2017, ജൂൺ 30, വെള്ളിയാഴ്‌ച

സമാന്തരം

സമാന്തരം

ഒരിക്കൽ അവനും അവളും ഒരുമിച്ച് ഒന്നും മിണ്ടാതെ ദൂരത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. 
ദൂരെ രണ്ട പൊട്ടുകൾ അവർ കാണാൻ തുടങ്ങി.
അവർ മാത്രമേ അത് കണ്ടുള്ള,
അവ ഒരുമിച്ച് നീങ്ങാൻ തുടങ്ങി.
അവൾ- 'ഡാ'
അവൻ- 'ഉം'?
'അത് നീ കാണുന്നുണ്ടോ?'
'ഉണ്ട്'.
'എന്താണത്?'
'നമ്മളാണോ?'
'അല്ല, നമ്മളായിരുന്നെങ്കിൽ ഒരുമിച്ച് ഒരേ ദിശയിൽ സഞ്ചരിക്കില്ലായിരുന്നു.'
'ഒരേ ദിശയിലാണെങ്കിലും ഇത് സമാന്തരമല്ലേ?'
അവളവനെ നോക്കി.
ജോലി കഴിഞ്ഞ വരുന്ന ഭർത്താവിനെ അവളും, വീട്ടിൽ കാത്തിരിക്കുന്ന ഭാര്യയെ അവനും ഓർത്തു.
പിന്നെ, രണ്ടാളും എഴുന്നേറ്റ്
ഒന്നും മിണ്ടാതെ 
സമാന്തരമായി നടക്കാൻ തുടങ്ങി.



2017, ജൂൺ 29, വ്യാഴാഴ്‌ച

ഞാൻ പ്രകൃതീ തനയൻ

ഞാൻ പ്രകൃതീ തനയൻ

തളർന്നുറങ്ങാൻ തണൽ തേടുമ്പോഴാണ് അമ്മയുടെ സാമിപ്യം ആദ്യമറിഞ്ഞത്.
അതൊരു രൂപമായിരുന്നില്ല, 
വ്യക്തിയുമായിരുന്നില്ല.
ലോകം മുഴുവൻ പറന്നു കിടക്കുന്ന പച്ചപ്പ്.. തണൽ.. 
ഞാൻ, പ്രകൃതീ തനയൻ.
ആരോരുമില്ലാതെ മണ്ണിൽ കൈ കാലുകളിട്ടടിച്ച വിശന്നു കരഞ്ഞ എന്നെയെടുക്കാൻ ആരും വന്നില്ല.
പക്ഷെ, കൂട്ടായി ആരോ ഉണ്ടെന്ന തോന്നൽ..
കാലത്തിന്റെ ചക്രം പല പ്രാവശ്യം തിരിഞ്ഞപ്പോൾ പലതും മറവിയിലേക്ക് യാത്രയായി. 
ആദ്യം ജനിച്ച മരത്തിന്റെ കീഴിൽ  മഴു വച്ച ഞാൻ പരശുരാമനായി, 
വലിച്ചെറിഞ്ഞ മഴു നിലത്തു വീഴും മുൻപ് പിടിച്ചെടുക്കാൻ ആളുണ്ടായി.
ലോകം മുഴുവൻ പരശുരാമന്മാർ വളർന്നു.
പക്ഷെ, അവരൊരിക്കലും പുണ്യ നദികളിൽ സ്നാനം ചെയ്തില്ല, ഞാനും.
കൗരവ സഭയ്ക്ക് മുന്നിൽ മാതാവിന്റെ വസ്ത്രമഴിക്കുന്നത് കാണേണ്ടി വന്ന അഭിമന്യുവായി ഞാൻ. 
'അമ്മ കൃഷ്ണനെ വിളിച്ചു കരഞ്ഞില്ല, 
എന്നെയൊന്നു നോക്കിയതേയുള്ളു.
അമ്മിഞ്ഞയുടെ മനം മാറിയ കൈകൾ കൊട്ടി ഞാൻ ആർത്തു ചിരിച്ചു. 
അവരുടെ ഓരോ അവയവങ്ങൾക്കും ഓരോരുത്തർ വിലയിട്ടു. 
മൂക്കും മുലകളും ഛേദിക്കപ്പെട്ട് കൈകാലുകളിൽ ആഴ്ന്നു മുറിവുകളും പിളർക്കപ്പെട്ട ഹൃദയവുമായി 'അമ്മ കിടന്നു. 
ഞാൻ കുറുക്കൻ കണ്ണുള്ള കച്ചവടക്കാരൻ,
അമ്മയുടെ മുടി പുറം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു,
പിളർന്ന മാറിൽ കുഴൽക്കിണർ സ്ഥാപിച്ചു,
ഞരമ്പുകൾ തടയിട്ടു നിർത്തി വൈദ്യുതി ഉണ്ടാക്കി.
കാറ്റിന്റെ ദിശ മാറുന്നതിനൊപ്പം എന്റെ മുഖവും മാറി.
ചുളിവുകളായി, മീശയും മുടിയും നരച്ചു. 
എനിക്കൊന്നു വിശ്രമിക്കണമെന്നു തോന്നി.
പണപ്പെട്ടിയിലെ നാണയക്കിലുക്കം തണൽ തന്നില്ല.
അലഞ്ഞു തളർന്ന ഞാൻ വീണ്ടും അമ്മയ്ക്കരികിലെത്തി.
ഇനിയും നിലച്ചിട്ടില്ലാത്ത അവരുടെ ഹൃദയം നേർമ്മയായി മിടിക്കുന്നുണ്ടായിരുന്നു. 
എന്നെ തിരിച്ചറിഞ്ഞിട്ടാകണം, പാതി മരവിച്ച ശബ്ദത്തിൽ അവർ പറഞ്ഞു,
'വരൂ കുഞ്ഞേ, നിന്നെ താരാട്ടാൻ എന്റെ നെഞ്ചിലിനിയും ജീവനുണ്ട്,
നിന്നെ താലോലിക്കാൻ എന്റെ കൈകൾക്കിനിയും ശക്തിയുണ്ട്, 
നീയെന്റെ മകനല്ല'
ആശ്രയമറ്റ ഞാൻ, പ്രകൃതീ തനയനായ കച്ചവടക്കാരൻ വീണ്ടും അമ്മയിലഭയം പ്രാപിച്ചു, ചേർന്ന് കിടന്നു നെഞ്ചോട്.
നെഞ്ചിന് വാത്സല്യത്തിന്റെ ചൂടുണ്ട്.
'ഉവ്വ്, താരാട്ട് കേൾക്കുന്നുണ്ട്. 
ഞാനൊന്നുറങ്ങട്ടെ സമാധാനമായി'.



