2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

ചിറകൊടിഞ്ഞ മഴപ്പക്കികൾ

ചിറകൊടിഞ്ഞ മഴപ്പക്കികൾ

"മായേ, നീ ഏട്ടന് ചോറ് കൊടുത്തോ? ഭക്ഷണം  കഴിഞ്ഞു ഏട്ടന് മരുന്നുള്ളതല്ലേ? ഇതിപ്പോ മണി മൂന്നായി".
മായ കേട്ട ഭാവം നടിച്ചില്ല.
അരുൺ ഒന്നുകൂടി ചോദിക്കാനൊരുങ്ങുമ്പോഴേക്കും മായ അയാൾക്കുള്ള ഭക്ഷണം മേശപ്പുറത്ത് നിരത്തി.
"നീ ആദ്യം ഏട്ടന് ഭക്ഷണം കൊടുക്ക്, അത് കഴിഞ്ഞ് മതി എനിക്ക്."
"ഏട്ടന് അൽപ്പം കഴിയട്ടെ, ആദ്യം നിങ്ങൾ കഴിക്ക്. പിന്നെ മരുന്ന് കഴിച്ചിട്ടെന്താ ഫലം, ഇത്രേം നാൾ കാണാത്ത അത്ഭുതമൊന്നും ഇനി സംഭവിക്കാൻ പോകുന്നില്ല".
അരുണിന് വിശപ്പ് കെട്ടു. അയാൾ ഊണ് മേശയിൽ നിന്നും എഴുന്നേറ്റു.
രാഹുൽ അകത്തെ മുറിയിലിരുന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
ശരിക്കും അയാൾക്ക് വിശക്കുന്നുണ്ടായിരുന്നു.
***
അരുൺ മുറിയിലേക്ക് വന്നപ്പോൾ രാഹുൽ ആലോചനയിലായിരുന്നു.
"ഡാ നീയൊന്നും കഴിക്കാതെന്താ, ഭക്ഷണം അതുപോലിരിക്കുന്നു."
"വേണ്ടാഞ്ഞിട്ട, വിശപ്പില്ല."
"മായ പറഞ്ഞതൊക്കെ കെട്ടു അല്ലെ?"
അയാൾ തലയാട്ടി.
രാഹുൽ പറഞ്ഞു തുടങ്ങി, "നിന്റെ തെറ്റാ എല്ലാം, അവളുടെ എല്ലാ വാശികൾക്കും നീയാ വളം വച്ചത്. സഹോദരിയാണെങ്കിലും ആരാണെങ്കിലും നീ സ്വന്തം നിലനിൽപ്പ് കൂടി നോക്കണമായിരുന്നു. പാവം രാജിയെ..." അയാൾ പറയാൻ വന്നത് വിഴുങ്ങി.
രാഹുൽ അരുണിന്റെ മുഖത്തേക്ക് നോക്കി. 
അരുൺ ഒന്ന് നിശ്വസിച്ചു, എന്നിട്ട് ഒന്നും പറയാതെ പുറത്തേക്ക് പോയി.
***
"രാഹുലേട്ടാ, ഏട്ടൻ മഴപ്പക്കിയേ കണ്ടിട്ടുണ്ടോ?"
"മഴപ്പക്കിയോ? അതെന്താ സാധനം? രാഹുൽ രാജിയുടെ മുഖത്തേക്ക് നോക്കി.
"ഈ മഴ വരുന്ന സമയത്ത് രാത്രി ലൈറ്റിന് ചുറ്റും പറക്കുന്ന ആ പ്രാണിയുണ്ടല്ലോ അത്".
"ഈയാംപാറ്റകളോ.. ഡി അത് മഴപ്പക്കിയല്ല അത് ഈയാംപാറ്റകളാ.."
"എന്ത് പാറ്റയായാലും അതാ മഴപ്പക്കി". 
"ശരി, സമ്മതിച്ചു, മഴപ്പക്കി എങ്കിൽ മഴപ്പക്കി. എന്താ ചോദിയ്ക്കാൻ?"
"അവർക്ക് ഒരു ദിവസത്തെ ആയുസേയുള്ളു അല്ലെ,,? തലേന്ന് ചിറകടിച്ച് പറന്നു നടന്നതൊക്കെ പിറ്റേന്ന് ചിറകുകൾ കൊഴിഞ്ഞു ചത്തു കിടക്കും.. പാവങ്ങൾ.."
രാജി, അവളെങ്ങനെയായിരുന്നു, പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത ഒരു പാവം പെൺകുട്ടി. 
വെറും നിഷ്കളങ്ക. അതിനേക്കാൾ മണ്ടി എന്ന പേരാണ് അവൾക്ക് കൂടുതൽ ചേരുക. 
***
ആർമിയിൽ ചേർന്ന് ഒരു വർഷത്തിന് ശേഷമാണ് നാട്ടിലെത്തിയത്. രാജിയുടെ വീട്ടിൽ പോയി ചോദിയ്ക്കാൻ തീരുമാനിച്ചിരുന്നു. 
ആയിടക്കാണ് അരുൺ മായയെ വിവാഹമാലോചിക്കുന്നത്. അങ്ങനെ ആ കല്യാണം നടന്നു. 
ഒരു മാസത്തിനു ശേഷം  കൃത്യമായി പറഞ്ഞാൽ രാജിയെ കാണാൻ തീരുമാനിച്ചതിന്റെ തലേന്ന് രാത്രി, മായാ മുറിയിലേക്ക് വന്നു. 
"ഏട്ടൻ രാജിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചോ?"
"ഉം. എന്തെ.. നിനക്കൊരു ജീവിതമായല്ലോ, ഏട്ടനും ഒരു ജീവിതം വേണ്ടേ?".
