2017, ഒക്‌ടോബർ 8, ഞായറാഴ്‌ച

തലപ്പാക്കെട്ട് ബിരിയാണി

തലപ്പാക്കെട്ട് ബിരിയാണി

2013, ഡിസംബർ. ഒരു പ്രഭാതം.
ചെന്നൈ,
"ഡാ, പരീക്ഷ കഴിഞ്ഞു. നീയെവിടാ?".
"നീ പുറത്തേക്ക് വാ. ഞാനിവിടെ ഗേറ്റിന്റെ അടുത്തുണ്ട്."
പറഞ്ഞതു പോലെ ആശാൻ ഗേറ്റിനടുത്ത് തന്നെയുണ്ട്.
"എങ്ങാനുണ്ടാരുന്നു?".
"കുഴപ്പമില്ലാരുന്നു. അവിടെ നിന്ന ടീച്ചേഴ്സ് പറഞ്ഞു തന്നു."
"ആൾക്കാരെയൊക്കെ നേരത്തെ തന്നെ എടുത്തിട്ട് പേരിനു വേണ്ടിയാ പരീക്ഷ നടത്തുന്നതെന്ന് ഇവിടെ ആൾക്കാർ പറയുന്നത് കേട്ടു."
"അതെന്തെങ്കിലും ആകട്ടെ. അടുത്ത പ്ലാനെന്താ? ഇന്നിനി പോകാൻ ട്രെയിൻ ഇല്ല. ബസിന് പോകാൻ നടുവും വയ്യ. 
നീ ജസ്റ്റ് നോക്കിയേ ട്രയിൻ ഉണ്ടോന്ന്."
ഗൂഗിൾ ട്രെയിൻ തിരഞ്ഞു.
"ഡി ഇനിനി ഇല്ല. നാളെ രാവിലെ ഒരു പുനലൂർ പാസഞ്ചർ ഉണ്ട്. അതിനു പോകാം. റിസർവേഷൻ കാണില്ല. ലോക്കലിൽ പോകേണ്ടി വരും."
"ഓ. കെ. അതുവരെ എന്തു ചെയ്യും?".
"ഇത് ചെന്നൈയല്ലേ, എവിടെയാണോ കറങ്ങാൻ സ്ഥലങ്ങൾക്ക് പഞ്ഞം. വൈറ്റ്. ജി പി എസ് നോക്കട്ടെ. അപ്പൊ അറിയാം അടുത്തുള്ള സ്ഥലങ്ങൾ."
"നീ നോക്ക്."
"ഡി മറീന ബീച്ചിൽ പോകണമെങ്കിൽ ഒരുപാട് ദൂരമുണ്ട്. സ്കൈവാക്കാണെങ്കി അടുത്ത് ഉണ്ട്. ഒരു 2,3 കിലോമീറ്റർ. അവിടുന്ന് ഷെയർ ഓട്ടോയിൽ ടീ നഗർ പോകാം. ഒരു പത്ത് പന്ത്രണ്ട് മണിയാകുമ്പോ സ്റ്റേഷനിൽ പോകാം. ന്താ?".
"കൂൾ, പോകാം".
അങ്ങനെ ആദ്യം സ്കൈ വാക്, അവിടുന്നൊരു ഐസ് ക്രഷറും കഴിച്ച് ഷെയർ ഓട്ടോയിൽ ടീ നഗറിന്റെ തിരക്കിലേക്ക്... 
കണ്ടതും കണ്ട്‌, കേട്ടതും കേട്ട് അങ്ങനെ നടന്നു.
"ഡെയ് ഫുഡ് കഴിക്കണ്ടേ, മണി ഏഴായി. എനിക്ക് വിശക്കുന്നുണ്ട്."
"ഇവിടടുത്ത് ഒരു അപ്പൂപ്പന്റെ കടയുണ്ട്. വെങ്ങോട്ട് പോകാം. അടിപൊളി ദോശയാ." 
ശരിക്കും അപ്പൂപ്പന്റെ കടയിലെ ദോശ അടിപൊളി.
"കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്നപ്പോ ഒരു സ്‌പെഷ്യൽ സാധനം കുടിച്ചു. ജിഗ്‌രിതണ്ടാപ്പാനി. ഞാൻ വാങ്ങിത്തരാം. ഭയങ്കര ടേസ്റ്റ് ആണ്. നിനക്ക് ഇഷ്ടപ്പെടും."
 പാലും നെയ്യും ഐസും മിക്സ് ചെയ്ത ഒരു പ്രത്യേക രുചിയുള്ള സാധനം. സൂപ്പർ. 
"ഒരു പവർ ബാങ്ക് വാങ്ങണം. എന്റെ ചർജർ കേടാണ്." 
വഴിയൊരക്കച്ചവടക്കാരനിൽ നിന്നൊരു പവർ ബാങ്ക്. 650 രൂപ.
പിന്നെ നടക്കുന്ന വഴിക്ക് കണ്ട അല്ലറ ചില്ലറ സാധനങ്ങൾ.
***
പിറ്റേന്ന്. 
സെൻട്രൽ റയിൽവെ സ്റ്റേഷൻ.
