയാ..?", അവർ പരസ്പരം  നോക്കി.
പുറത്തു നിന്നും ഒരു ചെറുപ്പക്കാരൻ അകത്തേക്ക് വന്നു, "പേടിക്കണ്ട, നിങ്ങൾക്കിപ്പോൾ എങ്ങനെയുണ്ട് മാഡം?"
ഞാൻ കുഴപ്പമില്ല എന്ന്  പറഞ്ഞു.
പിന്നെയും ഒരാഴ്ചക്കാലം കടന്നപ്പോൾ എനിക്ക് നടക്കാമെന്നായി, അതും പതിയെ.
 ആ  സ്ത്രീയുടെ കയ്യും പിടിച്ച് വൈകുന്നേരങ്ങളിൽ ഞാൻ നടക്കാൻ പോകുമായിരുന്നു. ചിലപ്പോഴൊക്കെ ആ ചെറുപ്പക്കാരനും കൂടെയുണ്ടാകുമായിരുന്നു.
ചെറിയൊരു ഗ്രാമമാണത്, അടുക്കിയടുക്കി വൃത്തിയുള്ള കുടിലുകൾ, ചിക്കിചികഞ്ഞു നടക്കുന്ന കോഴികൾ..
കൃഷിപ്പണികളും കാലികളുമായി തികച്ചും പ്രാചീനമായൊരു ഗ്രാമം.
എന്നെ ആദ്യമായി നടക്കാൻ കൊണ്ടു പോകുമ്പോൾ ശബ്ദമുഖരിതമായ അന്തരീക്ഷം പെട്ടെന്ന് നിശബ്ദമായി, എല്ലാവരും കുടിലിനു പുറത്തു വന്ന് എന്നെ നോക്കി നില്ക്കാൻ തുടങ്ങി,
കുട്ടികൾ അമ്മമാരുടെ പുറകിൽ നിന്നും തലയെത്തിച്ചു നോക്കി.
പിന്നെപ്പിന്നെ ഞാൻ അവർക്ക് സ്ഥിരം കാഴ്ചയായി, കാണുമ്പോൾ ചിരിക്കാമെന്നായി.
എങ്കിലും അവരുടെ ഭാഷ എനിക്ക് അജ്ഞാതമായിരുന്നു.
ബസുദേവ് എന്ന പേരുള്ള ആ ചെറുപ്പക്കാരൻ മാത്രമാണ് ഹിന്ദി സംസാരിച്ചിരുന്നത്, അയാൾ ഗ്രാമത്തലവന്റെ അനന്തരവനാണ്, ഗ്രാമത്തിൽ വിദ്യാഭ്യാസമുള്ള ഏക ആളും  അയാൾ തന്നെ.
ഗ്രാമം നിറയെ ഉത്തരേന്ത്യയെ അനുസ്മരിപ്പിക്കും വിധം ഗോതമ്പുവയലുകളാണ്.
ഇങ്ങനെയൊരിടം ഭൂഗോളത്തിലുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം.
ചൈന- ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും മുംബൈയിലേക്ക് കുടിയേറിപ്പാർത്തവരാണിവർ, തനി മംഗോളിയക്കാരെ അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതി.
ഇങ്ങനൊരു വംശത്തെ പറ്റി പ്രസിദ്ധ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ  എനിക്ക് കേട്ടുകേൾവി പോലുമില്ല.
ഇതൊക്കെ ഇടക്കിടക്ക് ബസുദേവിൽ നിന്ന് വീണു കിട്ടിയ വിവരങ്ങളാണ്. 
അയാളാ ഗ്രാമത്തിന്റെ പേര് മാത്രം ഇതുവരെ പറഞ്ഞിട്ടില്ല. 
***
സ്ത്രീകൾ ആ ഒറ്റവസ്ത്രത്തിന്റെ തുമ്പു കൊണ്ട് തല മറച്ചിരുന്നു. കാതിൽ തോട്ട പോലെ ഒരാഭരണം. പുരുഷന്മാർക്ക് വയറിന്റെ വലതു ഭാഗത്തു നാരുകൾ കൊണ്ടൊരു കെട്ടുണ്ട്. അരയിലെപ്പോഴും ഞാത്തിയിട്ടിരിക്കുന്ന കത്തി കാണാം. 
കൃഷിയോടൊപ്പം വേട്ടപ്പണികളും സുലഭം, വലിയ മൃഗങ്ങളാണെങ്കിൽ അന്ന് ആഘോഷമാണ്. 
എന്നെ നോക്കുന്ന സ്ത്രീക്ക് ഒരു മകളുണ്ട്, കരിനീലക്കണ്ണുള്ള ഇരുനിറമുള്ള ഒരു കുഞ്ഞു കുട്ടി, നാല് വയസ്സ് വരും. 
വൈകുന്നേരങ്ങളിൽ അവളെന്റെ മുറിയുടെ വാതിൽക്കൽ വന്നെത്തി നോക്കി നിൽക്കാറുണ്ട്, ഇന്നും പതിവ് തെറ്റിച്ചില്ല.
ഞാനവളെ കൈകാട്ടി വിളിച്ചു, അവൾ മടിച്ചു മടിച്ച് അകത്തേക്ക് വന്നു.
"എന്താ പേര്?" അവൾ മനസ്സിലായില്ലെന്ന ഭാവത്തിൽ എന്നെ നോക്കി. പിന്നീട് കിണ്ണത്തിലിരുന്ന പച്ചിലകൾ ആമി(ആ സ്ത്രീയുടെ പേരാണ്) ചെയ്യുന്നത് പോലെ എന്റെ കരിഞ്ഞ മുറിവിൽ പുരട്ടി.
"ചിമിലീ.." പുറത്ത് ആമി നീട്ടി വിളിച്ചു.
പിടിക്കപ്പെട്ടതുപോലെ അവൾ എന്നെ നോക്കി.
'ആയി..' എന്ന് പറഞ്ഞു കിണ്ണം നിലത്തു വച്ച് ഓടിപ്പോയി.
***
ഇപ്പോൾ വൈകുന്നേരങ്ങളിൽ ഞാൻ തനിയെയാണ് നടക്കാനിറങ്ങാറ്. ചെറിയ ബുദ്ധിമുട്ടൊഴിച്ചാൽ ഞാൻ പൂർണ്ണ ആരോഗ്യവതിയായിരുന്നു. 
ഈ സമയങ്ങളിലാണ് ഭർത്താക്കന്മാർക്കായി പാകം ചെയ്ത് പെണ്ണുങ്ങൾ കാത്തിരിക്കുന്നത്. ഓരോ വീട്ടിലും ആ നേരം വരുന്ന മാറ്റമാണത്. 
കോഴികളും കാലികളും അലച്ചിൽ മതിയാക്കി കൂടുകളിലണയും.
ഞാനിപ്പോൾ ആ ചെറിയ ഗ്രാമത്തിലെ എല്ലാ ജീവികൾക്കും പരിചിതയായിക്കഴിഞ്ഞു, കുഞ്ഞു കുട്ടികൾ എന്റെ കൈ പിടിച്ച് നടക്കാറുണ്ട്.
ഭാഷയ്ക്കതീതമായ ഒരു ഹൃദ്യ സ്നേഹമുണ്ട് ഈ ജനങ്ങൾക്ക്. 
എനിക്ക് മുന്നിൽ കുടവുമെടുത്ത് നടന്ന പെൺകുട്ടിയും എതിരെ പണിയായുധങ്ങളുമായി വന്ന ചെറുപ്പക്കാരനും ഗൂഢ സ്നേഹത്തിന്റെ നോട്ടം കൈമാറി.
ഞാനും എന്റെ കാമുകനെ ഓർത്തു, അയാളിപ്പോൾ മറ്റൊരുത്തിക്കൊപ്പമായിരിക്കുമെന്നുറപ്പ്.
ഞാൻ മടങ്ങിയെത്തുമ്പോൾ ബസുദേവ് കാത്തിരിക്കുകയായിരുന്നു.
"മാഡം.. നിങ്ങൾക്ക് നാളെ പുറപ്പെടാം. ഇപ്പോൾ നിങ്ങൾ പൂർണ്ണ ആരോഗ്യവതിയാണ്. രാവിലെ പതിനൊന്നു മണിക്ക് വണ്ടി വരും".
ചിമിലി എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു, അവളുടെ മുഖം പ്രസന്നമല്ല, അവൾക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു. 
ഉടനെ ഒരു മടക്കം ആഗ്രഹിച്ചതല്ല, പോയല്ലേ തീരു. 
***
"മാഡം..." ബസുദേവ് വിളിച്ചു.
കാളവണ്ടിയുടെ താളത്തിനൊത്ത് മനസ്സും ചലിക്കുകയായിരുന്നു.
"മാഡത്തിന്റെ 'ആത്മാക്കൾക്ക് ഒരധ്യായം' നന്നായിരുന്നു.. ഞാനത് വായിച്ചിട്ടുണ്ട്.."
ഞാൻ നന്ദി സൂചകമായി ചിരിച്ചു.
"മാഡത്തിന് ആ ഗ്രാമം എവിടെയാണെന്നറിയുമോ..?"
"ഇല്ല, അതൊക്കെ പണ്ട് ആരൊക്കെയോ എഴുതി വച്ചതിന്റെ തനിയാവർത്തനം മാത്രമാണ്. ആ ഗ്രാമം എന്ന ഒന്നുണ്ടോ എന്ന് തന്നെ എനിക്കറിയില്ല".
"അങ്ങനെയൊന്നുണ്ട് മാഡം , അവിടെ നിന്നാണ് നമ്മൾ മടങ്ങുന്നത്..".
ഉള്ളിലെന്തൊക്കെയോ തണുത്തുറഞ്ഞ പ്രതീതി.
ഈ ഗ്രാമത്തെ പട്ടിയാണോ ഞാനെഴുതിയത്..? പുറം ലോകവുമായി ബന്ധമില്ലാത്ത, പരസ്പരം കലഹിക്കുന്ന, അപരിഷ്‌കൃതരായ, നരഭോജികളുടെ വെളിച്ചമെത്താത്ത ഇടാമെന്നു ഞാൻ വിശേഷിപ്പിച്ച ഗ്രാമം...മാഗില ഗാവ്.. ഇതാണെന്നോ? .. വിശ്വസിക്കാൻ പ്രയാസം..
വിശ്വസിക്കാനാവാതെ ഞാൻ ബസുദേവിന്റെ മുഖത്തേക്ക് നോക്കി, "അതെ മാഡം, നിങ്ങൾ താമസിച്ചത് മാഗിലയിലാണ്.
അവർക്ക് ഞങ്ങളുടെ മണ്ണിൽ കോൺക്രീറ്റ് കെട്ടിടങ്ങളുണ്ടാക്കണമായിരുന്നു. .. ഞങ്ങളുടെ പുഴയിലെ വെള്ളം കുപ്പിയിലാക്കി കയറ്റി അയക്കണമായിരുന്നു, ഞങ്ങൾക്ക് പണത്തേക്കാളും അന്നം തരുന്ന മണ്ണായിരുന്നു വലുത്, തലമുറകളുടെ കറുത്തലാണത്.."
ബസുദേവ് ഒന്ന് നിറുത്തി,
"എതിർത്ത്, ഫലമോ.. ഞങ്ങൾ അപരിഷ്‌കൃതരും ആർക്കും വേണ്ടാത്തവരുമായ നരഭോജി സമൂഹമായി മാറി. യാഥാർഥ്യമെന്തെന്നറിയാതെ നിങ്ങളും അതേറ്റു പിടിച്ചു. വെളിച്ചമെത്താത്ത ഇടാമെന്നു വിശേഷിപ്പിച്ചു. "
കാളവണ്ടി നിന്നു.
"മാഡം, ഇവിടെ നിന്ന് നിങ്ങൾ തനിച്ച് സഞ്ചരിക്കണം, ആ കാണുന്നതാണ് മെയിൻ റോഡ്. അവിടെ നിങ്ങളെ സ്വീകരിക്കാൻ ആളുകൾ എത്തിയിട്ടുണ്ട്"
ഇറങ്ങി യാത്ര പറയാൻ നിൽക്കുമ്പോൾ ബസുദേവ് പറഞ്ഞു,
"മാഡം, നിങ്ങളിനി ഞങ്ങളെ അന്വേഷിച്ചു വന്നാൽ ഞങ്ങൾ ഉണ്ടാകണമെന്നില്ല. ഇപ്പോൾ ഈ ഇന്ത്യാമഹാരാജ്യത്തിന്റെ ഭൂപടത്തിൽ തന്നെ ഇല്ല. അങ്ങനെയുള്ളവർ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷമായാൽ ആരാണറിയുക..?".
ബസുദേവ് കാളകളെ തെളിച്ചു. ആ വണ്ടിയുടെ ശബ്ദം മറയുന്നത് വരെ ഞാനവിടെ നിന്നു.
***
പുറത്തെത്തുമ്പോൾ എന്റെ സഹപ്രവർത്തകരും, കാമുകനും, എന്നെ ഇടിച്ചിട്ട് നിർത്താതെ പോയ ആ മാന്യ വനിതയുമടക്കം കുറെ ആളുകൾ നിൽപ്പുണ്ടായിരുന്നു.
"വെൽകം ബാക്", പൂച്ചെണ്ട് നൽകി ആ മാന്യ വനിത എതിരേറ്റു.
"താങ്ക്സ്", ഞാൻ നന്ദി പറഞ്ഞു.
"ഡിയർ, ഐ മിസ്ഡ് യു.." എന്റെ കാമുകൻ എന്നെ ചേർത്തു പിടിച്ചു.
"മീ ടൂ.." അയാളുടെ കാമുകി ആകാശത്തേക്ക് നോക്കി പല്ലിറുമ്മി.
വണ്ടിയിൽ കയറി പുറത്തേക്ക് നോക്കുമ്പോൾ ആ ചെറിയ ഗ്രാമത്തിലേക്ക് നീളുന്ന നൂലുപോലെയുള്ള പാത കാണാം.
ആ മാന്യ വനിത അടുത്ത വന്നിരുന്നു, "ആർ ഉ ഓക്കേ നൗ?"
"യെസ് താങ്ക്സ്".
ഞാനാലോചിക്കുകയായിരുന്നു, ഇവരൊക്കെ മനുഷ്യരാണോ എന്ന്, വെറും കോലങ്ങൾ, സ്വത്വമില്ലാത്ത ആത്മാക്കൾ, ഇവർക്ക് വേണ്ടിയായിരുന്നു അധ്യായമെഴുതേണ്ടിയിരുന്നത്. ഇവരുടെ മനസ്സുകളിലാണ് വെളിച്ചമെത്താത്തത്.
തിരുത്തണം,
ആദ്യം മുതൽ തിരുത്തണം.
വീണ്ടെടുക്കണം,
വെളിച്ചമുള്ള ഇടമാക്കി കുറിക്കണം. 