"ഏട്ടാ.. രാജിയെ എനിക്കിഷ്ടമല്ല. മറ്റാരെയെങ്കിലും വിവാഹം കഴിച്ചോളൂ.."
അമ്പരപ്പാണ് ആദ്യമുണ്ടായത്.
"നിനക്കെന്താ രാജിയോട് അനിഷ്ടം? അത് നിന്റെ കൂട്ടുകാരിയാണല്ലോ.. "
"അത് കൊണ്ടാ വേണ്ടെന്നു പറഞ്ഞത്. അവൾ നമ്മുടെ കുടുംബത്തിന് യോജിച്ചതല്ല, പണം പോട്ടെന്നു വയ്ക്കാം, കേറിക്കിടക്കാൻ ഒരു കൂര പോലുമില്ല, താഴെ രണ്ട് അനിയത്തിമാരും.. അത് നടക്കില്ല."
"നീയെന്താ  പറയുന്നത്, ഞാൻ സ്ത്രീധനം മോഹിച്ചല്ല, എനിക്കൊരു കൂട്ട് വേണം.. അത് രാജിയായിരിക്കും. നിനക്കിഷ്ടപ്പെട്ടയാളെ നീ വിവാഹം കഴിച്ചില്ലേ?"
"ഇത് ഏട്ടന്റെ തീരുമാനമാണോ?"
"അതെ.."
"എങ്കിൽ.. ഈ വീടും പറമ്പും എനിക്ക് എഴുതിത്തരണം.. എന്നിട്ട് ഏട്ടന്റെ ഇഷ്ടം പോലെ ചെയ്തോളു."
അവൾ മുറിയിൽനിന്ന് ഇറങ്ങിപ്പോയി.
അമ്മയും അച്ഛനും മരിച്ചപ്പോൾ മായ കൂടെയുണ്ടല്ലോ എന്ന സമാധാനമായിരുന്നു അയാൾക്ക്. 
ഇന്ന് അയാൾ തീർത്തും ഏകനായത് പോലെ തോന്നി. 
***
രാജിയെ കാണുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ പറഞ്ഞു,
"മായ കാണാൻ വന്നിരുന്നു"
"നീ അവൾ പറയുന്നത് ശ്രദ്ധിക്കേണ്ട.. എന്നെ വിശ്വാസിക്ക്. ഞാൻ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്"
പെട്ടെന്ന് രാജി അയാളുടെ കൈ കവർന്ന് തലയിൽ വച്ചു.
"രാഹുലേട്ടാ, ഞാനാണെ സത്യം, ഏട്ടൻ എന്നെ വിവാഹം കഴിക്കില്ല.."
അയാൾ ഞെട്ടിപ്പോയി,
"രാജി, നീ"
"ഞാൻ കാരണം ഏട്ടൻ കഷ്ടപ്പെടുന്നത് കാണാൻ എനിക്കിഷ്ടമല്ല, നിറുത്താം, മറക്കാം.."
അവൾ ഉള്ളിലടക്കിയ കരച്ചിലോടെ തിരിഞ്ഞു നടന്നു. 
***
രാവിലെ അരുൺ വന്നു വിളിക്കുമ്പോളാണ് തലേ ദിവസം മൂക്കറ്റം കുടിച്ചിട്ടാണ് വന്നതെന്നോർത്തത്.
"രാഹുൽ, നീ വേഗം ഫ്രഷ് ആയി വാ.. ഒരു സ്ഥലം വരെ പോകണം"
അരുൺ രാഹുലിനെ കൊണ്ട് നിറുത്തിയത്, തലയ്ക്കൽ കൊളുത്തിയ വിളക്കിനു താഴെ കിടത്തിയ രാജിയുടെ ദേഹത്തിനു മുന്നിലായിരുന്നു.
സമനില തെറ്റിയിരുന്നു. 
ബൈക്ക് എതിരെ വരുന്ന ബസ്സിന്‌ നേരെ ഓടിച്ചു കയറ്റുമ്പോളും അയാളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.
'ഇത് നിന്റെ തെറ്റാണ്, നീ കാരണമാണ്'
***
രണ്ട് വർഷമായി അത് കഴിഞ്ഞിട്ട്. 
രണ്ടു കാലുകളും മുറിച്ചു മാറ്റപ്പെട്ടു. 
അപകടത്തിൽ ജീവൻ നഷ്ടമാകാത്തത്‌ അയാൾക്ക് നിരാശയിലധികം വേദനയായിരുന്നു, 
വരാന്തയിൽ നിന്ന് മായ ശബ്ദിക്കുന്നത് കെട്ടു. 
"ഉച്ചക്ക് കൊടുത്ത ഭക്ഷണം തൊട്ടിട്ടില്ല, ഇനിയെന്തിന് ഇതും കൂടി വേസ്റ്റ് ആക്കുന്നത്?
അയാൾക്ക് വേദന  തോന്നിയതേയില്ല.
***
രാഹുലിന്റെ മുറിയിലേക്ക് മായ കാപ്പി കൊണ്ട് വരുമ്പോൾ പത്തുമണി കഴിഞ്ഞിരുന്നു. 
രാഹുൽ അപ്പോഴും കണ്ണടച്ച് കിടക്കുകയായിരുന്നു. 
"ഏത് സമയവും ഉറക്കം തന്നെ" മായ അൽപ്പം ഉറക്കെത്തന്നെ പറഞ്ഞു.
കാപ്പി മേശമേൽ വായിക്കുമ്പോഴാണ് വടിവൊത്ത കൈപ്പടയിലെഴുതിയ കത്ത് അവളുടെ ശ്രദ്ധയിൽ പെട്ടത്. 

