2017, ജൂലൈ 27, വ്യാഴാഴ്‌ച

Will You Fly Through My Balcony?

Will You Fly Through My Balcony?

ഒരിക്കൽ അവൾ അവനോട് ചോദിച്ചു.
"Will you fly through my balcony?"
അവൻ ആദ്യം ഒന്നമ്പരന്നു,
പിന്നെ, ശരീരം ചുരുക്കിചുരുക്കി
അവളുടെ ബാൽക്കണിയിലൂടെ പറന്നെങ്ങോ പോയി 


2017, ജൂലൈ 24, തിങ്കളാഴ്‌ച

ഡിയർ സെറ

ഡിയർ സെറ

ഡിയർ സെറ,
                   ഈ കത്ത് കിട്ടുമ്പോൾ നിങ്ങളൊരുപക്ഷേ അത്ഭുതപ്പെടണമെന്നില്ല. നിങ്ങൾ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തോരാള് നിങ്ങൾക്ക് കത്തെഴുതുന്നത് പുതുമയല്ലെന്നറിയാം. നിങ്ങൾ കിട്ടുന്ന കാതുകൾ വായിക്കുമോ എന്നെനിക്കറിയില്ല. പക്ഷെ, നിങ്ങളിത് വായിക്കാൻ വേണ്ടി മാത്രമാണ് കവറിനു പുറത്ത് ഗർഭ പാത്രത്തിൽ കിടക്കുന്ന കുഞ്ഞിന്റെ പടം വരച്ചത്.
                  പരിചയപ്പെടുത്താൻ മറന്നതല്ല, ഞാൻ മൻഹ ബഷീർ, ഒരു ഗവണ്മെന്റ് ആശുപത്രിയിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. നിങ്ങൾക്കെന്റെ പേരോ മുഖമോ ഓർമ്മയുണ്ടാകാൻ വഴിയില്ല. ഞാൻ പ്രശസ്തയല്ല, വ്യത്യസ്തയുമല്ല, ഒരു സാധാരണ കുടുംബിനി.
                  സെറ, ഇന്നലെ ടീവിയിൽ നിങ്ങളുടെ അഭിമുഖം കണ്ടിരുന്നു, സാഹിത്യ അക്കാദമി അവാർഡുകളും റിയാലിറ്റി ഷോകളുമായി തിരക്കിലാണെന്ന് മനസ്സിലായി. ഇന്നലത്തെ ഇന്റർവ്യൂ കണ്ടപ്പോഴാണ്നിങ്ങൾ വീണ്ടും വിവാഹം കഴിച്ചില്ലെന്നറിഞ്ഞത്. നിങ്ങൾ ഒരു വിവാഹമൊക്കെ കഴിച്ച, സന്തോഷമായി, കുടുംബമായി കഴിയുന്നു എന്നായിരുന്നു എന്റെ തോന്നൽ.
                   ഞാൻ പറഞ്ഞില്ലേ നിങ്ങൾക്കെന്നെ ഓർത്തെടുക്കാൻ സാധിക്കില്ലെന്ന്, കാരണം, ഞാൻ നിങ്ങളുടെ മുന്നിൽ വരുമ്പോഴൊക്കെ നിങ്ങൾ അബോധാവസ്ഥയിൽ ആയിരുന്നു. തലയിലും കൈകാലുകളിലും ചുറ്റിക്കെട്ടുകൾ, കഴുത്തിന് ചുറ്റും കോളർ, ഞരമ്പുകളിൽ ഘടിപ്പിച്ച ട്യൂബുകൾ, ശ്വസന സഹായി, ചുറ്റും നടക്കുന്നത് ഒന്നും നിങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. പിന്നെങ്ങനെ നിങ്ങളെന്നെ ഓർത്തെടുക്കും?
                എന്നെയീ കത്തെഴുതാൻ പ്രേരിപ്പിച്ചത് നിങ്ങളിന്നലെ ഇന്റർവ്യൂവിൽ പറഞ്ഞ ആ വാക്കുകളാണ്, 'അവൻ മരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എവിടെയോ ആ കുഞ്ഞു ജീവിച്ചിരിപ്പുണ്ട്' - നിങ്ങൾ പറഞ്ഞത് സത്യമാണ്, ആ കുഞ്ഞു ജീവിച്ചിരിപ്പുണ്ട്, കഴിഞ്ഞ പതിനാല് വര്ഷങ്ങളായി എന്റെ മക്കളിലൊരാളായി ജീവിച്ചിരിക്കുന്നു. അമാൻ ബഷീർ, അതാണവന്റെ പേര്. തീർത്തും നിങ്ങളുടേത് പോലുള്ള കണ്ണുകളും മുടിയും. അവൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്, 'ഉമ്മാ, എന്റെ മുടിയെന്താ ചുരുണ്ട പോയതെന്ന്', ഞാൻ പറയും, 'നിന്റെ ഉപ്പുപ്പാന്റെ മുടി ചുരുണ്ടതായിരുന്നു', കള്ളമാണത്.
                   നിങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട ദിവസം മറ്റൊരാശുപത്രിയിൽ ഡ്യൂട്ടി നേർസായിരുന്നു ഞാൻ. കൊക്കയിൽ നിന്ന് നിങ്ങളുടെ ചോരയിൽ കുളിച്ച ശരീരവും നിങ്ങളുടെ ഭർത്താവിന്റെ കത്തിക്കരിഞ്ഞ ബോഡിയും കിട്ടിയിരുന്നു. വെറും രണ്ട് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ പിഞ്ചു ശരീരം മാത്രം കിട്ടിയില്ല, അതിനെ മൃഗങ്ങൾ ഭക്ഷിച്ചിട്ടുണ്ടാകുമെന്ന് പോലീസും വിധിയെഴുതി. അവർ നിങ്ങളുണർന്നപ്പോൾ പറഞ്ഞത് 'ആ കുട്ടി മരിച്ചു പോയി' എന്നാകണം.
                    ആ നേരം അവൻ എന്റെ കൈകളിലായിരുന്നു, അവൻ മരച്ചില്ലകളിൽ തടഞ്ഞു നിൽക്കുകയായിരുന്നു, വിറകുവെട്ടാൻ പോയ വേടരാണ്‌ അവനെ കണ്ടത്. അവരവനെ ഞാൻ ജോലി ചെയ്യുന്ന ട്രൈബൽ ക്ലിനിക്കിൽ എത്തിച്ചു. ആരുടെ കുഞ്ഞാണെന്നറിയാതെ ഒരുപാടലഞ്ഞു. പത്രത്തിൽ നിന്ന് നിങ്ങളുടെ കുട്ടിയാണെന്നറിഞ്ഞു. ഞാൻ നിങ്ങളെ കാണാൻ വന്നിരുന്നു. അപ്പോഴെല്ലാം നിങ്ങൾ ഒന്നും തിരിച്ചറിയാതെ കിടപ്പിലായിരുന്നു. കുട്ടി എന്റെ കൈവശമുണ്ടെന്ന് എഴുതി അഡ്രസ് സഹിതം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ഏൽപ്പിച്ചിരുന്നു. ഒൻപത് ദിവസത്തിന് ശേഷം നിങ്ങളെ കാണാൻ വന്നപ്പോൾ നിങ്ങൾ അവിടം വിട്ടിരുന്നു. പോലീസ് സ്റ്റേഷനിലാന്വേഷിച്ചപ്പോൾ അവർ നിങ്ങളുടെ ബന്ധുക്കളിലാരുടെയോ കൈവശം എന്റെ വിലാസം കൊടുതെന്നറിഞ്ഞു. മാസങ്ങളോളം ഞാൻ നിങ്ങൾക്കായി കാത്തിരുന്നു. വന്നില്ല. നിങ്ങളവനെ മറന്നിട്ടുണ്ടാകുമെന്ന് കരുതി. പതിയെപ്പതിയെ അവൻ ഞങ്ങളുടെ മക്കളിലൊരാളായി. അവന്റെ ഉപ്പയും ഉമ്മയും ഞങ്ങളായി.
                      നിങ്ങൾ അതിയായി ആഗ്രഹിക്കുന്നെങ്കിൽ വരാം. നിങ്ങൾക്കെന്തന്നെ കണ്ടു പിടിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാകില്ല, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാം. അവനെ കാണാം, പക്ഷെ, തരാൻ മാത്രം പറയരുത്. അവൻ ഞങ്ങളുടെ കുഞ്ഞാണ്. അവനില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞേക്കും, ഞങ്ങൾക്കതാവില്ല. പിന്നെ, ഒരിക്കലും പറയരുത്- ഞാനവന്റെ ഉമ്മയല്ലെന്ന്. വീണ്ടും പറയട്ടെ, നിങ്ങൾ അതിയായി ആഗ്രഹിക്കുന്നെങ്കിൽ മാത്രം വരിക.

സ്നേഹത്തോടെ
മിൻഹ ബഷീർ
ഒപ്പ്  


2017, ജൂലൈ 22, ശനിയാഴ്‌ച

നീയും ഞാനും

നീയും ഞാനും 

നിന്നിൽ ഞാൻ കാണുന്നത്
ഒരായുഷ്ക്കാലത്തിന്റെ
പൂർണ്ണത.

നിന്റെ കണ്ണുകളിൽ കാണുന്നത്
എന്റെ ശോകത്തിന്റെ
ആഴക്കടൽ.

ഇനിയെങ്കിലും പറയു,
നീയെനിക്കാരാണ്‌? 


2017, ജൂലൈ 21, വെള്ളിയാഴ്‌ച

പ്രവചനം

പ്രവചനം 

ജീവിതത്തിൽ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു നിൽക്കുമ്പോഴാണ് ഞാനൊരു പ്രവാചകനെ കണ്ടത്.

അയാളറിയാതെ ഞാനയാളെ പിന്തുടർന്നു, 
പിന്നിലെ കാൽപ്പെരുമാറ്റം ഒട്ടൊരു ദൂരം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചറിഞ്ഞു.
അയാൾ തിരിഞ്ഞു നിന്നു. 
"എന്നെക്കുറിച്ച് എന്തെങ്കിലും പ്രവചനം..", ഞാനാവശ്യപ്പെട്ടു.
"നിങ്ങൾ പ്രവചനങ്ങൾക്കതീതയാണ്", പ്രവാചകൻ നടന്നകന്നു.

ഒരർദ്ധോക്തിയിൽ ഞാൻ നിന്നു, 
പിന്നീട്, 
പ്രവാചകന്റെ കാൽപ്പാടുകൾക്ക് മീതെ, സ്വന്തം കാലടികൾ കവച്ചു വച്ച്, 
തിരികെ നടക്കാൻ തുടങ്ങി. 


2017, ജൂലൈ 20, വ്യാഴാഴ്‌ച

Red Revolution.

I touched revolution, before birth...
Through, 
mothers' mercy, 
fathers' love.

Birth, 
in the red bed,
grown up through
the stories of Che Guevara.

The words... 
that warmed my blood..
Revolution,
in his words...
"The revolution is not an apple that falls when it is ripe.
You have to make it fall."

Red tides in my heart, 
i stepped to find Che Guevara.

At last..,

I find him in me, 
when they killed,
Che Guevara came out from me. 

The red words...
"I know you are here to kill me.
Shoot, coward, you are only going to kill a man."


2017, ജൂലൈ 18, ചൊവ്വാഴ്ച

പ്രാന്ത്

പ്രാന്ത് 

"നിങ്ങൾ കുറ്റം ഏൽക്കുന്നുണ്ടോ? നിങ്ങളുടെ രണ്ടാനമ്മയെ കൊന്നത് നിങ്ങൾ തന്നെയല്ലേ കൊന്നത്?"
"ഞാനാരെയും കൊന്നിട്ടില്ല, അവരെന്നെയാണ് കൊന്നത്, ഒരു  വട്ടമല്ല, പല വട്ടം..."
 "Your Honour, പ്രതിയുടെ മാനസിക സന്തുലനാവസ്ഥ ശരിയല്ല എന്ന് ഉറപ്പിക്കേണ്ടിയിരിക്കുന്നു. it is better to sent her Mental Asylum"
"ഈ വക്കീൽ എന്താണ് പറയുന്നത്? എനിക്ക് പ്രാന്തില്ല, പ്രാന്ത് അവർക്കാണ്, മുഴു പ്രാന്ത്..നട്ടുച്ചയിൽ വെയിൽ മരുഭൂമിയിൽ തിളക്കുന്നത് പോലത്തെ പ്രാന്ത്..
കോടതീ, നിങ്ങൾക്കറിയുമോ? എന്റെ പതിമൂന്നാം വയസ്സിലാണ് 'അമ്മ മരിക്കുന്നത്, അന്നെനിക്ക് മരണത്തിന്റെ മണം മാത്രമേ അറിയുമായിരുന്നുള്ളു.. ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും മണം.
'ദസറ'- ആൻ കത്തിച്ച തിരിയുടെ പേര് അതായിരുന്നു.
പിന്നീട് ആ മണം വരുമ്പോഴൊക്കെ ഓരോ രംഗങ്ങളും മനസ്സിൽ വരുമായിരുന്നു- കാലുകളിലെ തള്ളവിരലുകൾ ചേർത്ത് വയ്ക്കുന്ന കെട്ട്, മൂക്കിൽ വച്ചിരിക്കുന്ന പഞ്ഞി, വെള്ളത്തുണി.. അങ്ങനെയങ്ങനെ..
നിങ്ങളാരെങ്കിലും മരണം രുചിച്ചിട്ടുണ്ടോ? റേഷനരിയുടെയും ഉരുളക്കിഴങ്ങ് മാത്രമിട്ട സാമ്പാറിന്റെയും ഗന്ധമാണത്തിന്.
ഒരു വര്ഷം കഴിയുമ്പോഴാണ് അച്ഛൻ രണ്ടാനമ്മയെ കൊണ്ടുവരുന്നത്- കറുത്ത് മെലിഞ്ഞ വൃത്തികെട്ട കണ്ണുകളുള്ള സ്ത്രീ.
എന്നെയും എന്റെ ആണിനേയും നോക്കാൻ, അതിനായിരുന്നു അച്ഛൻ അവരെ വിവാഹം കഴിച്ചത്.
വലുതാവുമ്പോൾ ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കി പോകും, അച്ഛനൊരു കൂട്ട് വേണ്ടേ എന്ന് ഞാനും ചിന്തിച്ചു. 
അന്ന് മുതൽ തുടങ്ങിയതാണെന്റെ ദുരിതം.
അവർക്ക് മുഴുത്ത വട്ടായിരുന്നു, സംശയത്തിനും മേലെയുള്ള എന്തോ മാനസിക രോഗം.
നിങ്ങൾ പറഞ്ഞില്ലേ, ഞാനാണവരെ കൊന്നതെന്ന്.. അല്ല, അവരാണെന്നെ കൊന്നത്.. പത്തല്ല, നൂറല്ല, ആയിരമായിരം തവണ അവരെന്നെ കൊന്നു.
ദിവസത്തിൽ അനേക തവണ ഞാൻ മരിച്ചു വീണു കൊണ്ടിരുന്നു, 
അവരെന്റെ തള്ളക്ക് പറഞ്ഞപ്പോൾ...
പൊട്ടക്കണ്ണീ എന്ന് വിളിച്ചപ്പോൾ..
നാട്ടിലുള്ളവരെ ചേർത്ത് പറഞ്ഞപ്പോൾ..
എന്റെ യോനിയിൽ നിന്നൊഴുകുന്ന ചോര ഗർഭമാണെന്ന് പറഞ്ഞപ്പോൾ..
ഞാൻ ഭീകരമായി മരിച്ചതെപ്പോഴാണെന്നറിയുമോ..?, എന്റെ അച്ഛനെയും ചേർത്ത് പറഞ്ഞപ്പോൾ..
അവരത് പറഞ്ഞു കൊണ്ടേയിരുന്നു, 
ഞാൻ മരിക്കുന്നതിന്റെ ദൈന്യതയും ഏറിക്കൊണ്ടിരുന്നു.
എല്ലാം ഞാൻ സഹിച്ചു.
ഒന്നുമാത്രം എനിക്ക് സഹിക്കാൻ പറ്റിയില്ല, എന്റെ കുഞ്ഞനിയൻ അവർ കുളിക്കുമ്പോൾ ഒളിഞ്ഞുനോക്കി എന്ന് പറഞ്ഞത്..
എന്നെ ഇത്രയും പ്രാവശ്യം കൊന്നില്ലേ?.. അവനെയും കൊല്ലാൻ ഞാൻ വിട്ടുകൊടുക്കില്ല.
അവരാണെന്നെ ഓരോ ദിവസവും കൊന്നത്..അന്ന് എനിക്കും കൊല്ലണമെന്ന് തോന്നി, അവനെ കൊല്ലാൻ ഞാൻ വിട്ടുകൊടുക്കില്ല..
തേങ്ങാ പൊളിക്കുന്ന വെട്ടുകത്തിക്ക് തലയ്ക്ക് പിറകിൽ ഒറ്റ വെട്ട്, അവർ ഒരു പ്രാവശ്യമെങ്കിലും ചാകണം, എന്നെ ഇത്രയും പ്രാവശ്യം കൊന്നില്ലേ.. 
ഇതിൽ ആർക്കാണ് പ്രാന്ത്? എല്ലാ ദിവസവും എന്നെ കൊല്ലുന്ന അവർക്കോ...ഒരു പ്രാവശ്യം കണി എനിക്കോ?.. ആരാണ് തെറ്റുകാരൻ?"
"The Court heard both sides, as the Court understands, mental health of the culprit is not well.
The Court is ordering her to sent mental asylum" 
"ബഹുമാനപ്പെട്ട കോടതീ, നിങ്ങൾക്കും പ്രാന്താണ്, ഇവിടെയുള്ളവർക്കും.. ആ ചിരിക്കുന്ന വക്കീലിനും പ്രാന്താണ്.."


