2022, ഡിസംബർ 28, ബുധനാഴ്‌ച

The Mothers Touch

 The Mothers Touch

കുഞ്ഞൂട്ടിയെ കയ്യിൽ കിട്ടിയപ്പോൾ ഉള്ള ആ ഫീലിംഗ്, അതൊരിക്കലും സന്തോഷമെന്ന് പറയാനാകില്ല, 
സത്യം പറഞ്ഞാൽ  ഒരു അങ്കലാപ്പായിരുന്നു. 
ചെറിയ കുട്ടികളെയൊക്കെ എടുത്തിട്ടുണ്ടെങ്കിലും, ഇതിപ്പോ ജനിച്ചിട്ട് കൂടിപ്പോയാൽ മുപ്പത് മിനുട്ട് ആയിട്ടുണ്ടാകും. 

തൊലിയൊക്കെ നേർത്തിട്ട് തൊട്ടാൽ ഇപ്പൊ പൊട്ടിപ്പോകും എന്നപോലെ, മുഖത്തെ രക്തക്കുഴലുകളൊക്കെ തെളിഞ്ഞു കാണാം. 
കയ്യും കാലുമൊക്കെ ഞാനൊന്ന് ചേർത്ത് പിടിച്ചാൽ ഒടിഞ്ഞുപോകുമെന്ന് തോന്നി, 
തലയൊക്കെ ഒരു ഷേപ്പ് ഇല്ലാതെ, 
ഒട്ടും ഭാരമില്ല ഒരു പഞ്ഞിക്കഷ്ണം പോലെ, എന്റെ കുഞ്ഞെന്താ ഇങ്ങനെ എന്ന് തോന്നി.

ഒരു നേഴ്‌സ് കുഞ്ഞിനെ കയ്യിൽ തന്നിട്ട് പാൽ കൊടുക്കാൻ പറഞ്ഞു, അത് കേട്ടപ്പോൾ ഈ കുഞ്ഞിന് പാലുകുടിക്കാനറിയാമോ എന്നായി ചിന്ത.
 പക്ഷെ, അമ്മിഞ്ഞയുടെ മണമടിച്ചപ്പോൾത്തന്നെ അവളെന്റെ നെഞ്ചോട് ചേർന്ന് മൂക്കുരസാൻ തുടങ്ങി, 
പിന്നെ പതിയെപ്പതിയെ പാൽ കുടിക്കാൻ തുടങ്ങി. ഒരഞ്ചുമിനുട്ട് അപ്പോഴേക്കും ഉറങ്ങി. 

പാലുകുടി കഴിഞ്ഞിട്ട് അവളെ കട്ടിലിൽ അരികിലായി കിടത്തി, മൂന്ന് സെക്കൻഡ് ആയിട്ടുണ്ടാകും അവൾ ഛർദിക്കാൻ തുടങ്ങി, പെട്ടെന്ന് അടുത്ത് നിന്ന സിസ്റ്ററിനെ വിളിച്ചു, അവരവളെ എടുത്ത് തോളത്തിട്ട് മുതുകത്ത് തട്ടി. എന്നിട്ട് അകത്തേക്ക് കൊണ്ടുപോയി ടവൽ  ഒക്കെ മാറ്റിയിട്ട് കൊണ്ട് വന്നു,

 കയ്യിൽ തരുമ്പോൾ പാലുകൊടുത്ത് കഴിഞ്ഞ് കുഞ്ഞിനെ മുതുകത്ത് തട്ടി ഗ്യാസ് കളയണമെന്നും നന്നായി പൊതിഞ്ഞു വെക്കണമെന്നും പറഞ്ഞു. സത്യത്തിൽ ഇതൊക്കെ എനിക്കറിയാവുന്നതാണ്. പക്ഷെ, അതൊന്നും അന്നേരം ഓർമ്മ വന്നില്ല. 
പിന്നെ എത്രയൊക്കെ പൊതിഞ്ഞുവച്ചാലും അവൾ കാൽ പുതപ്പിനു പുറത്തേക്കിട്ട് അവളുറങ്ങൂ. ചാച്ചുവിന്റെ അതേ രീതി, അന്ന് മുതൽ ഇന്നുവരെയും അതിനൊരു മാറ്റവും വന്നിട്ടില്ല. . 
***

കുഞ്ഞുമായി വീട്ടിലെത്തിയിട്ടും എനിക്ക് ആകെ എന്തോപോലെ,
ഇടക്കിടക്ക് കുഞ്ഞ് കരയുമ്പോൾ ഞെട്ടുന്ന ഉറക്കം, 
കിടന്നിടത്ത് നിന്ന് അനങ്ങിയാൽ കുഞ്ഞിന്റെ ദേഹത്ത് തട്ടിയാലോ എന്ന ഭയം, 
കുറച്ച് അധിക നേരം അവൾ ഉറങ്ങിക്കഴിഞ്ഞാൽ ജീവനുണ്ടോ എന്ന സംശയം,  അത് മാറ്റാനായി അവളുടെ നെഞ്ചിൽ കൈവച്ച് നോക്കുമായിരുന്നു. 
പാൽ കുടിച്ച് കഴിഞ്ഞ് ഏമ്പക്കം പോകുന്നത് വരെയുള്ള ടെൻഷൻ. 
എല്ലാത്തിന്റെയും ഒരു ആകെത്തുകയായിരുന്നു ആദ്യത്തെ ഒരു മാസം. 

