2022, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പുകച്ചുരുളുകൾ

 പുകച്ചുരുളുകൾ 

"ഡേയ് നീ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി വായിച്ചിട്ടുണ്ടോ?" ലൈബ്രറിയിലെ പൊടിപിടിച്ച അലമാരകൾക്കിടയിൽ നിന്ന് ഡേവി കിച്ചുവിനോട് വിളിച്ചു ചോദിച്ചു. 
"നിനക്കിപ്പോൾ മാധവിക്കുട്ടി അല്ല, മാതംഗലീലയാണ് ആവശ്യം."
ദിലീപൻ സാർ വാതിൽക്കൽ നിൽക്കുന്നു.
"സാറേ, ഞാൻ ചുമ്മാ..."
"ഓടി ക്‌ളാസ്സിൽ പോടാ...ബെല്ലടിച്ചിട്ട് സമയം ഒത്തിരിയായി, അവന്റെയൊരു നീലാംബരി."
"വാടാ.. പോവാം."
ഡേവിയും കിച്ചുവും പുറത്തേക്കോടി.
ദിലീപൻ ലൈബ്രറിയുടെ വാതിൽ ചാരി, ഈ പിരീഡ് ഇല്ല, കുറച്ചു നേരത്തേക്ക് വിശ്രമം. 
അയാൾ കസേരയിലിരുന്നു, മേശമേൽ കാൽ കയറ്റിവച്ച് മുകളിലേക്ക് കണ്ണുകളുയർത്തി, വളരെ സാവധാനത്തിൽ കറങ്ങുന്ന പൊടിപിടിച്ച ഫാൻ. 
അയാൾ പോക്കറ്റിൽ നിന്നൊരു സിഗരറ്റ് പാക്കറ്റെടുത്ത് തുറന്നു, ഇനിയതിൽ മൂന്നെണ്ണം മാത്രമേയുള്ളു. 
ഒരെണ്ണത്തിന് തീകൊളുത്തി പുകച്ചുരുൾ മുകളിലേക്ക് ഊതിവിടുമ്പോൾ അയാളോർത്തു, ഇന്നിതിപ്പോൾ എത്രാമത്തെയാണ്...? പതിനാറ്.. അതോ പതിനേഴോ...?
***
മുറിയിൽ കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ അയാൾ കണ്ടു, കറ പിടിച്ച ചുണ്ടുകൾ.. 
കട്ടിലിൽ കയറിക്കിടന്നു, 
താര ഇതുവരെ മുറിയിൽ എത്തിയിട്ടില്ല, അടുക്കളയിലാകും. 
എല്ലാ പാത്രങ്ങളും കഴുകി വച്ചിട്ടേ അവൾ ഉറങ്ങുകയുള്ളു. 

അയാളൊന്നു മയങ്ങി, കണ്ണ് തുറന്നു നോക്കിയപ്പോളും മുറിയിലെ ലൈറ്റ് ഓഫായിട്ടില്ല, അടുത്ത് താരയുമില്ല. 
സമയം ഒന്നരയാകുന്നു, 
അയാൾ അടുക്കളയിൽ പോയി നോക്കി, അടുക്കള അടച്ചിരിക്കുന്നു. 
ഹാളിലുമില്ല, പുറത്തേക്കുള്ള വാതിലും അടച്ചിരിക്കുന്നു. 
ഇവളിത് എവിടെ പോയി..?
"താരേ.. താരേ..." അയാൾ ഉറക്കെ വിളിച്ചു. 
ഗസ്റ്റ് റൂമിൽ ലൈറ്റ് തെളിഞ്ഞു.
ഉറക്കച്ചടവോടെ താര പുറത്തേക്ക് വന്നു.
"എന്താ നീ ഇവിടെ കിടക്കുന്നെ..?"
"ഞാനിന്ന് എവിടെയാ കിടക്കുന്നത്, ഏട്ടൻ പോയി കിടന്നോളു."
പീരീഡ്സ് ആകും, ആ ദിവസങ്ങളിൽ മാത്രമേ അവൾ മാറിക്കിടക്കാറുള്ളു. 
പക്ഷെ, അവൾക്ക് ഡേറ്റ് ആകാറായോ? അവളുടെ ഡേറ്റ് എന്നാണ്? അയാൾക്ക്  ഓർമ്മ വന്നില്ല. 
അയാളൊരു സിഗരറ്റ് കത്തിച്ചു. 
***
"നീ ഇരിക്കുന്നില്ലേ..?"
ഇഡ്ഡലി പ്ളേറ്റിൽ എടുത്ത് വച്ചുകൊണ്ട് അയാൾ താരയോട് ചോദിച്ചു. 
"ഞാൻ പിന്നെ ഇരുന്നോളാം, ഏട്ടൻ കഴിക്ക്."
അവൾ അകത്തേക്ക് പോയി. 
ഒരു കഷ്ണം ഇഡ്ഡലി മുറിച്ച് വായിൽ വെക്കുമ്പോൾ അയാളോർത്തു, ഇവൾക്കിത് എന്താണ് പറ്റിയത്?