2017, ജൂലൈ 17, തിങ്കളാഴ്‌ച

സിഗ്നൽ

സിഗ്നൽ 

'മരണമെത്തുന്ന നേരത്തു നീയെന്റെ
 അരികിൽ ഇത്തിരി നേരം ഇരിക്കണേ', ഫോൺ പാടാൻ തുടങ്ങി.
അയാൾക്ക് ദേഷ്യമാണ് വന്നത്.
"ആരാണ് നേരം വെളുത്തപ്പോഴേ? ഉറങ്ങാനും സമ്മതിക്കില്ല, നാശം."
മുണ്ട് നേരെയാക്കി പിറുപിറുത്തുകൊണ്ട് അയാൾ എണീറ്റു.
കാലെടുത്തു വച്ചത് ഇന്നലെ കഴിച്ചതിന്റെ അവശിഷ്ട്ടം ഭക്ഷിച്ചുകൊണ്ടിരുന്ന പാറ്റയുടെ മുകളിൽ, ഒരു ചെറിയ ശബ്ദത്തോടെ പാറ്റ ചളുങ്ങി മരിച്ചു. 
'കനലുകൾ കോരി മരവിച്ച വിരലുകൾ 
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ', ഫോണിന്റെ പാട്ട് രണ്ടാമത്തെ വാരിയിലേക്ക് കടന്നു. 
"ഹലോ "
"എടോ ഇത് ഞാനാണ് എസ് എം "
"പറയു സർ"
"താനിന്ന് ഡ്യൂട്ടിക്കെത്തണം."
"പക്ഷെ സർ, എനിക്കിന്ന് ഓഫാണ്"
"അതെനിക്കറിയാം. ഇന്ന് താൻ വന്നേ തീരു. ആ സുനിലിന്റെ അമ്മായിയമ്മ മരിച്ചു പോയി. അയാൾ എമർജൻസി ലീവിലാണ്, തനിക്ക് വേറൊരു ദിവസം ഓഫ് എടുക്കാമല്ലോ."
"സർ"
"വേഗം വന്നേക്ക്, ഇവിടെ സിഗ്നലിൽ ആളില്ല."
ഫോൺ കട്ടായി. 
അയാൾക്ക് എന്തെന്നില്ലാത്ത അരിശം വന്നു. 
"അവന്റമ്മായിയമ്മക്ക് ചാകാൻ കണ്ട നേരം.."
അയാൾ വേഗത്തിൽ മുറി വൃത്തിയാക്കാൻ തുടങ്ങി. മിച്ചറിന്റെ അവശിഷ്ടങ്ങൾ അരിച്ചുനടന്ന ഉറുമ്പുകൾ അയാളുടെ കയ്യിൽ കയറി, അയാളത്തിനെ കുടഞ്ഞുകളഞ്ഞു. 
ഷോറിന്റെ ചുവട്ടിൽ നിക്കുമ്പോൾ അയാൾ വല്ലാതെ വിറച്ചു. ഇന്നലത്തെ ദിവസം മദ്യമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ലെന്ന കാര്യം അയാളോർത്തു. 
'പോകുന്ന വഴിക്ക് എന്തെങ്കിലും കഴിക്കാം"
യൂണിഫോമിട്ട് കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോൾ വെള്ളയണിഞ്ഞ രണ്ട് മുടിനാരുകൾ ഉയർന്നു നിന്ന് പുഞ്ചിരിച്ചു. 
അയാളും അവയെ നോക്കി പുഞ്ചിരിച്ചു.
താക്കോലെടുക്കുമ്പോൾ ഏകാന്തത പുറകിൽ നിന്ന് അയാളെ കെട്ടിപ്പിടിച്ചു. 
അയാളവളുടെ കവിളിൽ തട്ടി.
"പോയി വരാം"
ഏകാന്തത പുഞ്ചിരിച്ചു. 
***
ജനശതാബ്ദിക്ക് സിഗ്‌നൽ കാണിച്ചു തിരികെ ഓഫീസിലെത്തുമ്പോൾ ഇന്റർസിറ്റി ടൌൺ സ്റ്റേഷൻ വിട്ടെന്ന് അറിയിപ്പുവന്നു. 
ടൗണിൽ നിന്ന് ഇവിടെതാണ് പത്തു മിനിറ്റെടുക്കും.
ഇവിടെ നിന്ന് മൂന്നാമത്തെ പ്ലാറ്റഫോമിലെത്താനും അത്രയും സമയം വേണം. 
അയാൾ പതിയെ മൂന്നാമത്തെ പ്ലാറ്റഫോമിലേക്ക് നടന്നു.
ഇന്റർസിറ്റി വിട്ടുകഴിഞ്ഞു തിരികെ നടക്കുമ്പോളാണ് അവളെ കണ്ടത്, ഒരു കുഞ്ഞിന്റെ കയ്യും പിടിച്ച്, മറ്റൊരു കുഞ്ഞിനെ കൂടെയുള്ളയാൾ എടുത്തിട്ടുണ്ട്, ഭർത്താവാകണം. 
അയാളെ പ്രതീക്ഷിക്കാതെ കണ്ടതിലുള്ള പകപ്പ് അവളുടെ മുഖത്തുണ്ടായി, അയാൾ അത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.
ഒരിക്കലവൾ തന്റെ എല്ലാമായിരുന്നു, കോളേജിലെ ബെഞ്ചുകൾക്കും മഞ്ചാടി മരത്തിനും അവരുടെ പ്രണയം പരിചിതമായിരുന്നു. 
തേർഡ് ഇയർ ആകുമ്പോഴേക്കും അയാൾക്ക് റയില്വേയില് ജോലി കിട്ടി, അതിനു മുൻപേ പൂത്ത പണമുള്ള ഒരു ഗള്ഫുകാരന് മുന്നിൽ അവൾ കഴുത്തു നീട്ടി. 
പിന്നെ മറ്റൊരുത്തിയെ കുറിച്ച് ആലോചിച്ചില്ല, എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണെന്നു തോന്നി.
പിന്നെ, വീട്ടിലും മനസ്സിലും ഏകാന്തതയായി കൂട്ട്. 
അയാൾ ഏകാന്തതയെ കല്യാണം കഴിച്ചു.
ആലോചിച്ചാലോചിച്ച് അയാൾ പ്ലാറ്റഫോമും കടന്ന് പുറമ്പോക്കിലെത്തി. 
ട്രാക്കിനു സമീപത്തെ വീടുകളിലെത്തിലോ ഉള്ള ഒരു ആട്ടിൻ കുട്ടി അവിടെ മേഞ്ഞു നടന്നു, അതിനൊപ്പം ഒരു പെൺകുട്ടിയും കളിച്ചു നടന്നു.
അയാൾ വാച്ചിൽ നോക്കി, ശബരി വരാറായി.
അയാൾ തിരിഞ്ഞു നടന്നു, പിന്നിൽ ആട്ടിൻ കുട്ടിയുടെ വലിയ നിലവിളി.
അയാളൊരു നിമിഷം അന്തിച്ചു നിന്നു, എന്താണെന്ന് മനസ്സിലായില്ല. 
ആ പെൺകുട്ടിയും വിളി കേട്ട് അതിനടുത്തെത്തി.
അതിന്റെ കാൽ പാളത്തിൽ കുടുങ്ങിയിരിക്കുന്നു.
അകലെ നിന്ന് ശബരിയുടെ ചൂളം വിളി കേൾക്കാൻ തുടങ്ങി, ഏത് പാളത്തിലൂടെയാണ് വരുന്നതെന്ന് വ്യക്തമല്ല.
അയാൾ വേഗം അതിനടുത്തേക്കോടി, അതിന്റെ കാൽ സ്വതന്ത്രമാക്കാൻ ശ്രമിച്ചു.
നൊടിയിടയിൽ അയാൾക്കൊരു കാര്യം മനസ്സിലായി, ശബരി വരുന്നത് ഇതേ പാളത്തിലൂടെയാണ്. 
ശബ്ദം അടുത്തെത്തിക്കഴിഞ്ഞു, ശബ്ദത്തിനൊപ്പം തീവണ്ടിയും അയാൾക്ക് കാണാവുന്ന ദൂരത്തായി.
അയാൾ ധൈര്യസമേതം തീവണ്ടിക്ക് നേരെ ചുവന്ന കോടി വീശി. 
അതിനകം ആ പെൺകുട്ടിയുടെ അമ്മയും അവിടെത്തിയിരുന്നു. 
തീവണ്ടി ആട്ടിന്കുട്ടിയെയും പെൺകുട്ടിയെയും തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ നിന്നു.
അവരെയത് ഇടിച്ചിട്ടെന്ന തോന്നലിൽ പെൺകുട്ടിയുടെ അമ്മ കണ്ണ് പൊത്തി.
അയാളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു, കൈകൾ വിറക്കുന്നുണ്ടായിരുന്നു.
അയാൾ ആട്ടിൻ കുട്ടിയുടെ കാൽ സ്വതന്ത്രമാക്കി.
പെൺകുട്ടിയെ നെഞ്ചോടമർത്തിപ്പിടിക്കുമ്പോൾ ആ 'അമ്മ അയാളെ നോക്കി, നന്ദിയുടെ നോട്ടം. 
അയാൾക്ക് അടുത്ത സിഗ്നൽ കൊടുക്കാൻ നിറമായിരുന്നു.
"സബാഷ്..", ഏകാന്തത അയാളുടെ തോളിൽ തട്ടി.
"ഓ, നീയിവിടെയുണ്ടായിരുന്നോ?"
"ഞാനെവിടെ പോകാനാണ്, നിങ്ങളെവിടെയോ..ഞാനുമവിടെ.."
അയാളൊന്നു ചിരിച്ചു, എന്നിട്ട് ഏകാന്തതയുടെ കയ്യും പിടിച്ച് സ്റ്റേഷനിലേക്ക് നടന്നു.
പെണ്ണിന്റെ ശബ്ദമുണ്ടായിരുന്ന മൈക്ക് ഹിന്ദിയിൽ പറയുന്നു, 
"യാത്രിയോം കൃപയാ ധ്യാൻ ദീജിയേ.. ഗാഡി നമ്പർ......"


2017, ജൂലൈ 16, ഞായറാഴ്‌ച

സ്മാരകശില

സ്മാരകശില

ഈ കിടക്കുന്നത്
ഞാൻ കണ്ട കിനാവുകളുടെ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾ..അടുത്തായി കിടക്കുന്നത് 
ഞാൻ കെട്ടിയ ചീട്ടുകൊട്ടാരം വീണുടഞ്ഞ കഷണങ്ങൾ...

എല്ലാം കൂട്ടി വച്ച് നോക്കുമ്പോൾ.. വിലമതിക്കാനാവാത്ത ഒരു കുന്നോളമുണ്ടെനിക്ക് 

നിങ്ങളെന്തിങ്ങനെ മിഴിച്ചു നോക്കി ചിരിക്കുന്നത്...?
എന്റെ നഷ്ടങ്ങളുടെ ഭംഗി കണ്ടാണോ..? 

നിങ്ങളിൽ ചിരിയുടെ മുത്തുപൊഴിയുമ്പോഴും ഞാൻ കാണുന്ന ഒന്നുണ്ട്..അതാ..
ആ കൂട്ടിവച്ചതിന്റെ ഏറ്റവും അടിയിൽ..
ഒരു തുള്ളി മിഴി നീര്..

ഒന്ന് മാറി നിൽക്കൂ..കരളിന്റെ കനലുകളിൽ നിന്നും ഇത്തിരിയെടുത്ത് ഞാനവയ്ക്ക് ചിതയൊരുക്കട്ടെ..
എല്ലാറ്റിനും സ്മാരകശിലയായി കണ്ണീർതുള്ളി നിലനിൽക്കാതിരുന്നെങ്കിൽ..