2017, ജൂൺ 28, ബുധനാഴ്‌ച

വിഷുപ്പക്ഷി

വിഷുപ്പക്ഷി 

വെയിൽ മുഖത്തു വെളിച്ചം തളിച്ചപ്പോഴാണ് ഉണർന്നത്. കഴിഞ്ഞ ദിവസം കഴിച്ചത് അധികമായെന്നു തോന്നുന്നു. 
മദ്യക്കുപ്പി ഒഴിഞ്ഞു കിടക്കുകയാണ്, 
അടുത്ത രണ്ടു ദിവസമായി പാട്ടുപാടിയുറക്കിയ കൊതുകിന്റെ ജഡം. 
അല്ലെങ്കിലും അതങ്ങനെയെ സംഭവിക്കു, 
കൂട്ടുവരുന്നവരെല്ലാം എന്നെന്നേക്കുമായി കൂടൊഴിയും. 
വീണ്ടും മദ്യപിക്കണമെന്നു തോന്നി.
ഇന്നിനി കൊതുകിന്റെ മരണം ആഘോഷിക്കാം,
ഓരോ ദിവസവും ഓരോ ആഘോഷമാണ്.
ഉറുമ്പ് കൊളോണപ്പെട്ടതിന്റെ, മുറ്റത്തെ മരം ഇല പൊഴിച്ചതിന്റെ, അങ്ങനെയങ്ങനെ...
എല്ലാം ഒരു മരണത്തിൽ നിന്നാണാരംഭിച്ചത്, അവളുടെ തലയിൽ കേ വച്ച സത്യം ചെയ്തതാണ്, ഒരിക്കലും കുടിക്കില്ലെന്ന്.
' ഓ.. ഇനി ആർക്ക് വേണ്ടിയാണ്?'
എ ടി എം ക്ഷമ പറഞ്ഞു, 'താങ്കളുടെ അക്കൗണ്ടിൽ വേണ്ടത്ര ബാലൻസ് ഇല്ല.'
"സന്തോഷം"
വീണ്ടും മുറിയിലേക്ക് മടങ്ങി.
റേഡിയോ ഓൺ ചെയ്തു.
"തെരഞ്ഞെടുപ്പ് പ്രമാണിച്ചു നാളെ മദ്യശാലകൾ അടച്ചിടാൻ കളക്ടർ നിർദ്ദേശം നൽകി".
"ഫ.."
കഴിഞ്ഞ ദിവസത്തെ ജോണി വാക്കർ പുളിച്ച തെറിയുടെ പുറത്തു വന്നു. 
"അല്ലെങ്കിലും ഈ കളക്ടർക്ക് എന്തുമാകാമല്ലോ, അവനു വല്ലതും....." പറയാൻ വന്നതിന്റെ ബാക്കി ഉറക്കം കൊണ്ട് പോയി.
കണ്ണ് തുറക്കുമ്പോൾ പക്ഷികൾ കൂടണയാൻ തുടങ്ങിയിരുന്നു.
പുറത്തിറങ്ങി കടൽത്തീരം ലക്ഷ്യമാക്കി നടന്നു.
തണുത്ത മണൽതിട്ടയിൽ മലർന്നു കിടക്കുമ്പോൾ സൂര്യൻ കടലിന്റെ ഗർഭപാത്രത്തിലേക്ക് മടങ്ങുന്നത് കണ്ടു. 
'നിനക്ക് ഒളിക്കാൻ കടലുണ്ട്, ഞാനെവിടെയൊളിക്കും?'
ആകാശത്തു നക്ഷത്രങ്ങൾ നിര തെറ്റി തെളിയാൻ തുടങ്ങി, ഒരെണ്ണത്തിന് മഞ്ഞ നിറമാണ്, കണിക്കൊന്ന പൂവുപോലെ.
കണിക്കൊന്ന,
വിഷു,
വിഷുപ്പക്ഷി.
അവളൊരു വിഷുപ്പക്ഷിയായിരുന്നു, ജീവിതം മുഴുവൻ പ്രകാശം നിറയ്ക്കുന്ന വിഷുപ്പക്ഷി.
കണിക്കൊന്ന മരത്തിൽ ആദ്യമായി പക്ഷിയെ കണ്ടപ്പോൾ അവൾ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്, 'ഞാൻ മരിച്ചുകഴിഞ്ഞാൽ വിഷുപ്പക്ഷിയായി നിന്നെ കാണാൻ വരം, നീ എന്റെ വരവും കാത്തിരിക്കുമോ?'
അപ്പോഴവളുടെ കയ്യിൽ പിച്ചാനാണ് തോന്നിയത്.
പിന്നെയും ഒരുപാട് വിഷുക്കാലങ്ങൾ കൊഴിഞ്ഞു.
അവൾക്ക് സൂചികളെ പേടിയായിരുന്നു.
കുഞ്ഞു കുട്ടികളെ പോലെയായിരുന്നു.
***
മുടി കൊഴിഞ്ഞ ശരീരം മെലിഞ്ഞു, ഒരുപാട് ട്യൂബുകളുടെ മധ്യത്തിൽ
കാൻസർ സെന്ററിന്റെ മണമുള്ള കട്ടിലിൽ കിടന്നവൾ ചോദിച്ചു,
"നിനക്ക് സൂചി കുത്തിക്കയറുന്ന വേദനയറിയുമോ..? ശരീരം മുഴുവൻ വേദനയാണ്, ആയിരമായിരം സൂചികൾ കുത്തിക്കയറുന്ന വേദന..".
കൈവിട്ടു പോകാതിരിക്കാൻ അവളുടെ കൈ പൊതിഞ്ഞു പിടിച്ചു നെഞ്ചോട് ചേർത്തതോർമ്മയുണ്ട്.
വെള്ളത്തുണി കൊണ്ട് മുഖം മറക്കുമ്പോൾ ആ കൈ തണുത്തിരുന്നു. 
***
ഓർമ്മകൾക്കൊപ്പം വീട്ടിലെത്തിയതറിഞ്ഞില്ല.
കസേരയിൽ ചാരിക്കിടക്കുമ്പോൾ പുറത്തെ വിഷുപ്പക്ഷി ചിറകടിച്ചു മറഞ്ഞു.
ഇപ്പോഴും കണിക്കൊന്ന പൂത്തിട്ടുണ്ട്, 
കാലം തെറ്റി പൂത്തിരിക്കുന്നു.
എത്ര പൂത്താലെന്താ.. എന്റെ വിഷുപ്പക്ഷി വരില്ലല്ലോ.
അയാളുടെ മനസ്സിലെ കണിക്കൊന്ന മരം കാറ്റുലച്ചു, 
മഞ്ഞപ്പൂവുകൾ അയാൾക്ക്‌ മീതെ കൊഴിഞ്ഞു വീണു.
മഴ,
മഞ്ഞ മഴ,
മഞ്ഞ നിറം,
മഞ്ഞപ്പൂക്കൾ മാത്രം,
അതാ മഞ്ഞതേരിലേറി വിഷുപ്പക്ഷി വരവായി,
അയാൾ കണ്ണുകൾ മുറുക്കിയടച്ചു. 