***
 മോൾക്ക് ഏതാണ്ട് രണ്ടുമാസമൊക്കെ  കഴിഞ്ഞപ്പോളാണ്  ഞാനെന്റെ  അമ്മ  ജീവിതവുമായി അൽപ്പമെങ്കിലും പൊരുത്തപ്പെട്ടു തുടങ്ങിയത്. 
എന്നാലും എന്റെ പ്രശ്നങ്ങൾക്ക് കുറവൊന്നുമില്ലായിരുന്നു
 കുട്ടിയെ തൊട്ടിലിൽ കിടത്തി ഉറക്കിയിട്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുക എന്നതായിരുന്നു പ്രധാന ഹോബി. 
പതിയെപ്പതിയെ അവളുടെ ചെറിയ ചെറിയ അനക്കങ്ങളുടെ അർഥങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. 
ഞാൻ അവളെ അറിയാൻ തുടങ്ങി. 
അവൾ കരഞ്ഞപ്പോൾ ആദ്യമായി ഞാനും കൂടെ കരഞ്ഞത് അവൾക്കാദ്യമായി വാക്സിൻ എടുത്ത ദിവസമാണ്. 
പാവമെന്റെ കുഞ്ഞി അന്നും പിറ്റേന്നും കാലുകൾ അനക്കിയില്ല. 

ഇതൊക്കെയാണെങ്കിലും ഒരു ദിവസം കട്ടിലിൽ കുഞ്ഞിനെ കിടത്തിയിട്ട് തൊട്ടിലിൽ ഓർക്കാതെ അവളുടെ ദേഹത്താണ് ഞാൻ ചെന്നിരുന്നത്. എന്നതിനിത്ര സോഫ്റ്റായ സാധനമെന്ന് ആലോചിച്ച എണീറ്റ് നോക്കിയപ്പോൾ എന്റെ മോള്. 

***
ആറുമാസം വരെയും അവൾക്ക് മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുത്തിരുന്നില്ല. 
ജോലിക്ക് പോയിത്തുടങ്ങേണ്ടതുള്ളതിനാൽ അവളെ മറ്റുള്ള ആഹാരം കൂടി ശീലിപ്പിക്കുക എന്നത് ഒരു ടാസ്ക് തന്നെയായിരുന്നു, 
ചോറുകൊടുത്ത് കഴിഞ്ഞിട്ട് ഒരു പത്ത് ദിവസം കൂടിയേ എനിക്ക് ലീവ് ഉള്ളായിരുന്നു, പക്ഷെ, ആ സമയം കൊണ്ട്  അവൾ പതിയെ കുറുക്കുകളും നേർപ്പിച്ച കഞ്ഞിവെള്ളവുമൊക്കെ കഴിച്ച് തുടങ്ങി. 

ജോലിക്ക് പോയ ശേഷം അവളെന്നെ കാണാതെ കരഞ്ഞത് ആദ്യത്തെ രണ്ടു ദിവസം മാത്രമാണ്, 
രാവിലെ ഏതാണ്ട് എട്ടുമണിയോടെ പാൽ കുടിച്ച്കഴിഞ്ഞാൽപ്പിന്നെ വൈകുന്നേരം അഞ്ചുമണിവരെ കാത്തിരിക്കണം, അവൾ അത്ര കുറഞ്ഞ സമയം കൊണ്ടുതന്നെ ആ ദിനചര്യയോട് പൊരുത്തപ്പെട്ടു. 

വീടെത്തുമ്പോളേക്കും പാൽ നെഞ്ചിൽ കെട്ടി നിന്ന് വേദനിക്കുന്നുണ്ടാകും, അവളത് കുടിക്കുമ്പോളാണ് എനിക്കും ബുദ്ധിമുട്ട് മാറുന്നത്. 
ഒരു കണക്കിന് പറഞ്ഞാൽ എന്നെക്കാളും അവളാണ് അഡ്ജസ്റ് ചെയ്യുന്നത്, ഇതുവരെ ചെറിയ ചെറിയ അസുഖങ്ങൾ വന്നിട്ട് ലീവെടുക്കേണ്ടി വന്നതൊഴിച്ചാൽ അവളുടെ നിർബന്ധമോ കരച്ചിലോ കൊണ്ട് വീട്ടിൽ നിൽക്കേണ്ടി വന്നിട്ടില്ല. 

