2019, ഒക്‌ടോബർ 19, ശനിയാഴ്‌ച

ചെരാതുകൾ

ചെരാതുകൾ

ചന്ദ്രൻ ഉദിക്കുന്നതും പ്രതീക്ഷിച്ചു നിൽക്കുകയാണ് എല്ലാവരും. മുഖങ്ങളിൽ ക്ഷീണം കാണാമെങ്കിലും അവർ സന്തോഷമായി കാണപ്പെട്ടു. എല്ലാവരും ചമയങ്ങളണിഞ്ഞിരുന്നു, ചുവന്ന നിറമുള്ള വസ്ത്രങ്ങളിൽ അവർ ചന്ദ്രനെ കാത്തു നിന്നു. 
മനോജ് പ്രിയയെ ദൂരെ നിന്നും നോക്കി നിന്നു, എല്ലാവരിൽ നിന്നും വിഭിന്നമായി അവൾ സിന്ദൂരം അണിഞ്ഞിരുന്നില്ല. നേർത്ത കസവുള്ള ചുവന്ന സാരിയിൽ അവൾ അതി മനോഹരിയായിരുന്നു. 
"ചാന്ദ് ആഗയാ.. " ഒരു ആരവമുണർന്നു. സ്ത്രീകൾ ആഹാരം ചന്ദ്രന് നേദിച്ച ശേഷം അലുക്കുകൾ  നേർത്ത അരിപ്പ കൊണ്ട് ചന്ദ്രനെ വണങ്ങി. അപ്പോഴേക്കും പല സ്ഥലങ്ങളിലായി നിന്നിരുന്ന പുരുഷന്മാർ അവരുടെ സ്ത്രീകൾക്കരികിലേക്ക് എത്തിച്ചേർന്നിരുന്നു. മനോജിനെ അരിപ്പയിലൂടെ കണ്ടതും അവൾ പുഞ്ചിരിച്ചു. മനോജ് കൊടുത്ത മധുരം വായിൽ വയ്ക്കുമ്പോൾ പ്രിയയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. 
***
"ഏട്ടാ.."
"ഉം...?"
"ഈ പരിപാടി കൊള്ളാം അല്ലേ?" 
"ഏത്..?"
"ഈ കർവാ ചൗത്ത്.. " 
"ഉം.. കൊള്ളാം. 
അവർക്കിടയിൽ മൗനം കനത്തു. 
ചന്ദ്രോദയ മന്ദിറിന്റെ കൽപ്പടവുകളിൽ ഇരിക്കുകയായിരുന്നു അവർ. 
"ഏട്ടന് എന്നോട് ദേഷ്യമുണ്ടോ..?"
"എന്തിന്?|"
"ഇങ്ങനെ വിളിച്ചു വരുത്തിയത്തിന്.. "
"ഇല്ല പ്രിയ, നീ വിളിച്ചതിൽ സന്തോഷമുണ്ട്."
"എനിക്ക് ഒരുപാടിഷ്ടമാ ഏട്ടനെ.. അതോണ്ടാ.. "
"അറിയാം..." 
അയാൾ അവളുടെ തോളിൽ കയ്യിട്ട് തന്നിലേക്ക് അടുപ്പിച്ചു. 
"അനുവും മകനും സുഖമാണോ?" 
"ഉം. സുഖം. " 
"എന്ത് പറഞ്ഞിട്ടു വന്നു? "
"മീറ്റിങ്.. "
"ഇതും മീറ്റിങ് ആണല്ലോ.. "
അയാൾ ചിരിച്ചു. 
കാറ്റിൽ തിരികളുടെ ഗന്ധം ചന്ദനത്തോട് ചേർന്നു നിന്നു. 
"പ്രിയ, നിനക്കൊരു ജീവിതം വേണ്ടേ, ഇങ്ങനെ തനിച്ച് എത്ര കാലം?"
" നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.. " അവൾ സംസാരം മുറിച്ചു. 
"ഏട്ടാ.. നമ്മൾ നേരത്തെ കണ്ടുമുട്ടേണ്ടതായിരുന്നു അല്ലേ..?" 
"ശരിയാണ് പ്രിയ, നീ വൈകിപ്പോയി, ഒരുപാട്. നീണ്ട ആറ് വർഷങ്ങൾ വൈകിപ്പോയി. അതുവരെ എവിടെയായിരുന്നു നീ..."  
അവളും ഓർക്കുകയായിരുന്നു, താൻ എവിടെയായിരുന്നു എന്ന്‌, ഓക്ലണ്ടിലോ അമൃത്സറിലോ എന്ന് അവൾക്ക് ഉറപ്പുണ്ടായില്ല. 
പക്ഷേ, ആ ദിനം വ്യക്തമായി ഓർക്കുന്നുണ്ട്. മിഥിലയിലേക്കുള്ള തീവണ്ടി മാറിക്കേറിയ ദിവസം, അപരിചിതനായ ഒരാൾ സഹായിച്ച ദിവസം. 
പിന്നീട് ആ വ്യക്തിയെ അടുത്തറിയാൻ ശ്രമിച്ചു, ആരാധിച്ചു. 
"അല്ലെങ്കിലും വലിയ അനുഗ്രഹങ്ങൾ നമ്മിൽ വൈകിയല്ലേ വരുള്ളൂ.. " 
മനോജിന്റെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി. 
അവൾ അയാളിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു. 
"പോണ്ടേ?"
"ദേ.. ആ ചെരാതുകൾ കത്തി തീരുമ്പോൾ പോകാം... " 
അവൾ നദിയിൽ ഒഴുകി നടക്കുന്ന ചെരാതുകൾ ചൂണ്ടിക്കാട്ടി. 
അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ അവർ രണ്ടു പേരും രണ്ട്‌ വഴികളിലായി പിരിയും. 
"ഇനിയെന്നാ" അയാൾ ചോദിച്ചു.
"അടുത്ത വർഷം, ഇതേ ദിവസം. ഇവിടെ വച്ച്.. " 
ഒഴുകിപ്പോകുന്ന ചെരാതുകൾ അവളുടെ കണ്ണുകളിൽ തിളങ്ങി.
"നീ എന്താ പ്രാർഥിച്ചത്?"
"ഏട്ടൻ എപ്പോഴും  സന്തോഷമായിരിക്കാൻ.."
അവളുടെ വിരലുകൾ അയാൾ ഒന്നുകൂടി കോർത്തുപിടിച്ചു. 
സമയം കടക്കുന്നു, 
രണ്ടു മനസ്സുകൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. 
ചെരാതുകൾ അണയാതിരുന്നെങ്കിലെന്ന്..   