2017, ജൂലൈ 15, ശനിയാഴ്‌ച

ഏപ്രിൽ

ഏപ്രിൽ 

ഫോൺ ബെല്ലടിക്കാൻ തുടങ്ങി.
പപ്പയാകും.
അവൾ ഉത്സാഹത്തോടെ റീസിവർ എടുത്തു.
"ഹലോ"
"പപ്പാ"
"എന്റെ മണിക്കുട്ടി കാത്തിരിക്കുകയായിരുന്നു? സുഖാണോ എന്റെ കുഞ്ഞിന് ?"
"ഉം, പപ്പക്കോ? പപ്പാ എന്ന വരുന്നേ? എനിക്ക് കാണാൻ കൊതിയാകുവാ.."
"പപ്പയ്ക്ക് ലീവ് കിട്ടുമ്പോൾ ഏപ്രിലാകും, അതും ഉറപ്പില്ല"
"എന്താ പപ്പാ, പപ്പയ്ക്കെന്നെ കാണണ്ടേ..? ഞാൻ മിണ്ടൂല".
"എന്റെ പൊന്നുമോൾ പിണങ്ങളേ, ഈ ഏപ്രിലിനെന്തായാലും പപ്പയുണ്ടാകും".
"ഉം.. പപ്പയ്ക്ക് ഞാനൊരു സമ്മാനം വച്ചിട്ടുണ്ട്."
"സമ്മാനമോ? എന്ത് സമ്മാനം..?"
"അത് പറയില്ല"
"എങ്കിൽ പറയണ്ട, എന്റെ കുഞ്ഞെനിക്കെന്തു തന്നാലും പപ്പയ്ക്കതിഷ്ടാവും.. ആദ്യം പാപ്പയ്‌ക്കൊരുമ്മ തന്നേ.."
'അമ്മ അടുത്ത് വന്നു നിൽക്കുന്നു.
"ഉമ്മ.. അമ്മയ്ക്ക് കൊടുക്കാമേ.."
അവൾ അകത്തേക്ക് കടന്നു.
മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി, ഇരുളിൽ ചില്ലകൾ നിർത്തി ഒരു കണിക്കൊന്ന.
'പപ്പാ.. ചില്ലകൾ നിറയെ പൂക്കളുള്ള ഒരു മരം, ഒരു പൂമര.. അതാണ് പാപ്പയ്ക്കെന്റെ സമ്മാനം. തീർച്ചയായും പപ്പയ്ക്കിതിഷ്ടാവും'.
''അമ്മ സമ്മാനത്തെ കുറിച്ച് പപ്പയോട് പറയുമോ..? ഓ പറയട്ടെ..' 
അവളുറങ്ങാൻ കിടന്നു.
ഉറക്കത്തിൽ പപ്പാ അവളോട് ഒരുപാട് നേരം സംസാരിച്ചു.
അവളുറക്കെ ചിരിച്ചു. 
***
കലണ്ടറിലെ അക്കങ്ങൾ കൂട്ടിയും കുറച്ചും അവളിരുന്നു, നാളെയാണ് ഏപ്രിൽ തുടങ്ങുക.
ഒന്ന് നേരം വലുതെങ്കിൽ.. ഡോർ ബെൽ മുഴങ്ങുന്നു.
'ഈ നേരത്ത് ആരാണാവോ?'
'അമ്മ വാതിൽ തുറക്കുന്ന ശബ്ദം.
അവൾ മുന്നിലേക്ക് ചെന്നു.
'മാമൻ..
പതിവില്ലാതെ ഈ നേരത്ത്?'
ഇരുളിൽ നിന്ന് മാമിയും കൊച്ചച്ഛനും കൂടി കയറി വന്നു.
അമ്മ അദ്ഭുതപ്പെട്ട് നിൽക്കുകയാണ്.
'ഇനി പപ്പാ വരുന്നതറിഞ്ഞു വന്നതാണോ? സർപ്രൈസ് തരാൻ?'
"മണിക്കുട്ടി, വാർത്ത വച്ചേ വേഗം.."
വാർത്ത ചാനലിൽ പുകയിലയുടെ ദൂഷ്യ വശങ്ങളെ കുറിച്ചുള്ള ഒരു പരസ്യമായിരുന്നു.
വാർത്ത വായനക്കാരിയുടെ ഗൗരവ പൂർണ്ണമായ ശബ്ദം,
'വാർത്തകളിലേക്ക് വീണ്ടും സ്വാഗതം, വാർത്തകൾ വിശദമായി.
നൈജീരിയയിൽ വീണ്ടും ബൊക്കോ ഹറം തീവ്രവാദികളുടെ വിളയാട്ടം, 
കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ പതിമൂന്നു പേര് കൊല്ലപ്പെട്ടു. മലയാളിയായ അധ്യാപകനടക്കം ഒമ്പതുപേരെ ബന്ദികളാക്കിയതായാണ് സൂചന.
ബന്ദികളെ ഉടൻ വധിച്ചേക്കുമെന്ന്...'
വാർത്താവായനക്കാരി പൂർത്തിയാക്കും മുൻപ് 'അമ്മ പുറകിലേക്ക് മറിഞ്ഞു.
കണ്മുന്നിലൂടെ മാമി ചോദിക്കുന്നു, "വെള്ളമെവിടെ?".
***
താഴെ വീണ പൂവെടുത്ത് കൈവെള്ളയിൽ വച്ച് അവൾ മുകളിലേക്ക് നോക്കി.
നിറയെ മഞ്ഞപ്പൂക്കൾ.
ഏപ്രിൽ മാസം തുടങ്ങിക്കഴിഞ്ഞു.
പത്ത് ദിവസം കൂടി കഴിയുമ്പോൾ വിഷു വരും.
കൈനീട്ടത്തെ കുറിച്ചോർത്തപ്പോൾ അവളുടെ കണ്ണീർ പൂക്കളെ മറച്ചു.
അഞ്ചു വര്ഷം മുൻപൊരു വിഷു, പപ്പയുടെ കൈനീട്ടം സ്വർണ പാദസരങ്ങളായിരുന്നു. 
പപ്പയുടെ കൈനീട്ടമില്ലാത്ത നാലാമത്തെ വിഷു.
അമ്മയിപ്പോൾ എണ്ണ വറ്റിയ വിളക്കാണ്, സദാ കണ്ണീരുണങ്ങിയ പാട് മുഖത്തുണ്ടാവും. 
ഭഗവാന്റെ നടയിൽ നിൽക്കുന്നത് കാണുമ്പോൾ ഉള്ളുപൊള്ളും.
ശരിക്കും പറഞ്ഞാൽ, വെള്ള ചുറ്റിയ, ചോര വറ്റിയ ഒരു പ്രേതക്കോലം.
***
വിഷുവിന്റെ അകമ്പടിയോടെ വീണ്ടുമൊരു ഏപ്രിൽ മാസം.
പുറത്തു മഞ്ഞപ്പൂക്കൾ ചിതറിക്കിടക്കുന്നു.
പന്തലുയർന്ന് കഴിഞ്ഞു.
'പപ്പാ, നാളെയെന്റെ വിവാഹമാണ്, പപ്പ ആഗ്രഹിച്ചതുപോലെ. മണിക്കുട്ടിയെ കൈപിടിച്ച് കൊടുക്കാൻ പാപ്പയുണ്ടാകില്ലേ?'
പുറത്ത് സന്ധ്യ മയങ്ങാൻ തുടങ്ങി.
കൊന്ന മരത്തിലെ കുയിൽ കൂട്ടിലേക്ക് യാത്രയായി.
അവൾ പപ്പയുടെ ചിരിക്കുന്ന ചിത്രം ചുംബിച്ചു, പിന്നെ നെഞ്ചോട് ചേർത്തു.
ആയിരുപ്പിലൊന്ന് മയങ്ങിപ്പോയി.
പപ്പ മുന്നിൽ നിൽക്കുന്നു, അവൾ പപ്പയുടെ അടുത്തേക്കോടി.
അടുക്കുംതോറും പപ്പ അകന്നകന്ന് പോകുന്നു,
അവൾ ഞെട്ടിയുണർന്നു.
പിന്നെ, കണ്ണീരിനെ കൂട്ടുവിളിച്ച് തലയിണയിൽ മുഖമമർത്തി. 
"മണിക്കുട്ടീ..", അമ്മയുടെ ഒച്ച.
അവൾ കണ്ണും മുഖവും തുടച്ചു.
ഹാളിൽ എല്ലാവരുമുണ്ട്.
ടി വിയിലേക്ക് 'അമ്മ ചൂണ്ടി.
സ്ക്രീനിനു ചുവട്ടിൽ ചെറിയ അക്ഷരങ്ങൾ ചലിക്കുന്നു.
'ബൊക്കോ ഹറം തീവ്രവാദികൾ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. കൂട്ടത്തിൽ മലയാളി അധ്യാപകനും ഉൾപ്പെടുന്നതായി സൂചന. ഒരാഴ്ച മുൻപ് നടന്ന രക്ഷാപ്രവർത്തനം സ്ഥിരീകരിക്കാത്തതിനാലാണ് പുറത്തുവിടാത്തതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.'
പുറത്ത് ഏതോ വാഹനം വന്നു നിൽക്കുന്ന ശബ്ദം.
കാളിങ് ബെൽ മുഴങ്ങുന്നു.
അവൾ വാതിൽ തുറക്കാനോടി,
'ദൈവമേ, പപ്പയാകണേ'


