2017, ഡിസംബർ 13, ബുധനാഴ്‌ച

അവസാന വഴിയും കടക്കുമ്പോൾ

അവസാന വഴിയും കടക്കുമ്പോൾ 

അവസാന വഴിയും കടന്നു തിരിഞ്ഞു    നോക്കാതെ ഞാൻ പോകുമ്പോൾ  അവൾ എന്താകും ആലോചിച്ചിട്ടുണ്ടാകുക?
അവൾ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ മിണ്ടാതെ തിരിഞ്ഞു നടന്നത് സന്തോഷം കൊണ്ടായിരുന്നു. എന്നുള്ളിലുള്ള ഇഷ്ടം അവൾ കണ്ടുപിടിച്ചോ എന്ന പകപ്പായിരുന്നു.
ഞാൻ അവസാന വഴിയും കടന്നു മറയുന്നത് അവൾ നോക്കി നിന്നിട്ടുണ്ടാകണം, ഞാൻ തിരിഞ്ഞു നോക്കിയതേയില്ല, പിടിക്കപ്പെടരുതെന്ന മനസ്സായിരുന്നു എനിക്ക്.
പക്ഷെ, എന്റെ ആ സ്വാർത്ഥത അവളെ വേദനിപ്പിച്ചോ? അവളുടെ കണ്ണുകൾ നിറഞ്ഞോ?
ഒന്ന് തിരിഞ്ഞു നോക്കാമായിരുന്നു, ഒന്ന് പുഞ്ചിരിക്കാമായിരുന്നു.
പക്ഷെ,
ദൈവമേ, ഇത്ര നേരത്തെ വരാൻ ഞാൻ തയ്യാറായിരുന്നില്ല, എനിക്കൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു.
അതിന് മുൻപേ,... നിനക്കൊരു സൂചന തരാമായിരുന്നു, എല്ലാം ചെയ്തു തീർത്തു നിറഞ്ഞ മനസ്സോടെ ഞാൻ വന്നേനെ.
ചോറും  സാമ്പാറും രുചിയുള്ളതായിരുന്നെന്നു ഞാൻ അമ്മയോട് പറഞ്ഞേനെ,
അനിയത്തിയുടെ  തലയിൽ തട്ടി അവളെ ദേഷ്യം പിടിപ്പിക്കുന്നതിനു പകരം അവൾക്കായി വാങ്ങിയ ഡയറി മിൽക്ക് കൊടുത്ത് അവളുടെ ചിരിയും സന്തോഷവും കണ്ട് മനസ്സ് നിറച്ചേനെ,
ഇറങ്ങാൻ നേരം അച്ഛനെ നോക്കിയൊന്നു പുഞ്ചിരിച്ചേനെ,
കുറിഞ്ഞിപ്പൂച്ചയൊടിത്തിരി നേരം വർത്താനം പറഞ്ഞേനെ,
ഒടുവിൽ, അവൾ പറഞ്ഞ ഇഷ്ടം എന്റെ മനസ്സിൽ ഒരുപാടുകാലമായിട്ടുണ്ടെന്ന് പറഞ്ഞൊപ്പിച്ചേനെ, അവളുടെ കണ്ണുകളിലെ സന്തോഷമോ നാണമോ നോക്കി നിന്നേനെ.
പക്ഷെ, ഞാൻ തയ്യാറായിരുന്നില്ല, ഇത്ര നേരത്തെ വരാൻ.
നീയൊരു സൂചന തരണമായിരുന്നു.
ബാക്കി വച്ചതെല്ലാം ചെയ്തു തീർത്തേനെ.
മരണം ബാക്കി വച്ച അവസാന വഴിയും കടക്കുമ്പോൾ, നിന്നെ കാണാനായി ഓടുമ്പോൾ,
ദൈവമേ, നീയെനിക്കൊരവസരം കൂടി തരുമോ?
എനിക്കൊരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
അമ്മയെ ഒന്ന് കെട്ടിപിടിക്കണം.
കുഞ്ഞനിയത്തിയോട് ഇത്തിരി നേരം കളിക്കണം.
അച്ഛനോട് മനസ്സ് തുറന്ന് സംസാരിക്കണം.
അവളോടെന്റെ ഹൃദയം തുറക്കണം.
കുറിഞ്ഞിപ്പൂച്ചയ്ക്കും മക്കൾക്കും അൽപ്പം ചോറിട്ടു കൊടുക്കണം.
ഒടുവിൽ, നിരാശകളില്ലാതെ യാത്ര പറയണം.
ദൈവമേ, ഈ വഴിയും അവസാനിക്കാറായി,
നീയെനിക്കൊരവസരം കൂടി തരുമോ?