2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച

നീർപ്പോളകളേ വിട

നീർപ്പോളകളേ വിട 


നേരം വളരെയായി, എനിക്ക് വിശക്കുന്നുണ്ടായിരുന്നു. 
ഇപ്പോഴൊന്നും വണ്ടി വരുമെന്ന് തോന്നുന്നില്ല, ഇനിയും വൈകും.
ഗാർഡിനോട് അന്വേഷിച്ചപ്പോൾ പറയുകയുണ്ടായി, പാളത്തിൽ ഏതോ മരമൊടിഞ്ഞു വീണെന്ന്. 
സ്റ്റേഷൻ ഏറെക്കൂറെ വിജനമായിരുന്നു. ബാഗിൽ ചോറുരുപ്പുണ്ട്, 'എടുത്ത് കഴിച്ചാലോ?'
തണലുള്ള മരച്ചുവട്ടിൽ ബെഞ്ച് ഞാൻ കണ്ടെത്തി. 
പൊതിയഴിക്കുമ്പോഴേക്കും പ്രാകൃതമായ, കുളിച്ചിട്ട് ഏറെ ദിവസമായ, പാറിപ്പറന്ന മുടിയുള്ളൊരാൾ എന്റെ മുന്നിൽ വന്ന് എന്നെ സൂഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. 

എനിക്ക് പേടിയായിത്തുടങ്ങിയിരുന്നു. 'ചോറുവേണമോ' എന്ന ചോദിക്കാമെന്ന് കരുതി. 
അപ്പോഴേക്കും അയാളെന്റെ മുഖത്തിനരികിൽ മുഖം കൊണ്ട് വന്നു. 
ഞാൻ പുറകിലേക്ക് ഭയപ്പാടോടെ മാറി.
"'അമ്മ തന്ന പൊത്തിയാണല്ലേ, ഉം.. ഒരു വറ്റും കളയരുത്, തിന്നോ..തിന്നോ"
അയാൾ കൈകൊണ്ട് ആംഗ്യം കാണിച്ചു, എന്നിട്ട് മാറാപ്പും തൂകി പൊട്ടിച്ചിരിച്ചുകൊണ്ട് യാത്രയായി. 
ഒരു വറ്റും തൊണ്ടയിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല, വല്ല വിധേനെയും കുത്തി നിറച്ച്, ഒരു ബോട്ടിൽ വെള്ളവും തൊണ്ടയിലേക്കൊഴിച്ച് എഴുന്നേറ്റപ്പോഴേക്കും തീവണ്ടി വരാറായി എന്ന അറിയിപ്പ് കിട്ടി. 


തിരക്കധികമില്ലാത്തതു കൊണ്ട്  ജനാലയ്ക്കരികിലെ സീറ്റ് തന്നെ കിട്ടി. 
പുറം കാഴ്ച്ചകൾ പിന്നിലേക്കോടാണ് തുടങ്ങി, കണ്ണുകളെ മയക്കം പിന്തുടരാൻ തുടങ്ങി.
ഏതോ സ്റ്റേഷനിൽ നിന്നും പുറപ്പെടുമ്പോൾ എവിടെ നിന്നു മൈക്ക് വലിയ വായിൽ നിലവിളിക്കുന്നത് കേട്ടു, 
"ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഉൻ", ആരോ മരിച്ചിരിക്കുന്നു, ഞാനുമത് ഏറ്റു ചൊല്ലി. 
***
ഏകദേശം ഒൻപത് വര്ഷങ്ങള്ക്കു മുൻപാണ്, ഞാനീ വരികളുടെ അർഥം ശരിക്ക് മനസ്സിലാക്കുന്നത്. 
ആൻ മദ്രസ വിട്ടു വരുമ്പോൾ നേർത്ത മഴയുണ്ടായിരുന്നു. 
നീർപ്പോളകൾ നിലത്തുവീണ് തകരുന്നതും നോക്കി ഞാൻ നടന്നു. 
ഉമ്മച്ചി കുടയുമായി വഴിയിൽ കാത്തുനിൽപ്പുണ്ടായിരുന്നു. 
"മഴ നനഞ്ഞോ?"
'ഇല്ലെന്ന്' ഞാൻ ചുമൽ കൂപ്പിക്കാനിച്ച്. 
"നല്ല ആളാണ്, മഴ കണ്ടാൽ നനയാത്ത കുട്ടി.."
ഞാൻ ചരിച്ചു കൊണ്ട് ഉമ്മച്ചിയെ തോണ്ടി..
"ഉമ്മാ.. ഞാൻ മഴയത് കുളിച്ചോട്ടെ...?"
മഴ കണ്ടാൽ ഞാൻ നിൽക്കില്ലെന്ന് ഉമ്മച്ചിക്കറിയാം. 
"വേഗം കയറണം കേട്ടോ.."
വീട്ടിലെത്തിയപാടെ തട്ടവും പർദ്ദയും ഊരിയെറിഞ്ഞ ഞാൻ മഴയിലേക്കു ചാടി. 
കൈവെള്ളയിൽ വീഴുന്ന മഴത്തുള്ളികളെ താഴെയിട്ട് പൊട്ടിക്കുക എന്നതായിരുന്നു എന്റെ പ്രധാന വിനോദം.
അടുക്കളയിൽ കത്തിക്കാനിട്ടിരുന്ന പേപ്പറുകൾ പെറുക്കി കളിവള്ളമുണ്ടാക്കി, അതിൽ കയറ്റിവിടാൻ ഉറുമ്പുകളെ തിരയുമ്പോഴായിരുന്നു ഇടി വെട്ടിയത്.
ഉമ്മച്ചി പാഞ്ഞെത്തി, 'കേറിപ്പോ അകത്ത്'
ഇനിയും കളിച്ചാൽ ചുള്ളിക്കമ്പിന്റെ പാട് തുടയിൽ വീഴുമെന്നറിയാം. 

വൈകിട്ട് ഖുർആനൊത്തുമ്പോൾ ഞാൻ ചോദിച്ചു, "ഉമ്മച്ചി,, ഇതിന്റെ അർത്ഥമെന്താ...?, ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഉന്"
ഉമ്മച്ചി ഒരു നിമിഷം എന്നെ നോക്കിയിട്ട് പറഞ്ഞു, "ഇത് ആർക്കെങ്കിലും മരണമോ ആപത്തോ സംഭവിക്കുമ്പോൾ പറയുന്ന വാക്യമാണ്."
രാത്രി വീണ്ടും മഴ കനത്തു.
വാതില്പടിയിലിരുന്ന് താഴെ വീഴുന്ന നീർപ്പോളകളെ എണ്ണുകയായിരുന്നു ഞാൻ.
അകത്തു നിന്ന്  ഉമ്മച്ചി വിളിക്കുന്നു. 
ഞാനോടി അകത്തുചെന്ന്, കടയടച്ച് വാപ്പച്ചി വന്നിട്ടുണ്ട്, ഉറങ്ങാറായി.


പിറ്റേന്ന്, മദ്രസ വിട്ടു വരുമ്പോൾ വീട്ടിൽ ഉമ്മച്ചിയില്ല, ആരുമില്ല, 
കുഞ്ഞുമ്മ പറഞ്ഞു ,'ആശുപത്രിയിൽ പോയി..'
രാത്രി ഏറെ നേരമായിട്ടും കണ്ടില്ല, ഞാനുറങ്ങാൻ കിടന്നു, ഉമ്മച്ചിയുടെ വിരലുകളെ മുറുകെ പിടിക്കാതെ കിടക്കാൻ ഒരു സുഖവുമില്ല. 
അനിയൻ തൊട്ടടുത്ത് സുഖമായി ഉറങ്ങുന്നു. 
എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്, ഞാനുണർന്നപ്പോൾ വീട് നിറച്ചും ആളുകളാണ്. 
ഞാനുണർന്നെന്ന് കണ്ടപ്പോൾ ആരൊക്കെയോ എന്നെ  വീണ്ടും ഉറക്കാനാരംഭിച്ചു. 
എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു, പേടിയും. 
'എനിക്ക് ഉമ്മച്ചിയെ കാണണം.'
ഞാൻ കരയാൻ തുടങ്ങി, എന്റെ കരച്ചിൽ കേട്ട് അനിയനും. 
പള്ളിയിൽ നിന്ന് ആ വാക്യം മൂന്ന് പ്രാവശ്യം ഉയർന്ന കേട്ടു.
മുറ്റത്ത് ഒരാംബുലൻസ് വന്നു നിന്നു. 
ആരൊക്കെയോ ഉമ്മച്ചിയെ എടുത്ത്  കൊണ്ടുവന്നു. 
ഉമ്മച്ചിയെ വെള്ള പുതപ്പിച്ചിരുന്നു. 
ആരൊക്കെയോ കരയാൻ തുടങ്ങി.
എന്തോ പേടി തട്ടിയ പോലെ അനിയനും കരയാൻ ആരംഭിച്ചു, എനിക്കൊന്നും മനസ്സിലായില്ല. 

