2020, മേയ് 3, ഞായറാഴ്‌ച

ആൺചൂര്

ആൺചൂര്

ആൺചൂര്, കേൾക്കാൻ ആനച്ചൂര് പോലെ ഗാംഭീര്യമുള്ള  ഒരു വാക്ക് അല്ലേ?
എന്നായിരുന്നു അത്?
മഴയുള്ള ദിവസമായിരുന്നു, കോളേജിൽ നിന്നും ലാബ് കഴിഞ്ഞിറങ്ങിയപ്പോൾ ഒരുപാട് താമസിച്ചിരുന്നു. ഒരു ബസിനായി ഒരു ഓട്ടോയെങ്കിലും അതുവഴിവരാൻ പ്രാർത്ഥിച്ചു നിന്ന ദിവസം.
ഒരിക്കൽ പോലും ഒറ്റക്ക് ടാക്സിയിൽ പോകാത്ത ഞാൻ എത്രയും വേഗം വീടെത്താൻ ആഗ്രഹിച്ച് ടാക്സിക്ക് കൈ കാണിച്ച ദിവസം. 
ടാക്സിയിൽ കയറാൻ തുനിഞ്ഞപ്പോഴാണ് അകത്തു വേറെ ആളുകൾ ഇരിക്കുന്നത് കണ്ടത്.
കയറിയില്ല. തിരികെ സ്റ്റോപ്പിലേക്ക് നടന്നു.
ഒരു നിമിഷം, ഒറ്റ നിമിഷംകൊണ്ടാണ് എന്നെ ആരോ അതിലേക്ക് വലിച്ചിട്ടത്. എന്റെ വായും മൂക്കും ആരോ പൊത്തിപ്പിടിച്ചിരുന്നു.

ബോധം വരുമ്പോൾ എന്റെ മേലേക്ക് ആരോ ശക്തമായി നിശ്വസിക്കുന്നുണ്ടായിരുന്നു, ശരീരം മുഴുവൻ വേദനയായിരുന്നു. 

ആകെ മൂന്ന് പേർ. ഓരോ ദിവസവും ഓരോരുത്തർ അതായിരുന്നു പതിവ്, ആ പതിവ് തെറ്റുന്ന ദിവസം മൂന്നുപേരും മാറിമാറി എന്നെ ഭോഗിച്ചിരുന്നു. 
ആ ദിവസങ്ങളിൽ ബോധം മടങ്ങിവരാറില്ലായിരുന്നു. 
പക്ഷെ, ആ ദിവസത്തിന്റെ അന്ത്യത്തിൽ എനിക്കവർ ഒരു ബണ്ണും ഒരു ഗ്ലാസ് മിനറൽ വാട്ടറും  തരാറുണ്ടായിരുന്നു. 

എനിക്കവരുടെ വീടോ പേരോ അറിയില്ല, ശരിക്കും മുഖം പോലും ഓർമ്മയില്ല, അവരെ ഞാൻ ഗന്ധം കൊണ്ട് തിരിച്ചറിഞ്ഞു. 

ചില ദിവസങ്ങളിൽ ഞാൻ ഭാഗ്യവതിയായിരുന്നു, അവരാരും വരാത്ത ദിവസം. അന്ന് ഞാൻ ബന്ധിച്ചിരുന്ന ചങ്ങലക്കൊപ്പം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. 
എന്റെ ചങ്ങല കക്കൂസിന്റെ ക്ലോസറ്റ് മുതൽ ജനാലയുടെ ആദ്യത്തെ വിടവ് വരെ ആ ദിവസങ്ങളിൽ സഞ്ചരിച്ചു. 
നടന്നുവെന്നോ സഞ്ചരിച്ചു എന്നോ പറയുന്നത് ശരിയല്ല, ഇഴഞ്ഞു അതാണ് ശരി. 
ആ ദിവസങ്ങളിൽ ഞാൻ ദൂരേക്ക് നോക്കാറുണ്ട്. ആ കുന്നിൻ മുകളിൽ ഒരു മനുഷ്യക്കുഞ്ഞുപോലുമില്ല. 
ആ ദിവസങ്ങളിൽ ഞാൻ വീടിനെക്കുറിച്ചാലോചിക്കാറുണ്ട്. അച്ഛൻ, 'അമ്മ, ചേട്ടൻ.. എല്ലാവരും അന്വേഷിക്കുന്നുണ്ടാവും.. അജ്ഞാത മൃതദേഹങ്ങളിൽ പരതുന്നുണ്ടാവും എന്നെ.