സ്കൂളിലേക്ക് പോകുമ്പോൾ അയാളാലോചിക്കുകയായിരുന്നു.
ഈ മൂന്നു വർഷത്തിനിടയിൽ വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമേ ഒരുമിച്ച് ഭക്ഷണം കഴിക്കാതിരുന്നിട്ടുള്ളു. 
ഇപ്പോൾ..
ഇപ്പോൾ ഒരുമിച്ചിരിക്കാനുള്ള ഓരോ അവസരങ്ങളും താര ഒഴിവാക്കുന്നത് പോലെ. 
ഒരുമിച്ചിരിക്കാൻ മാത്രമല്ല, കിടക്കാനും, ഒരു മുറിയിൽ ഉറങ്ങിയിട്ട് എത്രയോ ദിവസങ്ങളാകുന്നു. 
ഒരിക്കലും തന്റെ കൂട്ടില്ലാതെ പുറത്ത് പോകാത്തയാൾ ഇപ്പോൾ ആഴ്ചയിൽ രണ്ടും മൂന്നും ദിവസവും തനിച്ച് സിറ്റിയിൽ പോകുന്നു. 
ഇന്നലെ വൈകിട്ട് അവൾ ആരോടോ സംസാരിക്കുന്നത് കേട്ടു, അതും സ്വരം തീരെ താഴ്ത്തി,
"ഞാൻ വരാം."
അവളുടെ ഫോൺ ഇപ്പോൾ ലോക്ക് ഇട്ടു വച്ചിരിക്കിന്നു, പരസ്പരം രഹസ്യങ്ങൾ സൂക്ഷിക്കില്ല എന്ന് വാക്കു തന്നവളാണ്. 
ഇനി അവൾ, ആരെയെങ്കിലും...
അയാൾക്ക് തല പെരുത്തു, അയാളുടെ ചുണ്ടിൽ നിന്നും പുകച്ചുരുളുകളുയരാൻ തുടങ്ങി. 
***
മീഡിയേഷൻ റൂമിലിരിക്കുമ്പോൾ താര നിശ്ശബ്ദയായിരുന്നു.
"താരക്കെന്തെങ്കിലും പറയാനുണ്ടോ?"
താര മിണ്ടിയില്ല.
"എന്തെങ്കിലും വായ തുറന്ന് പറയെടി" ദിലീപൻ ശബ്ദമുയർത്തി. 
"മിസ്റ്റർ ദിലീപൻ, ഒച്ചയുണ്ടാക്കരുത്, അവർക്ക് പറയാനുള്ളത് അവർ പറയും." മീഡിയേറ്റർ ഇടപെട്ടു. 
താരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവൾ ദയനീയമായി മീഡിയേറ്ററെ നോക്കി.

"ദിലീപൻ പുറത്തിരുന്നോളു, ഞാൻ താരയോട് സംസാരിക്കട്ടെ."
ദിലീപൻ കസേര ഒരു ശബ്ദത്തോടെ വലിച്ചു നീക്കി പുറത്തേക്ക് പോയി. 
അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും, അയാളെ അകത്തേക്ക് വിളിച്ചു, താര പുറത്തേക്ക് ഇറങ്ങിപ്പോയി.
"ദിലീപൻ ഇരിക്കൂ."
മീഡിയേറ്റർ സംസാരിച്ചു തുടങ്ങി. 
"മിസ്റ്റർ ദിലീപൻ, താര എന്ന് മുതലാണ് തന്നോട് അകൽച്ച കാണിച്ചു തുടങ്ങിയത്?"
"ഒരു മൂന്നര നാല് മാസമാകുന്നു."
"ഈ നാലുമാസക്കാലം നിങ്ങൾ ഒരുമിച്ച് ചിലവഴിച്ചിട്ടില്ലേ?"
"ഇല്ല. അവൾ അതിനു അനുവദിച്ചിരുന്നില്ല."
"അയാൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ?"
"ഇല്ല സാർ, ഇടക്കൊക്കെ നിർത്താതെ ചുമക്കും, അത് ആവി പിടിക്കുമ്പോൾ തീരും, അതല്ലാതെ വേറൊന്നുമില്ല."
"താര ഇടക്ക് എങ്ങോട്ടാണ് പോകുന്നതെന്ന് തനിക്ക് അറിയാമോ?"
"ഇല്ല."
 "താൻ ചോദിച്ചിട്ടില്ല..?"
"ചോദിച്ചിട്ടുണ്ട്, ടൗണിൽ പോയി എന്നാണ് പറയാറ്."
"താരക്ക് മറ്റൊരാളോട് അടുപ്പമുണ്ട് എന്ന് തോന്നാൻ എന്താണ് കാരണം?"
"അവൾ ഇടക്കിടക്ക് ഫോണിൽ സ്വകാര്യമായി സംസാരിക്കുന്നത് കേൾക്കാം, എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയില്ല."
"വീട്ടിൽ നിങ്ങൾ രണ്ടുപേർ മാത്രമേ ഉള്ളോ? അമ്മയും അച്ഛനുമൊക്കെ?"
"അവരൊക്കെ കുടുംബ വീട്ടിലാണ്."
"കുഞ്ഞുങ്ങൾ..."
"ഇല്ല."
"വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?"
"മൂന്നു വർഷം കഴിഞ്ഞു."