2019, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ലില്ലിപ്പൂമണങ്ങൾ

ലില്ലിപ്പൂമണങ്ങൾ 

12.10 ന്റെ അലാറം ഒരു വയലിൻ ശബ്ദത്തിൽ ഉയർന്നു കേട്ടു.
ഇസബെല്ലയെ നോക്കിക്കിടന്ന സ്റ്റുവെർട്ടിന്റെ ഉള്ളിൽ അറിയാത്തൊരു നൊമ്പരം മൊട്ടിട്ടു.
ഇസബെല്ല കണ്ണുകൾ തുറന്നു, അഴിച്ചിട്ടിരുന്ന നീല ഗൗൺ ഒരു മാജിക്കുകാരിയെപ്പോലെ അണിഞ്ഞു.
"Now our time is over, you have to leave"
"Yes".
സ്റ്റുവർട്ട് മറുപടി പറഞ്ഞു.
അയാൾ കട്ടിലിനടിയിൽ കിടന്ന പാന്റ്സ്  തപ്പിയെടുത്തു, ഷർട്ടിന്റെ ബട്ടണുകൾ ഇടുമ്പോഴേക്കും ഇസബെല്ല മേശവലിപ്പിൽ നിന്ന് കവർ എടുത്തു വന്നു. അത് അയാൾക്ക് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു,
"Here, your payment".
അയാൾ ഏറ്റവും വെറുക്കുന്ന നിമിഷം.
"Thanks, see you again".
യാത്ര പറഞ്ഞ അയാൾ പുറത്തിറങ്ങി.
കവർ തുറന്നു നോക്കി, 500 ഡോളർ.
ഒരു രാത്രിക്ക്, അല്ല കൃത്യം പറഞ്ഞാൽ അര മണിക്കൂറിന്, മോശമല്ല.
***
"Wow, nice smell".
സ്റ്റീവ് കടന്നുവന്നു.
സ്ട്രോബെറി ഫ്ലേവറിലുള്ള ഒരു ക്യാപ്സ്യൂൾ സിഗരറ്റ് സ്റ്റുവർട്ട് വിരലുകൾക്കിടയിൽ തിരുകി വച്ചിരുന്നു.
"Stuvert, do you have any customers today?"
"Nope".
അയാൾ രണ്ടു ദിവസമായി കാസ്റ്റമേഴ്സിനെ കണ്ടിട്ട്.
"Then shall i accompany you tonight?"
സ്റ്റീവിന്റെ വിരലുകൾ അയാളുടെ ഷർട്ടിനിടയിലൂടെ കടന്ന് പുക്കിളിന്റെ ഭാഗത്തെത്തി.
"Stop it Steve. I don't like this."
ഒരലർച്ചയോടെ അയാൾ സ്റ്റീവിനെ തള്ളി മാറ്റി. 
സ്റ്റീവിന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ച്ചം വിരിഞ്ഞു,
"Oh my God, I can't believe this, You are still thinking of her? She won't call you again, She would've got another client. Its forbidden Stuvert, for us its forbidden."
