2021, മേയ് 4, ചൊവ്വാഴ്ച

കടൽ

 കടൽ 

"ചാച്ചുവേ, ഇന്ന് കടലീ പോവാം?"
"ഇന്നാടീ? സമയം തോന ആയി. ആറ് മണിക്ക് മുന്നേ നിന്നെ വീട്ടിൽ എത്തിച്ചില്ലെങ്കിൽ ഉമ്മ എന്നെ ഓടിക്കും. അതും ഈ സമയത്ത്"
വാച്ചിൽ നോക്കിയപ്പോൾ ശരിയാണ്, സമയം ഏതാണ്ട് അഞ്ചാകുന്നു. കടലിലും കൂടി പോയാൽ സമയം ഏഴാകും. 
സന്ധ്യക്ക് വീട്ടിൽ ചെല്ലുമ്പോൾ ഉമ്മ ഓടിക്കും.
'എത്ര സമയമായി. വയറ്റിൽ ഒരു കൊച്ചുണ്ടെന്ന് ഓർമ്മ വേണം, അതിനേം കൊണ്ടാ ഈ ത്രിസന്ധ്യക്ക് ആ റബ്ബറിന്റിടയിലൂടെ വരുന്നത്., പിന്നെ സ്വരം മാറും, 
'ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാ, ഡാ നീ ആ പെണ്ണിന് വല്ലോം വാങ്ങിച്ച് കൊടുത്തോ...? പോയി തുണി മാറ്റിയിട്ട് പോയി ചോറ് കഴിക്ക് കൊച്ചെ, നീ കഴിക്കണ്ട, ആ വയറ്റിൽ കിടക്കുന്നതിനു എന്തെങ്കിലും കൊടുക്ക്. സമയത്ത് ഒരു വക കഴിക്കില്ല, കണ്ടില്ലേ കോലം..' 
സ്നേഹത്തിൽ ചാലിച്ച ആ വഴക്ക് കേൾക്കാൻ രസമാണെങ്കിലും നമ്മൾ ചെല്ലാൻ വൈകും തോറും ആദി പിടിക്കുന്ന ആ കണ്ണുകൾ... 
വേണ്ട. വേറൊരു ദിവസം പോകാം. 
***
"ഇന്ന് പോയാലോ..? സമയമുണ്ടല്ലോ..?"
"ഈ കൊട്ടൻ വെയിലത്താ...? നീ വന്നാണ്."
വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ നേർത്ത മഴയുണ്ട്.. 
"ഡി, നമ്മക് ഞാറാഴ്ച പോവാം. അന്ന് വേറെ പരിപാടി ഒന്നും ഇല്ലല്ലോ."
"ഓക്കേ"
ചാച്ചുവിനോട് ഞാൻ ഒന്നുകൂടി ചേർന്നിരുന്നു.
"ന്റ കണ്ണാടി ഹാപ്പിയായോ..?"
"ഉം.. ഹാപ്പി.."
***
കാത്തുകാത്തിരുന്ന ഞായർ എത്തി.
സാധാരണ അവധി ദിവസങ്ങളിൽ എണീക്കുമ്പോൾ പത്തുമണി കഴിയും. അന്ന് അൽപ്പം നേരത്തെ എണീറ്റു. 
ഒമ്പതേമുക്കാലിന്. 😁
രാവിലെ നല്ല വെയിൽ ഉണ്ട്. 
"ചാച്ചുവെ, എപ്പ പോവാം?"
"ഉച്ച കഴിഞ്ഞിറങ്ങാം. അപ്പൊ വെയിൽ താരും."
"ഓക്കേ"
മണി ഒന്നായി, ഒന്നരയായി. രണ്ടാകും മുന്നേ പെരുമഴ. 
"ഡി, എങ്ങന പോവും?" 
😞
***
"ഡി, നീ എന്തിനാ കരയുന്നത്..?"
"പാതിരാത്രി മനുഷ്യനെ വിളിച്ചുണർത്തീട്ട് കരയുന്നെന്നാ..നിങ്ങക്കെന്താ മനുഷ്യാ,,?"
ഞാൻ തിരിഞ്ഞുകിടന്നു.
ജോലികഴിഞ്ഞു നേരത്തെ ഇറങ്ങി. എന്റെ ആശാൻ വണ്ടിക്കടുത്ത് തന്നെ നിൽപ്പുണ്ട്. 
"ഡി, നമ്മക്ക് വേറെ ഒരു സ്ഥലം വരെ പോകാനുണ്ട്."
"എവിടാ?"
"അതൊക്കെ പറയാം നീ വാ, പോവാം."
വണ്ടി ചിറയിൻകീഴ് റോഡിലേക്ക് തിരിഞ്ഞു..
"എവിട പോണ് ചാച്ചുവേ.. തുമ്പയിലേക്ക് വീണ്ടും പോണോ..?"
മൗനം.
"ഡി, നോക്ക്.."
ചാച്ചു ചൂണ്ടിയ ഇടത്തേക്ക് ഞാൻ നോക്കി.
കടൽ.
"അപ്പൊ ന്റ കണ്ണാടി കടല് കണ്ടേ.. ഇനി പോവാം."