രാവിലെ പോയിക്കഴിഞ്ഞാൽ വൈകിട്ട് എത്തുമെന്നവൾക്കറിയാം, എന്നാലും ആറുമണി കഴിഞ്ഞാൽപ്പിന്നെ കിണുക്കമാകും, ഞാൻ ചെന്ന് കയറിക്കഴിഞ്ഞാൽപ്പിന്നെ വേറെ ആരെടുത്തലും പോകില്ല. 

ഇപ്പോൾ ഞാനെന്ന അമ്മയ്ക്കും അവൾക്കും ഒരു വയസും നാലുമാസവുമായി, അവൾ മിടുക്കിയായി  വളരുന്നുണ്ട്, അവളെക്കണ്ട് എന്നിലെ അമ്മയും വളരുന്നുണ്ട്. 
ഇപ്പോൾ അവളുറങ്ങുമ്പോൾ സംശയം തീർക്കാൻ കാലിൽപിടിച്ച് ഞെക്കി നോക്കും അവള് കാൽ വലിക്കുമ്പോൾ സമാധാനമാകും 
ചില നേരത്തെ കുരുത്തക്കേട് കണ്ടാൽ  നല്ല ചുട്ട അടി കൊടുക്കാൻ തോന്നും, എന്നാലും മനസ്സനുവദിക്കാറില്ല   

അവളുടെ അവ്യക്തമല്ലാത്ത ഭാഷയും, കുഞ്ഞിച്ചന്തി കുലുക്കിയുള്ള ഡാൻസും, ശബ്ദമില്ലാത്ത ഉമ്മകളും, ചിരിയും കരച്ചിലുമെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. 
ആദ്യം കണ്ടപ്പോൾ തോന്നിയ അങ്കലാപ്പുകളെല്ലാം മാറിയിട്ടുണ്ട്. 
അവള് വളരുന്നിടത്തോളം ഞാനും, ഞാനെന്ന അമ്മ വളരുന്നിടത്തോളം അവളും വളരും. 

ഈ കടന്നുപോയതൊക്കെ വെറും സാമ്പിളുകൾ മാത്രം ഇനി എന്തൊക്കെയാണുള്ളതെന്ന് പടച്ചവന് മാത്രമറിയാം 
ചുരുക്കം പറഞ്ഞാൽ 'The grate motherhood is not a piece of cake."




2022, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പുകച്ചുരുളുകൾ

 പുകച്ചുരുളുകൾ 

"ഡേയ് നീ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി വായിച്ചിട്ടുണ്ടോ?" ലൈബ്രറിയിലെ പൊടിപിടിച്ച അലമാരകൾക്കിടയിൽ നിന്ന് ഡേവി കിച്ചുവിനോട് വിളിച്ചു ചോദിച്ചു. 
"നിനക്കിപ്പോൾ മാധവിക്കുട്ടി അല്ല, മാതംഗലീലയാണ് ആവശ്യം."
ദിലീപൻ സാർ വാതിൽക്കൽ നിൽക്കുന്നു.
"സാറേ, ഞാൻ ചുമ്മാ..."
"ഓടി ക്‌ളാസ്സിൽ പോടാ...ബെല്ലടിച്ചിട്ട് സമയം ഒത്തിരിയായി, അവന്റെയൊരു നീലാംബരി."
"വാടാ.. പോവാം."
ഡേവിയും കിച്ചുവും പുറത്തേക്കോടി.
ദിലീപൻ ലൈബ്രറിയുടെ വാതിൽ ചാരി, ഈ പിരീഡ് ഇല്ല, കുറച്ചു നേരത്തേക്ക് വിശ്രമം. 
അയാൾ കസേരയിലിരുന്നു, മേശമേൽ കാൽ കയറ്റിവച്ച് മുകളിലേക്ക് കണ്ണുകളുയർത്തി, വളരെ സാവധാനത്തിൽ കറങ്ങുന്ന പൊടിപിടിച്ച ഫാൻ. 
അയാൾ പോക്കറ്റിൽ നിന്നൊരു സിഗരറ്റ് പാക്കറ്റെടുത്ത് തുറന്നു, ഇനിയതിൽ മൂന്നെണ്ണം മാത്രമേയുള്ളു. 
ഒരെണ്ണത്തിന് തീകൊളുത്തി പുകച്ചുരുൾ മുകളിലേക്ക് ഊതിവിടുമ്പോൾ അയാളോർത്തു, ഇന്നിതിപ്പോൾ എത്രാമത്തെയാണ്...? പതിനാറ്.. അതോ പതിനേഴോ...?
***
മുറിയിൽ കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ അയാൾ കണ്ടു, കറ പിടിച്ച ചുണ്ടുകൾ.. 
കട്ടിലിൽ കയറിക്കിടന്നു, 
താര ഇതുവരെ മുറിയിൽ എത്തിയിട്ടില്ല, അടുക്കളയിലാകും. 
എല്ലാ പാത്രങ്ങളും കഴുകി വച്ചിട്ടേ അവൾ ഉറങ്ങുകയുള്ളു. 