എന്റെ കയ്യിലേക്ക് ആരോ ഖുർആനെടുത്തു തന്നു, ആരൊക്കെയോ 'യാസീൻ' ഓതാൻ തുടങ്ങി.
എനിക്ക് അറിയുന്നവരും അറിയാത്തവരും ഞങ്ങളെ രണ്ടു പേരെയും ചേർത്ത് നിറുത്തി. 
എനിക്കും എന്തൊക്കെയോ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. 
അന്തരീക്ഷത്തിൽ ചന്ദനത്തിരി മണക്കാൻ തുടങ്ങി.

വൈകിട്ട് വീണ്ടും മഴ തുടങ്ങി.
ഞാൻ ടെറസ്സിലിരുന്ന് മഴത്തുള്ളികളെ തറയിലിടുകയായിരുന്നു, 
ഏറെ നേരം കാണാതാകുമ്പോൾ ഉമ്മച്ചി വരുമെന്നും എന്നെ വിളിച്ചു കൊണ്ട് പോകുമെന്നും ഞാൻ കരുതി. 
മാമ വന്ന് എന്നെ പൊക്കിയെടുത്തു.
ഞാൻ കുതറി വിളിച്ചു, "ഉമ്മച്ചിയേ....".
 ***
ഞാൻ കുതറിയത് ആരും കണ്ടില്ലെന്ന് തോന്നുന്നു. കണ്ടാൽത്തന്നെ ഉറക്കം ഞെട്ടിയതാണെന്ന് കരുതട്ടെ. 
കണ്ണും മുഖവും തുടച്ച വാച്ചിൽ നോക്കി, അറ മണിക്കൂറിനുള്ളിൽ എന്റെ സ്റ്റേഷനെത്തും. 
ഞാൻ വന്നത് ഓർമ്മ ദിവസം കൂടാനാണ്, 'ഓർമ്മിക്കാൻ വേണ്ടിയുള്ള ഓർമ്മ ദിവസം' കൂടാൻ 
സ്റ്റേഷനിലിറങ്ങി  പുറത്തേക്ക് നടക്കുമ്പോൾ മഴ കൂടെ വന്നു. 
'നീ പിന്നെ കളിയ്ക്കാൻ വന്നില്ല..' മഴ പരാതി പറഞ്ഞു. 
'കളിക്കാനിറങ്ങുമ്പോൾ തിരിച്ചു വിളിക്കാൻ ആരുമില്ല'. ഞാൻ മറുപടി  പറഞ്ഞു.
മഴ ഒരു നിമിഷം നിശബ്ദമായി. 
ഞാൻ തുടർന്നു,  'ഞാൻ വിട പറയുകയാണ്, നീർപ്പോളകളെ വിട'.


കുറിപ്പ്- 
ഒരിക്കൽ ഉമ്മച്ചി അടുക്കളയിൽ പച്ചക്കറി മുറിക്കുകയായിരുന്നു. പെട്ടെന്ന്, ഉമ്മച്ചിയുടെ കൈ മുറിഞ്ഞു. ചോര പൊടിഞ്ഞത് ഉമ്മച്ചിക്കാണെങ്കിലും നന്നായി വേദനിച്ചതെനിക്കാണ്.
എന്റെ മുഖം കണ്ട ഉമ്മച്ചി പറഞ്ഞു, "ഇക്കണക്കിന് ഞാനെങ്ങോട്ടെങ്കിലും പോയാലോ?"
"ഞാനും  വരും".
"നിന്നെ കെട്ടിച്ചു വിട്ടാലോ?"
"ഞാൻ കെട്ടുന്നില്ല".
"ഞാനങ് മരിച്ചു പോയാലോ? നിനക്ക് കൂടെ മരിക്കാൻ പറ്റില്ലല്ലോ.."
"ഞാൻ വന്ന് കാവലിരിക്കും".
അന്നങ്ങനെ പറഞ്ഞത് വ്യക്തമായി ഓർമ്മയുണ്ട്.
എന്നിട്ടീന്ന്, 
ഉമ്മച്ചിയെവിടെ, ഞാനെവിടെ?


2017, ജൂലൈ 27, വ്യാഴാഴ്‌ച

Will You Fly Through My Balcony?

Will You Fly Through My Balcony?

ഒരിക്കൽ അവൾ അവനോട് ചോദിച്ചു.
"Will you fly through my balcony?"
അവൻ ആദ്യം ഒന്നമ്പരന്നു,
പിന്നെ, ശരീരം ചുരുക്കിചുരുക്കി
അവളുടെ ബാൽക്കണിയിലൂടെ പറന്നെങ്ങോ പോയി 


2017, ജൂലൈ 24, തിങ്കളാഴ്‌ച

ഡിയർ സെറ

ഡിയർ സെറ

ഡിയർ സെറ,
                   ഈ കത്ത് കിട്ടുമ്പോൾ നിങ്ങളൊരുപക്ഷേ അത്ഭുതപ്പെടണമെന്നില്ല. നിങ്ങൾ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തോരാള് നിങ്ങൾക്ക് കത്തെഴുതുന്നത് പുതുമയല്ലെന്നറിയാം. നിങ്ങൾ കിട്ടുന്ന കാതുകൾ വായിക്കുമോ എന്നെനിക്കറിയില്ല. പക്ഷെ, നിങ്ങളിത് വായിക്കാൻ വേണ്ടി മാത്രമാണ് കവറിനു പുറത്ത് ഗർഭ പാത്രത്തിൽ കിടക്കുന്ന കുഞ്ഞിന്റെ പടം വരച്ചത്.
                  പരിചയപ്പെടുത്താൻ മറന്നതല്ല, ഞാൻ മൻഹ ബഷീർ, ഒരു ഗവണ്മെന്റ് ആശുപത്രിയിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. നിങ്ങൾക്കെന്റെ പേരോ മുഖമോ ഓർമ്മയുണ്ടാകാൻ വഴിയില്ല. ഞാൻ പ്രശസ്തയല്ല, വ്യത്യസ്തയുമല്ല, ഒരു സാധാരണ കുടുംബിനി.
                  സെറ, ഇന്നലെ ടീവിയിൽ നിങ്ങളുടെ അഭിമുഖം കണ്ടിരുന്നു, സാഹിത്യ അക്കാദമി അവാർഡുകളും റിയാലിറ്റി ഷോകളുമായി തിരക്കിലാണെന്ന് മനസ്സിലായി. ഇന്നലത്തെ ഇന്റർവ്യൂ കണ്ടപ്പോഴാണ്നിങ്ങൾ വീണ്ടും വിവാഹം കഴിച്ചില്ലെന്നറിഞ്ഞത്. നിങ്ങൾ ഒരു വിവാഹമൊക്കെ കഴിച്ച, സന്തോഷമായി, കുടുംബമായി കഴിയുന്നു എന്നായിരുന്നു എന്റെ തോന്നൽ.
                   ഞാൻ പറഞ്ഞില്ലേ നിങ്ങൾക്കെന്നെ ഓർത്തെടുക്കാൻ സാധിക്കില്ലെന്ന്, കാരണം, ഞാൻ നിങ്ങളുടെ മുന്നിൽ വരുമ്പോഴൊക്കെ നിങ്ങൾ അബോധാവസ്ഥയിൽ ആയിരുന്നു. തലയിലും കൈകാലുകളിലും ചുറ്റിക്കെട്ടുകൾ, കഴുത്തിന് ചുറ്റും കോളർ, ഞരമ്പുകളിൽ ഘടിപ്പിച്ച ട്യൂബുകൾ, ശ്വസന സഹായി, ചുറ്റും നടക്കുന്നത് ഒന്നും നിങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. പിന്നെങ്ങനെ നിങ്ങളെന്നെ ഓർത്തെടുക്കും?
                എന്നെയീ കത്തെഴുതാൻ പ്രേരിപ്പിച്ചത് നിങ്ങളിന്നലെ ഇന്റർവ്യൂവിൽ പറഞ്ഞ ആ വാക്കുകളാണ്, 'അവൻ മരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എവിടെയോ ആ കുഞ്ഞു ജീവിച്ചിരിപ്പുണ്ട്' - നിങ്ങൾ പറഞ്ഞത് സത്യമാണ്, ആ കുഞ്ഞു ജീവിച്ചിരിപ്പുണ്ട്, കഴിഞ്ഞ പതിനാല് വര്ഷങ്ങളായി എന്റെ മക്കളിലൊരാളായി ജീവിച്ചിരിക്കുന്നു. അമാൻ ബഷീർ, അതാണവന്റെ പേര്. തീർത്തും നിങ്ങളുടേത് പോലുള്ള കണ്ണുകളും മുടിയും. അവൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്, 'ഉമ്മാ, എന്റെ മുടിയെന്താ ചുരുണ്ട പോയതെന്ന്', ഞാൻ പറയും, 'നിന്റെ ഉപ്പുപ്പാന്റെ മുടി ചുരുണ്ടതായിരുന്നു', കള്ളമാണത്.
                   നിങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട ദിവസം മറ്റൊരാശുപത്രിയിൽ ഡ്യൂട്ടി നേർസായിരുന്നു ഞാൻ. കൊക്കയിൽ നിന്ന് നിങ്ങളുടെ ചോരയിൽ കുളിച്ച ശരീരവും നിങ്ങളുടെ ഭർത്താവിന്റെ കത്തിക്കരിഞ്ഞ ബോഡിയും കിട്ടിയിരുന്നു. വെറും രണ്ട് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ പിഞ്ചു ശരീരം മാത്രം കിട്ടിയില്ല, അതിനെ മൃഗങ്ങൾ ഭക്ഷിച്ചിട്ടുണ്ടാകുമെന്ന് പോലീസും വിധിയെഴുതി. അവർ നിങ്ങളുണർന്നപ്പോൾ പറഞ്ഞത് 'ആ കുട്ടി മരിച്ചു പോയി' എന്നാകണം.
                    ആ നേരം അവൻ എന്റെ കൈകളിലായിരുന്നു, അവൻ മരച്ചില്ലകളിൽ തടഞ്ഞു നിൽക്കുകയായിരുന്നു, വിറകുവെട്ടാൻ പോയ വേടരാണ്‌ അവനെ കണ്ടത്. അവരവനെ ഞാൻ ജോലി ചെയ്യുന്ന ട്രൈബൽ ക്ലിനിക്കിൽ എത്തിച്ചു. ആരുടെ കുഞ്ഞാണെന്നറിയാതെ ഒരുപാടലഞ്ഞു. പത്രത്തിൽ നിന്ന് നിങ്ങളുടെ കുട്ടിയാണെന്നറിഞ്ഞു. ഞാൻ നിങ്ങളെ കാണാൻ വന്നിരുന്നു. അപ്പോഴെല്ലാം നിങ്ങൾ ഒന്നും തിരിച്ചറിയാതെ കിടപ്പിലായിരുന്നു. കുട്ടി എന്റെ കൈവശമുണ്ടെന്ന് എഴുതി അഡ്രസ് സഹിതം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ഏൽപ്പിച്ചിരുന്നു. ഒൻപത് ദിവസത്തിന് ശേഷം നിങ്ങളെ കാണാൻ വന്നപ്പോൾ നിങ്ങൾ അവിടം വിട്ടിരുന്നു. പോലീസ് സ്റ്റേഷനിലാന്വേഷിച്ചപ്പോൾ അവർ നിങ്ങളുടെ ബന്ധുക്കളിലാരുടെയോ കൈവശം എന്റെ വിലാസം കൊടുതെന്നറിഞ്ഞു. മാസങ്ങളോളം ഞാൻ നിങ്ങൾക്കായി കാത്തിരുന്നു. വന്നില്ല. നിങ്ങളവനെ മറന്നിട്ടുണ്ടാകുമെന്ന് കരുതി. പതിയെപ്പതിയെ അവൻ ഞങ്ങളുടെ മക്കളിലൊരാളായി. അവന്റെ ഉപ്പയും ഉമ്മയും ഞങ്ങളായി.
                      നിങ്ങൾ അതിയായി ആഗ്രഹിക്കുന്നെങ്കിൽ വരാം. നിങ്ങൾക്കെന്തന്നെ കണ്ടു പിടിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാകില്ല, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാം. അവനെ കാണാം, പക്ഷെ, തരാൻ മാത്രം പറയരുത്. അവൻ ഞങ്ങളുടെ കുഞ്ഞാണ്. അവനില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞേക്കും, ഞങ്ങൾക്കതാവില്ല. പിന്നെ, ഒരിക്കലും പറയരുത്- ഞാനവന്റെ ഉമ്മയല്ലെന്ന്. വീണ്ടും പറയട്ടെ, നിങ്ങൾ അതിയായി ആഗ്രഹിക്കുന്നെങ്കിൽ മാത്രം വരിക.