2017, ജൂൺ 27, ചൊവ്വാഴ്ച

ലിസ്റ്റ്

ലിസ്റ്റ് 

"ഇതെന്താ ഒരു ലിസ്റ്റുണ്ടല്ലോ.." അവളുടെ ഡയറിയുടെ ആദ്യ പേജ് അവൻ അന്നാണ് കാണുന്നത്. 
"എന്തായിത്.. കടൽ കാണണം,..
നിരയായി പോകുന്ന ഉറുമ്പുകളെ എണ്ണണം,..?"
"ഇതൊക്കെ എന്റെ ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും പറ്റ്യാകയാണ്, പക്ഷെ ഇതൊന്നും സംഭവിക്കാൻ പോകുന്നില്ല..".
"അതെന്താ അങ്ങനെ പറഞ്ഞെ?"
തറയിലൂടെ വരിയായി പോകുന്ന ഉറുമ്പുകളെ ചൂണ്ടി അവൾ പറഞ്ഞു, 
"ഉറുമ്പുകൾ നിരയായി സഞ്ചരിക്കാറില്ല..".
അവർക്കിടയിൽ വീണ്ടും മൗനം കനത്തു. 
മൗനത്തിന്റെ മഞ്ഞു കട്ട പിടിക്കും മുൻപേ അവൻ ചോദിച്ചു, 
"ഞാനൊരു കാര്യം ചോദിക്കട്ടെ..?"
"ഉം ".
"നിന്റെയീ ആഗ്രഹങ്ങളൊക്കെ ഞാൻ സാധിച്ചു തരട്ടെ?"
"വേണ്ട".
മറുപടി അവനെ തെല്ലൊന്ന് അമ്പരപ്പിച്ചു.
"അതെന്താ..?"
"എനിക്കും ജീവിക്കണ്ടേ..? ഒരു ആഗ്രഹമോ സ്വപ്നമോ കൂട്ടിനില്ലാതെ ഞാനെങ്ങനാ ജീവിച്ചിരിക്കുന്നത്?"




2017, ജൂൺ 24, ശനിയാഴ്‌ച

ആത്മാവ്

ആത്മാവ് 

എത്ര ശ്രമിച്ചിട്ടും എന്റെ ആത്മാവ് ദിശ മാറ്റിയിട്ടില്ല.
ഉണരുമ്പോൾ പോലും അതായിരുന്നു ചിന്ത.
ഇത്രയും വർഷങ്ങളായിട്ടും ഒന്നും മറക്കാൻ സാധിക്കുന്നില്ലെന്നോ?
ഒറ്റയായ ജീവിതം എല്ലാം മറക്കാൻ വേണ്ടി മാത്രമായിരുന്നു.
സിഗരറ്റ് കുട്ടികളിലൂടെ പുകച്ചു തീർത്തത് പഴയ ഓർമ്മകളാണെന്നു കരുതി.
തെറ്റി,
ഒന്നും മറന്നിട്ടില്ല.
ഇന്നും ഒരു ഒക്ടോബർ പതിനേഴാണ്.
എല്ലാം മറക്കണം.
ബാഗ് തപ്പി, സിഗരറ്റിന്റെ കൂട് ഒഴിഞ്ഞു കിടക്കുന്നു. 
പുറത്തിറങ്ങി.
നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിടുമ്പോൾ പരിചയ മുഖങ്ങൾ ഒന്നും കണ്ടില്ല.
ഭാഗ്യം.
കണ്ടിരുന്നെങ്കിൽ പല പല ചോദ്യങ്ങൾ-'എന്താ ഇന്ന് ലീവ് ആണോ?', 'സുഖമില്ല?'.
സ്ഥിരം കസ്റ്റമറെ കണ്ടപ്പോൾ തന്നെ കടയിലെ പയ്യൻ സിഗരറ്റു കൂടെടുത്തു.
അന്ജെണ്ണം വേണമെന്നു ആംഗ്യം കാണിച്ചു.
പൈസ കൊടുത്തു നടക്കുമ്പോൾ ചിന്തിച്ചു, 'അൻപതെണ്ണം ഒറ്റയിരുപ്പിനു തീർക്കണം'.
ഇന്നെനിക്ക് കടൽ കാണണം.
ഇവിടെവിടെയാണ് കടൽ..
അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല, മനസ്സിൽ വലിയൊരു കടലിരമ്പുന്നുണ്ട്. 
ജുമാ മസ്ജിദ് ഇന്ന് മനോഹരമായി തോന്നി.
മുന്നിലൊരു ചോദ്യം, ഒരു പരിചയക്കാരി- " മാഡം പതിവില്ലാതെ ഈ വേഷത്തിൽ?"
ചിരിയായാണ് മറുപടി പറഞ്ഞത്.
നീറ്റായി ഡ്രസ്സ് ചെയ്തു കാണുന്നയാളെ പതിവില്ലാതെ അയഞ്ഞ കുർത്തയും അലസമായി വലിച്ചിട്ട ഷാളും  തോളത്തൊരു സഞ്ചിയുമായി കണ്ടതിന്റെ ചോദ്യമാണത്.
അവർക്കറിയില്ലല്ലോ ഈ ദിവസത്തിൽ നിന്ന് സ്വാതന്ത്രയാകാനുള്ള ഓട്ടമാണിതെന്ന്.
മെട്രോയിൽ സീറ്റ് കിട്ടിയ പാടെ മയക്കം കണ്ണുകളെ മൂടി.
കഴിഞ്ഞ ദിവസത്തിലെ സ്വപ്നം ഓർമ്മപ്പെടുതലെന്നോണം മടങ്ങി വന്നു.
ഇന്നലത്തെ സ്വപ്നത്തിൽ ഞാനവന്റെ ആത്മാവിനെ കണ്ടിരുന്നു.
തമാശയ്ക്കു ഞാനവന്റെ മുടികളിലൊരെണ്ണം പിഴുതെടുത്തു. 
(അത് ഞാൻ ഭദ്രമായി ബാഗിൽ സൂക്ഷിച്ചിട്ടുണ്ട്)
അവനെന്റെ ചിറകിലാണ് പിടുത്തമിട്ടത്, ഒരു തൂവൽ അവന്റെ കയ്യിലായി.
(ആ തൂവലില്ലാതെ ആത്മാവിനിനി പറക്കാൻ പറ്റില്ല.
അടുത്ത സീറ്റിൽ ആരോ വന്നിരുന്നു, പുഞ്ചിരിയോടെ അവൻ.
പഴ്സ് തുറന്നു ആ തൂവൽ അവനെന്റെ നേരെ നീട്ടി. 
"തുന്നിപ്പിടിപ്പിക്കണം, അല്ലെങ്കിൽഇന്നെനിക്കു കാണാൻ പറ്റില്ല".
"താങ്ക്സ്"
ബാഗിനുള്ളിൽ നിന്ന് മുടിയെടുക്കുമ്പോൾ അവൻ തടഞ്ഞു,"വേണ്ട, ഇരുന്നോട്ടെ ഒരോർമ്മയ്ക്ക്"
ഓർമ്മയ്ക്ക് സമ്മാനിച്ചത് ഒരുപാടുണ്ടെന്നു പറയണമെന്നുണ്ടായിരുന്നു, പറഞ്ഞില്ല.
ഇന്നത്തെ ഉറക്കത്തിൽ പറയാം, ഒപ്പം അന്നത്തെ ഇഷ്ടം ഇന്നുമുണ്ടെന്നു പറയാം, കാത്തിരിക്കുകയാണെന്ന് പറയാം, ഒക്ടോബർ പതിനേഴ് ഇഷ്ടമാണെന്നു പറയാം.
രാത്രി ഏറെയായിരുന്നു.
ഫ്ലാറ്റിന്റെ വാതിൽ തള്ളിത്തുറന്നു അകത്തേക്ക് കടക്കുമ്പോൾ ചിന്തിച്ചു, 'വേഗം ഉറങ്ങണം'.
ബാഗ് വലിച്ചെറിയുമ്പോൾ സിഗരറ്റു കൂടുകൾ ചിതറി.
പെറുക്കിയെടുക്കാൻ സമയമില്ല, ഉറങ്ങണം.
ഉറങ്ങുന്നതിനു മുൻപ് അവനോട് പറയാനുള്ളതൊക്കെ ആത്മാവിനെ പറഞ്ഞ പഠിപ്പിക്കണം. 