അയാളൊന്നു മയങ്ങി, കണ്ണ് തുറന്നു നോക്കിയപ്പോളും മുറിയിലെ ലൈറ്റ് ഓഫായിട്ടില്ല, അടുത്ത് താരയുമില്ല. 
സമയം ഒന്നരയാകുന്നു, 
അയാൾ അടുക്കളയിൽ പോയി നോക്കി, അടുക്കള അടച്ചിരിക്കുന്നു. 
ഹാളിലുമില്ല, പുറത്തേക്കുള്ള വാതിലും അടച്ചിരിക്കുന്നു. 
ഇവളിത് എവിടെ പോയി..?
"താരേ.. താരേ..." അയാൾ ഉറക്കെ വിളിച്ചു. 
ഗസ്റ്റ് റൂമിൽ ലൈറ്റ് തെളിഞ്ഞു.
ഉറക്കച്ചടവോടെ താര പുറത്തേക്ക് വന്നു.
"എന്താ നീ ഇവിടെ കിടക്കുന്നെ..?"
"ഞാനിന്ന് എവിടെയാ കിടക്കുന്നത്, ഏട്ടൻ പോയി കിടന്നോളു."
പീരീഡ്സ് ആകും, ആ ദിവസങ്ങളിൽ മാത്രമേ അവൾ മാറിക്കിടക്കാറുള്ളു. 
പക്ഷെ, അവൾക്ക് ഡേറ്റ് ആകാറായോ? അവളുടെ ഡേറ്റ് എന്നാണ്? അയാൾക്ക്  ഓർമ്മ വന്നില്ല. 
അയാളൊരു സിഗരറ്റ് കത്തിച്ചു. 
***
"നീ ഇരിക്കുന്നില്ലേ..?"
ഇഡ്ഡലി പ്ളേറ്റിൽ എടുത്ത് വച്ചുകൊണ്ട് അയാൾ താരയോട് ചോദിച്ചു. 
"ഞാൻ പിന്നെ ഇരുന്നോളാം, ഏട്ടൻ കഴിക്ക്."
അവൾ അകത്തേക്ക് പോയി. 
ഒരു കഷ്ണം ഇഡ്ഡലി മുറിച്ച് വായിൽ വെക്കുമ്പോൾ അയാളോർത്തു, ഇവൾക്കിത് എന്താണ് പറ്റിയത്?

സ്കൂളിലേക്ക് പോകുമ്പോൾ അയാളാലോചിക്കുകയായിരുന്നു.
ഈ മൂന്നു വർഷത്തിനിടയിൽ വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമേ ഒരുമിച്ച് ഭക്ഷണം കഴിക്കാതിരുന്നിട്ടുള്ളു. 
ഇപ്പോൾ..
ഇപ്പോൾ ഒരുമിച്ചിരിക്കാനുള്ള ഓരോ അവസരങ്ങളും താര ഒഴിവാക്കുന്നത് പോലെ. 
ഒരുമിച്ചിരിക്കാൻ മാത്രമല്ല, കിടക്കാനും, ഒരു മുറിയിൽ ഉറങ്ങിയിട്ട് എത്രയോ ദിവസങ്ങളാകുന്നു. 
ഒരിക്കലും തന്റെ കൂട്ടില്ലാതെ പുറത്ത് പോകാത്തയാൾ ഇപ്പോൾ ആഴ്ചയിൽ രണ്ടും മൂന്നും ദിവസവും തനിച്ച് സിറ്റിയിൽ പോകുന്നു. 
ഇന്നലെ വൈകിട്ട് അവൾ ആരോടോ സംസാരിക്കുന്നത് കേട്ടു, അതും സ്വരം തീരെ താഴ്ത്തി,
"ഞാൻ വരാം."
അവളുടെ ഫോൺ ഇപ്പോൾ ലോക്ക് ഇട്ടു വച്ചിരിക്കിന്നു, പരസ്പരം രഹസ്യങ്ങൾ സൂക്ഷിക്കില്ല എന്ന് വാക്കു തന്നവളാണ്. 
ഇനി അവൾ, ആരെയെങ്കിലും...
അയാൾക്ക് തല പെരുത്തു, അയാളുടെ ചുണ്ടിൽ നിന്നും പുകച്ചുരുളുകളുയരാൻ തുടങ്ങി. 
***
മീഡിയേഷൻ റൂമിലിരിക്കുമ്പോൾ താര നിശ്ശബ്ദയായിരുന്നു.
"താരക്കെന്തെങ്കിലും പറയാനുണ്ടോ?"
താര മിണ്ടിയില്ല.
"എന്തെങ്കിലും വായ തുറന്ന് പറയെടി" ദിലീപൻ ശബ്ദമുയർത്തി. 
"മിസ്റ്റർ ദിലീപൻ, ഒച്ചയുണ്ടാക്കരുത്, അവർക്ക് പറയാനുള്ളത് അവർ പറയും." മീഡിയേറ്റർ ഇടപെട്ടു. 
താരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവൾ ദയനീയമായി മീഡിയേറ്ററെ നോക്കി.