2017, ജൂലൈ 14, വെള്ളിയാഴ്‌ച

താങ്ക് യു ഡോക്ടർസ്

താങ്ക് യു ഡോക്ടർസ് 

ഷാൻ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു.
"നീ പോടീ..പൊട്ടക്കണ്ണി,..ജിറാഫ്..സോഡാ ഗ്ലാസ്.."
എന്റെ കണ്ണുകൾ ചുവക്കുന്നതിനൊപ്പം കൈ ചെരുപ്പിലേക്ക് നീങ്ങിയത് അവൻ കണ്ടില്ല.
"അയ്യേ..പൊട്ടക്കണ്ണി,..ജിറാഫ്..സോഡാ ഗ്ലാസ്.."
വിളിച്ചു തീരുന്നതിനു മുൻപ് ചെരുപ്പ് വായുവിൽ ഉയർന്നു താണു.
ഷാന്റെ ചുണ്ട് വീർത്തു. അവൻ കരയാൻ തുടങ്ങി, അവൻ കരയാൻ തുടങ്ങി.
"വട്ടപ്പേരുവിളിച്ചാ ഇങ്ങനിരിക്കും."
കുട്ടികൾ ചുറ്റിലും നിന്ന് കയ്യടിക്കാൻ തുടങ്ങി.
സരസമ്മ ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു.
ഞങ്ങൾ രണ്ടുപേരും മുൻവശത്തേക്ക് വിളിക്കപ്പെട്ടു. 
ടീച്ചർ ചൂരൽ കയ്യിലെടുത്തു, എന്നോട് ചോദിച്ചു.
"നീ എന്തിനാണിവനെ അടിച്ചത്?"
"ടീച്ചർ അവനെന്നെ പൊട്ടക്കണ്ണി എന്ന് വിളിച്ചു, ജിറാഫ് എന്നും, സോഡാ ഗ്ലാസ്സെന്നും വിളിച്ചു.."
"ആണോടാ?"
ഷാൻ തല കുമ്പിട്ട് നിന്ന്.
"നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്, വട്ടപ്പേരുവിളിക്കരുതെന്ന്.. ഇനി ആവർത്തിച്ചാൽ വീട്ടീന്ന് ആളിനെ വിളിപ്പിക്കും"
എന്നിട്ട് എന്നോടായി പറഞ്ഞു, "ഇനിയാരെങ്കിലും തന്നെ കളിയാക്കിയാൽ എന്നോട് പറയണം, അടിക്കാൻ നിക്കണ്ട."
ഞാൻ തലയാട്ടി. അവന് വഴക്ക് കേട്ടതിന്റെ സന്തോഷം കൂടി ആ തലയാട്ടലിൽ ഉണ്ടായിരുന്നു.
***
സ്കൂളിൽ കാഴ്ച പരിശോധിക്കാൻ ആളുവന്നു, എന്നെയും നോക്കി.
പാലോട് ബി ആർ സി യിൽ പോകാൻ എന്റെ പേരും എഴുതിയെടുത്തു.
ആഗസ്ത് 22.2002 , ഞാൻ പാലോട് ബി ആർ സിയിലേക്കുള്ള യാത്രയാണ്, ബസിൽ.
ഞാൻ ദൂരെയുള്ളവ കാണാൻ കണ്ണ് ചുരുക്കി നോക്കിക്കൊണ്ടിരുന്നു.
"നേരെ നോക്ക്.."അടുത്തിരുന്ന വാപ്പച്ചി കയ്യിൽ തട്ടി.
***
ഈ കാര്യങ്ങൾ എന്റെ ജീവിതത്തിനെ ഭാഗമായത് ഏതാണ്ട് ഒന്നര വര്ഷം മുൻപാണ്.
ബാക് ബെഞ്ചിലിരുന്നിരുന്ന എന്റെ ബുക്കിൽ ബോർഡിൽ എഴുതിയിട്ടതോന്നും കാണാനില്ല.
ടീച്ചർ ചോദിച്ചപ്പോൾ ഞാനൊന്നും മിണ്ടിയില്ല, ബോർഡിൽ വെളുത്തു കിടന്ന അക്ഷരങ്ങൾ ഞാൻ കണ്ടിരുന്നില്ല എന്നതായിരുന്നു സത്യം.
വീണ്ടും കുറെ നാളുകൾ കടന്നു പോയി, ഞാനും ഉമ്മച്ചിയും കടയിലിരിക്കുകയാണ്. എതിരെയുള്ള മതിലിൽ ഒരു പുതിയ പരസ്യം പെയിന്റ് ചെയ്തിരിക്കുകയാണ്.
"അതൊന്നു വായിച്ചു നോക്കിയേ..", ഉമ്മച്ചി പറഞ്ഞു.
ഞാൻ നേരെ നോക്കി, കുറെ നിറങ്ങളല്ലാതെ എഴുത്തുകൾ  ഒന്നും വ്യക്തമാവുന്നില്ല. ഞാൻ കണ്ണുകൾ ചുരുക്കി നോക്കി, ഇപ്പോൾ കുറേശ്ശേ കാണാം.
ഞാൻ വായിച്ചു തുടങ്ങി,"ജെസീന ജൂവല്ലേഴ്‌സ്..".
ഉമ്മച്ചി എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു, എന്തോ സംശയം തോന്നിയത് പോലെ അപ്പുറത്തെ സുധാകരൻ മാമന്റെ തിണ്ണയിൽ എന്താണെടുത്ത വച്ചേക്കുന്നതെന്ന് പറയാൻ പറഞ്ഞു.
"ഉമ്മച്ചീ, ഇത്രേം പൊക്കത്തിൽ കരിയാണ്.."
എന്റെ മറുപടി ഉമ്മച്ചിയുടെ കണ്ണ് നനയിച്ചോ?
അതിന്റെ പിറ്റേ ദിവസം ഉമ്മച്ചീ സ്കൂളിൽ വന്നു.
\അന്നേരം ടീച്ചർ പറഞ്ഞു, "കുട്ടി നോട്ട് ബുക്കിൽ ഒന്നും എഴുതുന്നില്ല, നജ്ൻ മുന്നിലേക്ക് മാറ്റി തിരുത്തിയിട്ടുണ്ട്, കാഴ്ച പരിശോധിക്കുന്നത് നല്ലതാണ്."
ആ തിങ്കളാഴ്ച തന്നെ എന്നെ കണ്ണുപരിശോധിക്കാൻ ചൈതന്യയിൽ കൊണ്ട് പോയി.
എ സി ക്യാബിനുള്ളിൽ ഒരു വലിയ യന്ത്രത്തിന് മുന്നിൽ ഒരു ഡോക്ടർ ഇരിക്കുന്നു.
"ഏതു ക്ലാസ്സിലാ പഠിക്കുന്നെ?"
ഞാൻ വാപ്പച്ചിയെ നോക്കി.
"പറഞ്ഞ കൊട്"
"രണ്ടിൽ"
എന്റെ കണ്ണിൽ മരുന്നൊഴിച്ചു, നീറുന്ന മരുന്ന്, ലൈറ്റടിച്ചു, ലെന്സ് വച്ച് നോക്കി, ഒരു യന്ത്രത്തിൽ താടിയും നെറ്റിയും മുട്ടിച്ചു വയ്ക്കാൻ പറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
പേപ്പറിലെന്തൊക്കെയോ കുത്തിക്കുറിച്ച ഡോക്ടർ പറഞ്ഞു, "ലെൻസ് മാറിയിരിക്കുകയാണ്. കുടുംബത്തിൽ ആർക്കെങ്കിലും കാഴ്ചക്കുറവ്?"
വാപ്പച്ചി ഉണ്ടെന്ന് പറഞ്ഞു.
"ഓപ്പറേഷൻ എന്തായാലും വേണ്ടി വരും. തൽക്കാലത്തേക്ക് ഗ്ലാസ് വയ്ക്കാം. പതിനെട്ട് വയസ് കഴിഞ്ഞ ഓപ്പറേഷനെ കുറിച്ച് ചിന്തിച്ചാൽ മതി."
വാപ്പച്ചി ഈ വിവരം ഉമ്മച്ചിയോട് പറയുമ്പോൾ ഉമ്മച്ചിയുടെ കണ്ണിൽ നിന്ന് വീണ ഒരു പളുങ്ക്മണി പേപ്പറിനെ നനച്ചു.
***
അഞ്ചാം ക്ലാസ് ആകുമ്പോഴേക്കും ഏകദേശം ഏഴ് കണ്ണടകൾ മാറ്റിയിരുന്നു. ഭാരം കാരണം നിലത്തു വീഴുന്നതിനാൽ ഇപ്പോഴും കണ്ണാടിച്ചില്ലുകളിൽ പോറലുകൾ മുന്നിട്ടു നിന്ന്.
ആ പ്രശനം പരിഹരിക്കാനാണ് കോണ്ടാക്ട് ലെൻസ് ഉപയോഗിച്ച തുടങ്ങിയത്. അത് അണുബാധ സമ്മാനിച്ചപ്പോൾ നിറുത്തി.
ആയിടക്കാണ് വാപ്പച്ചിയുടെ ഒരു സുഹൃത്ത് കണ്ണ് മാറ്റിവച്ചത്. വാപ്പച്ചി അദ്ദേഹത്തെ കാണാൻ പോയി. മധുരൈ അരവിന്ദ് ഹോസ്പിറ്റലിൽ ആണ് അദ്ദേഹം ചികിൽസിച്ചത്. അങ്ങനെ 2004 നാലാം മാസം മുപ്പതാം തിയതി ഞാൻ മധുരയിൽ എത്തിച്ചേർന്നു.
അന്തരീക്ഷം നന്നായി ഇഷ്ടപ്പെട്ടു. ആഹാരം മാത്രം പിടിക്കുന്നില്ല. പിന്നത്തെ ചികിത്സ അവിടെയാണ്. ക്രമേണെ എന്റെ കന്നഡ കോണ്ടാക്ട് ലെൻസിലേക്ക് മാറി.
ലെൻസ് വയ്ക്കുമ്പോൾ തെളിയുന്ന കാഴ്ചയും എടുക്കുമ്പോൾ തെളിയുന്ന മങ്ങൽ മായി  വർഷങ്ങൾ.
പത്താംക്ലാസ് പരീക്ഷയെഴുതി നിൽക്കുമ്പോഴായിരുന്നു ആദ്യത്തെ ഓപ്പറേഷൻ. ലെൻസ് താഴേക്ക് വന്നു കൊണ്ടിരുന്നു, ഇനിയും താമസിച്ചാൽ ഞരമ്പ് നശിച്ചു പോയേക്കാം.
അന്നൊരു ഞായറായിരുന്നു. 
എന്റെ വലത്തേ കണ്ണിലെ പീലികളെല്ലാം വടിച്ചുമാറ്റി, ഇൻജെക്ഷൻ ടെസ്റ്റ് ഡോസ് എടുത്തു, ഉറങ്ങുമ്പോൾ പ്രശനം വരാതിരിക്കാൻ വേണ്ടി കണ്ണുകളിൽ ഓയിന്മെന്റ് പുരട്ടി. 
അവിടെ പരിചയപ്പെട്ട നേഴ്സ് ആയിരുന്നു ആർ ആർ മലർക്കൊടി. അവരെ ഞാൻ ഡബിൾ ആർ മലർക്കൊടി എന്ന് വിളിച്ചു. 
എന്നെ തീയേറ്ററിലേക്ക് കയറ്റി. കണ്ണിനു ചുറ്റും മൂന്ന് പ്രാവശ്യം കുത്തിവച്ചു.
ഒരു നേഴ്സിനോട് ചോദിച്ചു, "ആരാ എന്നെ ഓപ്പറേറ്റ് ചെയ്യുന്നത്?"
മറുപടി കിട്ടി, "ഡോ. കിം"
ഓപ്പറേഷൻ സമയത്ത് അവ്യക്തമായി കണ്ട രൂപം.
പിന്നീട് അദ്ദേഹം എന്നെ പരിശോധിച്ചോ എന്ന കാര്യം ഓർമ്മയില്ല.
മുറിവ് കെട്ടി മുറിയിലെത്തുമ്പോൾ വാപ്പച്ചി കരിക്കിൻ വെള്ളം വാങ്ങി വച്ചിരുന്നു.
അതെന്റെ വായിലേക്ക് ഒഴിച്ച് തരുമ്പോൾ ഞാൻ കരഞ്ഞു, വേദനിച്ചിട്ടോ..അതോ വാപ്പച്ചിയുടെ കരുതലോർത്തിട്ടോ?
കരയുന്നത് വിലക്കപ്പെട്ട. കണ്ണീർതുള്ളി പുറത്തെ പഞ്ഞിയിൽ പറ്റിപ്പിടിച്ചത് ഒരു തുള്ളി ചോരയും കുറച്ച് മരുന്നും പുതച്ചായിരുന്നു.
ഡിസ്ചാർജ് ചെയ്യുമ്പോൾ ഡോക്ടർ പറയുന്നത് കേട്ട്, 'ഫോറിൻ ലെൻസ് വയ്ക്കുന്നത് വരെ കോണ്ടാക്ട് ലെൻസ് വയ്‌ക്കേണ്ടി വരും'.
***
ഓപ്പറേഷന്റെ ചെക്കപ്പുകൾ കഴിഞ്ഞ ഏകദേശം മൂന്നുവർഷം കഴിഞ്ഞാണ് ഞാൻ വീണ്ടും അവിടെ ചെല്ലുന്നത്.
അതും കടുത്ത കണ്ണുവേദനയുമായി, ഇൻഫെക്ഷനായതാണ്.
പവർ അതുപോലെ തന്നെ ഉണ്ട്, കോൺടാക്ട് ലെന്സ് വക്കണം.
വീണ്ടും രണ്ട വർഷം, എന്റെ പി ജി കഴിഞ്ഞു.
ഞാൻ ആശുപത്രിയിൽ നിന്ന് കേസ് ഹിസ്റ്ററി ആവശ്യപ്പെട്ടു.
എന്റെ ഊഹം ശരിയായിരുന്നു, മർഫെൻസ് സിൻഡ്രോം.
അടുത്ത തവണ ഞാൻ ചെല്ലുമ്പോൾ ഒരു സർദാർജി - ഡോ. ജതിന്ദർ സിംഗ്, ആണ് എന്നെ പരിശോധിച്ചത്. മനോഹരമായി ഞൊറിഞ്ഞുകെട്ടിയ അദ്ദേഹത്തിന്റെ ടർബൻ, അതിലായിരുന്നു എന്റെ കണ്ണ്.
അദ്ദേഹം സർജറിക്ക് നിർദ്ദേശിച്ചതനുസരിച്ച് അടുത്ത മാസം ഞങ്ങളവിടെത്തി.
എല്ലാ ടെസ്റ്റുകളും കഴിഞ്ഞ തീയതി ഫിക്സ് ചെയ്തപ്പോഴാണ് എനിക്ക് പണി വന്നത്. അതുകൊണ്ട് വീണ്ടും രണ്ട് ദിവസം ഓപ്പറേഷൻ നീട്ടിവച്ചു.
തീയേറ്ററിലേക്ക് കൊണ്ടുപോകുമ്പോൾ എനിക്ക് തീരെ പേടി തോന്നിയിരുന്നില്ല.
ഇൻജെക്ഷൻ എടുക്കുന്ന സമയത് ഡോക്ടർ സിംഗ് ഡോക്ടർ ആശിഷിനോദ് പറയുന്നത് കേട്ട്.
"ഷി ഈസ് സൊ ബ്രേവ്.. നോ റിയാക്ഷന്സ്.. അദർ പേഷ്യന്റ്സ് ആൽവേസ് മക്ക നോയ്‌സെസ് ലൈക് ആ ഉഫ്, ബട്ട് ശേ ഈസ് ജസ്റ്റ് കാം ആൻഡ് റീലാക്സിഡ്."
ഞാനത് കേട്ട് ചിരിച്ചു കൊണ്ട് കിടന്നു.
വളരെ ഭീകരമായ ഒരാന്തരീക്ഷത്തിനു പകരം വളരെ ശാന്തമായ അന്തരീക്ഷം.
ഡോക്ടർമാരും നേഴ്‌സുമാരും പരസ്പരം സംസാരിക്കുന്നത് കേൾക്കാം.
"സർ, എങ്ങളുടെ ചപ്പാത്തിക്കും ഉങ്കളുടെ പറാത്തക്കും എന്ന വ്യത്യാസം?"
"നാൻ നേത്ത് വാങ്കിക്കൊടുത്ത ഡയറി മിൽക്ക് സാപ്പിട്ടിയാ?"
"എൻ ഊരുക്ക് വരുവിയാ...?"
അങ്ങനെ നീണ്ടു പോകുന്ന സംസാരങ്ങൾ.
പെട്ടെന്ന്, എന്റെ ചിരി ഒരു നേഴ്‌സ് കണ്ടുപിടിച്ചു.
"പാര് സർ, ഉങ്ക പേഷ്യന്റ് നാങ്ക പേശുവത് കേട്ട് സിരിച്ചിട്ടിരിപ്പേൻ".
ഡോക്ടറും ചിരിച്ചു.
അധിക സമയത്തിന് മുൻപേ എന്നെ പുറത്തിറക്കി.
രണ്ട് ദിവസത്തിനകം വീട്ടിലും വിട്ടു. 
ഒരു മാസം കഴിഞ്ഞ ചെക്ക് അപ്പ്.
രണ്ടുമാസം കഴിഞ്ഞ രണ്ടാമത്തെ ഓപ്പറേഷൻ.
രണ്ടാമത്തെ ഓപ്പറേഷനും സിംഗ് ഡോക്ടർ തന്നെയാണ് ചെയ്തത്.
അദ്ദേഹത്തിനൊപ്പം നിന്ന ഡോക്ടറിന്റെ പേരോർമ്മയില്ല.
ഇത്തവണ ഇൻജെക്ഷൻ എടുത്തപ്പോൾ പേരറിയാത്ത ഡോക്റ്ററാണ് പറഞ്ഞത്,
"ഷി ഈസ് ജസ്റ്റ് ട്വന്റി ത്രീ, ലുക്ക്, റിയലി കാം"
സിംഗ് ഡോക്ടർ പറഞ്ഞ മറുപടി ഞാൻ കേട്ടില്ല.
പിറ്റേന്ന്, ചെക്കപ്പിന്റെ സമയത്ത് രണ്ടാമത്തെ ഡോക്ടർ ചോദിച്ചു. "നാം ക്യാ ഹെ ആപ് കി?"
"സജീനത്ത്"
"അച്ഛാ.. സജീനത്ത് ക്യാ ഹോത്താ ഹെ"
"മതലബ്?"
"മതലബ് മീനിങ്.."
,തെളിനീരുറവ'ക്ക് ഇംഗ്ലീഷിൽ എന്താണ് പറയുന്നതെന്ന് ആലോചിച്ചു. കിട്ടുന്നില്ല.
"സ്മാൾ വാട്ടർ ഫാൾ" പറഞ്ഞൊപ്പിച്ചു.
അടുത്ത തവണ ചെന്നപ്പോൾ സിംഗ് ഡോക്ടർക്ക് പകരം മറ്റൊരാളാണ് നോക്കിയത്.
അതിനടുത്ത പ്രാവശ്യം പോയപ്പോൾ ഡോക്ടർ പറഞ്ഞു,"അഭി സബ് അച്ഛാ ഹെ.. ദോ മഹിനെ ബാദ് ദേഖ്ത്തി ഹും"
ഇതിനകം എന്റെ കണ്ണുകൾക്ക് കാഴ്ച കൈവന്നിരുന്നു. 
കണ്ണടയില്ലാതെ വളരെ ദൂരത്തുള്ളതൊഴിച്ച് മറ്റെല്ലാം കാണാം എന്നായി.
ഞാൻ സൃഷ്ടാവിനോടും എന്നെ ചികിൽസിച്ച എല്ലാ ഡോക്ടർമാരോടും നന്ദി പറഞ്ഞു, അവർക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിച്ചു. 
അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ തീർച്ചയായും മനസ്സിലുള്ള സന്തോഷവും നന്ദിയും അറിയിക്കണം. ഇൻഷാ അല്ലാഹ്.
***
2017  മെയ് ഒന്നിന് ഡോക്ടറോട് പറയാനുള്ള നന്ദി വാചകങ്ങൾ മനസ്സിലുറപ്പിച്ചുകൊണ്ട് ഞാൻ ആശുപത്രിയിലെത്തി.
കുറെ സമയം കഴിഞ്ഞ എന്നെയും വിളിക്കപ്പെട്ടു, നോക്കിയത് ഒരു ലേഡി ഡോക്ടർ.
നന്ദി പറയുമ്പോൾ ഞാൻ ചോദിച്ചു, 'ഡോക്ടറിന്റെ പേര്?' - 'നാൻസി'.
പുറത്തിറങ്ങിയിട്ട് ആദ്യം കണ്ട സിറ്ററിനോട് ഞാൻ ചോദിച്ചു, 
"സിസ്റ്റർ, സിംഗ് ഡോക്ടർ ഇല്ലിയാ?"
"എനക്ക് തെരിയാത് മഠം, നാൻ ഇങ്കെ പുതുസ്, നീങ്ക അവർക്കിട്ടെ കേളുങ്ക", മറ്റൊരു നേഴ്‌സിനെ ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.
ഞാനവരോട് ചോദിച്ചു, "ഡോക്ടർ ജതിന്ദർ സിംഗ് ഇല്ലിയാ"?
"സിംഗ് ഡോക്ടറാ? അവര് റിസൈന്‍ പണ്ണി പോയിട്ടാര്" 
റിസൈന്‍ ചെയ്തതെന്ന്.!
നിരാശ തോന്നി, രണ്ട് മാസം മുൻപ് വരാത്തതിൽ, നന്ദിയുടെ വാചകങ്ങൾ മനസ്സിൽ കിടന്ന് മുട്ടി വിളിക്കാൻ തുടങ്ങി.
'പ്രിയപ്പെട്ട ആശുപത്രി, എപ്പോഴെങ്കിലും ആ ഡോക്ടർ ഇവിടെ വരുകയാണെങ്കിൽ, ഇവിടവുമായി ബന്ധപ്പെടുകയാണെങ്കിൽ,,പറയണം- ഞാനിവിടെ വന്നിരുന്നെന്ന്, നിങ്ങളെ നന്ദി പൂർവ്വം മനസ്സിൽ സ്മരിക്കുന്നുവെന്ന്.
നിങ്ങളുൾപ്പെടുന്ന എന്നെ ചികിൽസിച്ച, എന്റെ കാഴ്ചയെ തിരികെ തന്ന എല്ലാ ഡോക്ടർമാരെയും, നേര്സുമാരെയും പ്രാർത്ഥനയിൽ ഓർക്കുമെന്ന്, സിസ്റ്റർ ഷണ്മുഖ പ്രിയ, സിസ്റ്റർ രശ്മി, സിസ്റ്റർ ലക്ഷ്മി, നിങ്ങളെല്ലാവരെയും ഓർക്കുന്നു. നന്ദി, താങ്ക് യു ഡോക്ടർസ്, താങ്ക് യു വൺസ് എഗൈൻ.'