2017, ജൂൺ 23, വെള്ളിയാഴ്‌ച

ന്യൂ ജെൻ

ന്യൂ ജെൻ 

"മമ്മീ.." സ്കൈപ്പിൽ നിന്ന് കാൾ വന്നു.
വേഗം വീഡിയോ ചാറ്റ് ഓൺ ആക്കി ലാപ്ടോപിന്റെ മുന്നിലിരുന്നു. 
സംസാരിക്കുന്നത് വേറാരുമല്ല, വയറ്റിൽ വളരുന്ന കുഞ്ഞാണ്.
ആറുമാസം പൂർത്തിയായിട്ടില്ല.
ഗർഭിണിയാണെന്നുറപ്പായപ്പോൾ തന്നെ ഗർഭാശയത്തിൽ മൾട്ടിമീഡിയ ചിപ്പ് ഘടിപ്പിച്ചു. 
അതിൽ ഇല്ലാത്ത അപ്ലിക്കേഷൻ ഒന്നുമില്ല, ഫേസ്ബുക്, വാട്സാപ്പ്, സ്കൈപ് അങ്ങനെ എല്ലാം.
"എന്താ മോനെ?"
"മമ്മീ എനിക്കിന്ന് കഞ്ഞീം പയറും മതി. മമ്മി ഇന്നലെ തിന്ന നൂഡിൽസ് എനിക്കിഷ്ടമായില്ല, അതിനു വല്ലാത്ത ചുവയുണ്ടായിരുന്നു. വൈകിട്ട് ചപ്പാത്തിയും ചിക്കനും മതി. ചിക്കൻ കെ എഫ് സി യിലേത് മതി."
"ശരി നീ പപ്പയെ വിളിച്ചു പറഞ്ഞോളൂ ചിക്കൻ വേണമെന്ന്"
ചാറ്റ് ഓഫായി.
അവന്റെ മുഖം ഇതുവരെ കാണാനായിട്ടില്ല, സമയമെടുക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. 
ശബ്ദം വ്യക്തമല്ലെങ്കിലും കേൾക്കാം. 
മണി പത്തായി, അവന്റെ ഓൺലൈൻ ട്യൂഷൻ തുടങ്ങാൻ പോകുന്നു, ഓസ്‌ഫോർഡ് സർവകലാശാലയിലെ പ്രൊഫെസ്സറാണ് ക്ലാസ്സെടുക്കുന്നത്.
അവന്റെ അഡ്മിഷനും പ്രമുഖ സ്കൂളിൽ ശരിയായിക്കഴിഞ്ഞു.
അവിടത്തേയ്ക്കുള്ള എൻട്രൻസ് ടെസ്റ്റിന്റെ കോച്ചിങ് രണ്ട് മണിക്ക് ആരംഭിക്കും. 
നാല് മണി  ചായയ്ക്ക് ലൈസും കുർകുറെയും നിർബന്ധം. 
'എന്നാലും അവനെങ്ങനെ കഞ്ഞിയും പയറും വേണമെന്ന് പറയാൻ തോന്നി?'
ഓൺലൈനായി തന്നെ അവനൊരു പെൺകുട്ടിയെ കണ്ടെത്തിക്കഴിഞ്ഞു, മലേഷ്യയിൽ സെറ്റിലായ ഡോക്ടർ ദമ്പതിമാരുടെ പിറക്കാനിരിക്കുന്ന കുട്ടി. 
അവർ തമ്മിൽ വിളികളും ചാറ്റിങ്ങുമൊക്കെ നേരത്തേയുണ്ട്.
അച്ഛന് ജാതകത്തിൽ വലിയ വിശ്വാസമാണ്. 
ഓൺലൈനായി നല്ലൊരു ജ്യോത്സ്യനെ കൊണ്ട് ജാതകവും നോക്കിച്ചു, പത്തിൽ ഏഴു പൊരുത്തം, ധാരാളം. 
***
ഇതിപ്പോൾ മാസം എട്ടാകുന്നു, 
അവന്റെ വിളിയോ മെസ്സേജോ ഒന്നുമില്ല. 
അങ്ങൊട് ശ്രമിച്ചാൽ എറർ ഇൻ കണക്ഷൻ.
ഡോക്ടറും കേ മലർത്തി, "കാത്തിരിക്കാൻ നിവൃത്തിയുള്ളു".
ഡോക്ടർ ദമ്പതിമാരോട് ചോദിച്ചപ്പോൾ മകൾ കരച്ചിലാണത്രെ, അവൻ വിളിച്ചിട്ട് കുറേ ദിവസങ്ങളായി.