"എന്തു കഷ്ടമാ ഇത്? ട്രെയിൻ ഇനി 4.30 നെ ഉള്ളു. രാവിലെയുള്ളത് ക്യാൻസൽ ചെയ്തു. നമ്മളിവിടെ ഇരിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 9 മണിക്കൂറായി. ഇവിടെ തെണ്ടിതിരിഞ്ഞു നടക്കുന്ന പട്ടികൾക്ക് പോലും നമ്മളെ അറിയാം എന്നായി."
"ഡെയ് എനിക്ക് വിശക്കുന്നു. കട്ടിയായി എന്തേലും കഴിക്കണം. ഇനി നേരം വെളുത്താലെ എന്തേലും കിട്ടൂ."
"ഡി നമ്മുക്ക് തലപ്പാക്കെട്ട് ബിരിയാണി കഴിച്ചാലോ? ഇവിടത്തെ ഫേമസാ. അങ്ങോട്ട് നോക്ക്. 50 രൂപയെ ഉള്ളു."
"50 എങ്കി 50 വാ. എനിക്ക് വിശക്കുന്നു."
നേരെ ബിരിയാണിക്കടയിലേക്ക്.
നല്ല കട.  എ സി, ഗ്ലാസ് റൂം. മുകളിൽ നിന്ന് നോക്കിയാൽ താഴത്തെ ജനക്കൂട്ടം കാണാം. 
"എസ് മാഡം. എന്ന വേണം? മെനു പാത്ത് സെല്ലുങ്കോ."
"ഓ കെ. നീങ്ക കൊഞ്ച നേരം കളിഞ്ഞു വരവിയാ?"
"നോ പ്രോബ്ലെം സർ."
വെയിട്ടർ പോയി.
"ഡി നീ എത്ര രൂപയാണ് എന്നു കണ്ടോ? ചിക്കൻ ബിരിയാണി 270. വെജിറ്റബിൾ പോലും 200. നീണ്ട 50 രൂപേട ബിരിയാണി."
"ദേണ്ട അങ്ങേര് വരുന്നുണ്ട്. എങ്ങനെ ഊരും?".
"എന്തേലും പറഞ്ഞാലേ പറ്റൂ. ഞാൻ ഫോൺ വിളിക്കാം. "
"എന്തിന്"?
അതിനു മുൻപേ വെയിട്ടർ വന്നു. 
"സെല്ലുങ്ക സാർ."
ഫോണിൽ അവന്റെ കാൾ വന്നു കട്ടായി.
പെട്ടെന്ന് ഫോൺ എടുത്തു, വായിൽ വന്നത് പറഞ്ഞു.
"എന്ത്... നിങ്ങളെത്തിയോ... ഫുഡ് കൊണ്ടു വന്നെന്നോ... ആ.. ശരി."
എന്നിട്ട് അവനോട്, "ഡെയ് അവർ ഫുഡും കൊണ്ടാണ് വന്നതെന്നു പറഞ്ഞു. "
അവൻ പെട്ടെന്ന് വൈറ്റർ നോട് പറഞ്ഞു.
"ഓർഡർ ഇല്ല. നമ്മ ഫുഡ് വന്തിടിച്ച്. താങ്കയു. "
വൈറ്ററിന്റെ മുഖം നോക്കാതെ ഞങ്ങൾ പുറത്തിറങ്ങി.
ശ്വാസം വിടാൻ എന്തു സുഖം. !
"ഡി അയാൾ മുകളിൽ നിന്ന് നോക്കുന്നുണ്ട്."
"നീ അങ്ങോട്ട് നോക്കരുത്. അങ്ങേർക്ക് സംശയം തോന്നും. "
ഞങ്ങൾ അയാളുടെ കണ്ണെത്താത്ത വശത്തേക്ക് മാറി.
"ഇനി എന്ത് ചെയ്യും? വേറെ പൈസ ഉണ്ടോ കയ്യിൽ... ?"
ബാഗിൽ തപ്പിയിട്ട് കാണുന്നില്ല.
"ഡാ.. ഇന്നാലേകൊണ്ട് എല്ലാ പൈസയും തീർന്നു. ഇനി വീട്ടിൽ പോകാൻ മാത്രേ ഉള്ളൂ. അല്ലാതെ ഒരു 70 രൂപ ഉണ്ട്."
അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ ആ ഭാവം ദയനീയമാണെന്നു എനിക്ക് മനസ്സിലായി.
"ഡി എനിക്ക് വിശക്കുന്നു."
"എനിക്കും.. ദേ അങ്ങോട്ട് നോക്ക്... ശാപ്പാട്..30 രൂപ."
അത് വാങ്ങി തുറക്കുമ്പോൾ എവിടെയോ ബിരിയാണിയുടെ മണം.
"ഡി എന്താ നോക്കുന്നെ.. തലപ്പാക്കെട്ട് ബിരിയാണിയാണെന്നു കരുതി തിന്നോ."
ആ ചോറു വാരി വായിലിടുമ്പോൾ തലപ്പാക്കെട്ട് ബിരിയാണി എൻറെ വായിൽ കപ്പലോടിക്കുന്നുണ്ടായിരുന്നു.
...എന്നാലും എന്റെ തലപ്പാക്കെട്ട് ബിരിയാണീ...