"ദിലീപൻ പുറത്തിരുന്നോളു, ഞാൻ താരയോട് സംസാരിക്കട്ടെ."
ദിലീപൻ കസേര ഒരു ശബ്ദത്തോടെ വലിച്ചു നീക്കി പുറത്തേക്ക് പോയി. 
അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും, അയാളെ അകത്തേക്ക് വിളിച്ചു, താര പുറത്തേക്ക് ഇറങ്ങിപ്പോയി.
"ദിലീപൻ ഇരിക്കൂ."
മീഡിയേറ്റർ സംസാരിച്ചു തുടങ്ങി. 
"മിസ്റ്റർ ദിലീപൻ, താര എന്ന് മുതലാണ് തന്നോട് അകൽച്ച കാണിച്ചു തുടങ്ങിയത്?"
"ഒരു മൂന്നര നാല് മാസമാകുന്നു."
"ഈ നാലുമാസക്കാലം നിങ്ങൾ ഒരുമിച്ച് ചിലവഴിച്ചിട്ടില്ലേ?"
"ഇല്ല. അവൾ അതിനു അനുവദിച്ചിരുന്നില്ല."
"അയാൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ?"
"ഇല്ല സാർ, ഇടക്കൊക്കെ നിർത്താതെ ചുമക്കും, അത് ആവി പിടിക്കുമ്പോൾ തീരും, അതല്ലാതെ വേറൊന്നുമില്ല."
"താര ഇടക്ക് എങ്ങോട്ടാണ് പോകുന്നതെന്ന് തനിക്ക് അറിയാമോ?"
"ഇല്ല."
 "താൻ ചോദിച്ചിട്ടില്ല..?"
"ചോദിച്ചിട്ടുണ്ട്, ടൗണിൽ പോയി എന്നാണ് പറയാറ്."
"താരക്ക് മറ്റൊരാളോട് അടുപ്പമുണ്ട് എന്ന് തോന്നാൻ എന്താണ് കാരണം?"
"അവൾ ഇടക്കിടക്ക് ഫോണിൽ സ്വകാര്യമായി സംസാരിക്കുന്നത് കേൾക്കാം, എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയില്ല."
"വീട്ടിൽ നിങ്ങൾ രണ്ടുപേർ മാത്രമേ ഉള്ളോ? അമ്മയും അച്ഛനുമൊക്കെ?"
"അവരൊക്കെ കുടുംബ വീട്ടിലാണ്."
"കുഞ്ഞുങ്ങൾ..."
"ഇല്ല."
"വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?"
"മൂന്നു വർഷം കഴിഞ്ഞു."