സ്നേഹത്തോടെ
മിൻഹ ബഷീർ
ഒപ്പ്  


2017, ജൂലൈ 22, ശനിയാഴ്‌ച

നീയും ഞാനും

നീയും ഞാനും 

നിന്നിൽ ഞാൻ കാണുന്നത്
ഒരായുഷ്ക്കാലത്തിന്റെ
പൂർണ്ണത.

നിന്റെ കണ്ണുകളിൽ കാണുന്നത്
എന്റെ ശോകത്തിന്റെ
ആഴക്കടൽ.

ഇനിയെങ്കിലും പറയു,
നീയെനിക്കാരാണ്‌? 


2017, ജൂലൈ 21, വെള്ളിയാഴ്‌ച

പ്രവചനം

പ്രവചനം 

ജീവിതത്തിൽ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു നിൽക്കുമ്പോഴാണ് ഞാനൊരു പ്രവാചകനെ കണ്ടത്.

അയാളറിയാതെ ഞാനയാളെ പിന്തുടർന്നു, 
പിന്നിലെ കാൽപ്പെരുമാറ്റം ഒട്ടൊരു ദൂരം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചറിഞ്ഞു.
അയാൾ തിരിഞ്ഞു നിന്നു. 
"എന്നെക്കുറിച്ച് എന്തെങ്കിലും പ്രവചനം..", ഞാനാവശ്യപ്പെട്ടു.
"നിങ്ങൾ പ്രവചനങ്ങൾക്കതീതയാണ്", പ്രവാചകൻ നടന്നകന്നു.

ഒരർദ്ധോക്തിയിൽ ഞാൻ നിന്നു, 
പിന്നീട്, 
പ്രവാചകന്റെ കാൽപ്പാടുകൾക്ക് മീതെ, സ്വന്തം കാലടികൾ കവച്ചു വച്ച്, 
തിരികെ നടക്കാൻ തുടങ്ങി. 


2017, ജൂലൈ 20, വ്യാഴാഴ്‌ച

Red Revolution.

I touched revolution, before birth...
Through, 
mothers' mercy, 
fathers' love.

Birth, 
in the red bed,
grown up through
the stories of Che Guevara.

The words... 
that warmed my blood..
Revolution,
in his words...
"The revolution is not an apple that falls when it is ripe.
You have to make it fall."

Red tides in my heart, 
i stepped to find Che Guevara.

At last..,

I find him in me, 
when they killed,
Che Guevara came out from me. 

The red words...
"I know you are here to kill me.
Shoot, coward, you are only going to kill a man."


2017, ജൂലൈ 18, ചൊവ്വാഴ്ച

പ്രാന്ത്

പ്രാന്ത് 

"നിങ്ങൾ കുറ്റം ഏൽക്കുന്നുണ്ടോ? നിങ്ങളുടെ രണ്ടാനമ്മയെ കൊന്നത് നിങ്ങൾ തന്നെയല്ലേ കൊന്നത്?"
"ഞാനാരെയും കൊന്നിട്ടില്ല, അവരെന്നെയാണ് കൊന്നത്, ഒരു  വട്ടമല്ല, പല വട്ടം..."
 "Your Honour, പ്രതിയുടെ മാനസിക സന്തുലനാവസ്ഥ ശരിയല്ല എന്ന് ഉറപ്പിക്കേണ്ടിയിരിക്കുന്നു. it is better to sent her Mental Asylum"
"ഈ വക്കീൽ എന്താണ് പറയുന്നത്? എനിക്ക് പ്രാന്തില്ല, പ്രാന്ത് അവർക്കാണ്, മുഴു പ്രാന്ത്..നട്ടുച്ചയിൽ വെയിൽ മരുഭൂമിയിൽ തിളക്കുന്നത് പോലത്തെ പ്രാന്ത്..
കോടതീ, നിങ്ങൾക്കറിയുമോ? എന്റെ പതിമൂന്നാം വയസ്സിലാണ് 'അമ്മ മരിക്കുന്നത്, അന്നെനിക്ക് മരണത്തിന്റെ മണം മാത്രമേ അറിയുമായിരുന്നുള്ളു.. ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും മണം.
'ദസറ'- ആൻ കത്തിച്ച തിരിയുടെ പേര് അതായിരുന്നു.
പിന്നീട് ആ മണം വരുമ്പോഴൊക്കെ ഓരോ രംഗങ്ങളും മനസ്സിൽ വരുമായിരുന്നു- കാലുകളിലെ തള്ളവിരലുകൾ ചേർത്ത് വയ്ക്കുന്ന കെട്ട്, മൂക്കിൽ വച്ചിരിക്കുന്ന പഞ്ഞി, വെള്ളത്തുണി.. അങ്ങനെയങ്ങനെ..
നിങ്ങളാരെങ്കിലും മരണം രുചിച്ചിട്ടുണ്ടോ? റേഷനരിയുടെയും ഉരുളക്കിഴങ്ങ് മാത്രമിട്ട സാമ്പാറിന്റെയും ഗന്ധമാണത്തിന്.
ഒരു വര്ഷം കഴിയുമ്പോഴാണ് അച്ഛൻ രണ്ടാനമ്മയെ കൊണ്ടുവരുന്നത്- കറുത്ത് മെലിഞ്ഞ വൃത്തികെട്ട കണ്ണുകളുള്ള സ്ത്രീ.
എന്നെയും എന്റെ ആണിനേയും നോക്കാൻ, അതിനായിരുന്നു അച്ഛൻ അവരെ വിവാഹം കഴിച്ചത്.
വലുതാവുമ്പോൾ ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കി പോകും, അച്ഛനൊരു കൂട്ട് വേണ്ടേ എന്ന് ഞാനും ചിന്തിച്ചു. 
അന്ന് മുതൽ തുടങ്ങിയതാണെന്റെ ദുരിതം.
അവർക്ക് മുഴുത്ത വട്ടായിരുന്നു, സംശയത്തിനും മേലെയുള്ള എന്തോ മാനസിക രോഗം.
നിങ്ങൾ പറഞ്ഞില്ലേ, ഞാനാണവരെ കൊന്നതെന്ന്.. അല്ല, അവരാണെന്നെ കൊന്നത്.. പത്തല്ല, നൂറല്ല, ആയിരമായിരം തവണ അവരെന്നെ കൊന്നു.
ദിവസത്തിൽ അനേക തവണ ഞാൻ മരിച്ചു വീണു കൊണ്ടിരുന്നു, 
അവരെന്റെ തള്ളക്ക് പറഞ്ഞപ്പോൾ...
പൊട്ടക്കണ്ണീ എന്ന് വിളിച്ചപ്പോൾ..
നാട്ടിലുള്ളവരെ ചേർത്ത് പറഞ്ഞപ്പോൾ..
എന്റെ യോനിയിൽ നിന്നൊഴുകുന്ന ചോര ഗർഭമാണെന്ന് പറഞ്ഞപ്പോൾ..
ഞാൻ ഭീകരമായി മരിച്ചതെപ്പോഴാണെന്നറിയുമോ..?, എന്റെ അച്ഛനെയും ചേർത്ത് പറഞ്ഞപ്പോൾ..
അവരത് പറഞ്ഞു കൊണ്ടേയിരുന്നു, 
ഞാൻ മരിക്കുന്നതിന്റെ ദൈന്യതയും ഏറിക്കൊണ്ടിരുന്നു.
എല്ലാം ഞാൻ സഹിച്ചു.
ഒന്നുമാത്രം എനിക്ക് സഹിക്കാൻ പറ്റിയില്ല, എന്റെ കുഞ്ഞനിയൻ അവർ കുളിക്കുമ്പോൾ ഒളിഞ്ഞുനോക്കി എന്ന് പറഞ്ഞത്..
എന്നെ ഇത്രയും പ്രാവശ്യം കൊന്നില്ലേ?.. അവനെയും കൊല്ലാൻ ഞാൻ വിട്ടുകൊടുക്കില്ല.
അവരാണെന്നെ ഓരോ ദിവസവും കൊന്നത്..അന്ന് എനിക്കും കൊല്ലണമെന്ന് തോന്നി, അവനെ കൊല്ലാൻ ഞാൻ വിട്ടുകൊടുക്കില്ല..
തേങ്ങാ പൊളിക്കുന്ന വെട്ടുകത്തിക്ക് തലയ്ക്ക് പിറകിൽ ഒറ്റ വെട്ട്, അവർ ഒരു പ്രാവശ്യമെങ്കിലും ചാകണം, എന്നെ ഇത്രയും പ്രാവശ്യം കൊന്നില്ലേ.. 
ഇതിൽ ആർക്കാണ് പ്രാന്ത്? എല്ലാ ദിവസവും എന്നെ കൊല്ലുന്ന അവർക്കോ...ഒരു പ്രാവശ്യം കണി എനിക്കോ?.. ആരാണ് തെറ്റുകാരൻ?"
"The Court heard both sides, as the Court understands, mental health of the culprit is not well.
The Court is ordering her to sent mental asylum" 
"ബഹുമാനപ്പെട്ട കോടതീ, നിങ്ങൾക്കും പ്രാന്താണ്, ഇവിടെയുള്ളവർക്കും.. ആ ചിരിക്കുന്ന വക്കീലിനും പ്രാന്താണ്.."