2017, ജൂലൈ 13, വ്യാഴാഴ്‌ച

മീര

മീര 

മീരയുടെ നിമ്നോന്നതിയിലുള്ള ശ്വാസം അടുത്ത കട്ടിലിൽ നിന്ന് ഉയർന്നു കേൾക്കാം. 
എനിക്ക് ഉറക്കം വരുന്നില്ല.
അമ്പലത്തിൽ പോകാറില്ലെങ്കിലും ഇന്ന് വെറുതെ മനസ്സിന്റെ ഭാരമിറക്കാൻ പോയതാണ്.
വിളക്കുകൾക്ക് നടുവിൽ പുഞ്ചിരിച്ചു നിൽക്കുന്ന നിന്റെ മുഖം ആദ്യമായി കാണുന്നത് പോലെ തോന്നി.
പ്രണയമാണ്, ആരാധനയാണ് നിന്നോട് കണ്ണാ.
'കൃഷ്ണാ...', ദീര്ഘമായൊരു നിശ്വാസമാണ്, നിലവിളിയാണ്.
എന്റെ അടുത്തുള്ള കട്ടിലിൽ മീരയാണ്.
പക്ഷെ, അവൾ നിന്റെ മീരയാണോ കണ്ണാ..?
അവളെന്റെ കണ്ണനെ എന്നിൽ നിന്നകറ്റുമോ?
ആറുമായിക്കൊള്ളട്ടെ,
എന്റെ മനസ് പറയുന്നു, ഞാൻ നിന്നിൽ അലിഞ്ഞിട്ടില്ല.
"ഞാൻ മീരയല്ല, പക്ഷെ എനിക്കുള്ളിലും ഒരു മീരയുണ്ട്. 
ഉരുകാനും പ്രണയിക്കാനും പ്രാർത്ഥിക്കാനും പിരിയാനുമൊരു മനസ്സുണ്ട് 
കൃഷ്ണാ നീയെന്നെ അറിഞ്ഞെങ്കിൽ.. എന്റെ വിളി നീ കേട്ടെങ്കിൽ..."


2017, ജൂലൈ 11, ചൊവ്വാഴ്ച

വേമ്പനാട്ടുകായലിലെ മത്സ്യകന്യക

വേമ്പനാട്ടുകായലിലെ മത്സ്യകന്യക 

വിശാലമായ കൊച്ചി നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ ഒരു കോളനി- ചാക്കോള കോളനി. ജീവിതത്തിന്റെ പല മുഖങ്ങൾ നിത്യേന കാണുന്ന കുറെ മനുഷ്യർ. അവരുടെ സർവ സുഖ-ദുഖങ്ങൾക്കും സാക്ഷിയായി വൈകൃതമായ നിർവികാരതയോടെ ഒഴുകുന്ന വേമ്പനാട്ട് കായൽ.
സന്ധ്യയുടെ മുടിയിഴകളിൽ മുല്ലമൊട്ടുകൾ വിരിയുമ്പോൾ, ചേക്കേറാൻ വൈകിയ നീർക്കാക്കകളുടെ ശബ്ദം ഉയർന്നു കേൾക്കാം. 
മനസ്സിലെന്തിനെയോ, ആരെയോ നിനച്ച് കായലിന്റെ ഓളപ്പരപ്പുകളെ നോക്കി നിൽക്കുന്ന വലിയ അപ്പുപ്പൻ മരം. വരാമെന്നു പറഞ്ഞ ആർക്കോ വേണ്ടി കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു. അവയുടെ ചിന്തകൾ നമ്മൾ മനസ്സിലാക്കിയെങ്കിൽ നാമോരില പോലും നുള്ളില്ലായിരുന്നു.
അപ്പുപ്പൻ മരത്തിനാണ് കഥ പറയാനുള്ളത്, ഒരു മോഹന സ്വപ്നത്തിന്റെ, രണ്ട് ആത്മാക്കളുടെ കഥ. 
***
വേഗത്തിൽ നടക്കുന്ന കൊലുസിന്റെ ശബ്ദം അകലെ നിന്ന് കേൾക്കാം. അവൻ തിരിഞ്ഞു നോക്കിയില്ല, ആ കൊലുസിന്റെ ഉടമയെ അവന് ഊഹിക്കാം. 
മുടി കുളിപ്പിന്നലിട്ട്, ഇടതു കയ്യിൽ ഇലച്ചീന്തിൽ ചന്ദനവുമായി വലതു കൈ കൊണ്ട് നിലമെത്തുന്ന പാവാട അൽപ്പം ഉയർത്തിപ്പിടിച്ച്, ധൃതിയിൽ നടക്കുന്ന പെൺകുട്ടി, കണ്ണുകളിൽ കുസൃതിയുടെയോ സ്നേഹത്തിന്റെയോ പ്രകാശം ഒളിപ്പിച്ച് വച്ചിട്ടുണ്ട്. 
പതിവുപോലെ അവൾ അവനരികിലായി ഇരുന്നു, ഇലച്ചീന്ത നീട്ടി.
അവനൊരല്പം ചന്ദനമെടുത്ത് നെറ്റിയിൽ തൊട്ടു. 
'എന്തൊരു കുളിർമ്മയാണിതിന്, നിന്റെ ചിരി പോലെ'
കായലിൽ കല്ലെറിഞ്ഞു അവൻ ഓളപ്പരപ്പുകൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. 
അവരെന്തൊക്കെയോ ശബ്ദമില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു. 
അവരുടെ ലോകം മറ്റുള്ളവരെപ്പോലെയല്ല, നിശബ്ദമാണ്.
'ഞാൻ പോട്ടെ?' അവൾ ആംഗ്യം  കാണിച്ചു.
'എന്താ നേരത്തെ?' അവന്റെ കൈകളാണ് മറുചോദ്യം ചോദിച്ചത്.
അവൾ ആകാശത്തേക്ക് ചൂണ്ടിക്കാണിച്ചു, കലാകാരൻ ചെഞ്ചായം പൂശാൻ തുടങ്ങിയിരിക്കുന്നു.
അവൻ തലയാട്ടി.
അവളവനെ ഒരു മാത്ര നോക്കിയിരുന്നു, പതിയെ അവന്റെ കൈ പിടിച്ചമർത്തി.
അത് സ്നേഹത്തിന്റെ സ്പര്ശമാണ്, മരിക്കും വരെ കൂടെയുണ്ടാകും എന്ന ഉറപ്പ്.  
അവൾ പതിയെ നടന്നകന്നു.
പൂത്തുനിന്ന പുൽപ്പരപ്പിനു മീതെ അവൻ മലർന്നു കിടന്നു.
***
സ്വപ്നങ്ങൾക്ക് നിറച്ചാർത്തകി അവൾ അണയുന്നത്  മൗനമായായിരുന്നു.
കാതരമായ രണ്ട് പക്ഷികളെ പോലെയാണവർ, ഒരിക്കലും ചിലക്കാറില്ല. 
സൃഷ്ട്ടാവ് അവരുടെ ശബ്ദം എടുത്തു മാറ്റുമ്പോൾ, പകരം അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏതോ ഒരു കന്നി കൂടി വിളക്കിച്ചേർത്തിരുന്നു. 
ഒരിക്കലവന്റെ മൂകത അവളോട് സംസാരിച്ചു,
'ഞാനൊരു കടലാണ്, നീയാണെന്റെ തീരം'
അവളുടെ മൗനം മറുപടി പറഞ്ഞു, 
'രണ്ടുതുള്ളി കണ്ണീർ കാത്തുവയ്ക്കാം, 
പിരിയാൻ നേരം
ഒരുതുള്ളി നിനക്കും ഒരുതുള്ളി എനിക്കും.'
***
ദിവസങ്ങളുടെ ചക്രങ്ങൾ നീണ്ടു കൊണ്ടിരുന്നു.
ഒരിക്കലവൻ ചോദിച്ചു, 
'നീയെന്നെ എത്ര സ്നേഹിക്കുന്നു?'
അവൾ പറഞ്ഞു
'അറിയില്ല, എങ്കിലും കാത്തിരിക്കാൻ നീയുണ്ടെങ്കിൽ ഞാൻ വീണ്ടും പുനർജ്ജനിക്കും'
വീണ്ടും സ്നേഹത്തിന്റെ മൃദു സ്പർശം അവന്റെ കൈകളിൽ.
പിറ്റേന്നവളെ കണ്ടില്ല,
അതിന്റെ പിറ്റേന്നും കണ്ടില്ല,
മൂന്നാം നാൾ കൊലുസ് ശബ്ദിച്ചു.
അവൻ മുഖമുയർത്തി, അരികിലവളുടെ മുഖം കണ്ടു.
തെല്ലൊരു ദേഷ്യത്തിലായിരുന്നു അവന്റെ മൗനം.
'എവിടായിരുന്നു? എന്തിനാ ഇപ്പൊ വന്നത്..?'
അവളുടെ കണ്ണുകളിലെ പ്രകാശം മറഞ്ഞു, പെയ്യാൻ വെമ്പുന്ന കാര്മേഘങ്ങളായി അവ രൂപം കൊണ്ടു. അവൾ പറഞ്ഞു,
'ഞാൻ അച്ഛനോട് സംസാരിച്ചു, കാത്തിരിക്കാമെങ്കിൽ ആലോചിക്കാം എന്നാ പറഞ്ഞെ'.
അവളുടെ ശബ്ദമില്ലാത്ത ശബ്ദം അവൻ ശ്രദ്ധിച്ചതേയില്ല.
'എനിക്കാരേം കാത്തിരിക്കാൻ വയ്യ, രണ്ടുനാൾ കാണാതിരിക്കാൻ പറ്റുമെങ്കിൽ, എന്താ അതിനർത്ഥം? നിനക്കെന്നെ മറക്കാൻ പറ്റുമെന്നല്ലേ?'
അവളുടെ മൗനം ശബ്ദിക്കുന്നതിന് മുൻപേ അവൻ തിരികെ നടന്നു, കായലിനെപ്പോലെ ഒഴുകി കൊണ്ട് അവളും.
രാത്രി ഏറെ വൈകി അവളുടെ അച്ഛൻ അവനെ തേടിയെത്തി.
'മോനെ, അവളെവിടെ?'
അവൻ അമ്പരന്നു.
'അമ്പലത്തിൽ പോയിട്ട് അവൾ എത്തീട്ടില്ല'
അവൻ നെഞ്ചിടിപ്പോടെ ധൃതിയിൽ കായല്തീരത്തെത്തി. 
അവരുടെ സംഗമ സ്ഥാനത് ഇലയിലെഴുതിയ ഒരു കുറിപ്പുണ്ടായിരുന്നു.
'നീ കാത്തിരിക്കുമെന്നറിയാം, 
ഞാൻ പുനർജ്ജനിക്കുംവരെ'
ആർക്കും ഒന്നും മനസ്സിലായില്ല, പക്ഷെ, അവനെല്ലാം മനസ്സിലായിരുന്നു.
അവനാ കായലിലെ ഓളപ്പരപ്പുകളെ നോക്കി കാത്തിരുന്നു.
മണിക്കൂറുകൾ, ദിവസങ്ങൾ, ആഴ്ചകൾ, മാസങ, വർഷങ്ങൾ...
ഒടുവിലവൾ പുനർജനിച്ചു, അവന് മാത്രം കാണാവുന്ന ഒരു മൽസ്യകന്യകയായി.
നിലാവുള്ള രാത്രികളിൽ അവളവനോട് മൗനമായി സംസാരിച്ചു.
അവനും പരിണാമം സംഭവിച്ചിരുന്നു, 
കാലുകൾ വേരുകളായി, കൈകൾ ചില്ലകളായി, നഖവും മുടിയുനെല്ലാം ഇലകളാണ്..
വർഷങ്ങൾ കടന്നപ്പോൾ ആളുകളവനെ അപ്പുപ്പൻ മാത്രമെന്ന് വിളിച്ചു.
പക്ഷെ, അപ്പുപ്പൻ മാറാതെ ആരും തിരിച്ചറിഞ്ഞില്ല.
നിലാവുദിക്കുകയായി, 
ഓളപ്പരപ്പുകൾക്ക് മുകളിൽ ആരോ ഉയർന്ന് വരുന്നത് കാണാം.
ഇനി അവർ സംസാരിക്കട്ടെ, 
നമുക്ക് മാറി നിൽക്കാം.