മീഡിയേറ്റർ എല്ലാം ശ്രദ്ധയോടെ കേട്ടു, അയാൾ കസേരയിൽ ഒന്നുകൂടെ മുന്നോട്ടാഞ്ഞിരുന്നു. 
"മിസ്റ്റർ ദിലീപൻ, ഇനി ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം."
അയാൾ ഒന്ന് നിറുത്തി. 
"താര ഈസ് ഫോർ മന്ത്സ് പ്രെഗ്നന്റ്."
ദിലീപന്റെ മനസ്സിൽ ഒരു മഴ പെയ്തു. 
"ബട്ട്, ഷീ ഈസ് ഡയഗ്നോസ്ഡ് വിത്ത് ലംഗ് ക്യാൻസർ."
അയാളൊരു റിപ്പോർട്ട് എടുത്ത് മേശപ്പുറത്ത് വച്ചു.
"ഫൈനൽ സ്റ്റേജ്"
ദിലീപന് തലകറങ്ങി, "പക്ഷെ, സാർ എങ്ങനെ..?"
"പുകവലിയുടെ ദൂഷ്യങ്ങൾ ദിലീപന് അറിയാഞ്ഞിട്ടാണോ?
താരയിനി അധികകാലം ഉണ്ടാകില്ല, ഷീ വോണ്ട് സർവൈവ് ദിസ് ഇയർ, അല്ലെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കണം. 
 ഒരു പക്ഷെ, പ്രെഗ്നന്റ് അല്ലായിരുന്നുവെങ്കിൽ താര കുറച്ചുകൂടെ ജീവിക്കുമായിരുന്നു. കാത്തിരുന്ന് കിട്ടിയ കുഞ്ഞായത് കൊണ്ട് അവർ അതിനെ വിട്ടുകളയാനും തയ്യാറല്ല."
അയാളൊന്ന് നിറുത്തി.
"താൻ വലിച്ചു വിടുന്ന പുക ആ കുഞ്ഞിന് ദോഷം വരുത്താതിരിക്കാനാണ് അവർ നിങ്ങളിൽ നിന്നും അകലം പാലിച്ചത്. പിന്നെ, അവർ ടൗണിലെന്നും പറഞ്ഞ് പോയിരുന്നത് ആശുപത്രിയിലായിരുന്നു."
ദിലീപന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഇവിടിരുന്ന് കരഞ്ഞിട്ടെന്താ കാര്യം? തന്നോട് പുകവലി നിറുത്താൻ അവർ  എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും?"
അയാൾ  കംപ്യൂട്ടറിൽ നോക്കി, 
"താര ഡിവോഴ്സിന് തയ്യാറാണ്, എന്നാലും ഒരു ഹിയറിങ് കൂടി വയ്ക്കാം."
ദിലീപൻ മങ്ങിയ കാഴ്ചയുമായി പുറത്തിറങ്ങി.
***
അമ്മയ്ക്കും കുഞ്ഞിനും കൂടി ഒരിടം മതിയെന്ന് വച്ചു, താരയുടെ നെഞ്ചിലേക്ക് കുഞ്ഞിനെ എടുത്ത് വച്ച് ദിലീപനെക്കൊണ്ട് കർമ്മി ആദ്യത്തെ മൂന്നുപിടി മണ്ണീടീച്ചു. 
ദിലീപന്റെ കൈ തണുത്തിരുന്നു, അയാൾ തന്റെ പിഞ്ചോമനയെ ആദ്യമായും അവസാനമായും കാണുകയായിരുന്നു, വെള്ളപുതപ്പിച്ച കുഞ്ഞുദേഹത്തിൽ മണ്ണ് വീണപ്പോൾ നൊന്തിട്ടുണ്ടാകുമോ..? 
വീണ്ടും താരയെ തൊടാനാഞ്ഞ ദിലീപാണ് ആരൊക്കെയോ ചേർന്ന് വലിച്ചു മാറ്റി. 
അടക്കം കഴിഞ്ഞു പിരിയുമ്പോൾ അന്തരീക്ഷത്തിൽ കുന്തിരിക്കത്തിന്റെ പുക തങ്ങി നിന്നു.
ആ പുകച്ചുരുളുകളിൽ താര കുഞ്ഞിനേയും കയ്യിലെടുത്ത് പുഞ്ചിരിക്കുന്നത് ദിലീപന്റെ കണ്ണുകളിൽ തെളിഞ്ഞുനിന്നു. 




2022, സെപ്റ്റംബർ 27, ചൊവ്വാഴ്ച

സ്നേഹത്തോടെ പോസ്റ്റുമാൻ

 സ്നേഹത്തോടെ പോസ്റ്റുമാൻ 

"മാമോയ്.."
എൽ എം എസിന്റെ തേരി ഇറങ്ങുമ്പോഴേ ഞാൻ വിളിച്ചു.
ആ തേരിയുടെ  അവസാനത്ത് നിന്നും മറുപടി വന്നു. 
"ആ.. ഇന്ന് നേരത്തെയാണല്ലോ.."
"ഇന്ന് കുറച്ചേ ഉണ്ടായിരുന്നുള്ളു."
"വല്ലതും കഴിച്ചോ..?"
"ഇല്ല മാമാ, ഓഫീസിൽ പോയിട്ട് കഴിക്കണം."
"മഴ വരുന്നു, വേഗം പോയീം."
"ശരി മാമാ.."
തേരി കഴിയുമ്പോഴേക്കും ആ സംഭാഷണവും തീരും. 