2017, ജൂലൈ 17, തിങ്കളാഴ്‌ച

സിഗ്നൽ

സിഗ്നൽ 

'മരണമെത്തുന്ന നേരത്തു നീയെന്റെ
 അരികിൽ ഇത്തിരി നേരം ഇരിക്കണേ', ഫോൺ പാടാൻ തുടങ്ങി.
അയാൾക്ക് ദേഷ്യമാണ് വന്നത്.
"ആരാണ് നേരം വെളുത്തപ്പോഴേ? ഉറങ്ങാനും സമ്മതിക്കില്ല, നാശം."
മുണ്ട് നേരെയാക്കി പിറുപിറുത്തുകൊണ്ട് അയാൾ എണീറ്റു.
കാലെടുത്തു വച്ചത് ഇന്നലെ കഴിച്ചതിന്റെ അവശിഷ്ട്ടം ഭക്ഷിച്ചുകൊണ്ടിരുന്ന പാറ്റയുടെ മുകളിൽ, ഒരു ചെറിയ ശബ്ദത്തോടെ പാറ്റ ചളുങ്ങി മരിച്ചു. 
'കനലുകൾ കോരി മരവിച്ച വിരലുകൾ 
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ', ഫോണിന്റെ പാട്ട് രണ്ടാമത്തെ വാരിയിലേക്ക് കടന്നു. 
"ഹലോ "
"എടോ ഇത് ഞാനാണ് എസ് എം "
"പറയു സർ"
"താനിന്ന് ഡ്യൂട്ടിക്കെത്തണം."
"പക്ഷെ സർ, എനിക്കിന്ന് ഓഫാണ്"
"അതെനിക്കറിയാം. ഇന്ന് താൻ വന്നേ തീരു. ആ സുനിലിന്റെ അമ്മായിയമ്മ മരിച്ചു പോയി. അയാൾ എമർജൻസി ലീവിലാണ്, തനിക്ക് വേറൊരു ദിവസം ഓഫ് എടുക്കാമല്ലോ."
"സർ"
"വേഗം വന്നേക്ക്, ഇവിടെ സിഗ്നലിൽ ആളില്ല."
ഫോൺ കട്ടായി. 
അയാൾക്ക് എന്തെന്നില്ലാത്ത അരിശം വന്നു. 
"അവന്റമ്മായിയമ്മക്ക് ചാകാൻ കണ്ട നേരം.."
അയാൾ വേഗത്തിൽ മുറി വൃത്തിയാക്കാൻ തുടങ്ങി. മിച്ചറിന്റെ അവശിഷ്ടങ്ങൾ അരിച്ചുനടന്ന ഉറുമ്പുകൾ അയാളുടെ കയ്യിൽ കയറി, അയാളത്തിനെ കുടഞ്ഞുകളഞ്ഞു. 
ഷോറിന്റെ ചുവട്ടിൽ നിക്കുമ്പോൾ അയാൾ വല്ലാതെ വിറച്ചു. ഇന്നലത്തെ ദിവസം മദ്യമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ലെന്ന കാര്യം അയാളോർത്തു. 
'പോകുന്ന വഴിക്ക് എന്തെങ്കിലും കഴിക്കാം"
യൂണിഫോമിട്ട് കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോൾ വെള്ളയണിഞ്ഞ രണ്ട് മുടിനാരുകൾ ഉയർന്നു നിന്ന് പുഞ്ചിരിച്ചു. 
അയാളും അവയെ നോക്കി പുഞ്ചിരിച്ചു.
താക്കോലെടുക്കുമ്പോൾ ഏകാന്തത പുറകിൽ നിന്ന് അയാളെ കെട്ടിപ്പിടിച്ചു. 
അയാളവളുടെ കവിളിൽ തട്ടി.
"പോയി വരാം"
ഏകാന്തത പുഞ്ചിരിച്ചു. 
***
ജനശതാബ്ദിക്ക് സിഗ്‌നൽ കാണിച്ചു തിരികെ ഓഫീസിലെത്തുമ്പോൾ ഇന്റർസിറ്റി ടൌൺ സ്റ്റേഷൻ വിട്ടെന്ന് അറിയിപ്പുവന്നു. 
ടൗണിൽ നിന്ന് ഇവിടെതാണ് പത്തു മിനിറ്റെടുക്കും.
ഇവിടെ നിന്ന് മൂന്നാമത്തെ പ്ലാറ്റഫോമിലെത്താനും അത്രയും സമയം വേണം. 
അയാൾ പതിയെ മൂന്നാമത്തെ പ്ലാറ്റഫോമിലേക്ക് നടന്നു.
ഇന്റർസിറ്റി വിട്ടുകഴിഞ്ഞു തിരികെ നടക്കുമ്പോളാണ് അവളെ കണ്ടത്, ഒരു കുഞ്ഞിന്റെ കയ്യും പിടിച്ച്, മറ്റൊരു കുഞ്ഞിനെ കൂടെയുള്ളയാൾ എടുത്തിട്ടുണ്ട്, ഭർത്താവാകണം. 
അയാളെ പ്രതീക്ഷിക്കാതെ കണ്ടതിലുള്ള പകപ്പ് അവളുടെ മുഖത്തുണ്ടായി, അയാൾ അത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.
ഒരിക്കലവൾ തന്റെ എല്ലാമായിരുന്നു, കോളേജിലെ ബെഞ്ചുകൾക്കും മഞ്ചാടി മരത്തിനും അവരുടെ പ്രണയം പരിചിതമായിരുന്നു. 
തേർഡ് ഇയർ ആകുമ്പോഴേക്കും അയാൾക്ക് റയില്വേയില് ജോലി കിട്ടി, അതിനു മുൻപേ പൂത്ത പണമുള്ള ഒരു ഗള്ഫുകാരന് മുന്നിൽ അവൾ കഴുത്തു നീട്ടി. 
പിന്നെ മറ്റൊരുത്തിയെ കുറിച്ച് ആലോചിച്ചില്ല, എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണെന്നു തോന്നി.
പിന്നെ, വീട്ടിലും മനസ്സിലും ഏകാന്തതയായി കൂട്ട്. 
അയാൾ ഏകാന്തതയെ കല്യാണം കഴിച്ചു.
ആലോചിച്ചാലോചിച്ച് അയാൾ പ്ലാറ്റഫോമും കടന്ന് പുറമ്പോക്കിലെത്തി. 
ട്രാക്കിനു സമീപത്തെ വീടുകളിലെത്തിലോ ഉള്ള ഒരു ആട്ടിൻ കുട്ടി അവിടെ മേഞ്ഞു നടന്നു, അതിനൊപ്പം ഒരു പെൺകുട്ടിയും കളിച്ചു നടന്നു.
അയാൾ വാച്ചിൽ നോക്കി, ശബരി വരാറായി.
അയാൾ തിരിഞ്ഞു നടന്നു, പിന്നിൽ ആട്ടിൻ കുട്ടിയുടെ വലിയ നിലവിളി.
അയാളൊരു നിമിഷം അന്തിച്ചു നിന്നു, എന്താണെന്ന് മനസ്സിലായില്ല. 
ആ പെൺകുട്ടിയും വിളി കേട്ട് അതിനടുത്തെത്തി.
അതിന്റെ കാൽ പാളത്തിൽ കുടുങ്ങിയിരിക്കുന്നു.
അകലെ നിന്ന് ശബരിയുടെ ചൂളം വിളി കേൾക്കാൻ തുടങ്ങി, ഏത് പാളത്തിലൂടെയാണ് വരുന്നതെന്ന് വ്യക്തമല്ല.
അയാൾ വേഗം അതിനടുത്തേക്കോടി, അതിന്റെ കാൽ സ്വതന്ത്രമാക്കാൻ ശ്രമിച്ചു.
നൊടിയിടയിൽ അയാൾക്കൊരു കാര്യം മനസ്സിലായി, ശബരി വരുന്നത് ഇതേ പാളത്തിലൂടെയാണ്. 
ശബ്ദം അടുത്തെത്തിക്കഴിഞ്ഞു, ശബ്ദത്തിനൊപ്പം തീവണ്ടിയും അയാൾക്ക് കാണാവുന്ന ദൂരത്തായി.
അയാൾ ധൈര്യസമേതം തീവണ്ടിക്ക് നേരെ ചുവന്ന കോടി വീശി. 
അതിനകം ആ പെൺകുട്ടിയുടെ അമ്മയും അവിടെത്തിയിരുന്നു. 
തീവണ്ടി ആട്ടിന്കുട്ടിയെയും പെൺകുട്ടിയെയും തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ നിന്നു.
അവരെയത് ഇടിച്ചിട്ടെന്ന തോന്നലിൽ പെൺകുട്ടിയുടെ അമ്മ കണ്ണ് പൊത്തി.
അയാളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു, കൈകൾ വിറക്കുന്നുണ്ടായിരുന്നു.
അയാൾ ആട്ടിൻ കുട്ടിയുടെ കാൽ സ്വതന്ത്രമാക്കി.
പെൺകുട്ടിയെ നെഞ്ചോടമർത്തിപ്പിടിക്കുമ്പോൾ ആ 'അമ്മ അയാളെ നോക്കി, നന്ദിയുടെ നോട്ടം. 
അയാൾക്ക് അടുത്ത സിഗ്നൽ കൊടുക്കാൻ നിറമായിരുന്നു.
"സബാഷ്..", ഏകാന്തത അയാളുടെ തോളിൽ തട്ടി.
"ഓ, നീയിവിടെയുണ്ടായിരുന്നോ?"
"ഞാനെവിടെ പോകാനാണ്, നിങ്ങളെവിടെയോ..ഞാനുമവിടെ.."
അയാളൊന്നു ചിരിച്ചു, എന്നിട്ട് ഏകാന്തതയുടെ കയ്യും പിടിച്ച് സ്റ്റേഷനിലേക്ക് നടന്നു.
പെണ്ണിന്റെ ശബ്ദമുണ്ടായിരുന്ന മൈക്ക് ഹിന്ദിയിൽ പറയുന്നു, 
"യാത്രിയോം കൃപയാ ധ്യാൻ ദീജിയേ.. ഗാഡി നമ്പർ......"


2017, ജൂലൈ 16, ഞായറാഴ്‌ച

സ്മാരകശില

സ്മാരകശില

ഈ കിടക്കുന്നത്
ഞാൻ കണ്ട കിനാവുകളുടെ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾ..അടുത്തായി കിടക്കുന്നത് 
ഞാൻ കെട്ടിയ ചീട്ടുകൊട്ടാരം വീണുടഞ്ഞ കഷണങ്ങൾ...

എല്ലാം കൂട്ടി വച്ച് നോക്കുമ്പോൾ.. വിലമതിക്കാനാവാത്ത ഒരു കുന്നോളമുണ്ടെനിക്ക് 

നിങ്ങളെന്തിങ്ങനെ മിഴിച്ചു നോക്കി ചിരിക്കുന്നത്...?
എന്റെ നഷ്ടങ്ങളുടെ ഭംഗി കണ്ടാണോ..? 

നിങ്ങളിൽ ചിരിയുടെ മുത്തുപൊഴിയുമ്പോഴും ഞാൻ കാണുന്ന ഒന്നുണ്ട്..അതാ..
ആ കൂട്ടിവച്ചതിന്റെ ഏറ്റവും അടിയിൽ..
ഒരു തുള്ളി മിഴി നീര്..

ഒന്ന് മാറി നിൽക്കൂ..കരളിന്റെ കനലുകളിൽ നിന്നും ഇത്തിരിയെടുത്ത് ഞാനവയ്ക്ക് ചിതയൊരുക്കട്ടെ..
എല്ലാറ്റിനും സ്മാരകശിലയായി കണ്ണീർതുള്ളി നിലനിൽക്കാതിരുന്നെങ്കിൽ..