 ***
ഒമ്പത് മാസം തികഞ്ഞു, സിസേറിയൻ വേഗം നടന്നു. 
അവനെ കയ്യിൽ കിട്ടിയപ്പോൾ ചോദിച്ചു, " നീയെന്ത് പണിയാ കാണിച്ചത്, എന്തിനാ കണക്ഷൻ കട്ട് ചെയ്തത്?"
അവനൊന്നു കണ്ണിറുക്കി, "ഇപ്പോഴും ഓൺലൈൻ ട്യൂഷൻ, അതൊക്കെ കഴിഞ്ഞു ഒന്നുറങ്ങാമെന്നു വച്ചാലോ ഉടനെ അവൾ വിളി തുടങ്ങും, അത് തീരുമ്പോൾ പിറ്റേന്ന് നേരം വെളുക്കും. പിന്നെന്ത് ചെയ്യാനാ?"
എന്റെ അമ്പരപ്പിനു മുന്നിൽ ഒന്ന് ചിരിച്ചിട്ട് അവൻ കണ്ണും പൂട്ടി ഉറക്കമായി. 



2017, ജൂൺ 21, ബുധനാഴ്‌ച

ഒരു മാനസാന്തരക്കുറിപ്പ്

ഒരു മാനസാന്തരക്കുറിപ്പ് 

മിശിഹാ പള്ളിയിലെ വികാരിയച്ചൻ നാവിൽ വച്ച് തന്ന ഓസ്തി മണ്ണ് തിന്നപ്പോഴാണ് പിശാചിനെ ഞാനാദ്യമായി കണ്ടത്. 
13 ആം നമ്പർ മുറിയിലെ ഇരുളിൽ പിശാചിനി ചുണ്ടിലാദ്യമായി നിഷേധത്തിന്റെ എരിവ് പകർന്നു.
കുഞ്ഞാടായി ജനിച്ചു, ചെന്നായയായി വളർന്നു.
ക്രൂശിതനാക്കപ്പെട്ടവനെ വീണ്ടും വീണ്ടും ക്രൂശിച്ചു കൊണ്ടിരുന്നു.
ബൈബിളുകൾ തീയിൽ വീണ ഈയാംപാറ്റകളെ പോലെ എരിഞ്ഞമർന്നു.
നിവർത്തി വച്ച കുരിശ് പലപ്പോഴും തലകീഴായി തൂങ്ങിക്കിടന്നു. 
പട്ടികൾ എന്നെ കാണുമ്പോൾ ഓരിയിട്ടു.
ഇന്നീ പുഴുവരിച്ച ദേഹവുമായി പായയിൽ കിടക്കുമ്പോൾ,
പിശാചിന്റെ പരിഹാസച്ചിരി ദൂരെ കേൾക്കാം.
നിഴലുകൾ പോലും എന്നെ ഭയപ്പെടുത്തുന്നു. 
ദൂരെ അസ്‌റാഈൽ മാലാഖ വെള്ളച്ചിറകുകൾ വീശുന്നത് കാണാം.
"കർത്താവേ.. നിന്റെ വിശുദ്ധിയുടെ പാനപാത്രം എന്റെ നേരെയും നീട്ടേണമേ.."



മറവി


മറവി 

ഞാനെന്തോ മറന്നു.
ഈ വൃദ്ധ സദനത്തിൽ വന്നത് മുതൽ ഞാനതിനെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. 
ബാഗിൽ തപ്പുമ്പോഴാണ് കണ്ടത്, 
എല്ലാവർക്കുമുള്ള കുടുംബ ഫോട്ടോ.
മനസ്സിലായി, ഓർമ്മ വന്നു.
മറ്റുള്ളവരെ ജീവിപ്പിക്കാനുള്ള ഓട്ടത്തിൽ സ്വയം ജീവിക്കാൻ മറന്നു, 
ഇപ്പോൾ ചിരിക്കാനും. 

2017, ജൂൺ 16, വെള്ളിയാഴ്‌ച

തിരയും തീരവും

തിരയും തീരവും

തിര വരുന്നതും തീരത്തെ കെട്ടിപ്പുണരുന്നതും ഒരുപാട് കണ്ടു,
മതിയാകുന്നില്ല.
എന്തൊരു പ്രണയമാണവരുടേത്,
അസൂയ തോന്നുന്നു.
ഒരിക്കൽ ഞാനുമൊരു തീരമായിരുന്നു
എനിക്കുമുണ്ടായിരുന്നു ഒരു തിര.
പക്ഷെ,
തിര മറ്റൊരു തീരം തേടിപ്പോയി.
തിരയും തീരവും അപ്പുറത്തിരുന്ന് പ്രണയം പങ്കിടുന്നുണ്ട്.
അതാ തിരയിൽ നിന്നും ഒരു കൈ നീണ്ടുവരുന്നു.
എനിക്ക് നേരെയാണത്.
അതെ,
എനിക്ക് നേരെ തന്നെ.
ഞാൻ തീരം, തിരയിലേക്കമർന്നു.
 തിരയ്ക്കുള്ളിൽ ഞാൻ പ്രണയിനി, സുരക്ഷിത.
തീരത്ത് ആരവമുണർന്നു.
ആരോ വിളിച്ചു പറഞ്ഞു
'ഒരുത്തി കടലിൽ ചാടി'



2017, ജൂൺ 15, വ്യാഴാഴ്‌ച

ഭ്രൂണഹത്യ.