ഡെലിവറി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു ദിവസമായി. 
പക്ഷേ, അന്ന് തേരി ഇറങ്ങുമ്പോഴേ കണ്ടു, മാമന്റെ വീടിന്റെ മുറ്റത്ത് ആൾക്കൂട്ടം, കറുത്ത കൊടി നാട്ടിയിട്ടുണ്ട്. 
"എന്താ മാമാ സംഭവം?"
ചോദിച്ചത് മറ്റൊരാളോടാണ്.
"ആ വീട്ടിലെ മൂപ്പിലാൻ മരണപ്പെട്ടു."
"ആര്..? ആ അപ്പൂപ്പനോ..?"
"അതെ, സുഖമില്ലാതെ പതിനെട്ട് ദിവസമായി ആശുപത്രിയിൽ ആയിരുന്നു."
എന്തോ, അങ്ങോട്ട് കയറിയില്ല, ഒരുപക്ഷെ, ആ ചിരിക്കുന്ന മുഖം ഓർമ്മയിൽ നിന്നും മായ്ക്കാനിഷ്ടമില്ലാത്തത്  കൊണ്ടാകാം.  



പോസ്റ്റ്മാൻ ജോലിക്കിടയിൽ ഇന്ന് കാണുന്ന പലരെയും നാളെ കാണാറില്ല, 
സ്ഥിരമായി കാണുന്നവർ ഒരു രാത്രിക്കപ്പുറം അപ്രത്യക്ഷരാകാറുണ്ട്. 
ആ സ്ഥാനത്ത് പുതിയ മുഖങ്ങൾ വരും. 
പഴയ വീടുകൾ പോകും, പുതിയ വീടുകൾ വരും. 
പുതിയ വഴികൾ വരും. 

നമ്മളൊക്കെ ചിലർക്ക് വെറും ഡെലിവറി ബോയ്/ഗേൾ ആണെങ്കിലും ചിലർ ഞങ്ങൾക്കായി കാത്തിരിക്കാറുണ്ട്.  
ബുക്കോ കത്തോ വരാനില്ലെങ്കിൽ കൂടി കാത്തിരിക്കുന്നവർ,
ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദം തിരിച്ചറിയുന്നവർ,   
ഒരു ദിവസം കണ്ടില്ലെങ്കിൽ "ഇന്നലെ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ.." എന്ന് ചോദിക്കുന്നവർ, 
വെയിലത്ത് ഓടിത്തളർന്നെത്തുമ്പോൾ കൈകാട്ടി വിളിച്ച് വെള്ളം നീട്ടുന്നവർ,
ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നവർ. 
പോസ്റ്റുമാൻ എന്നത് ഒരു ജോലിക്കപ്പുറം  അപരിചിതരായിരുന്ന ചിലരെ  നിത്യ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതും ചിലരെ കേട്ടിരിക്കുക എന്നതും  കൂടിയാണ്.


(ഓർമ്മയിൽ രണ്ടു വർഷങ്ങൾ, മറഞ്ഞുപോയ ചില പുഞ്ചിരികൾ, ഓർക്കുന്നു, എല്ലാവരെയും.)





2022, മാർച്ച് 4, വെള്ളിയാഴ്‌ച

ഹായ് ബൈ മാമ!

 ഹായ് ബൈ മാമ!

ഡെലിവറി അടുത്തിരിക്കുമ്പോളാണ് ഹായ് ബൈ മാമ എന്ന കൊറിയൻ ഡ്രാമ കാണുന്നത്. 2013 മുതൽ തുടങ്ങിയതാണ് ഈ ഡ്രാമ അഡിക്ഷൻ. 
അത് പോട്ടെ, ഗർഭിണിയായ 'അമ്മ ആക്‌സിഡന്റിൽ മരിക്കുന്നതും, മരിക്കുന്നതിന് മുൻപേ ഡോക്ടർമാർ കുഞ്ഞിനെ പുറത്തെടുക്കുന്നതും, മകളുടെ വളർച്ച കാണാനുള്ള ആഗ്രഹം കൊണ്ട് ആ 'അമ്മ ആത്മാവായി ഭൂമിയിൽ തുടരുന്നതും, പിന്നീട് മനുഷ്യനായി വരുന്നതുമൊക്കെയാണ് ഇതിലെ പ്രമേയം.

 അതിലെ ഒരു ഭാഗത്ത് ഭാര്യ പോയതിനു ശേഷം ഭർത്താവ് അനുഭവിക്കുന്ന ഒരു ശൂന്യത മനോഹരമായി കാണിക്കുന്നുണ്ട്, അതുപോലെ ജീവിച്ചിരുന്നപ്പോൾ അയാൾക്ക് വേണ്ടി ചെയ്ത് കൊടുക്കാൻ കഴിയാത്ത കാര്യങ്ങളെ ഓർത്ത് വേദനിക്കുന്ന ഭാര്യയെയും കാണിക്കുന്നുണ്ട്. 