2017, ജൂലൈ 15, ശനിയാഴ്‌ച

ഏപ്രിൽ

ഏപ്രിൽ 

ഫോൺ ബെല്ലടിക്കാൻ തുടങ്ങി.
പപ്പയാകും.
അവൾ ഉത്സാഹത്തോടെ റീസിവർ എടുത്തു.
"ഹലോ"
"പപ്പാ"
"എന്റെ മണിക്കുട്ടി കാത്തിരിക്കുകയായിരുന്നു? സുഖാണോ എന്റെ കുഞ്ഞിന് ?"
"ഉം, പപ്പക്കോ? പപ്പാ എന്ന വരുന്നേ? എനിക്ക് കാണാൻ കൊതിയാകുവാ.."
"പപ്പയ്ക്ക് ലീവ് കിട്ടുമ്പോൾ ഏപ്രിലാകും, അതും ഉറപ്പില്ല"
"എന്താ പപ്പാ, പപ്പയ്ക്കെന്നെ കാണണ്ടേ..? ഞാൻ മിണ്ടൂല".
"എന്റെ പൊന്നുമോൾ പിണങ്ങളേ, ഈ ഏപ്രിലിനെന്തായാലും പപ്പയുണ്ടാകും".
"ഉം.. പപ്പയ്ക്ക് ഞാനൊരു സമ്മാനം വച്ചിട്ടുണ്ട്."
"സമ്മാനമോ? എന്ത് സമ്മാനം..?"
"അത് പറയില്ല"
"എങ്കിൽ പറയണ്ട, എന്റെ കുഞ്ഞെനിക്കെന്തു തന്നാലും പപ്പയ്ക്കതിഷ്ടാവും.. ആദ്യം പാപ്പയ്‌ക്കൊരുമ്മ തന്നേ.."
'അമ്മ അടുത്ത് വന്നു നിൽക്കുന്നു.
"ഉമ്മ.. അമ്മയ്ക്ക് കൊടുക്കാമേ.."
അവൾ അകത്തേക്ക് കടന്നു.
മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി, ഇരുളിൽ ചില്ലകൾ നിർത്തി ഒരു കണിക്കൊന്ന.
'പപ്പാ.. ചില്ലകൾ നിറയെ പൂക്കളുള്ള ഒരു മരം, ഒരു പൂമര.. അതാണ് പാപ്പയ്ക്കെന്റെ സമ്മാനം. തീർച്ചയായും പപ്പയ്ക്കിതിഷ്ടാവും'.
''അമ്മ സമ്മാനത്തെ കുറിച്ച് പപ്പയോട് പറയുമോ..? ഓ പറയട്ടെ..' 
അവളുറങ്ങാൻ കിടന്നു.
ഉറക്കത്തിൽ പപ്പാ അവളോട് ഒരുപാട് നേരം സംസാരിച്ചു.
അവളുറക്കെ ചിരിച്ചു. 
***
കലണ്ടറിലെ അക്കങ്ങൾ കൂട്ടിയും കുറച്ചും അവളിരുന്നു, നാളെയാണ് ഏപ്രിൽ തുടങ്ങുക.
ഒന്ന് നേരം വലുതെങ്കിൽ.. ഡോർ ബെൽ മുഴങ്ങുന്നു.
'ഈ നേരത്ത് ആരാണാവോ?'
'അമ്മ വാതിൽ തുറക്കുന്ന ശബ്ദം.
അവൾ മുന്നിലേക്ക് ചെന്നു.
'മാമൻ..
പതിവില്ലാതെ ഈ നേരത്ത്?'
ഇരുളിൽ നിന്ന് മാമിയും കൊച്ചച്ഛനും കൂടി കയറി വന്നു.
അമ്മ അദ്ഭുതപ്പെട്ട് നിൽക്കുകയാണ്.
'ഇനി പപ്പാ വരുന്നതറിഞ്ഞു വന്നതാണോ? സർപ്രൈസ് തരാൻ?'
"മണിക്കുട്ടി, വാർത്ത വച്ചേ വേഗം.."
വാർത്ത ചാനലിൽ പുകയിലയുടെ ദൂഷ്യ വശങ്ങളെ കുറിച്ചുള്ള ഒരു പരസ്യമായിരുന്നു.
വാർത്ത വായനക്കാരിയുടെ ഗൗരവ പൂർണ്ണമായ ശബ്ദം,
'വാർത്തകളിലേക്ക് വീണ്ടും സ്വാഗതം, വാർത്തകൾ വിശദമായി.
നൈജീരിയയിൽ വീണ്ടും ബൊക്കോ ഹറം തീവ്രവാദികളുടെ വിളയാട്ടം, 
കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ പതിമൂന്നു പേര് കൊല്ലപ്പെട്ടു. മലയാളിയായ അധ്യാപകനടക്കം ഒമ്പതുപേരെ ബന്ദികളാക്കിയതായാണ് സൂചന.
ബന്ദികളെ ഉടൻ വധിച്ചേക്കുമെന്ന്...'
വാർത്താവായനക്കാരി പൂർത്തിയാക്കും മുൻപ് 'അമ്മ പുറകിലേക്ക് മറിഞ്ഞു.
കണ്മുന്നിലൂടെ മാമി ചോദിക്കുന്നു, "വെള്ളമെവിടെ?".
***
താഴെ വീണ പൂവെടുത്ത് കൈവെള്ളയിൽ വച്ച് അവൾ മുകളിലേക്ക് നോക്കി.
നിറയെ മഞ്ഞപ്പൂക്കൾ.
ഏപ്രിൽ മാസം തുടങ്ങിക്കഴിഞ്ഞു.
പത്ത് ദിവസം കൂടി കഴിയുമ്പോൾ വിഷു വരും.
കൈനീട്ടത്തെ കുറിച്ചോർത്തപ്പോൾ അവളുടെ കണ്ണീർ പൂക്കളെ മറച്ചു.
അഞ്ചു വര്ഷം മുൻപൊരു വിഷു, പപ്പയുടെ കൈനീട്ടം സ്വർണ പാദസരങ്ങളായിരുന്നു. 
പപ്പയുടെ കൈനീട്ടമില്ലാത്ത നാലാമത്തെ വിഷു.
അമ്മയിപ്പോൾ എണ്ണ വറ്റിയ വിളക്കാണ്, സദാ കണ്ണീരുണങ്ങിയ പാട് മുഖത്തുണ്ടാവും. 
ഭഗവാന്റെ നടയിൽ നിൽക്കുന്നത് കാണുമ്പോൾ ഉള്ളുപൊള്ളും.
ശരിക്കും പറഞ്ഞാൽ, വെള്ള ചുറ്റിയ, ചോര വറ്റിയ ഒരു പ്രേതക്കോലം.
***
വിഷുവിന്റെ അകമ്പടിയോടെ വീണ്ടുമൊരു ഏപ്രിൽ മാസം.
പുറത്തു മഞ്ഞപ്പൂക്കൾ ചിതറിക്കിടക്കുന്നു.
പന്തലുയർന്ന് കഴിഞ്ഞു.
'പപ്പാ, നാളെയെന്റെ വിവാഹമാണ്, പപ്പ ആഗ്രഹിച്ചതുപോലെ. മണിക്കുട്ടിയെ കൈപിടിച്ച് കൊടുക്കാൻ പാപ്പയുണ്ടാകില്ലേ?'
പുറത്ത് സന്ധ്യ മയങ്ങാൻ തുടങ്ങി.
കൊന്ന മരത്തിലെ കുയിൽ കൂട്ടിലേക്ക് യാത്രയായി.
അവൾ പപ്പയുടെ ചിരിക്കുന്ന ചിത്രം ചുംബിച്ചു, പിന്നെ നെഞ്ചോട് ചേർത്തു.
ആയിരുപ്പിലൊന്ന് മയങ്ങിപ്പോയി.
പപ്പ മുന്നിൽ നിൽക്കുന്നു, അവൾ പപ്പയുടെ അടുത്തേക്കോടി.
അടുക്കുംതോറും പപ്പ അകന്നകന്ന് പോകുന്നു,
അവൾ ഞെട്ടിയുണർന്നു.
പിന്നെ, കണ്ണീരിനെ കൂട്ടുവിളിച്ച് തലയിണയിൽ മുഖമമർത്തി. 
"മണിക്കുട്ടീ..", അമ്മയുടെ ഒച്ച.
അവൾ കണ്ണും മുഖവും തുടച്ചു.
ഹാളിൽ എല്ലാവരുമുണ്ട്.
ടി വിയിലേക്ക് 'അമ്മ ചൂണ്ടി.
സ്ക്രീനിനു ചുവട്ടിൽ ചെറിയ അക്ഷരങ്ങൾ ചലിക്കുന്നു.
'ബൊക്കോ ഹറം തീവ്രവാദികൾ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. കൂട്ടത്തിൽ മലയാളി അധ്യാപകനും ഉൾപ്പെടുന്നതായി സൂചന. ഒരാഴ്ച മുൻപ് നടന്ന രക്ഷാപ്രവർത്തനം സ്ഥിരീകരിക്കാത്തതിനാലാണ് പുറത്തുവിടാത്തതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.'
പുറത്ത് ഏതോ വാഹനം വന്നു നിൽക്കുന്ന ശബ്ദം.
കാളിങ് ബെൽ മുഴങ്ങുന്നു.
അവൾ വാതിൽ തുറക്കാനോടി,
'ദൈവമേ, പപ്പയാകണേ'


