2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ഒരുനാളുമില്ലാതെ ചായ കുടിച്ചാൽ..

ഒരുനാളുമില്ലാതെ ചായ കുടിച്ചാൽ.. 

ഓഫീസിൽ നിന്ന് നാലുമണിക്ക് തന്നെ ഇറങ്ങി. നാളെ മുക്കാലിനെങ്കിലും സെൻട്രലിൽ എത്തിയാൽ അഞ്ചു മണിക്കുള്ള ഒറ്റ ബസ് കിട്ടും.
ഇറങ്ങിയപ്പോൾ പെരുമഴ. നല്ല തണുപ്പ്.
പൊതുവെ ചായയോട് ഒരു താല്പര്യവുമില്ല, തണുപ്പായത് കൊണ്ടാകും, ഒരു ചായ കുടിക്കാൻ മോഹം.
ബസ് സ്റ്റോപ്പിനടുത്ത് തന്നെ ഒരു ചെറിയ ചായക്കടയുണ്ട്. അവിടെക്കയറി ഒരു ചായ പറഞ്ഞു, അപ്പോഴാണ് അവിടുത്തെ ചേച്ചി എന്തോ ഒരു സാധനം മാവിൽ പരത്തി ചുട്ടെടുക്കുന്നത് കണ്ടത്.
"കഴിക്കാൻ എന്താ വേണ്ടത്?'
"അതെന്താ ആ സാധനം?", എണ്ണയിൽ കിടക്കുന്ന സാധനം കണ്ട ഞാൻ ചോദിച്ചു.
"അലവാങ്ങ്"
മേശിരിപ്പണിക്കുള്ള ഏതാണ്ടൊരു സാധനത്തെ ഓർമ്മ വന്നു.
സാധനം വേറൊന്നുമല്ല, മൈദ മാവിൽ പച്ചമുളക്, ഇഞ്ചി, ഉള്ളി, കറിവേപ്പില, ഉപ്പ്, പിന്നൽപ്പം സോസപൊടിയും ചേർത്ത് ഇലയപ്പത്തിന്റെ  പാകത്തിൽ കുഴച്ച പരത്തി എണ്ണയിൽ ചുട്ടെടുത്തത്.
അങ്ങനെ അലവാങ്ങ് കഴിച്ചിട്ട് അടുത്ത ബസിൽ തിരുവനന്തപുരത്തെത്തി. സമയം 4.50.
***
അഞ്ചുമണിയുടെ ബസ് വന്നില്ല, ഭാഗ്യത്തിന് നേരത്തെ പോകേണ്ടിയിരുന്ന നാലേമുക്കാലിന്റെ ബസ് അപ്പോഴാണ് വന്നത്. അതിലും ഇറങ്ങിക്കേറേണ്ട, ഒറ്റ ബസ്. വീടെത്താൻ ഏതാണ്ട് രണ്ടു മണിക്കൂറെടുക്കും. 
പെരുമഴയും തുടങ്ങി. 
ഷട്ടർ തുറന്നിടാൻ വയ്യാത്ത കൊണ്ട് ഫോൺ ഓൺ ചെയ്ത് VIP 2  (വേലൈ ഇല്ലാ പട്ടധാരി 2 ) കണ്ടുകൊണ്ടിരുന്നു. സിനിമ ഇന്റർവെൽ കാണിച്ചപ്പോൾ പതുക്കെ ഒന്ന് തല പൊക്കി നോക്കി. ഒന്നും കാണാൻ വയ്യ.

പെരുമഴ, ഫ്രണ്ട് ഗ്ലാസിൽ ഒരു പുക മാത്രം. ഡ്രൈവർ വളരെ കഷ്ടപ്പെട്ടാണ് ഓടിക്കുന്നത്. 10 കിലോമീറ്റെർ പോലും സ്പീഡില്ല. ഷട്ടർ പതുക്കെ പൊക്കി നോക്കി, ഒന്നും കാണാൻ വയ്യ. 
വീണ്ടും തലപൊക്കി നോക്കിയത് സിനിമ തീർന്നപ്പോഴാണ്. സമയം 6 .30  ആയിട്ടും പകുതി ദൂരം പോലും ആയിട്ടില്ല. പോരാത്തത്തിനു ഒടുക്കത്തെ ബ്ലോക്കും. 
കുറെ കഴിഞ്ഞപ്പോഴാണത് സംഭവിച്ചത്, ഒടുക്കത്തെ മൂത്ര ശങ്ക. എന്ത് ചെയ്യാൻ.. സഹിക്കുക തന്നെ.
സിനിമ കണ്ടോണ്ടിരിക്കുന്ന തിരക്കിനിടയിൽ ഇത് ഫീൽ ചെയ്തില്ല. 