ഭ്രൂണഹത്യ.


കൈ വിറക്കുകയായിരുന്നു, വളർന്ന് വരേണ്ട ഒരു ഭ്രൂണത്തെയാണ് നശിപ്പിക്കാൻ പോകുന്നത്. 
'ദൈവമേ ഈ പാപമൊക്കെ ഞാൻ എവിടെ കഴുകിക്കളയും.?' 
ക്ലാസ്സില് അദ്ധ്യാപകന്റെ ശബ്ദം മുഴങ്ങി. 
"ടോ, താനെന്താലോചിച്ചിരിക്കുകയാ..? 
ഇങ്ങനെയിരുന്നാല് പ്രാക്ടിക്കല് മാർക്കിന്റെ സ്ഥാനത്ത് E വീഴും." 
"സോറി സർ." 
നീഡിലും ബ്ലേഡുമായി, 
മേശമേല് മയങ്ങിക്കിടന്ന ഒടിയൻപച്ച (Tridax) പൂക്കളില് നിന്ന് ഒന്നിനെയെടുത്ത് ശ്രദ്ധയോടെ ഞാൻ ഗർഭപാത്രം തേടാൻ തുടങ്ങി..



2017, ജൂൺ 13, ചൊവ്വാഴ്ച

പ്ലേറ്റ്.

പ്ലേറ്റ്.

ഹോസ്റ്റൽ ഡൈനിംഗ് റൂമിലെ അങ്കം വെട്ടൽ കഴിഞ്ഞ് പ്ലേറ്റ് കഴുകാനായി വാഷ്ബേസിനിലേക്ക് കാട്ടിയതേയുള്ളു. 
പൈപ്പില് നിന്നുവരുന്ന വെള്ളത്തിന്റെ ശക്തി കണ്ട് പ്ലേറ്റ് പേടിച്ചു. 
ഒറ്റച്ചാട്ടം, 
അപ്പുറത്തെ വാഷ്ബേസിനിലെ മുക്കാലെത്തുന്ന വെള്ളത്തില്. 
തന്നാലാകും വിധം പ്ലേറ്റ് കൈകാലുകളിട്ടടിച്ചു, 
നോ രക്ഷ. 
" ക്ടിൻ". 
വാഷ് ബേസിന്റെ വക്കില് തട്ടി പ്ലേറ്റ് രണ്ടു കഷണം. 
ഉടമസ്ഥ വിഷണ്ണയായി നോക്കി നില്ക്കുകയാണ്. 
" പഹയൻ ഇങ്ങനൊരു കൊലച്ചതി ചെയ്യുമെന്നോർത്തില്ല." 
അവസാനമായി തലയൊടിഞ്ഞ പ്ലേറ്റിനെ കുളിപ്പിച്ചു. 
അന്ത്യ ചുംബനത്തിന് കുറവൊന്നും വരുത്തിയില്ല. 
വേസ്റ്റ് ബാസ്കറ്റിലിട്ടു തിരിച്ചുനടന്നപ്പോളൊരു പ്രയാസം. 
' ഇത്ര നാളും ഒരുമിച്ചുണ്ടായിട്ട്..' 
അതുമെടുത്ത് തിരികെ നടക്കുമ്പോളോർത്തു, 
" ഞാനെന്റെ പറമ്പില് തന്നെ കിടക്കുമെന്ന് എന്താ ഉറപ്പ്.. 
ഇതെങ്കിലുമവിടെ കിടന്നോട്ടെ..!" 
:-)



2017, ജൂൺ 12, തിങ്കളാഴ്‌ച

വിടവ്

വിടവ്
അവളുടെ പരാതികൾ കേൾക്കാനെന്നും സുഖമായിരുന്നു. 
" ങ്ങക്കിപ്പം ന്നോട് പയേ സ്നേഹോന്നൂല്യ. ഇശ്ടാന്നും പറഞ്ഞ് പിന്നാലെ കൂടീപ്പം ന്താർന്നു കളീം പഞ്ചാരേം". 
ഇതും പറഞ്ഞ് അവൾ മുഖം വീർപ്പിച്ചിരിക്കും. 
താനൊന്ന് തൊടുന്നതോടെ ആ പരാതിയെല്ലാം അലിയും. 
ഇപ്പോളും അവൾ പരാതി പറയുകയാണ്. 
" ങ്ങക്കിങ്ങനെ ന്നെ തനിച്ചാക്കാനാര്ന്നെങ്കി ന്തിനാ ന്നെ സ്നേഹിച്ചെ?, ന്തിനാ ന്നെ കെട്ടിയെ? കെട്ടി ഒരു മാസത്തിനു മുന്നെ ന്നെ വേണ്ടാതായി ഞാമ്പൂവാ." 
അങ്ങനെയല്ലെന്ന് പറയണമെന്നുണ്ടാർന്നു, 
ഒന്ന് തൊടണമെന്നുണ്ടാർന്നു. 
പക്ഷേ, 
ഇപ്പോൾ ഞാനും അവളും തമ്മിലൊരന്തരമുണ്ട്. 
രണ്ട് ലോകങ്ങൾ തമ്മിലുള്ള വിടവ്. 
മീസാൻ കല്ലുകള്ക്കിടയിലൂടെ അവളുടെ തട്ടം മറയുന്നത് കാണാം. 
"യാ അല്ലാഹ്! നീയെന്നെ ഉയിർത്തെഴുന്നേൽപ്പിച്ചിരുന്നെങ്കിൽ..."



2017, ജൂൺ 10, ശനിയാഴ്‌ച

ഒാർമ്മയുടെ password.

ഒാർമ്മയുടെ password.