"മായ മോൾക്ക്,
ഏട്ടൻ അവസാനമായി എഴുതുകയാണ്. നേരത്തെ ഇതൊന്നും പറയാത്തതിൽ നിരാശയുണ്ട്. ഏട്ടൻ പോവുകയാണ്. നന്നായി ജീവിക്കുക. നിനക്ക് വേണ്ടിയാണ് ഇട്ടതിന് പല ഇഷ്ടങ്ങളും വേണ്ടെന്നു വച്ചത്. അതിലേട്ടൻ നിരാശപ്പെട്ടിട്ടില്ല. അച്ഛനും അമ്മയും പോയപ്പോൾ നീയുണ്ടല്ലോ എന്ന സമാധാനമായിരുന്നു ഏട്ടന്. ഇപ്പോൾ നീ അടുത്തുണ്ടെങ്കിൽ പോലും ഏട്ടൻ തനിച്ചാണ്. നിനക്ക് നിന്റെ കുടുംബം നോക്കണമെന്ന് ഏട്ടനറിയാം അത് കൊണ്ടാണ് ഏട്ടൻ ഒരു ബാധ്യതയാകാതെ പോകാൻ തീരുമാനിച്ചത്. സന്തോഷമായിരിക്കുക. നീ അസശ്യപ്പെട്ടത് പോലെ തറവാട് നിന്റെ പേരിൽ രജിസ്റ്റർ ചെയ്ത പ്രമാണം മേശവലിപ്പിലുണ്ട്. നീ കാരണമാണ് ഏട്ടൻ പോകുന്നത് എന്ന ചിന്ത വേണ്ട. ഇത് ഏട്ടന്റെ മാത്രം തീരുമാനമാണ്. സന്തോഷമായിരിക്കു. 
എന്ന് 
ഏട്ടൻ"

മായ കണ്ടതും വായിച്ചതും മനസ്സിലാക്കുന്നതിന് ഒരുപാട് നേരം മുന്നേ രാഹുൽ തന്റെ മഴപ്പക്കിയേ തേടി യാത്ര തിരിച്ചിരുന്നു. 

അയാൾ തന്റെ മഴപ്പക്കിയേ കണ്ടുമുട്ടിയിട്ടുണ്ടാകും, പണവും പ്രതാപവും തടസങ്ങളാകാത്ത മറ്റൊരു ലോകത്തിൽ..