2022, മാർച്ച് 4, വെള്ളിയാഴ്‌ച

ഹായ് ബൈ മാമ!

 ഹായ് ബൈ മാമ!

ഡെലിവറി അടുത്തിരിക്കുമ്പോളാണ് ഹായ് ബൈ മാമ എന്ന കൊറിയൻ ഡ്രാമ കാണുന്നത്. 2013 മുതൽ തുടങ്ങിയതാണ് ഈ ഡ്രാമ അഡിക്ഷൻ. 
അത് പോട്ടെ, ഗർഭിണിയായ 'അമ്മ ആക്‌സിഡന്റിൽ മരിക്കുന്നതും, മരിക്കുന്നതിന് മുൻപേ ഡോക്ടർമാർ കുഞ്ഞിനെ പുറത്തെടുക്കുന്നതും, മകളുടെ വളർച്ച കാണാനുള്ള ആഗ്രഹം കൊണ്ട് ആ 'അമ്മ ആത്മാവായി ഭൂമിയിൽ തുടരുന്നതും, പിന്നീട് മനുഷ്യനായി വരുന്നതുമൊക്കെയാണ് ഇതിലെ പ്രമേയം.

 അതിലെ ഒരു ഭാഗത്ത് ഭാര്യ പോയതിനു ശേഷം ഭർത്താവ് അനുഭവിക്കുന്ന ഒരു ശൂന്യത മനോഹരമായി കാണിക്കുന്നുണ്ട്, അതുപോലെ ജീവിച്ചിരുന്നപ്പോൾ അയാൾക്ക് വേണ്ടി ചെയ്ത് കൊടുക്കാൻ കഴിയാത്ത കാര്യങ്ങളെ ഓർത്ത് വേദനിക്കുന്ന ഭാര്യയെയും കാണിക്കുന്നുണ്ട്. 

ഇതൊക്കെ കണ്ടപ്പോൾ ഞാനും ഓർക്കാതിരുന്നില്ല, നമ്മളിലൊരാളുടെ ശൂന്യത എങ്ങനെയായിരിക്കും മറ്റേയാൾ ഓർക്കുക എന്ന്. 
നമ്മൾ ആ ശബ്ദവും, സ്പർശവുമൊക്കെ വല്ലാതെ മിസ് ചെയ്യും,
ഉറങ്ങുമ്പോൾ അടുത്തേക്ക് വലിച്ചടുപ്പിക്കുന്ന കൈകളും, കാലെടുത്തിടലും, പുതപ്പിനായുള്ള അടികൂടലുമൊക്കെ ഓർക്കും. 

അതിനേക്കാളുമൊക്കെ ഓർക്കുക, നാഴികയ്ക്ക് നാൽപ്പത് വട്ടമെന്നുള്ള കണക്കിൽ നാല് സെക്കൻഡ് പോലും ആയുസില്ലാത്ത പിണക്കങ്ങളായിരിക്കും. 
രാവിലെ ഉണരുമ്പോൾ അടുത്ത് ആളുണ്ടെന്നുള്ള ഉറപ്പാക്കലുകളായിരിക്കും,
 
അയ്യോ ഷർട്ട് തേച്ചില്ല/അവളെ കൊണ്ടുവിടാൻ വൈകി എന്നുള്ള ആവലാതികളായിരിക്കും.
അടുത്തെത്താൻ നേരം വൈകിയാൽ കാത്തിരിക്കുന്ന കണ്ണുകളും, ബസ് സ്റ്റോപ്പിലെ നിമിഷ യുദ്ധങ്ങളുമായിരിക്കും. 

മഴ പെയ്യുമ്പോൾ, കുടയെടുത്തോ, കോട്ടെടുത്തോ എന്ന സംശയങ്ങളായിരിക്കും. 
അകന്നിരിക്കുമ്പോളുള്ള പരിഭവങ്ങളായിരിക്കും. 
സംസാരിച്ച് മുഴുമിപ്പിക്കാത്ത കാര്യങ്ങളും, പതിഞ്ഞുചിരിച്ച തമാശകളും, കവിള് നനച്ച കണ്ണീരുമായിരിക്കും. 

കാണെക്കാണെ തൊട്ടതിലും പിടിച്ചതിലുമെല്ലാം ആ ശൂന്യതയായിരിക്കും. 
മറ്റാർക്കും നികത്താനാവാത്ത, നമ്മെ ചൂഴ്ന്നു നിൽക്കുന്ന ശൂന്യത. 
നമ്മിൽ മാത്രമൊതുങ്ങുന്ന ശൂന്യത. 

ഒപ്പമുള്ളപ്പോൾ, സ്നേഹിക്കാൻ കഴിയുമ്പോൾ, കഴിയുന്നിടത്തോളം സ്നേഹിക്കുക, ജീവിക്കുക. 
നമുക്ക് സമയമുണ്ടെന്ന് തോന്നും. പിന്നെയാകട്ടെ എന്ന് തോന്നും. 
പറയാൻ പറ്റില്ലഡോ..
നമ്മുടെയൊക്കെ സമയം ഏത് സെക്കന്റിന്റെ അംശത്തിലാണ് എഴുതി വച്ചിരിക്കുന്നതെന്ന്. 
അതുകൊണ്ട് ആഹ്ലാദിപ്പിൻ അർമാദിപ്പിൻ

വാൽക്കഷ്ണം:-
രണ്ടു ദിവസം മുൻപ് ഒരു വൈകുന്നേരം, മോളെ വീട്ടിലാക്കിയിട്ട് ഞങ്ങൾ തിരുവനന്തപുരത്ത് പോയിട്ട് വരികയാണ്.
നല്ല തണുത്ത കാറ്റ്, 
സന്ധ്യ നേരം, 
ആഹാ, നല്ല പ്രണയം തുളുമ്പി നിൽക്കുന്ന അന്തരീക്ഷം. 
സ്കൂട്ടറിന്റെ പിന്നിലിരുന്ന് കേട്ടിയോനെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചിരുപ്പാണ് ഞാൻ. 
"ചാച്ചുവേ.."
"എന്താടി...? പറ..."
"ഒരു കാര്യം ചോദിക്കട്ടാ..?"
"ഓ, ചോദിക്ക്..."
"അതെ....,"
"ഉം.."
"ഞാൻ ഇല്ലാതായാൽ നിങ്ങൾ എന്നെ എന്തിനൊക്കെയായിരിക്കും മിസ് ചെയ്യുക?"
ഠിം. 
"പന്ന....**മോളെ.. നിനക്ക് ഈ നേരം ചോദിക്കാൻ വേറെ ഒന്നും കിട്ടീലെ?"
കൗതുകം തീർന്നു. 
സുഖം.
സ്വസ്ഥം.
ആഹഹാ.