Image - Poster of "Legend of the Blue Sea"

2017, ജൂലൈ 10, തിങ്കളാഴ്‌ച

ഗൂഡല്ലൂരിലേക്കുള്ള തീവണ്ടി

ഗൂഡല്ലൂരിലേക്കുള്ള തീവണ്ടി 

കണ്ണ് തുറന്നത് മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ചയിലേക്കാണ്. 
നിരനിരയായി നിറുത്തിയിട്ടിരിക്കുന്ന ട്രെയിനുകൾ, 
ഒന്ന്, രണ്ട്, മൂന്ന് ,... എട്ട്.. ഒരു ബസ് വന്നു കാഴ്ച മറച്ചു.
കണ്ണുകൾ പിൻവലിക്കാൻ ശ്രമിക്കുമ്പോഴേക്കും ഒരു തണുത്ത കാറ്റിനൊപ്പം കടന്നു വന്ന ഉറക്കം അയാളെ കീഴ്‌പ്പെടുത്തി.
ഉറങ്ങരുതെന്നു സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു, മനസ്സും ഉറങ്ങാൻ തുടങ്ങി.
'ഉറങ്ങരുത്..' സ്വയം പറഞ്ഞു കൊണ്ടിരുന്നു.
എന്തോ സംഭവിച്ചു, 
പലരും എഴുന്നേറ്റ് എത്തി നോക്കുന്നു.
ഒരു പാട്ടി വട്ടം ചാടിയതാണ്. 
ബസ് ബ്രേക്കിട്ടതിനൊപ്പം ഉറക്കത്തിന്റെ പുതപ്പും തെറിച്ചു പോയി.
ഒരു സിഗരറ്റ് വലിക്കണമെന്നുണ്ട്, എവിടെയെങ്കിലും അഞ്ചു മിനിറ്റ് നിറുത്തിയിട്ടെങ്കിൽ..
ഒന്നരയാകുന്നതേയുള്ളൂ.. എന്താ ഈ സമയം പോകാത്തെ..?
കടന്നു പോകുന്ന വഴികളിലെല്ലാം കുറ്റാക്കുറ്റിരുട്ട് ചീവീടിന്റെ ശബ്ദവുമായി കാവൽ നിൽക്കുന്നു.
ഈ കാവൽക്കർക്കുള്ളിൽ എത്ര നിഴലുകളാവും ഒളിച്ചിരിപ്പുണ്ടാവുക..?
മിന്നാമിനുങ്ങിന്റെ വെട്ടത്തിൽ ചീട്ടുകളിക്കുന്ന നിഴലുകൾ മുതൽ പതുങ്ങി വന്നു പൈതങ്ങൾക്ക്മേൽ വീഴുന്ന നിഴലുകൾ വരെ..
"ചായ വേണമെങ്കിൽ കുടിക്കാം.. അഞ്ചു മിനുട്ടുണ്ട്..", കണ്ടക്ടറുടെ ശബ്ദം. 
അടുത്തിരിക്കുന്നയാൾ ഇപ്പോഴും വായ തുറന്ന പാടി ഉറങ്ങുകയാണ്. ഇതുവരെയും അയാൾ ഉണർന്നിട്ടില്ല.
പുറത്തിറങ്ങി ഒന്ന് മൂരി നിവർന്നു,
പോക്കറ്റിൽ തപ്പി സിഗററ്റിന്റെ കവറെടുത്തു. 
'പനാമ..', വലിച്ചു തുടങ്ങിയ കാലം മുതലേ ഇവനാണ് കൂട്ട്.
ഒരെണ്ണം തീ പിടിപ്പിച്ചപ്പോഴാണോർത്തത്, ഇനി രണ്ടെണ്ണമേ ബാക്കിയുള്ളു, അതും കൂടി തീർന്നാൽ കിട്ടാൻ ബുദ്ധിമുട്ടാകും. 
എന്നാലും ലുപിടിച്ച് വലിക്കാൻ താല്പര്യമില്ല, ഒരെണ്ണം കത്തിച്ചാൽ അത് മുഴുവനും വളിച്ച തീർക്കണം, അതാ അതിന്റെ സുഖം.
കണ്ടക്ടർ വിളിക്കുന്നു, "വണ്ടി എടുക്കാനായി, കേറിക്കോളു..:".
ഇനിയെങ്കിലും സമയം വേഗം പോയെങ്കിൽ..
ഇതുവരെയും പകുതി ദൂരം പോലുമായിട്ടില്ല.
സീറ്റിൽ ചാരിക്കിടന്നു കണ്ണുകളടച്ചു. 
***
നഗരത്തിന്റെ തിരക്കുകളിലേക്കാണ് കണ്ണുകൾ തുറന്നത്. 
നേരം നന്നായി വെളുത്തിരിക്കുന്നു.
വച്ച് എട്ടര മാണി കാണിക്കുന്നു.
ഇനിയും രണ്ട് മണിക്കൂർ കൂടിയുണ്ട്.
വീട്ടിലേക്കൊന്ന് വിളിച്ചേക്കാം.
"ഹാലോ.."കാത്തിരുന്ന സ്വരം.
"ഞാൻ വരുകയാണ്..."
"എവിടായീ..?"
"സിറ്റിയിലെത്തി.."
മൗനം..
കൂടുതലൊന്നും പറയാനില്ല.
ഫോണിലെ സംസാരം പതിവായി മൗനത്തിലാണ് അവസാനിക്കാറ്.
***
പഴയ വരമ്പ് വഴി നടക്കുമ്പോൾ കണ്ടു, ലീലച്ചേടത്തിയുടെ മൂവാണ്ടൻ മാവിൽ നിറയെ മാങ്ങകൾ.
ഓർമ്മയുടെ വന്നത് സ്നേഹമാണോ സങ്കടമാണോ എന്ന് തിരിച്ചറിയുന്നതിനു മുൻപേ നെടുവീർപ്പ് വന്ന ഓർമ്മയെ അവ്യക്തമാക്കി.
നല്ലത്..
ഈ മാങ്ങകൾ കാണുമ്പോൾ പലതും ഓർക്കാറുണ്ട്, പശ്ചാത്താപത്തിന്റെ ആഴം പ്രതീക്ഷയുടെ വെള്ളത്തുള്ളി കാണാതെ വരളും.
മുറ്റത്തേക്ക് കടക്കുമ്പോൾ തന്നെ അകത്തെവിടെയോ പഴയൊരു ഗാനം മുഴങ്ങുന്നുണ്ടായിരുന്നു.
പാട്ടും കേട്ട് ആകാതിരിക്കുന്നയാൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടിട്ടും പുറത്തേക്ക് വന്നില്ല, 'എന്ത് പറ്റിയോ ആവോ..'
കാലുകൾ വലിച്ചു വച്ച്  അകത്തേക്ക് നടന്നു.
'അടുക്കളയിലില്ല, ബാത്റൂമിലായിരിക്കും..'
ബാത്റൂമിലെ വാതിൽ പുറത്തു നിന്ന് കൂട്ടിയിട്ടിരിക്കുന്നു, ബെഡ്‌റൂമിലുമില്ല.
നിരവധി തവണ താഴെ വീണു തകർന്ന മൊബൈലിന്റെ തൊണ്ടയിലൂടെ ചിലമ്പിച്ച പാട്ട് ഒഴുകി വന്നു.
കാലിലെന്തോ തടഞ്ഞു.
മേശയുടെ കാലിനരികിൽ മുറിഞ്ഞു വീണ വാഴക്കയുടെ ഒരു കഷ്ണം, അയാളൊന്നു പുഞ്ചിരിച്ചു.
അടുക്കള വാതിലിലൂടെ പുറത്തിറങ്ങുമ്പോൾ അടുപ്പത്തിരുന്ന് വേവുന്ന വാഴക്കയുടെ മണം മൂക്കിലടിച്ചു. 
പറമ്പിന്റെ മൂലേക്കെത്തിയപ്പോൾ ഒരു ചടച്ച രൂപം, ആസ്വിന്റെയും ആവണിയുടെയും അമ്മ, കറിവേപ്പില ദിക്കുന്നത് കണ്ടു.
കാൽ പെരുമാറ്റം കേട്ടതോടെ ആ രൂപം തിരിഞ്ഞു നോക്കി, "ആഹാ എത്തിയോ.. ഞാനാ തോരനില് ഇടാൻ രണ്ട് കറിയാപ്പില പൊട്ടിക്കാനിറങ്ങീതാ."
***
ഊണുകഴിക്കുമ്പോൾ കയറി വന്ന കുഞ്ഞിപ്പൂച്ച അയാളുടെ കാലുകളെ ഉരുമ്മി നിന്ന്.
ഒരുരുള ചോറെടുത്ത അയാൾ പൂച്ചക്ക് വച്ചുകൊടുത്തു, പൂച്ച അതും തിന്ന് അടുത്ത ഉരുളയ്ക്ക് കാത്തിരിപ്പായി. 
അവർ മൗനമായിരുന്ന് ഊണു കഴിച്ചു.
ഒന്നും സംസാരിച്ചില്ല, സംസാരിക്കാനൊന്നുമില്ല എന്നതാണ് സത്യം.
ഊണു കഴിച്ച് ഉമ്മറത്തേക്കിറങ്ങിയപ്പോൾ ആവണി ഓടിക്കയറി വന്നു. അയാൾക്കൊന്നും  പറയാനില്ലെന്ന് കണ്ടപ്പോൾ അവളുടെ കണ്ണുകളിലെ പ്രകാശത്തെ മറച്ചു കൊണ്ട് നിരാശയും വേദനയും ചേർന്നൊരു ഗ്രഹണം വന്നു മൂടി.
ഇത് പോലെ എത്ര ഗ്രഹണങ്ങൾ കണ്ടതാണ്,..
ഓരോ ഗ്രഹണവും ആ ദിവസത്തിലാണ് ചെന്ന് എത്തി നിൽക്കുന്നത്. 
***
സ്കൂളവധിയായിരുന്നു. 
അശ്വിൻ അന്ന് നാലാം ക്ലസ്സിലായിട്ടേയുള്ളു.
ആവണിയും അശ്വിനും കൂടി അന്ന് ലീലച്ചേടത്തിയുടെ പറമ്പിൽ മാങ്ങയെറിയാൻ പോയി.
അശ്വിനെറിഞ്ഞ ഒരു കല്ല് ആവണിയുടെ നെറ്റിയിൽ കൊണ്ടു, നെറ്റിയിൽ നിന്നും ചുവന്ന പുഴകൾ ഒഴുകാൻ തുടങ്ങി.
ആവണിയെയും കൊണ്ട് ആശുപത്രിയിലേക്കോടുന്നതിനിടയിൽ അവനെയൊന്ന് രൂക്ഷമായി നോക്കിയതേയുള്ളു.
ആശുപത്രിയിൽ നിന്നു മടങ്ങുമ്പോൾ സന്ധ്യ കഴിഞ്ഞു.
ഷർട്ട് മാറുമ്പോൾ ആവണി ചോദിക്കുന്നത് കേട്ട്, 'അമ്മെ അച്ചുവെട്ടനെവിടെ..?'.
അപ്പോഴാണ് അശ്വിനെ കുറിച്ചോർത്താൽ.
കൊടുങ്കാറ്റു പോലെ അശ്വിന്റെയും ആവണിയുടെയും 'അമ്മ അകത്തേക്ക് കയറി വന്നു.
"അച്ചു നിങ്ങൾക്കൊപ്പം വന്നില്ലേ..?"
"ഇല്ല.."
തലച്ചോറിൽ കൂടം കൊണ്ടടിച്ച പോലൊരു മരവിപ്പ്.
"ഞാൻ നോക്കട്ടെ" ഷർട്ടുമിട്ട് പുറത്തിറങ്ങി. 
മടങ്ങി വന്ന് ഉമ്മറത്തു തളർന്നിരിക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു.
ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടവരുണ്ട്.
സിറ്റിയിലേക്ക് ടിക്കറ്റെടുത്തെന്ന് കിങ്ങിണി ബസിലെ കണ്ടക്ടറും പറഞ്ഞു. 
***
രാത്രി കിടക്ക വിരിക്കുമ്പോ അശ്വിന്റെയും ആവണിയുടെയും 'അമ്മ പറഞ്ഞു, "നമുക്കീ തിരച്ചിൽ നിര്ത്താം, പന്ത്രണ്ട് വര്ഷങ്ങളായിരിക്കണു.. എവിടെല്ലാം അന്വേഷിച്ചു.. ഒരു വിവരോംല്ല.. ഉണ്ടോ ഇല്ലേ ന്നു പോലും..", അവസാനത്തെ വാചകം ഒരു തേങ്ങൽ തട്ടിപ്പറിച്ചെടുത്തു. 
"നിറുത്താമെടോ.. നാളെ ഞാൻ ഗൂഡല്ലൂർക്ക് പോകുന്നുണ്ട്.. അവിടൊരു പയ്യന് നമ്മുടെ കൊച്ചിന്റെ മുഖച്ഛായ തോന്നുന്നുണ്ട്, വാട്സാപ്പിൽ മെസേജ് കണ്ടതാ.. അതും കൂടി.. അതവനായിരിക്കുമെടോ.. എനിക്കുറപ്പുണ്ട്.."
തിളങ്ങുന്ന ഇരുട്ടിണിപ്പോൾ അടക്കിപ്പിടിച്ച തേങ്ങലിന്റെ ഗന്ധമാണ്.
അയാളുടെ മുന്നിൽ നാളെ ഗൂഡല്ലൂർക്ക് പോകാനുള്ള വണ്ടി വന്നുനിന്നു, ഒരു തീവണ്ടി.
അയാളുടെ പ്രതീക്ഷയുടെയും തിരച്ചിലിന്റെയും അവസാനത്തെ തീവണ്ടി.