അങ്ങനെ ഇഴഞ്ഞ ദിവസത്തിലൊന്നിലാണ് നോക്കെത്താദൂരത്തോളം പരന്നുനിൽക്കുന്ന പച്ചപ്പിനിടയിലൂടെ ഞാൻ ഏതോ പള്ളിയുടെ കുരിശുമണി കണ്ടത്. 
എനിക്ക് ബൺ കിട്ടുന്ന ദിവസങ്ങളിൽ അവിടെ നിന്നും നേർത്ത താളത്തിൽ ഏതൊക്കെയോ പാട്ടുകേൾക്കാറുണ്ട്. ഒരെണ്ണത്തിൻറെ ഏതാനും വരികൾ എനിക്ക് കാണാതെ അറിയാം. 
"Amazing grace, how sweet the sound
That saved a wretch like me" 
ബാക്കി മറന്നു ...
ആ പാട്ടിന്റെ രണ്ടാമത്തെ വരി പഠിച്ച ദിവസമാണ് കക്കൂസിന്റെ കതകിന്റെ കൈപ്പിടി ഒടിഞ്ഞത്. 
സമയം പോകാൻ വേണ്ടിയാണ് അത് തറയിലുറച്ചു തുടങ്ങിയത്. ആ ശബ്ദം കേൾക്കുമ്പോൾ വല്ലാത്ത ഹരം.
ജനാലയുടെ വിടവിൽക്കൂടി സൂര്യനും ചന്ദ്രനും മുറ തെറ്റാതെ വെളിച്ചം കാണിച്ചിരുന്നു. എപ്പോഴോ ആ പിടി വല്ലാതെ ഒന്ന് തിളങ്ങി. 
മൂർച്ച ആദ്യം പരീക്ഷിച്ചത് സിഗരറ്റിന്റെ തീയി അവരോരോരുത്തർ പടം വരച്ച തുടയിൽ... രക്തം വന്നിരുന്നു, വേദന മാത്രം അറിഞ്ഞില്ല. 

അന്നുരാത്രി  മൂന്നാമത്തവൻ വന്നിരുന്നു, പാറപ്പൊടിയുടെ മണമുള്ളവൻ... 
എന്റെ മേലേക്ക് മറിഞ്ഞ ആ ശരീരത്തിന്റെ കഴുത്തിലാണ് ആദ്യം കുത്തിയത്. കുറെ ചോര വാർന്നു. അവനൊന്നും മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ അടിയിൽ നിന്നും മാറാനുള്ള ശക്തി പോലുമുണ്ടായില്ല. 
അവനെ വലിച്ച് കക്കൂസിന്റെ ചുമരിൽ ചാരിയിരുത്തുമ്പോൾ അടുത്ത ഊഴം ആരെന്നു മാത്രമേ ചിന്തിച്ചുള്ളൂ. 