2017, ജൂലൈ 14, വെള്ളിയാഴ്‌ച

താങ്ക് യു ഡോക്ടർസ്

താങ്ക് യു ഡോക്ടർസ് 

ഷാൻ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു.
"നീ പോടീ..പൊട്ടക്കണ്ണി,..ജിറാഫ്..സോഡാ ഗ്ലാസ്.."
എന്റെ കണ്ണുകൾ ചുവക്കുന്നതിനൊപ്പം കൈ ചെരുപ്പിലേക്ക് നീങ്ങിയത് അവൻ കണ്ടില്ല.
"അയ്യേ..പൊട്ടക്കണ്ണി,..ജിറാഫ്..സോഡാ ഗ്ലാസ്.."
വിളിച്ചു തീരുന്നതിനു മുൻപ് ചെരുപ്പ് വായുവിൽ ഉയർന്നു താണു.
ഷാന്റെ ചുണ്ട് വീർത്തു. അവൻ കരയാൻ തുടങ്ങി, അവൻ കരയാൻ തുടങ്ങി.
"വട്ടപ്പേരുവിളിച്ചാ ഇങ്ങനിരിക്കും."
കുട്ടികൾ ചുറ്റിലും നിന്ന് കയ്യടിക്കാൻ തുടങ്ങി.
സരസമ്മ ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു.
ഞങ്ങൾ രണ്ടുപേരും മുൻവശത്തേക്ക് വിളിക്കപ്പെട്ടു. 
ടീച്ചർ ചൂരൽ കയ്യിലെടുത്തു, എന്നോട് ചോദിച്ചു.
"നീ എന്തിനാണിവനെ അടിച്ചത്?"
"ടീച്ചർ അവനെന്നെ പൊട്ടക്കണ്ണി എന്ന് വിളിച്ചു, ജിറാഫ് എന്നും, സോഡാ ഗ്ലാസ്സെന്നും വിളിച്ചു.."
"ആണോടാ?"
ഷാൻ തല കുമ്പിട്ട് നിന്ന്.
"നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്, വട്ടപ്പേരുവിളിക്കരുതെന്ന്.. ഇനി ആവർത്തിച്ചാൽ വീട്ടീന്ന് ആളിനെ വിളിപ്പിക്കും"
എന്നിട്ട് എന്നോടായി പറഞ്ഞു, "ഇനിയാരെങ്കിലും തന്നെ കളിയാക്കിയാൽ എന്നോട് പറയണം, അടിക്കാൻ നിക്കണ്ട."
ഞാൻ തലയാട്ടി. അവന് വഴക്ക് കേട്ടതിന്റെ സന്തോഷം കൂടി ആ തലയാട്ടലിൽ ഉണ്ടായിരുന്നു.
***
സ്കൂളിൽ കാഴ്ച പരിശോധിക്കാൻ ആളുവന്നു, എന്നെയും നോക്കി.
പാലോട് ബി ആർ സി യിൽ പോകാൻ എന്റെ പേരും എഴുതിയെടുത്തു.
ആഗസ്ത് 22.2002 , ഞാൻ പാലോട് ബി ആർ സിയിലേക്കുള്ള യാത്രയാണ്, ബസിൽ.
ഞാൻ ദൂരെയുള്ളവ കാണാൻ കണ്ണ് ചുരുക്കി നോക്കിക്കൊണ്ടിരുന്നു.
"നേരെ നോക്ക്.."അടുത്തിരുന്ന വാപ്പച്ചി കയ്യിൽ തട്ടി.
***
ഈ കാര്യങ്ങൾ എന്റെ ജീവിതത്തിനെ ഭാഗമായത് ഏതാണ്ട് ഒന്നര വര്ഷം മുൻപാണ്.
ബാക് ബെഞ്ചിലിരുന്നിരുന്ന എന്റെ ബുക്കിൽ ബോർഡിൽ എഴുതിയിട്ടതോന്നും കാണാനില്ല.
ടീച്ചർ ചോദിച്ചപ്പോൾ ഞാനൊന്നും മിണ്ടിയില്ല, ബോർഡിൽ വെളുത്തു കിടന്ന അക്ഷരങ്ങൾ ഞാൻ കണ്ടിരുന്നില്ല എന്നതായിരുന്നു സത്യം.
വീണ്ടും കുറെ നാളുകൾ കടന്നു പോയി, ഞാനും ഉമ്മച്ചിയും കടയിലിരിക്കുകയാണ്. എതിരെയുള്ള മതിലിൽ ഒരു പുതിയ പരസ്യം പെയിന്റ് ചെയ്തിരിക്കുകയാണ്.
"അതൊന്നു വായിച്ചു നോക്കിയേ..", ഉമ്മച്ചി പറഞ്ഞു.
ഞാൻ നേരെ നോക്കി, കുറെ നിറങ്ങളല്ലാതെ എഴുത്തുകൾ  ഒന്നും വ്യക്തമാവുന്നില്ല. ഞാൻ കണ്ണുകൾ ചുരുക്കി നോക്കി, ഇപ്പോൾ കുറേശ്ശേ കാണാം.
ഞാൻ വായിച്ചു തുടങ്ങി,"ജെസീന ജൂവല്ലേഴ്‌സ്..".
ഉമ്മച്ചി എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു, എന്തോ സംശയം തോന്നിയത് പോലെ അപ്പുറത്തെ സുധാകരൻ മാമന്റെ തിണ്ണയിൽ എന്താണെടുത്ത വച്ചേക്കുന്നതെന്ന് പറയാൻ പറഞ്ഞു.
"ഉമ്മച്ചീ, ഇത്രേം പൊക്കത്തിൽ കരിയാണ്.."
എന്റെ മറുപടി ഉമ്മച്ചിയുടെ കണ്ണ് നനയിച്ചോ?
അതിന്റെ പിറ്റേ ദിവസം ഉമ്മച്ചീ സ്കൂളിൽ വന്നു.
\അന്നേരം ടീച്ചർ പറഞ്ഞു, "കുട്ടി നോട്ട് ബുക്കിൽ ഒന്നും എഴുതുന്നില്ല, നജ്ൻ മുന്നിലേക്ക് മാറ്റി തിരുത്തിയിട്ടുണ്ട്, കാഴ്ച പരിശോധിക്കുന്നത് നല്ലതാണ്."
ആ തിങ്കളാഴ്ച തന്നെ എന്നെ കണ്ണുപരിശോധിക്കാൻ ചൈതന്യയിൽ കൊണ്ട് പോയി.
എ സി ക്യാബിനുള്ളിൽ ഒരു വലിയ യന്ത്രത്തിന് മുന്നിൽ ഒരു ഡോക്ടർ ഇരിക്കുന്നു.
"ഏതു ക്ലാസ്സിലാ പഠിക്കുന്നെ?"
ഞാൻ വാപ്പച്ചിയെ നോക്കി.
"പറഞ്ഞ കൊട്"
"രണ്ടിൽ"
എന്റെ കണ്ണിൽ മരുന്നൊഴിച്ചു, നീറുന്ന മരുന്ന്, ലൈറ്റടിച്ചു, ലെന്സ് വച്ച് നോക്കി, ഒരു യന്ത്രത്തിൽ താടിയും നെറ്റിയും മുട്ടിച്ചു വയ്ക്കാൻ പറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
പേപ്പറിലെന്തൊക്കെയോ കുത്തിക്കുറിച്ച ഡോക്ടർ പറഞ്ഞു, "ലെൻസ് മാറിയിരിക്കുകയാണ്. കുടുംബത്തിൽ ആർക്കെങ്കിലും കാഴ്ചക്കുറവ്?"
വാപ്പച്ചി ഉണ്ടെന്ന് പറഞ്ഞു.
"ഓപ്പറേഷൻ എന്തായാലും വേണ്ടി വരും. തൽക്കാലത്തേക്ക് ഗ്ലാസ് വയ്ക്കാം. പതിനെട്ട് വയസ് കഴിഞ്ഞ ഓപ്പറേഷനെ കുറിച്ച് ചിന്തിച്ചാൽ മതി."
വാപ്പച്ചി ഈ വിവരം ഉമ്മച്ചിയോട് പറയുമ്പോൾ ഉമ്മച്ചിയുടെ കണ്ണിൽ നിന്ന് വീണ ഒരു പളുങ്ക്മണി പേപ്പറിനെ നനച്ചു.
***
അഞ്ചാം ക്ലാസ് ആകുമ്പോഴേക്കും ഏകദേശം ഏഴ് കണ്ണടകൾ മാറ്റിയിരുന്നു. ഭാരം കാരണം നിലത്തു വീഴുന്നതിനാൽ ഇപ്പോഴും കണ്ണാടിച്ചില്ലുകളിൽ പോറലുകൾ മുന്നിട്ടു നിന്ന്.
ആ പ്രശനം പരിഹരിക്കാനാണ് കോണ്ടാക്ട് ലെൻസ് ഉപയോഗിച്ച തുടങ്ങിയത്. അത് അണുബാധ സമ്മാനിച്ചപ്പോൾ നിറുത്തി.
ആയിടക്കാണ് വാപ്പച്ചിയുടെ ഒരു സുഹൃത്ത് കണ്ണ് മാറ്റിവച്ചത്. വാപ്പച്ചി അദ്ദേഹത്തെ കാണാൻ പോയി. മധുരൈ അരവിന്ദ് ഹോസ്പിറ്റലിൽ ആണ് അദ്ദേഹം ചികിൽസിച്ചത്. അങ്ങനെ 2004 നാലാം മാസം മുപ്പതാം തിയതി ഞാൻ മധുരയിൽ എത്തിച്ചേർന്നു.
അന്തരീക്ഷം നന്നായി ഇഷ്ടപ്പെട്ടു. ആഹാരം മാത്രം പിടിക്കുന്നില്ല. പിന്നത്തെ ചികിത്സ അവിടെയാണ്. ക്രമേണെ എന്റെ കന്നഡ കോണ്ടാക്ട് ലെൻസിലേക്ക് മാറി.
ലെൻസ് വയ്ക്കുമ്പോൾ തെളിയുന്ന കാഴ്ചയും എടുക്കുമ്പോൾ തെളിയുന്ന മങ്ങൽ മായി  വർഷങ്ങൾ.
പത്താംക്ലാസ് പരീക്ഷയെഴുതി നിൽക്കുമ്പോഴായിരുന്നു ആദ്യത്തെ ഓപ്പറേഷൻ. ലെൻസ് താഴേക്ക് വന്നു കൊണ്ടിരുന്നു, ഇനിയും താമസിച്ചാൽ ഞരമ്പ് നശിച്ചു പോയേക്കാം.
അന്നൊരു ഞായറായിരുന്നു. 
എന്റെ വലത്തേ കണ്ണിലെ പീലികളെല്ലാം വടിച്ചുമാറ്റി, ഇൻജെക്ഷൻ ടെസ്റ്റ് ഡോസ് എടുത്തു, ഉറങ്ങുമ്പോൾ പ്രശനം വരാതിരിക്കാൻ വേണ്ടി കണ്ണുകളിൽ ഓയിന്മെന്റ് പുരട്ടി. 
അവിടെ പരിചയപ്പെട്ട നേഴ്സ് ആയിരുന്നു ആർ ആർ മലർക്കൊടി. അവരെ ഞാൻ ഡബിൾ ആർ മലർക്കൊടി എന്ന് വിളിച്ചു. 
എന്നെ തീയേറ്ററിലേക്ക് കയറ്റി. കണ്ണിനു ചുറ്റും മൂന്ന് പ്രാവശ്യം കുത്തിവച്ചു.
ഒരു നേഴ്സിനോട് ചോദിച്ചു, "ആരാ എന്നെ ഓപ്പറേറ്റ് ചെയ്യുന്നത്?"
മറുപടി കിട്ടി, "ഡോ. കിം"
ഓപ്പറേഷൻ സമയത്ത് അവ്യക്തമായി കണ്ട രൂപം.
പിന്നീട് അദ്ദേഹം എന്നെ പരിശോധിച്ചോ എന്ന കാര്യം ഓർമ്മയില്ല.
മുറിവ് കെട്ടി മുറിയിലെത്തുമ്പോൾ വാപ്പച്ചി കരിക്കിൻ വെള്ളം വാങ്ങി വച്ചിരുന്നു.
അതെന്റെ വായിലേക്ക് ഒഴിച്ച് തരുമ്പോൾ ഞാൻ കരഞ്ഞു, വേദനിച്ചിട്ടോ..അതോ വാപ്പച്ചിയുടെ കരുതലോർത്തിട്ടോ?
കരയുന്നത് വിലക്കപ്പെട്ട. കണ്ണീർതുള്ളി പുറത്തെ പഞ്ഞിയിൽ പറ്റിപ്പിടിച്ചത് ഒരു തുള്ളി ചോരയും കുറച്ച് മരുന്നും പുതച്ചായിരുന്നു.
ഡിസ്ചാർജ് ചെയ്യുമ്പോൾ ഡോക്ടർ പറയുന്നത് കേട്ട്, 'ഫോറിൻ ലെൻസ് വയ്ക്കുന്നത് വരെ കോണ്ടാക്ട് ലെൻസ് വയ്‌ക്കേണ്ടി വരും'.
***
ഓപ്പറേഷന്റെ ചെക്കപ്പുകൾ കഴിഞ്ഞ ഏകദേശം മൂന്നുവർഷം കഴിഞ്ഞാണ് ഞാൻ വീണ്ടും അവിടെ ചെല്ലുന്നത്.
അതും കടുത്ത കണ്ണുവേദനയുമായി, ഇൻഫെക്ഷനായതാണ്.
പവർ അതുപോലെ തന്നെ ഉണ്ട്, കോൺടാക്ട് ലെന്സ് വക്കണം.
വീണ്ടും രണ്ട വർഷം, എന്റെ പി ജി കഴിഞ്ഞു.
ഞാൻ ആശുപത്രിയിൽ നിന്ന് കേസ് ഹിസ്റ്ററി ആവശ്യപ്പെട്ടു.
എന്റെ ഊഹം ശരിയായിരുന്നു, മർഫെൻസ് സിൻഡ്രോം.
അടുത്ത തവണ ഞാൻ ചെല്ലുമ്പോൾ ഒരു സർദാർജി - ഡോ. ജതിന്ദർ സിംഗ്, ആണ് എന്നെ പരിശോധിച്ചത്. മനോഹരമായി ഞൊറിഞ്ഞുകെട്ടിയ അദ്ദേഹത്തിന്റെ ടർബൻ, അതിലായിരുന്നു എന്റെ കണ്ണ്.
അദ്ദേഹം സർജറിക്ക് നിർദ്ദേശിച്ചതനുസരിച്ച് അടുത്ത മാസം ഞങ്ങളവിടെത്തി.
എല്ലാ ടെസ്റ്റുകളും കഴിഞ്ഞ തീയതി ഫിക്സ് ചെയ്തപ്പോഴാണ് എനിക്ക് പണി വന്നത്. അതുകൊണ്ട് വീണ്ടും രണ്ട് ദിവസം ഓപ്പറേഷൻ നീട്ടിവച്ചു.
തീയേറ്ററിലേക്ക് കൊണ്ടുപോകുമ്പോൾ എനിക്ക് തീരെ പേടി തോന്നിയിരുന്നില്ല.
ഇൻജെക്ഷൻ എടുക്കുന്ന സമയത് ഡോക്ടർ സിംഗ് ഡോക്ടർ ആശിഷിനോദ് പറയുന്നത് കേട്ട്.
"ഷി ഈസ് സൊ ബ്രേവ്.. നോ റിയാക്ഷന്സ്.. അദർ പേഷ്യന്റ്സ് ആൽവേസ് മക്ക നോയ്‌സെസ് ലൈക് ആ ഉഫ്, ബട്ട് ശേ ഈസ് ജസ്റ്റ് കാം ആൻഡ് റീലാക്സിഡ്."
ഞാനത് കേട്ട് ചിരിച്ചു കൊണ്ട് കിടന്നു.
വളരെ ഭീകരമായ ഒരാന്തരീക്ഷത്തിനു പകരം വളരെ ശാന്തമായ അന്തരീക്ഷം.
ഡോക്ടർമാരും നേഴ്‌സുമാരും പരസ്പരം സംസാരിക്കുന്നത് കേൾക്കാം.
"സർ, എങ്ങളുടെ ചപ്പാത്തിക്കും ഉങ്കളുടെ പറാത്തക്കും എന്ന വ്യത്യാസം?"
"നാൻ നേത്ത് വാങ്കിക്കൊടുത്ത ഡയറി മിൽക്ക് സാപ്പിട്ടിയാ?"
"എൻ ഊരുക്ക് വരുവിയാ...?"
അങ്ങനെ നീണ്ടു പോകുന്ന സംസാരങ്ങൾ.
പെട്ടെന്ന്, എന്റെ ചിരി ഒരു നേഴ്‌സ് കണ്ടുപിടിച്ചു.
"പാര് സർ, ഉങ്ക പേഷ്യന്റ് നാങ്ക പേശുവത് കേട്ട് സിരിച്ചിട്ടിരിപ്പേൻ".
ഡോക്ടറും ചിരിച്ചു.
അധിക സമയത്തിന് മുൻപേ എന്നെ പുറത്തിറക്കി.
രണ്ട് ദിവസത്തിനകം വീട്ടിലും വിട്ടു. 
ഒരു മാസം കഴിഞ്ഞ ചെക്ക് അപ്പ്.
രണ്ടുമാസം കഴിഞ്ഞ രണ്ടാമത്തെ ഓപ്പറേഷൻ.
രണ്ടാമത്തെ ഓപ്പറേഷനും സിംഗ് ഡോക്ടർ തന്നെയാണ് ചെയ്തത്.
അദ്ദേഹത്തിനൊപ്പം നിന്ന ഡോക്ടറിന്റെ പേരോർമ്മയില്ല.
ഇത്തവണ ഇൻജെക്ഷൻ എടുത്തപ്പോൾ പേരറിയാത്ത ഡോക്റ്ററാണ് പറഞ്ഞത്,
"ഷി ഈസ് ജസ്റ്റ് ട്വന്റി ത്രീ, ലുക്ക്, റിയലി കാം"
സിംഗ് ഡോക്ടർ പറഞ്ഞ മറുപടി ഞാൻ കേട്ടില്ല.
പിറ്റേന്ന്, ചെക്കപ്പിന്റെ സമയത്ത് രണ്ടാമത്തെ ഡോക്ടർ ചോദിച്ചു. "നാം ക്യാ ഹെ ആപ് കി?"
"സജീനത്ത്"
"അച്ഛാ.. സജീനത്ത് ക്യാ ഹോത്താ ഹെ"
"മതലബ്?"
"മതലബ് മീനിങ്.."
,തെളിനീരുറവ'ക്ക് ഇംഗ്ലീഷിൽ എന്താണ് പറയുന്നതെന്ന് ആലോചിച്ചു. കിട്ടുന്നില്ല.
"സ്മാൾ വാട്ടർ ഫാൾ" പറഞ്ഞൊപ്പിച്ചു.
അടുത്ത തവണ ചെന്നപ്പോൾ സിംഗ് ഡോക്ടർക്ക് പകരം മറ്റൊരാളാണ് നോക്കിയത്.
അതിനടുത്ത പ്രാവശ്യം പോയപ്പോൾ ഡോക്ടർ പറഞ്ഞു,"അഭി സബ് അച്ഛാ ഹെ.. ദോ മഹിനെ ബാദ് ദേഖ്ത്തി ഹും"
ഇതിനകം എന്റെ കണ്ണുകൾക്ക് കാഴ്ച കൈവന്നിരുന്നു. 
കണ്ണടയില്ലാതെ വളരെ ദൂരത്തുള്ളതൊഴിച്ച് മറ്റെല്ലാം കാണാം എന്നായി.
ഞാൻ സൃഷ്ടാവിനോടും എന്നെ ചികിൽസിച്ച എല്ലാ ഡോക്ടർമാരോടും നന്ദി പറഞ്ഞു, അവർക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിച്ചു. 
അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ തീർച്ചയായും മനസ്സിലുള്ള സന്തോഷവും നന്ദിയും അറിയിക്കണം. ഇൻഷാ അല്ലാഹ്.
***
2017  മെയ് ഒന്നിന് ഡോക്ടറോട് പറയാനുള്ള നന്ദി വാചകങ്ങൾ മനസ്സിലുറപ്പിച്ചുകൊണ്ട് ഞാൻ ആശുപത്രിയിലെത്തി.
കുറെ സമയം കഴിഞ്ഞ എന്നെയും വിളിക്കപ്പെട്ടു, നോക്കിയത് ഒരു ലേഡി ഡോക്ടർ.
നന്ദി പറയുമ്പോൾ ഞാൻ ചോദിച്ചു, 'ഡോക്ടറിന്റെ പേര്?' - 'നാൻസി'.
പുറത്തിറങ്ങിയിട്ട് ആദ്യം കണ്ട സിറ്ററിനോട് ഞാൻ ചോദിച്ചു, 
"സിസ്റ്റർ, സിംഗ് ഡോക്ടർ ഇല്ലിയാ?"
"എനക്ക് തെരിയാത് മഠം, നാൻ ഇങ്കെ പുതുസ്, നീങ്ക അവർക്കിട്ടെ കേളുങ്ക", മറ്റൊരു നേഴ്‌സിനെ ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.
ഞാനവരോട് ചോദിച്ചു, "ഡോക്ടർ ജതിന്ദർ സിംഗ് ഇല്ലിയാ"?
"സിംഗ് ഡോക്ടറാ? അവര് റിസൈന്‍ പണ്ണി പോയിട്ടാര്" 
റിസൈന്‍ ചെയ്തതെന്ന്.!
നിരാശ തോന്നി, രണ്ട് മാസം മുൻപ് വരാത്തതിൽ, നന്ദിയുടെ വാചകങ്ങൾ മനസ്സിൽ കിടന്ന് മുട്ടി വിളിക്കാൻ തുടങ്ങി.
'പ്രിയപ്പെട്ട ആശുപത്രി, എപ്പോഴെങ്കിലും ആ ഡോക്ടർ ഇവിടെ വരുകയാണെങ്കിൽ, ഇവിടവുമായി ബന്ധപ്പെടുകയാണെങ്കിൽ,,പറയണം- ഞാനിവിടെ വന്നിരുന്നെന്ന്, നിങ്ങളെ നന്ദി പൂർവ്വം മനസ്സിൽ സ്മരിക്കുന്നുവെന്ന്.
നിങ്ങളുൾപ്പെടുന്ന എന്നെ ചികിൽസിച്ച, എന്റെ കാഴ്ചയെ തിരികെ തന്ന എല്ലാ ഡോക്ടർമാരെയും, നേര്സുമാരെയും പ്രാർത്ഥനയിൽ ഓർക്കുമെന്ന്, സിസ്റ്റർ ഷണ്മുഖ പ്രിയ, സിസ്റ്റർ രശ്മി, സിസ്റ്റർ ലക്ഷ്മി, നിങ്ങളെല്ലാവരെയും ഓർക്കുന്നു. നന്ദി, താങ്ക് യു ഡോക്ടർസ്, താങ്ക് യു വൺസ് എഗൈൻ.'