2017, ജൂലൈ 5, ബുധനാഴ്‌ച

ഗ്രാമത്തിലേക്കുള്ള അവസാനത്തെ വണ്ടി

ഗ്രാമത്തിലേക്കുള്ള അവസാനത്തെ വണ്ടി 

തലേ രാത്രിയുടെ വിയർപ്പുമണത്തിൽ നിന്നും വാരിച്ചുറ്റിയ വസ്ത്രങ്ങളുമായി അവൾ പോകാനിറങ്ങി. 
ഇന്നലത്തെ രാത്രിയുടെ കൂലി മേശപ്പുറത്തുണ്ട്.
അയാൾ കുളിക്കുകയാവണം.
ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം.
അയാളുടെ ഫോൺ ചിലക്കാൻ തുടങ്ങിയിരുന്നു. 
"ഹലോ..
മക്കളുണർന്നോടി?
ങാ മീറ്റിംഗ് കഴിഞ്ഞു..
ഇന്നെത്തും.
ശരി";
ഭാര്യയാവണം വിളിച്ചത്. 
അയാൾ അവൾക്ക് നേരെ തിരിഞ്ഞു.
"പോകാനിറങ്ങിയോ, ഞാൻ ഡ്രോപ്പ് ചെയ്യാം..".
"വേണ്ട, ടാക്സി പറഞ്ഞിട്ടുണ്ട്."
"നീയിങ്ങനെ കുറെ സമ്പാദിക്കുന്നുണ്ടല്ലോ..".
"നിങ്ങളെപ്പോലുള്ളവരുള്ളപ്പോൾ എനിക്ക് സമ്പാദിക്കാൻ എന്താ ബുദ്ധിമുട്ട് ?"
അയാളുടെ മുഖം വിളറുന്നത്‌ ശ്രദ്ധിക്കാതെ അവൾ പടിയിറങ്ങി. 
***
നഗരത്തിന്റെ തിരക്കുകളിലൂടെ അവളെയും വഹിച്ച് വാഹനം ഓടിക്കൊണ്ടിരുന്നു. 
തലേ രാത്രിയുടെ ക്ഷീണം അവളെ മയക്കി, 
അത് പതിവായിരുന്നു.
ഉറക്കത്തിന്റെ പരിഭവങ്ങൾ അവളുടെ കണ്ണിനു താഴെ കറുത്ത് കിടന്നു.
സഡൻ ബ്രേക്ക്, വാഹനം നിന്ന്.
അവൾ ഉറക്കം മുറിഞ്ഞതിന്റെ അമ്പരപ്പിൽ പുറത്തേക്ക് തലയിട്ടു. 
എന്താണെന്ന് കാണാൻ വയ്യ, 
ആൾക്കൂട്ടം, 
വല്ല അപകടവുമാകും.
പുറത്തേക്കിറങ്ങി നോക്കണമെന്ന് തോന്നി.
റോഡിനു നടുവിൽ, ആരുടെയോ വാഹനം ഇടിച്ചു തെറിപ്പിച്ച, ചോരയൊലിക്കുന്ന മകളുടെ ശരീരവുമായി ഒരച്ഛൻ.
അയാൾ എല്ലാവർക്കും നേരെയും കൈകൾ നീട്ടുന്നുണ്ട്.
പിന്തിരിഞ്ഞു പോകാനൊരുങ്ങുമ്പോഴാണ് കോപ്പിയ കൈകൾ അവൾക്ക് നേരെയും വന്നത്.
അറിയാത്ത ഏതോ ഭാഷയിൽ അയാൾ മകൾക്കു വേണ്ടി യാചിച്ചു കൊണ്ടിരുന്നു.
തിരിഞ്ഞു നടക്കുമ്പോൾ ആ മുഖം തന്റെ അപ്പന്റേത് തന്നെയല്ലേ എന്ന് ഒരുവേള അവൾ സംശയിച്ചു. 
***
മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടലും അസ്വസ്ഥതകളുമായി നിൽക്കുന്ന ആ അച്ഛനെ കണ്ടു കൊണ്ടാണ് അവൾ ആശുപത്രി വരാന്തയിൽ നിന്നിറങ്ങിയത്. 
അവളും അപ്പനെ കുറിച്ചോർത്തു.
അപ്പന്റെ കയ്യും പിടിച്ച് സ്കൂളിലേക്ക് പോയിരുന്ന നാളുകളോർത്തു.
അപ്പന്റെ തുളസി മണമുള്ള 'ആനിക്കുട്ടിയേ..' എന്ന വിളിയും,
അവൾക്ക് കണ്ണുകൾ പുകയുന്നത് പോലെ തോന്നി.
ഡിഗ്രി കഴിയുമ്പോഴാണ് കൃഷി നശിച്ചതും, ബാങ്കിൽ നിന്ന് നോട്ടീസ് വന്നതും.
അപ്പന്റെ സുഹൃത്തിന്റെ മകൻ ജോണിച്ചായനാണ് ഉത്തരേന്ത്യയിൽ വലിയ ശമ്പളം കിട്ടുന്ന ജോലിയെ കുറിച്ച് പറഞ്ഞത്.
"നിന്നെ വിടാനിഷ്ടമുണ്ടായിട്ടല്ല..".
അമ്മച്ചി സ്വതസിദ്ധമായ പുഞ്ചിരിയിൽ കണ്ണീരൊളിപ്പിച്ചു നിന്നു.
കൊന്തയുതിർക്കുന്ന വീടിനു പുറത്തേക്കുള്ള ലോകത്തിന്റെ ആദ്യ ദിവസം, അർദ്ധ മയക്കത്തിൽ, ഏതോ വിലകൂടിയ പെർഫ്യൂമിന്റെ മണത്തിൽ..
"എന്നോടെന്തിനായിരുന്നു..?" ജോണിച്ചേട്ടനോട് നിർവികാരമായ ചോദ്യം.
"നിന്റെ കടങ്ങൾ മാറ്റണ്ടേ..?" മറു ചോദ്യത്തിന് കുറുക്കന്റെ സ്വരം.
രാത്രിയുടെ വിയര്പ്പുമണങ്ങൾ മാറിക്കൊണ്ടിരുന്നു,
കൊന്തയുടെ വാക്കുകൾ മറന്നു, 
മുത്തുകൾ പൊട്ടിച്ചിതറി.
ക്രൂശിത രൂപം മനസ്സിൽ നിന്നു മാഞ്ഞു.
ജോണിച്ചായൻ ഇടയ്ക്കു വരും, വിശേഷങ്ങൾ പറയും.
"കടങ്ങൾ വീട്ടി, ബാങ്ക് ലോൺ തിരിച്ചടച്ചു, അനിയൻ എഞ്ചിനീറിങ്ങിനു ചേർന്നു".
ഭാവഭേദമില്ലാതെ കേട്ട് നിൽക്കും.
ഒരിക്കൽ അമ്മച്ചിയുടെ കത്ത് കിട്ടി.
'എടി, ഇവിടത്തെ പ്രാരാബ്ധങ്ങൾ ഒക്കെ തീർന്നു, ജോക്കുട്ടന് ജോലിയായി.ഇനീം നിനക്കിങ്ങോട്ട് പോരരുതോ?, വരുന്ന പെരുന്നാളിന് നിനക്ക് വയസ്സ് ഇരുപത്തേഴാ..'
ബാക്കി വായിച്ചില്ല,
കീറിയെറിഞ്ഞ കത്ത് ചവറ്റുകുട്ടയിലിടുമ്പോൾ മനസ്സ് അമ്മച്ചിയോട് പറഞ്ഞു, 'പറന്നു തുടങ്ങുമ്പോൾ ചിറകു തളരുന്ന പക്ഷിയാണ് ഞാൻ..'.
***
അത്ഭുതം തോന്നി, 
ജീവിതം പുതുമണങ്ങൾ അറിയാൻ തുടങ്ങിയിട്ട് ആര് വർഷങ്ങൾ..
അപ്പന്റെ ദൈന്യമായ മുഖവും, 
അമ്മച്ചിയുടെ കണ്ണീരോളിപ്പിച്ച പുഞ്ചിരിയും വീണ്ടുമോർത്തു.
അവൾക്ക് പ്രാർത്ഥിക്കണമെന്നും തോന്നി,
പഴയ പെട്ടിയിലെ ബൈബിൾ പുറത്തെടുക്കുമ്പോൾ പൂപ്പൽ മണത്തു.

* 'ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, 
ദൈവമേ, അങ്ങെനിക്കുത്തരമരുളും.
അങ്ങ് ചെവി  ചായ്ച്ച് എന്റെ വാക്കുകൾ ശ്രവിക്കേണമേ !

തന്റെ വലതു കയ്യിൽ അഭയം തേടുന്നവർ 
ശത്രുക്കളിൽ നിന്നു കാത്തു കൊള്ളുന്ന രക്ഷകാ
അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദര്ശിപ്പിക്കേണമേ!

കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളേണമേ!
അങ്ങയുടെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചു കൊള്ളേണമേ!

എന്നെ ഞെരുക്കുന്ന ദുഷ്ടരിൽ നിന്നും എന്നെ വളഞ്ഞിരിക്കുന്ന 
കൊടും ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കേണമേ!

അവരുടെ ഹൃദയത്തിൽ അനുകമ്പയില്ല;
അവരുടെ അധരങ്ങൾ വൻപ് വരളുന്നു,
അവർ എന്നെ അനുധാവനം ചെയ്യുന്നു,
ഇതാ, എന്നെ വളഞ്ഞു കഴിഞ്ഞു.
എന്നെ നിലം പതിപ്പിക്കാൻ അവർ
എന്റെ മേൽ കണ്ണ് വച്ചിരിക്കുന്നു.

കടിച്ചു ചീന്താൻ വെമ്പുന്ന സിംഹത്തെപ്പോലെയാണവർ;
പതിയിരിക്കുന്ന യുവ സിംഹത്തെ പോലെ തന്നെ.
കർത്താവേ! എഴുന്നേറ്റ് അവരെ എതിർത്ത് തോൽപ്പിക്കേണമേ
അങ്ങയുടെ വാൾ നേച്ചറിൽ നിന്നും എന്നെ രക്ഷിക്കട്ടെ!'
***
സന്ധ്യ കഴിഞ്ഞിരിക്കുന്നു,
കാറ്റുവിടർത്തിയ മുടിയിഴകൾ ഒതുക്കിക്കൊണ്ട് ബസ്സിറങ്ങുമ്പോൾ ഓർത്തു,
ഒന്നും മാറിയിട്ടില്ല,
പുഴയൊഴികെ.
പുഴ കുറച്ചുകൂടി ക്ഷീണിച്ചിരിക്കുന്നു.
അമ്മച്ചിയും ക്ഷീണിച്ചിട്ടുണ്ടാകണം.
എവിടെയോ വായിച്ചതോർത്തു,   

**'അമ്മയെ സൃഷ്ഠിക്കുമ്പോൾ ദൈവം അവരുടെ കണ്ണുകളിൽ 
രണ്ട മുത്ത് മണികൾ കൂടി വച്ച് കൊടുത്തത്രെ, 
അവയാണത്രെ കണ്ണീർതുള്ളികൾ.'

അമ്മച്ചിയുടെ കണ്ണിലത്തെപ്പോഴുമുണ്ടാകും. 
സന്തോഷം വന്നാലും സങ്കടം വന്നാലും അതങ്ങനെ തിളങ്ങി നിൽക്കും.
ഇന്നും അമ്മച്ചിയുടെ കണ്ണുകളിൽ അവയുണ്ടാകുമായിരിക്കും.
തുളസിയുടെ മണമുള്ള വാക്കുകളിൽ അപ്പൻ ചോദിക്കും, 'ആനിക്കുട്ടിയേ,.. നീയെത്തിയോടി..'
എല്ലാം മനസ്സിലോർത്ത് അവൾ പുഞ്ചിരിച്ചു.
പിന്നെ, അക്ഷമയോടെ കാത്തു നില്ക്കാൻ തുടങ്ങി, 
ഗ്രാമത്തിലേക്കുള്ള അവസാനത്തെ വണ്ടിക്കായി..



*സങ്കീർത്തനം (16-17) 'നിഷ്കളങ്കന്റെ പ്രതിഫലം' (6-13), വിശുദ്ധ ബൈബിൾ
**'വേനലിൽ പൂക്കുന്ന മരം' - പെരുമ്പടവം   




2017, ജൂലൈ 4, ചൊവ്വാഴ്ച

ശ്വസിക്കുന്ന മാവ്

ശ്വസിക്കുന്ന മാവ് 

"മമ്മീ, എന്റെ കയ്യിൽ പൊടി പറ്റി", കുഞ്ഞു മോൻ പുറത്തു നിന്നും ഓടിക്കയറി വന്നു.
"നിന്നോടെത്ര പറഞ്ഞിട്ടുണ്ട് [ഉറത്തിറങ്ങരുതെന്ന്, ആശുപത്രി ഒഴിഞ്ഞ നേരമില്ല", മരുമകളുടെ ശബ്ദം. 
"മുത്തശ്ശി പറഞ്ഞു പുറത്തെ മരത്തിലൊരു കിളിക്കൂടുണ്ടെന്ന്, അതാ ഞാൻ പോയെ".
"മുത്തശ്ശി..". മരുമകളുടെ ഒച്ച പൊങ്ങി,
ഞാനൊന്നും മിണ്ടിയില്ല. 
***
ഇളയ കുട്ടി തൊട്ടിലിൽ കിടന്നു കരയാൻ തുടങ്ങി, അതിനു ജനിച്ച നാൾ മുതൽ ശ്വാസം മുട്ടാണ്.
'ചില്ല നിർത്തി നിന്ന ആ മാവുണ്ടായിരുന്നെങ്കിൽ...'
മകന് ആ മൂവാണ്ടൻ മാവിലെ മാങ്ങ ഒരുപാടിഷ്ടമായിരുന്നു.
അച്ഛനോട് വഴക്കിട്ട് ആ പുരയിടം സ്വന്തം പേരിൽ എഴുതിച്ചതിന്റെ കാര്യവും അത് മാത്രമായിരുന്നു. 
അവന് വീട് മോഡി കൂട്ടാൻ അത് മുറിക്കണമായിരുന്നു.
മാവിനോടൊപ്പം തന്റെ കണ്ണീരും വീഴുന്നത് കണ്ട മരുമകൾ പറഞ്ഞു, 
"മോം, യു ആർ സൊ സെന്റി".
"ഡാ, എന്റെ അടക്കിനു വേണ്ടിയെങ്കിലും അത് നിൽക്കട്ടെ.."
"ഇവിടെ ഇലെക്ട്രിക്കൽ ശ്മശാനം വരൻ പോകുവല്ലേ..", മകന്റെ മുഖത്തു നോക്കാതെയുള്ള മറുപടി.
മാവ് മറിഞ്ഞു വീണു, ഉള്ളിലെവിടെയോ ഒരു നടുക്കമുണർന്നു.
എൻജിനീയറുടെ അഭിപ്രായപ്രകാരം ആ മാവ് അഭംഗിയാണ്, മുന്നിൽക്കൂടിയുള്ള റോഡ് ഹൈവേ ആകുകയാണ്, അപ്പോൾ നാല് പേര് കാണുമ്പോൾ 'ഛെ' എന്ന് പറയരുത്. 
രണ്ട ദിവസം കഴിഞ്ഞപ്പോൾ ആരൊക്കെയോ വന്നു സ്ഥലം കണ്ടു.
അന്വേഷിച്ചപ്പോൾ മാവ് നിന്ന സ്ഥലത്തു ടവർ വരുകയാണത്രെ. 
"മോനെ, അത് വേണോ? കുഞ്ഞുങ്ങളുള്ള വീടല്ലേ..".
മകൻ ചിരിച്ചു, "അമ്മെ, അവർക്ക് വേണ്ടിയല്ലേ ഞാനീ കഷ്ടപ്പെടുന്നെ, കുറച്ചധികം കാശ് കിട്ടുമേ?".
ഒന്നും മിണ്ടിയില്ല.
ടവർ വന്നു. 
കുഞ്ഞുങ്ങളുടെ കരച്ചിലും മകന്റെയും മരുമകളുടെയും തലവേദനയും ഏറി വന്നു.
"ഞാനെന്നെ പറഞ്ഞില്ലേ, ഇതൊന്നും വേണ്ടാന്നു..".
"അമ്മയൊന്നു നിര്ത്തുന്നുണ്ടോ.. അമ്മേടെ പ്രാക്ക് കാരണം..", മകൻ പാതി വഴിയിൽ നിറുത്തി.
കുഞ്ഞേ നീയറിയണം,
ആ മാവുണ്ടായിരുന്നെങ്കിൽ..
അതിനു ജീവനുണ്ടായിരുന്നെങ്കിൽ..
അത് ശ്വസിച്ചേനെ.. ഒപ്പം നീയും നിന്റെ മക്കളും സമൃദ്ധിയായി ശ്വാസമെടുത്തേനേ..
***
ആശുപത്രിക്കിടക്കയിൽ അവൻ തീർത്തും അവശനായിരുന്നു.
ഡോക്ടർമാർ പറഞ്ഞു, 'റേഡിയേഷൻ'.
അവനു ക്യാന്സറാണത്രേ.
മരുമകൾ ഇളയ കുഞ്ഞിനേയും കൊണ്ട് ഐ സി യു വിലാണ്, അതിന്റെ ശ്വാസം തീരെ നിലച്ച മട്ടാണ്.
"അമ്മേ.." മകൻ വിളിക്കുന്നു.
അവന്റെ കയ്യെടുത്ത് സ്വന്തം കൈകളിൽ പൊതിഞ്ഞു പിടിച്ചു.
അവൻ പറയുന്നു, "അമ്മേ. മൂവാണ്ടൻ മാങ്ങ തിന്നാൻ തോന്നുന്നു..", അവന്റെ കണ്ണീരിൽ വേദന തെളിഞ്ഞിരുന്നു.
ഞാനോർത്തു, 'ആ മാവുണ്ടായിരുന്നെങ്കിൽ..അത് വീണ്ടും ശ്വസിച്ചിരുന്നെങ്കിൽ..".