മീഡിയേറ്റർ എല്ലാം ശ്രദ്ധയോടെ കേട്ടു, അയാൾ കസേരയിൽ ഒന്നുകൂടെ മുന്നോട്ടാഞ്ഞിരുന്നു. 
"മിസ്റ്റർ ദിലീപൻ, ഇനി ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം."
അയാൾ ഒന്ന് നിറുത്തി. 
"താര ഈസ് ഫോർ മന്ത്സ് പ്രെഗ്നന്റ്."
ദിലീപന്റെ മനസ്സിൽ ഒരു മഴ പെയ്തു. 
"ബട്ട്, ഷീ ഈസ് ഡയഗ്നോസ്ഡ് വിത്ത് ലംഗ് ക്യാൻസർ."
അയാളൊരു റിപ്പോർട്ട് എടുത്ത് മേശപ്പുറത്ത് വച്ചു.
"ഫൈനൽ സ്റ്റേജ്"
ദിലീപന് തലകറങ്ങി, "പക്ഷെ, സാർ എങ്ങനെ..?"
"പുകവലിയുടെ ദൂഷ്യങ്ങൾ ദിലീപന് അറിയാഞ്ഞിട്ടാണോ?
താരയിനി അധികകാലം ഉണ്ടാകില്ല, ഷീ വോണ്ട് സർവൈവ് ദിസ് ഇയർ, അല്ലെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കണം. 
 ഒരു പക്ഷെ, പ്രെഗ്നന്റ് അല്ലായിരുന്നുവെങ്കിൽ താര കുറച്ചുകൂടെ ജീവിക്കുമായിരുന്നു. കാത്തിരുന്ന് കിട്ടിയ കുഞ്ഞായത് കൊണ്ട് അവർ അതിനെ വിട്ടുകളയാനും തയ്യാറല്ല."
അയാളൊന്ന് നിറുത്തി.
"താൻ വലിച്ചു വിടുന്ന പുക ആ കുഞ്ഞിന് ദോഷം വരുത്താതിരിക്കാനാണ് അവർ നിങ്ങളിൽ നിന്നും അകലം പാലിച്ചത്. പിന്നെ, അവർ ടൗണിലെന്നും പറഞ്ഞ് പോയിരുന്നത് ആശുപത്രിയിലായിരുന്നു."
ദിലീപന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഇവിടിരുന്ന് കരഞ്ഞിട്ടെന്താ കാര്യം? തന്നോട് പുകവലി നിറുത്താൻ അവർ  എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും?"
അയാൾ  കംപ്യൂട്ടറിൽ നോക്കി, 
"താര ഡിവോഴ്സിന് തയ്യാറാണ്, എന്നാലും ഒരു ഹിയറിങ് കൂടി വയ്ക്കാം."
ദിലീപൻ മങ്ങിയ കാഴ്ചയുമായി പുറത്തിറങ്ങി.
***
അമ്മയ്ക്കും കുഞ്ഞിനും കൂടി ഒരിടം മതിയെന്ന് വച്ചു, താരയുടെ നെഞ്ചിലേക്ക് കുഞ്ഞിനെ എടുത്ത് വച്ച് ദിലീപനെക്കൊണ്ട് കർമ്മി ആദ്യത്തെ മൂന്നുപിടി മണ്ണീടീച്ചു. 
ദിലീപന്റെ കൈ തണുത്തിരുന്നു, അയാൾ തന്റെ പിഞ്ചോമനയെ ആദ്യമായും അവസാനമായും കാണുകയായിരുന്നു, വെള്ളപുതപ്പിച്ച കുഞ്ഞുദേഹത്തിൽ മണ്ണ് വീണപ്പോൾ നൊന്തിട്ടുണ്ടാകുമോ..? 
വീണ്ടും താരയെ തൊടാനാഞ്ഞ ദിലീപാണ് ആരൊക്കെയോ ചേർന്ന് വലിച്ചു മാറ്റി. 
അടക്കം കഴിഞ്ഞു പിരിയുമ്പോൾ അന്തരീക്ഷത്തിൽ കുന്തിരിക്കത്തിന്റെ പുക തങ്ങി നിന്നു.
ആ പുകച്ചുരുളുകളിൽ താര കുഞ്ഞിനേയും കയ്യിലെടുത്ത് പുഞ്ചിരിക്കുന്നത് ദിലീപന്റെ കണ്ണുകളിൽ തെളിഞ്ഞുനിന്നു.