2017, ജൂലൈ 13, വ്യാഴാഴ്‌ച

മീര

മീര 

മീരയുടെ നിമ്നോന്നതിയിലുള്ള ശ്വാസം അടുത്ത കട്ടിലിൽ നിന്ന് ഉയർന്നു കേൾക്കാം. 
എനിക്ക് ഉറക്കം വരുന്നില്ല.
അമ്പലത്തിൽ പോകാറില്ലെങ്കിലും ഇന്ന് വെറുതെ മനസ്സിന്റെ ഭാരമിറക്കാൻ പോയതാണ്.
വിളക്കുകൾക്ക് നടുവിൽ പുഞ്ചിരിച്ചു നിൽക്കുന്ന നിന്റെ മുഖം ആദ്യമായി കാണുന്നത് പോലെ തോന്നി.
പ്രണയമാണ്, ആരാധനയാണ് നിന്നോട് കണ്ണാ.
'കൃഷ്ണാ...', ദീര്ഘമായൊരു നിശ്വാസമാണ്, നിലവിളിയാണ്.
എന്റെ അടുത്തുള്ള കട്ടിലിൽ മീരയാണ്.
പക്ഷെ, അവൾ നിന്റെ മീരയാണോ കണ്ണാ..?
അവളെന്റെ കണ്ണനെ എന്നിൽ നിന്നകറ്റുമോ?
ആറുമായിക്കൊള്ളട്ടെ,
എന്റെ മനസ് പറയുന്നു, ഞാൻ നിന്നിൽ അലിഞ്ഞിട്ടില്ല.
"ഞാൻ മീരയല്ല, പക്ഷെ എനിക്കുള്ളിലും ഒരു മീരയുണ്ട്. 
ഉരുകാനും പ്രണയിക്കാനും പ്രാർത്ഥിക്കാനും പിരിയാനുമൊരു മനസ്സുണ്ട് 
കൃഷ്ണാ നീയെന്നെ അറിഞ്ഞെങ്കിൽ.. എന്റെ വിളി നീ കേട്ടെങ്കിൽ..."