2017, ജൂലൈ 3, തിങ്കളാഴ്‌ച

നീർത്തുള്ളിയുടെ വഴി

നീർത്തുള്ളിയുടെ വഴി 

ഞാൻ വിജനമായ ഒരിടത്തിരിക്കുകയായിരുന്നു. 
പെട്ടെന്ന്, ഒരു നീർത്തുള്ളി എന്റെ കയ്യിൽ പതിച്ചു.
മഴയല്ല, മഴത്തുള്ളി താങ്ങി നിൽക്കാൻ മരങ്ങളുമില്ല. 
ഞാൻ ആ തുള്ളി രുചിച്ചു നോക്കി, ഉപ്പുരസമാണ്.
കണ്ണീരോ?
ഞാനാ തുള്ളിയുടെ ഉറവിടം തേടി യാത്രയായി.
മുകളിലേയ്ക്ക്.. പോയിപ്പോയി ആകാശത്തിന്റെ ഏഴു വാതിലുകളും കടന്നു..
ഞാൻ സ്വർഗ്ഗത്തിലെത്തി.
സ്വർഗ്ഗത്തിലും കണ്ണീരോ?
നല്ല വെയിൽ,
അത്ഭുതത്തോടെ നടക്കുമ്പോഴാണ്, ഒരിടത് ഒരേ വൃദ്ധ ദമ്പതികൾ ഇരിക്കുന്നത് കണ്ടത്.
പിണങ്ങിയിരിപ്പാണ്.
വൃദ്ധന്റെ കയ്യിൽ ഒരു കുടയുണ്ട്, അത് വൃദ്ധയുടെ തലയ്ക്ക് മീതെ പിടിച്ചിരിക്കുകയാണ്.
വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
"എന്താ കരയുന്നെ പിണങ്ങിയത് കൊണ്ടാണോ..?" ഞാൻ ചോദിച്ചു.
"അല്ല", അവർ പിണക്കം മറന്ന് വൃദ്ധന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.
"എത്ര പിണങ്ങിയാലും എനിക്ക് വെയിലേൽക്കുന്നതോ മഴ കൊള്ളുന്നതോ അദ്ദേഹത്തിന് സഹിക്കയില്ല, അതാണല്ലോ മരണത്തിലും തനിച്ചാക്കാതെ കൂടെപ്പോന്നത്,..അതോർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു."
അദ്ദേഹത്തിന്റെ സ്നേഹത്തിൽ നിന്ന് പൊഴിഞ്ഞ അവരുടെ കണ്ണുനീർത്തുള്ളി അദ്ദേഹത്തിനെ തന്നെ സമ്മാനിച്ച്, 
മറുപടിയായി കിട്ടിയ പുഞ്ചിരിയുമായി ഞാൻ മടങ്ങി. 



2017, ജൂലൈ 1, ശനിയാഴ്‌ച

ആൽമരം

ആൽമരം 

"ന്താണിത്ര ആലോചന.. ദേ അഞ്ചാറ് കാശ് കയ്യീ തടയണ കേസാണ്..."
"ന്നാലും..?"
"ഒരെന്നാലുമില്ല.. കൂടുതലാലോചിക്കാൻ നിക്കണ്ട, ല്ലാം പോകും "
"ക്ഷേത്രതീന്നു?"
"അതിനെന്താ..? അത് ഗവണ്മെന്റിന്റെന്നുമല്ലല്ലോ, നിങ്ങടന്നല്ലേ? പിന്നെന്താണ്?"
കണാരൻ ചോദ്യ ഭാവത്തിൽ അയാളെ നോക്കി. 
"ഞാനൊന്ന്.."
"നി ന്താലോചിക്കാനാ?.. വാ മ്മക്ക് ആ പൊഴേലൊന്നു മുങ്ങി വരാം, അപ്ലത്തേക്ക് തല തണുക്കും".
ഉടുമുണ്ടഴിച്ച് തോർത്തുടുത്തു കൊണ്ട് അയാൾ പുഴയിലേക്ക് ചാടി.
എന്തോ ഭാരം പുഴയെ താഡിക്കുന്നത് കണ്ട പരൽ മീനുകൾ ഒന്ന് പകച്ചു.
പുഴക്ക് നല്ല തണുപ്പാണ്, തലച്ചോർ വരെ തണുപ്പ് അരിച്ചെത്തുന്നു.
അയാൾ മുങ്ങാംകുഴിയിട്ടു. 
ഒരു വാൽമാക്രി അയാളുടെ മുഖത്തിന് നേരെ വന്നു കുമിളകൾ വിട്ട് മാറിപ്പോയി.
മുങ്ങി നിവരുമ്പോൾ കണാരൻ പാറപ്പുറത്തിരുന്ന് ഇഞ്ച കൊണ്ട് പുറം തേയ്ക്കുകയായിരുന്നു.
ആയാലും ഒരു പാറപ്പുറത്ത് കേറി ഇരുപ്പായി.
കണാരൻ നീട്ടിയ ഇഞ്ചക്കഷ്ണം വാങ്ങി ആയാലും ദേഹമുരയ്ക്കാൻ തുടങ്ങി.
"അതേയ്, ഇനിയൊന്നും ആലോചിക്കാനില്ല..ഇനീം ആലോചിച്ചോണ്ടിരുന്നാ ആളാങ് പോവും.."
"ഉം.." കേട്ട ഭാവത്തിൽ മൂളിക്കൊണ്ട് അയാൾ പുഴയിലേക്ക് എടുത്തുചാടി.
"എത്ര വേണേലും ആലോചിക്.. എനിക്ക് നാളെ..പോട്ടെ മറ്റന്നാൾ മറുപടി കിട്ടണം..", കണാരനും കൂടെ ചാടി.
"ങാ..", അയാൾ നീന്താൻ തുടങ്ങി. 
***
ഉമ്മറത്തെത്തുമ്പോൾ കുഞ്ഞിപ്പൂച്ച അയാൾക്ക്‌ നേരെ കണ്ണുരുട്ടി.
"പോ പൂച്ചേ..", അയാൾ അതിനു നേരെ തോർത്തു വീശി.
പേടിച്ച പൂച്ച മ്യാവൂ വിളിച്ച പുറത്തേക്കോടി.
ശബ്ദം കേട്ട് അകത്തു നിന്നും പത്മിനി ഇറങ്ങി വന്നു.
"എന്ത് കുളിയാപ്പാ ഇത്? എത്ര നേരായി..?"
തോർത്ത് ബ്രയ്ക്ക് നേരെ നീട്ടുമ്പോൾ അയാൾ പറഞ്ഞു, "വഴിക്ക് ആ കണാരനെ കണ്ടിരുന്നു".
"ന്താപ്പോ വിശേഷിച്ച്?"
"ആ ചന്ദന മരം മുറിക്കുന്ന കാര്യം പറയാൻ"
"നന്നായി, ഇത്രേം പെട്ടെന്ന് വെട്ടി വിറ്റ് കാശാക്കാൻ നോക്ക്".
"ന്താ പത്മേ നീയീപ്പറയാനെ? ക്ഷേത്ര സ്വത്താ  അത്."
"നിങ്ങളത്തും കെട്ടിപ്പിടിച്ചിരുന്നോളു..".
പത്മിനി ചാടിത്തുള്ളി അകത്തേക്ക് പോയി.
ക്ഷേത്രവും അനുബന്ധ വസ്തുക്കളും അയാളുടെ പേരിലാണ്.
പാരമ്പര്യമായി കൈ മാറി വന്നപ്പോൾ ഈ തലമുറയിലെ അവകാശി അയാളാണ്.
ഇന്നാളൊരുദിവസം അളിയൻ വന്നപ്പോൾ പറയുന്നത് കേട്ടതാണ്, "ഞാനെങ്ങനുമാരുന്നിരിക്കണം, ആദ്യം ആ ചന്ദനം വെട്ടി വിറ്റു പൈസ വാങ്ങിയേനെ"
ആ ഇളിഭ്യച്ചിരിയിൽ താനും പങ്കു ചേർന്നതാണ്.
അന്നൊരു മോഹം മനസ്സിൽ തോന്നിയതാണ്. 
മുന്മുറക്കാരെ ഓർത്തപ്പോൾ വേണ്ടെന്നു വെച്ചു.
ഇപ്പോൾ.. 
***
രാവ് നീണ്ടിരിക്കുന്നു,
അയാൾ തിരിഞ്ഞു കിടന്നു.
"ന്താ ഉറങ്ങീലെ..?", പത്മിനിയുടെ കൈ നെഞ്ചിലേക്ക് ഉയർന്നു വന്നു.
"ഞാനാ ചന്ദനത്തിന്റെ കാര്യമാലോചിക്കുവാ.."
"അത് എത്രേം വേഗം വിറ്റ് കളഞ്ഞേക്ക്, പൈസയെങ്കിലും കിട്ടും, ഇപ്പോളും ഈ അന്ധ വിശ്വാസങ്ങളൊക്കെ മനസ്സിൽ കൊണ്ട് നടക്കുവാണോ? ആരെങ്കിലും കേട്ടാൽ ചിരിക്കും." 
അയാൾ മറു വശത്തേക് തിരിഞ്ഞു കിടന്നു.
ചന്ദനമാരിയമ്മൻ കോവിലിനോട് ചേർന്ന് ഒരു ചന്ദനവും ആലുമുണ്ട്.
വളരെ പണ്ട് ശരീരത്തിൽ നിന്നും സൗരഭ്യം പരത്തുന്ന ഒരു മുനി കന്യകയും പിതാവും അവിടെ താമസിച്ചിരുന്നത്രെ..
ഒരിക്കൽ മകളോട് പുറത്തിറങ്ങരുതെന്ന് കൽപ്പിച്ച മഹർഷി പുറത്തേക്ക് പോയി.
മഹർഷി പോയ സമയത്താണ്, ആയിരം കൈകളുള്ള കർത്യവീരാർജ്ജുനന്റെ ആ വഴിയുള്ള  വരവ്. 
അയൽക്കാർ പ്രദേശം ഇഷ്ടമായി. 
അയാൾ അവിടുത്തെ പൊയ്കയിൽ നീരാടാൻ തുടങ്ങി.
അയാൾക്ക് മുനി കന്യകയുടെ വാസന കിട്ടാൻ തുടങ്ങി.
എവിടെ നിന്നോ വരുന്ന സൗരഭ്യത്തിന്റെ ഉറവിടം തേടി അയാൾ ആശ്രമത്തിനു മുന്നിലെത്തി. 
അതിനു മുന്നേ പൊയ്കയിൽ നീരാടുന്ന ശക്തിശാലിയെ കന്യക കണ്ടിരുന്നു. 
അവൾ പുറത്തേക്കിറങ്ങി,
കണ്ട മാത്രയിൽ ഇരുവരും അനുരാഗബന്ധരായി.
കാറ്റ് വഹിച്ച സൗരഭ്യം പിതാവിന് സന്ദേശമായി. 
കോപിഷ്ഠനായി മഹര്ഷിയെത്തുമ്പോൾ, മകൾ അന്യ പുരുഷനൊപ്പം പുറത്തു നിൽക്കുന്നു..
"നീയൊരു മരമായിത്തീരട്ടെ, നിന്റെ സുഗന്ധം സ്വന്തം ജീവന് ഭീഷണിയായിത്തീരട്ടെ." മഹർഷി മകളെ ശപിച്ചു.
മുനി കന്യക ചന്ദന  മരമായി മാറി.
കർത്യവീരാർജ്ജുനൻ മഹര്ഷിയോട് ശാപം തിരിച്ചെടുക്കാനപേക്ഷിച്ചു.
"എനിക്ക് ശാപം തിരിച്ചെടുക്കാൻ കഴിയില്ല, നീ നിന്റെ ശക്തി കൊണ്ട് എന്റെ മകൾക്ക് രക്ഷയാകുക,"
കർത്യവീരാർജ്ജുനൻ ഒരാൽമരമായി വളർന്നു. ആയിരം കൈകൾ ആയിരം വള്ളികളായി. 
ആ ചന്ദനമാണ് ഇപ്പോൾ മുറിക്കാൻ പറയുന്നത്.
'ഓ ഇതൊക്കെ ആര് വിശ്വസിക്കാനാ.'
സ്വയം സമാധാനിപ്പിച്ചു അയാൾ ഉറങ്ങാൻ ശ്രമിച്ചു.
***
ചന്ദനമുട്ടികൾ കയറിയ ലോറി പോകുന്നത് കണ്ടപ്പോൾ അയാൾക്ക് ഉള്ളിലൊരു സങ്കോചം, 'ശരിക്കും ആ മുനി കന്യകയുടെ കഥ സത്യമാണോ?'
പൂവിട്ടു നിൽക്കുന്ന കുരുക്കുത്തി മുല്ലകൾക്കിടയിലൂടെ അയാൾ കാലുകൾ വലിച്ചു വച്ച് നടന്നു.
***
പുറത്ത് നേർത്ത നിലാവുണ്ട്.
പത്മിനിയുടെ ഉറക്കത്തിലിന്നോരു സന്തോഷമുണ്ട്.
അയാളൊന്നു മയങ്ങി.
കാലിലെന്തോ ഇഴയുന്നത് പോലെ,
പാമ്പാണോ..?
അയാൾ കണ്ണ് തുറന്നു, ജനലിനരികിൽ ആൽമരം.. 
'ഇതെങ്ങനെ ഇവിടെത്തി..?
ആല്മരത്തിനു പ്രകാശം വയ്ക്കുന്നുവോ..?
ആയിരം കൈകൾ വള്ളികളാക്കി കർത്യവീരാർജ്ജുനൻ..!!
ആൽവള്ളികൾ അയാളുടെ കാൽ ചുറ്റി മുകളിലേക്ക് കയറാൻ തുടങ്ങി..,
"ദുഷ്ടാ.. നിന്റെ കീശ നിറക്കാൻ നിനക്കെന്റെ ജീവന്റെ പാതിയെ വേണമായിരുന്നോ..?", കർത്യവീരാർജ്ജുനന്റെ ശബ്ദം ഒരു തേങ്ങലിലൊതുങ്ങി. 
വള്ളികൾ അയാളുടെ കഴുത്തിൽ ഒരു വലയമായി, ഒരു നിലവിളി അയാളുടെ തൊണ്ടയിൽ അനക്കമറ്റ്‌ നിന്നു..