"ങേ.. ഞാൻ ദൂരെന്ന് കണ്ടേ ഉള്ളു. അടുത്ത് പോവാം..."
"പോണോ..?"
"ഉം"
"ന്നാ.. പോവാം."
ഒടുവിൽ.. വെട്ടിത്തിളങ്ങുന്ന കടൽ!
"ഡി.. ഓടല്ലേ... ആ വയറെങ്കിലും താങ്ങിപ്പിടിക്ക് പെണ്ണേ.."
ചാച്ചു വണ്ടി പാർക്ക് ചെയ്യുന്നതിന് മുന്നേ ഞാൻ താഴെ ചാടി. 
"ഡി, ഇപ്പൊ ഭയങ്കര വെയിലാ, നമ്മക്ക് ഇത്തിരി നേരം അവിടെ ഇരുന്നിട്ട് വെയിൽ താഴുമ്പോൾ ഇറങ്ങാം. അത് പോരെ?"
"ഉം. പക്ഷെ, എനിക്ക് ഐസ് ക്രീം വാങ്ങിച്ച് തരണം."
"ഓ, തരാം.."
അൽപ്പം നടന്ന് പാലത്തിലേക്ക് കയറി. 
അവിടെ കുറെ പേര് ഇരിക്കുന്നുണ്ട്, ചിലർ മീൻ പിടിക്കുന്നു, ചിലർ ഫോട്ടോ എടുക്കുന്നു. 
വലിയ ഭിത്തികളിൽ ഹൃദയ ചിഹ്നത്തിനുള്ളിൽ എഴുതി വച്ചിരിക്കുന്ന പേരുകൾ. 
"നേരെ നടക്ക് കണ്ണേ.. ഇതുവരെ നടക്കാൻ അറിയാത്തൊരു പെണ്ണ്. ന്റ പടച്ചോനെ.."
ചാച്ചു ഇതേ വരെ എന്റെ കയ്യിലെ പിടിത്തം വിട്ടിട്ടില്ല. 
പാലത്തിൽ നിൽക്കുമ്പോൾ കടലിന്റെ മുഴുവൻ ഭാഗവും കാണാനാകില്ല, ഭിത്തി  അത്രക്ക് ഉയരത്തിൽ കെട്ടിയിട്ടുണ്ട്. 
അടുത്തതായിത്തന്നെ അദാനി ഗ്രൂപ്പിന്റെ ഒരു ചെറു കപ്പൽ കടൽഭിത്തികൾക്കുള്ള വലിയ കല്ലുകൾ കൊണ്ടുപോകുന്നുണ്ട്. 
കുറെ നേരം കഴിഞ്ഞപ്പോൾ പാലം ഏതാണ്ട് ഒഴിഞ്ഞു, ഞങ്ങളും ഒന്നുരണ്ട് പേരും ഒഴികെ മറ്റെല്ലാവരും പോയി. 
"വാ നമ്മക്ക് താഴെ പോവാം. നിനക്ക് കടലിൽ ഇറങ്ങേണ്ട..?"
"ഉം.. പോവാം."
"അതേ, ഇറങ്ങുന്നതൊക്കെ കൊള്ളാം, വേഗം കേറണം. വെള്ളം കണ്ടാൽ നിനക്ക് ബോധം കാണില്ല."
"കേറാം ചാച്ചുവേ.."
വാക്കൊക്കെ കൊടുത്താണ് ഇറങ്ങിയത്. അവസാനം ചാച്ചു വലിച്ചുപൊക്കിയാണ് കരയിൽ കയറ്റിയത്. 
"ഒരു രണ്ട് മിനുട്ട് കൂടി.."
"നോ."
"എങ്കി ഐസ് ക്രീം."
"ഓക്കേ."
"നമ്മക്ക് ഒരു ഫോട്ടോ എടുക്കാം."
"കുറെ എടുത്തല്ലോ.."
"ന്നാലും എടുക്കാം.. 
"ന്റ കണ്ണാടി ഹാപ്പി ആയാ..?"
"ഹാപ്പി."
"ഡി ഇന്നലെ നീ ഉറക്കത്തിൽ ഭയങ്കര കരച്ചിലാരുന്നു.."
"ഞാനാ? ന്തിന്..?"
"കടല് കാണണമെന്നും പറഞ്ഞിട്ട്.."
"പോ മനുഷ്യാ, കള്ളം പറയല്ലേ..?
"സത്യം.."
"സത്യം..?"
"സത്യം. നിന്റ പരാതി തീർന്നാ?"
"ഉം."
"ഇനി കരയോ...?"
"ഐസ് ക്രീം വാങ്ങിച്ച തന്നില്ലെങ്കിൽ ഇനീം കരയും.."
"എന്റെ തമ്പുരാനേ.. എന്റെ കിളി പോയ പെണ്ണ്. വാ നിനക്ക് ഒന്നോ രണ്ടോ ഐസ് ക്രീം വാങ്ങിത്തരാം."
കണ്ട് മതിവരാതെ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കുമ്പോൾ കടലിനെ പുണർന്ന് ചുവന്ന സൂര്യൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. 
വിട, വീണ്ടും വരും വരെ.