ഇതൊക്കെ കണ്ടപ്പോൾ ഞാനും ഓർക്കാതിരുന്നില്ല, നമ്മളിലൊരാളുടെ ശൂന്യത എങ്ങനെയായിരിക്കും മറ്റേയാൾ ഓർക്കുക എന്ന്. 
നമ്മൾ ആ ശബ്ദവും, സ്പർശവുമൊക്കെ വല്ലാതെ മിസ് ചെയ്യും,
ഉറങ്ങുമ്പോൾ അടുത്തേക്ക് വലിച്ചടുപ്പിക്കുന്ന കൈകളും, കാലെടുത്തിടലും, പുതപ്പിനായുള്ള അടികൂടലുമൊക്കെ ഓർക്കും. 

അതിനേക്കാളുമൊക്കെ ഓർക്കുക, നാഴികയ്ക്ക് നാൽപ്പത് വട്ടമെന്നുള്ള കണക്കിൽ നാല് സെക്കൻഡ് പോലും ആയുസില്ലാത്ത പിണക്കങ്ങളായിരിക്കും. 
രാവിലെ ഉണരുമ്പോൾ അടുത്ത് ആളുണ്ടെന്നുള്ള ഉറപ്പാക്കലുകളായിരിക്കും,
 
അയ്യോ ഷർട്ട് തേച്ചില്ല/അവളെ കൊണ്ടുവിടാൻ വൈകി എന്നുള്ള ആവലാതികളായിരിക്കും.
അടുത്തെത്താൻ നേരം വൈകിയാൽ കാത്തിരിക്കുന്ന കണ്ണുകളും, ബസ് സ്റ്റോപ്പിലെ നിമിഷ യുദ്ധങ്ങളുമായിരിക്കും. 

മഴ പെയ്യുമ്പോൾ, കുടയെടുത്തോ, കോട്ടെടുത്തോ എന്ന സംശയങ്ങളായിരിക്കും. 
അകന്നിരിക്കുമ്പോളുള്ള പരിഭവങ്ങളായിരിക്കും. 
സംസാരിച്ച് മുഴുമിപ്പിക്കാത്ത കാര്യങ്ങളും, പതിഞ്ഞുചിരിച്ച തമാശകളും, കവിള് നനച്ച കണ്ണീരുമായിരിക്കും. 

കാണെക്കാണെ തൊട്ടതിലും പിടിച്ചതിലുമെല്ലാം ആ ശൂന്യതയായിരിക്കും. 
മറ്റാർക്കും നികത്താനാവാത്ത, നമ്മെ ചൂഴ്ന്നു നിൽക്കുന്ന ശൂന്യത. 
നമ്മിൽ മാത്രമൊതുങ്ങുന്ന ശൂന്യത. 

ഒപ്പമുള്ളപ്പോൾ, സ്നേഹിക്കാൻ കഴിയുമ്പോൾ, കഴിയുന്നിടത്തോളം സ്നേഹിക്കുക, ജീവിക്കുക. 
നമുക്ക് സമയമുണ്ടെന്ന് തോന്നും. പിന്നെയാകട്ടെ എന്ന് തോന്നും. 
പറയാൻ പറ്റില്ലഡോ..
നമ്മുടെയൊക്കെ സമയം ഏത് സെക്കന്റിന്റെ അംശത്തിലാണ് എഴുതി വച്ചിരിക്കുന്നതെന്ന്. 
അതുകൊണ്ട് ആഹ്ലാദിപ്പിൻ അർമാദിപ്പിൻ

വാൽക്കഷ്ണം:-
രണ്ടു ദിവസം മുൻപ് ഒരു വൈകുന്നേരം, മോളെ വീട്ടിലാക്കിയിട്ട് ഞങ്ങൾ തിരുവനന്തപുരത്ത് പോയിട്ട് വരികയാണ്.
നല്ല തണുത്ത കാറ്റ്, 
സന്ധ്യ നേരം, 
ആഹാ, നല്ല പ്രണയം തുളുമ്പി നിൽക്കുന്ന അന്തരീക്ഷം. 
സ്കൂട്ടറിന്റെ പിന്നിലിരുന്ന് കേട്ടിയോനെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചിരുപ്പാണ് ഞാൻ. 
"ചാച്ചുവേ.."
"എന്താടി...? പറ..."
"ഒരു കാര്യം ചോദിക്കട്ടാ..?"
"ഓ, ചോദിക്ക്..."
"അതെ....,"
"ഉം.."
"ഞാൻ ഇല്ലാതായാൽ നിങ്ങൾ എന്നെ എന്തിനൊക്കെയായിരിക്കും മിസ് ചെയ്യുക?"
ഠിം. 
"പന്ന....**മോളെ.. നിനക്ക് ഈ നേരം ചോദിക്കാൻ വേറെ ഒന്നും കിട്ടീലെ?"
കൗതുകം തീർന്നു. 
സുഖം.
സ്വസ്ഥം.
ആഹഹാ.