ജോലികളേകദേശം പൂർത്തിയായെന്ന് കരുതി നെടുവർപ്പിടൻ തുടങ്ങുമ്പോളാണ clerk വന്ന് M.D വിളിക്കുന്നുവെന്ന് പറഞ്ഞത്. M.D യുടെ കാബിനിന്റെ വാതിലിൽ മുട്ടുമ്പോൾ ദേഷ്യമാണ് വന്നത്. 
'നാശം ഇന്നും മെട്രോ കിട്ടില്ല'. 
സ്വയം പിറുപിറുത്തു. സമയം എട്ടര കഴിഞ്ഞിരിക്കുന്നു. "come in" അകത്തുനിന്ന് ശബ്ദം. 
" sir, വിളിച്ചെന്ന് പറഞ്ഞു". 
" താനിരിക്ക് നാളെ ഇൻസ്പെക്ഷനാണെന്നറിയാല്ലോ?." 
തല കുലുക്കി സമ്മതിച്ചു. 
"അപ്പോൾ എല്ലാം clear ആയിരിക്കണം. തനിക്ക് responsibilities കൂടുതലാണ്." 
" yes sir". 
M.D സംസാരിക്കുന്നതിനിടയില് കണ്ണുകള് വാച്ചിലേക്ക് പോയി. 
'8.40.മോളുറങ്ങിയിട്ടുണ്ടാകും' 
" തനിക്ക് എത്ര mail ids ഉണ്ട്?" 
" Only two sir. One for personal and other for official." 
" So നമ്മുടെ project അതിന്റെ extreme climaxലാണ്, team membersന്റെ പേരുകള് പോലും പുറത്ത് വിട്ടിട്ടില്ല. " 
ഇതൊക്ക എനിക്റിയാം ഇപ്പോഴെന്തിനാണ് പറയുന്നതെന്ന് തോന്നിയെങ്കിലും മിണ്ടിയില്ല. 
" So മുൻമപേതെങ്കിലും mail താനെടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന്നു തന്നെ remove ചെയ്യണം. Also from job and advertising sites. For a safety. Because you are the team leader. We must think about hawkers." 
"Ok sir." പുറത്തിറങ്ങുമ്പോള് പഴയ mail idകളെ കുറിച്ചാണാലോചിച്ചത്. പഠിക്കുന്ന കാലത്ത പല site കളിലും fake ids ഉണ്ടായിരുന്നു. അതെല്ലാം deactivated ആണ്. 
തുറന്ന് വച്ച computerന മുന്പില് ഇരുന്നപ്പോഴാണ് ആദ്യത്തെ id ഓർമ്മ വന്നത്. username search ചെയ്ത് കാത്തിരുന്നു. പിന്നീടത് തുറക്കാനുള്ളത ശ്രമമായി. openആകുന്നില്ല . 
Incorrect username or password. Computer പഴയ പല്ലവി തന്നെ ആവർത്തിച്ചു. Recovery mail കൊടുത്ത് കാത്തിരുന്നപ്പോൾ പുതിയൊരു mail. 
Your username: Annie Joseph. 
Password: shibi. 
ഒരിക്കലും password ആ പേരായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല . 
Shibi ഒാർമ്മയുടെ password. 
ആ പേര് മനസ്സില് വർഷങ്ങളായി ക്ലാവു പിടിച്ച് കിടക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഓർമ്മ വന്നപ്പോള് എന്തോ പോലെ. 
ജോലി പൂർത്തിയാക്കി സീറ്റില് നിന്നെണീക്കുമ്പോള് മണി പതിനൊന്ന്. 
ചിലപ്പോള് last metro കിട്ടിയേക്കും. ജനാലയ്ക്കരികില് കാറ്റുകൊണ്ടിരിക്കുമ്പോള് പതിവു പോലെ ഉറങ്ങിയില്ല. 
ഓർത്തത് മുഴുവൻ അവനെക്കുറിച്ചായിരുന്നു. 
പഠിക്കുന്ന കാലത്തെ പ്രണയം. സ്നേഹത്തിന്റെ നാലു വർഷങ്ങൾ.. 
ഒടുവിലത് മറ്റൊരാളുടെ താലിച്ചരടിൽ മുറിഞ്ഞു വീണു. 
മറന്നതാണ്, 
പിന്നീട് കണ്ടതുമില്ല. പക്ഷേ, ഇപ്പോൾ.. കാണണമെന്ന് തോന്നുന്നു. 
Mobile ൽ നിന്ന് number delete ചെയ്തെങ്കിലും ഇന്നുമത് കാണാപ്പാഠമാണ്. 
' ഒന്നു വിളിച്ചാലോ?' 
ഉൾപ്രേരണയില് dial ചെയ്തു. 
അവസാനമായപ്പോള് ഒരു സംശയം. 
' 32 ആണോ 12 ആണോ?' 
' 32 തന്നെ മനസ്സിന് തെറ്റില്ല.' 
കാതോട് ചേർത്തു. 
" The number you are trying to call is currently switched off please try again later." 
Computer ന്റെ മറുപടി. 
Flatന്റെ door bell മുഴക്കുമ്പോഴാണോർമ്മ വന്നത്, 
12 ആയിരുന്നു. 
വാതില് തുറന്നത് ഭർത്താവിന്റെ ചിരിക്കുന്ന മുഖം. 
" എന്നാടോ തനിക്കിന്നും ഒമ്പതിന്റെ മെട്രോ മിസ് ആയോ?" 
ആ ചോദ്യത്തിന് മറുപടി നേർത്തൊരു പുഞ്ചിരി നൽകി. 
അകത്തെ മുറിയില് മൂന്നുവയസുകാരി ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. 
അവളുടെ നെറുകയില് ചുംബിച്ച് മുഖമുയർത്തിയത് അദ്ദേഹത്തിന്റെ കരുണാർദ്രമായ മിഴികളിലേക്കാണ്. 
വൈകിയ രാത്രി, 
അദ്ദേഹത്തിന്റെ നെഞ്ചില് ഒന്നു കൂടി ചേർന്ന് കിടക്കുമ്പോള് മനസ്സ് പറഞ്ഞു, 
'Number മാറിയത് നന്നായി.'




പോസ്റ്റുമോർട്ടം.

പോസ്റ്റുമോർട്ടം.

നീലച്ചായമടിച്ച മേശമേൽ,
 പലതായി മുറിച്ച ചെടിയുടെ ശവശരീരം.
 ഒരു കഷണമെടുത്ത് സൂഷ്മദർശിനിയിലൂടെ നോക്കി സാറ് പറഞ്ഞു,
"ഇത് സൈലം, രക്തക്കുഴൽ."
 "ഇത് ഫ്ലോയം, നാഡീതന്തു.
" കോരിയൊഴിച്ച സ്റ്റെയിനിന്റെ ചോരയുമായി ചെടിക്കഷണം പുതിയ പഠിതാക്കളെ കാത്തിരുന്നു.