ബസ് ഇപ്പോഴൊന്നും എത്തുന്ന ലക്ഷണം കാണുന്നില്ല. 
ഒരുനാളുമില്ലാതെ ചായ കുടിച്ചതാണ് വിനയായത്. 
വല്ല വിധേനെയും വെഞ്ഞാറമൂട് എത്തിയാൽ രക്ഷപ്പെട്ടു, അവിടെ പബ്ലിക് ടോയ്‌ലറ്റ് ഉണ്ട്. തൈക്കാട് നിന്നും വെഞ്ഞാറമൂട്ടിലേക്ക് നീണ്ട വാഹന നിര. അതും കടന്നു സ്റ്റാന്റിലെത്തിയപ്പോഴേക്കും 7 .45 . 
ബസ് നിറുത്തിയതും ഞാൻ ആദ്യം ചാടി പുറത്തിറങ്ങി. 
പണ്ടാരമടങ്ങാൻ, അത് പൂട്ടിയിട്ടിരിക്കുന്നു. 
എന്റെ അവസ്ഥ, എപ്പോഴാണ് ടാപ്പ് ലീക്കാകുക എന്ന് പറയാൻ പറ്റില്ല. 
ഓടിച്ചെന്നു അടുത്ത ഹോട്ടലിൽ കയറി. 
അവിടു പൊറോട്ട അടിച്ചു കൊണ്ടുനിന്ന ചേട്ടനോട് ചോദിച്ചു. 
"ചേട്ടാ ഇവിടെ ടോയ്‌ലറ്റ് ഉണ്ടോ?"
അയാൾ ഇല്ലെന്നു കാണിച്ചു.
(എന്റെ ബലമായ സംശയം അയാൾ കേട്ടത് കട്ട്ലെറ്റ് ആണോ എന്നാണ്.)
ആ പ്രതീക്ഷയും തീർന്നു. അടുത്ത വഴി വീടുകൾ.. 
അൽപ്പം നടന്നപ്പോൾ ഒരു വീട് കണ്ടു, മുൻവശത്ത് ഒരു ഉപ്പ മാത്രം.
"ഉപ്പാ. ടോയ്‌ലെറ്റ് ഉണ്ടോ?"
ഉപ്പാക്ക് ചെവി അൽപ്പം പതുക്കെയാണ്. അവിടെ 30  സെക്കൻഡ് പോയി. 
"ഇവിടുന്നു രണ്ടാമത്തെ മുറി".
ഓടിക്കയറുമ്പോൾ ഒരുചോദ്യം, 
"കൊച്ചെ, നീ ഏതാ.. "
മറുപടി പറയാൻ സമയമില്ല, പൈപ്പ് പൊട്ടറായി.
ബാത്റൂമിലേക്ക് ഓടിക്കയറുമ്പോ ഒരുമ്മാമ്മ.. 
"ആരാ അത്?"
അവർ പേടിച്ചുപോയെന്നു തോന്നുന്നു. 
കതകും കുറ്റിയിട്ട് ബ്ളാഡര് തുറന്നുവിട്ടപ്പോൾ എന്തൊരാശ്വാസം...ഹോ 
അപ്പോഴേക്കും ആ ഉമ്മാമ്മ ലൈറ്റ് ഇട്ടു തന്നു. 

ഇറങ്ങി ഒന്ന് ദീർഘമായി ശ്വാസം വിട്ടു. (ഞാൻ ശ്വസിക്കാൻ തന്നെ മറന്നു പോയെന്നു തോന്നുന്നു).
ആ ഉമ്മാമ്മയോടും ഉപ്പയോടും ചോദ്യങ്ങൾക്കുള്ള മറുപടി കൊടുത്തു. 
പറഞ്ഞുവന്നപ്പോൾ അവർക്ക് നമ്മുടെ വീട്ടുകാരെയൊക്കെ അറിയാം. 
എന്തായാലും അവിടുന്നിറങ്ങി അടുത്ത ബസ് പിടിച്ച് വീടെത്തിയപ്പോഴേക്കും സമയം എട്ടര. 
ഒരുനാളുമില്ലാതെ ചായ കുടിച്ചാൽ ഇങ്ങനെയിരിക്കും.



Nb- ഈ പബ്ലിക് റെസ്ററ് റൂമൊക്കെ ഒരു ഒൻപത് മണിവരെയെങ്കിലും തുറന്നിരിക്കണ്ടേ? 
നന്ദി, ആ ഉപ്പക്കും ഉമ്മാമ്മക്കും