രണ്ടാമത് ഒന്നാമനായിരുന്നു വന്നത്, ഏതോ വിലകൂടിയ സിഗരറ്റിന്റെ ചൂരുള്ളവൻ. 
ഞാൻ കട്ടിലിൽ കമിഴ്ന്നു കിടന്നു, കൈക്കുള്ളിൽ വീണ്ടും മൂർച്ച കൂട്ടിയ പിടി മുറുക്കെപ്പിടിച്ചിരുന്നു.
കട്ടിലിൽ കട്ടപിടിച്ചു കിടന്ന ചോര കണ്ട് അവൻ അന്ധാളിച്ചിരിക്കണം.
എന്നെപ്പിടിച്ചുകുലുക്കി നേരെ കിടത്തിയ നിമിഷം.. കഴുത്തിലാണ് ഉന്നം വച്ചത്.. ചെവിക്ക് പിറകിൽ കൊണ്ടു.
അവനെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു, ആ വിളികളൊക്കെ തീരും വരെ തലങ്ങും വിലങ്ങും കുത്തി. എപ്പോഴോ അവനും ചത്തു.
അവനെ കട്ടിലിനടിയിലേക്കാണ് തള്ളിനീക്കിയത്..
ഇനി ഒരാൾ കൂടി, അതിന് രണ്ടു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. 
അന്ന് മഴ പെയ്തിരുന്നു. 
അവൻ വരുന്നത് ദൂരെ നിന്നെ അറിയാം. അവന് ലാവണ്ടറിന്റെ ഗന്ധമാണ്, ചേട്ടൻ ജന്മദിനത്തിന് സമ്മാനിച്ച പെർഫ്യൂമിന്റെ അതേ ഗന്ധം. 
അവന്റെ മേൽ അധികം ശക്തി വേണ്ടി വന്നില്ല, മുറിക്കുള്ളിലെ കാഴ്ച അവന്റെ സർവ്വ നാഡികളും തളർത്തിക്കാണും, അവന് കുഴഞ്ഞിരുന്ന നിമിഷം മതിയായിരുന്നെനിക്ക്. 
ഇപ്പോൾ ഇവിടെ മുഴുവൻ ആൺചൂരാണ്, ഒരാളുടെയല്ല മൂന്നുപേരുടെ. 
ഒന്നിച്ചു ശ്വസിച്ചാൽ ഒന്നും വേർതിരിച്ചറിയാനാകില്ല, കട്ടച്ചോരയുടെ ഗന്ധം മാത്രം. 
വേർതിരിച്ചാൽ അറിയാം പാറപ്പൊടിയുടെയും സിഗററ്റിന്റെയും വെവ്വേറെ ഗന്ധങ്ങൾ. 
ഇതിനിടയിൽ ഒരു കാര്യം പറയാൻ വിട്ടുപോയി. 
ഞാൻ പ്രസവിച്ചിരുന്നു. 
ഓമനത്തമില്ലാത്ത മൂന്ന് വെളുത്ത പുഴുക്കളെ. 
അതിക നേരം കഴിയുന്നതിനു മുന്നേ അവ ചത്തുപോയി, എന്റെ ആദ്യത്തെ കുഞ്ഞുങ്ങൾ. 
ഇന്നലെ ഞാൻ മരിച്ചുവീണിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാതിൽപ്പടിയിൽ തലയടിച്ചിരുന്നു. കുറേ ചോര പോയി. 
കുറച്ചു നേരവും കഴിഞ്ഞെണീക്കാമെന്ന് കരുതി, കഴിഞ്ഞില്ല. 
ഇന്ന് നിങ്ങൾ ഈ മുറിയിൽ കയറുകയാണെങ്കിൽ എന്റെ ഗന്ധം കൂടി തോന്നിയേക്കാം, ഹേയ് നിങ്ങൾക്കതറിയാൻ തരമില്ല. നിങ്ങളതെങ്ങനെ അറിയാനാണ്. 
'രാധാസ് സോപ്പിന്റെ മണമാണ് നിന്റെ മുടിക്ക്', ശാലിനി എന്നും പറയുമായിരുന്നു. 
ശാലിനി എന്റെ ആത്മാർത്ഥ സുഹൃത്ത്. 
എനിക്ക് ആ പാട്ടിന്റെ ബാക്കി വരികൾ ഓർമ്മിക്കാൻ കഴിയുന്നുണ്ട്. 
"I was once lost, but now am found
Was blind but now I see
......................................"

Pic work by - Connie Rose