2017, ജൂൺ 9, വെള്ളിയാഴ്‌ച

നിശ്ശബ്ദം.

നിശ്ശബ്ദം.


ഹൃദയം തൊട്ടവൻ.. ഹൃദയത്തിലൊളിപ്പിച്ചവൻ.. 
ഒടുവിൽ, 
ഹൃദയത്തിന്റെ നാലുചുവരുകളിൽ തങ്ങിനിന്ന സ്നേഹത്തിന്റെ ഭാരത്താൽ, 
പ്രണയ ഹൃദയത്തിൽ ഹൃദയം നുറുങ്ങുകളായി പൊട്ടിച്ചിതറിച്ചവൻ.. 
ഏതൊരു പ്രണയകഥയിലെയും പോലെ ഈ കഥയിലും ഇരു ഹൃദയങ്ങളിലും പ്രത്യക്ഷമായ ഓരോ മുറിവുകളിൽ നിന്നും ഓരോ കണ്ണീർത്തുള്ളികൾ ഊർന്നു വീണു. 
കൊഴിയാറായ ആയുസിന്റെ പടിവാതിലൽ പിരിയുമെന്നറിഞ്ഞിട്ടും, 
അവർ വീണ്ടും പ്രണയിച്ചു തുടങ്ങി. 
നിശബ്ദമായി...


വെറ്റിലത്തുണ്ട്.

വെറ്റിലത്തുണ്ട്.

പഴയ പത്രങ്ങൾ അടുക്കി വയ്ക്കുമ്പോഴാണത് കണ്ടത്. 
ചുണ്ണാമ്പ് പുരണ്ട ഒരു വെറ്റിലത്തുണ്ട്.! 
ഉണങ്ങിയതാണെങ്കിലും ഉടഞ്ഞിട്ടില്ല. 
പണ്ടെങ്ങോ എടുത്തു വച്ചതാവണം. 
ഓ.. ഇനിയിതെന്തിനാ..? 
പുറത്തേക്കു വലിച്ചെറിഞ്ഞതിനെ കാറ്റ് അകത്തേക്ക് കൊണ്ടു വന്നു. 
വെറ്റിലത്തുണ്ടിൽ മുത്തശ്ശി, 
"നെന്നോടെത്ര നേരമായിച്ചിരി പൊകല മേടിച്ചു തരാമ്പറഞ്ഞിട്ട്. മറന്നോ നീയ്..?". 
ഞാൻ ഓർമയുടെ ചെല്ലത്തിൽ നിന്നും ഒരു തുണ്ട് പുകയില മുത്തശ്ശിക്കു കൊടുത്തു. 
മുത്തശ്ശി ചിരിച്ചു. 
ഞാനും.



2017, ജൂൺ 1, വ്യാഴാഴ്‌ച

എന്റെ കാമുകൻ.

എന്റെ കാമുകൻ.

നിശബ്ദം നിമിഷങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. 
ഇനിയും അവൻ എത്തിയിട്ടില്ല. 
എത്ര നേരമായി കാത്തിരിക്കുന്നു. 
ആരുടെയോ പാദ സ്പർശം... 
' അതെ, അതവനാണ്, എന്റെ കാമുകൻ.. '. 
"വരുന്നുണ്ടോ..?" 
അവനെന്നോട് ചോദിച്ചു. 
മറുപടിക്ക് മുൻപേ അവനെനിക്ക് മുന്നിൽ പുതിയൊരു ലോകം തുറന്നിട്ടു. 
ഞാനൊരു പഞ്ഞിത്തുണ്ടായി. 
ഇരുട്ട്, 
പ്രകാശം, 
മഴവൽ വർണങ്ങൾ... 
പുതിയ മുഖങ്ങൾ., 
ചിലത് പരിചയമുള്ളത് പോലെ.. ചരമക്കോളങ്ങളിലിവരെ കണ്ടുവോ..? വെളിച്ചത്തിന്റെ വിശിഷ്ടമായ പ്രഭാപൂരണം.., 
കണ്ണു മഞ്ഞളിക്കുന്നു. പക്ഷേ, മനോഹരം. 
"വരൂ.." 
ഒഴുകി നടക്കുന്ന മുഖങ്ങളിലൊന്നെന്നെ വിളിച്ചു. 
ഞാൻ പടിക്കെട്ടിൽ കാലെടുത്തു വച്ചു. 
"സമയമായില്ല." കാമുകനെന്നെ വലിച്ചു പുറത്തിട്ടു. 
മേശപ്പുറത്തെ ഗുളികകൾക്കരികിൽ ഞാൻ വീണ്ടും തനിച്ചായി.




എന്റെ കണ്ണൻ.

എന്റെ കണ്ണൻ.

അവനാദ്യമായി കരഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ ചിരിച്ചു. 
പക്ഷേ, അവനിപ്പോൾ കരയുമ്പോൾ മനസു നോവുന്നു. 
മൂന്നു ദിവസമേ ആയുള്ളു അവനെന്റെ ശരീരത്തിൽ നിന്നും വേർപെട്ടിട്ട്. അവന്റെ പിങ്ക് നിറമുള്ള കാലുകൾ, 
ഇടയ്ക്കിടെ തുറക്കുന്ന കുഞ്ഞിക്കണ്ണുകൾ.. ഇപ്പോൾ ഞങ്ങൾ വീട്ടിലേക്ക് പോകുകയാണ്. അവനെന്റെ നെഞ്ചിലെ ചൂടുപറ്റിയുറങ്ങുകയാണ്. എന്താ ഇവനെ വിളിക്കുക ..? 
കണ്ണൻ...എന്റെ കണ്ണൻ! കാറെവിടെയോ നിന്നു. പുറത്തൊരു ബോർഡ്. -ഓർഫനേജ്. 
അമ്മ കണ്ണനെ വാങ്ങി അകത്തേക്കു പോയി. തിരിച്ചു വരുമ്പോളവനില്ലായിരുന്നു. 
"എന്റെ കുഞ്ഞെവിടെ?" അമ്മയുടെ ശബ്ദം അൽപ്പം ഉയർന്നു. 
"നിന്റെ കുഞ്ഞ്! മിണ്ടരുത്, കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കാനായി ജനിച്ച സന്തതി." കാറകന്നുകൊണ്ടിരുന്നു. എന്റെ കണ്ണൻ... അവനിപ്പോഴും കരയുന്നുണ്ടോ..?