അത്രയും പറഞ്ഞ ശേഷം സ്റ്റീവ് മുഖം വെട്ടിച്ച് നടന്നു പോയി, ഇടനാഴിയിലെ ഏതോ മുറിയിൽ നിന്നും ഒരു കൈ നീണ്ടു വന്നത് സ്റ്റീവിനെ കൊണ്ട് പോയി, ഇനിയാവർ നഗ്നമായി കെട്ടുപിണഞ്ഞു കിടക്കുന്ന രണ്ട് നിഴലുകൾ മാത്രമാകും. 
***
ഇസബെല്ല, വയലിനിസ്റ്റ്.
നീലക്കണ്ണുകളും വെള്ളത്തലമുടിയും. 
ആദ്യമായി കാണുന്നത് മറ്റൊരു കസ്റ്റമറിന്റെ മുറിയിൽ നിന്നും പണം എണ്ണിവാങ്ങി ഇറങ്ങുമ്പോഴാണ്. 
"Do you have time for another round?"
ഒളിവും മറയുമില്ലാതെ ചോദ്യം. 
"Yes, but I have to bath first."
"Sure, I have an attached bathroom."
കുളിച്ചിറങ്ങുമ്പോഴേക്കും ചുവരിലൊളിപ്പിച്ചു വച്ചിരുന്ന പാക്കെറ്റിൽ നിന്നും വെളുത്ത പൊടി ഹെറോയിൻ ആണെന്ന് തോന്നുന്നു, മൂന്ന് ഭാഗങ്ങളായി പകുത്ത് രണ്ടുഭാഗം സ്‌നോർട്ട് ചെയ്തിരുന്നു. 
"Do you want one".
"No thanks, i won't use it."
അവളൊന്നു ചിരിച്ചു, 
"Than, shall we fuck now?"
അവളുടെ മുടിയിൽ മുഖം ചേർത്ത് കിടക്കുമ്പോൾ അവൾ പതുക്കെ പറഞ്ഞു, 
"You are smelling like calotropis, I like it."
ആ രാത്രി കടന്നു പോകുമ്പോളും ശരീരത്തിൽ ലില്ലിപ്പൂക്കളുടെ മണം ബാക്കിയുണ്ടായിരുന്നു. 
പിന്നെയുള്ള രാത്രികളിൽ അവൾ മാത്രമായി അയാളുടെ ശീലം. ഒരു രാത്രിക്ക്, അല്ല, മുപ്പത് മിനുട്ടിന് 500 ഡോളർ. മറ്റുള്ളവർ തരുന്നതിനേക്കാൾ കുറവാണ്, എങ്കിലും അയാൾ ആ മുപ്പത് മിനുട്ടിനു വേണ്ടി കാത്തിരുന്നു. 
അവളെ വെറുതെ കെട്ടിപ്പിടിച്ചു കിടക്കാനായിരുന്നു അയാൾക്കിഷ്ടം, പക്ഷെ, അവളുടെ വിരലുകൾ അയാൾക്ക് മീതെ ചലിക്കുമ്പോൾ.. 
ഒരിക്കൽ അയാൾ ചോദിച്ചു,
"Bella, can't we stay like this?"
അയാളുടെ കരവലയത്തിൽ നിന്നും മോചിതയായി അവൾ പറഞ്ഞു, 
"No, I don't want to waste my money."
ഒരിക്കൽ അവൾ പറഞ്ഞു, 
"If this is like this, no doubt, you will fall for me, may be me too. But, I don't let that happen."
അയാൾക്ക് അവളോട് സ്നേഹം തോന്നിയത് പോലെ അവൾക്കും തോന്നിയിരുന്നെങ്കിൽ എന്നയാൾ ആശിച്ചു. 
അവളുടെ കോൺസെർട്ടിന്റെ കുറച്ച്  ദിവസം മുൻപ് പണം തരുമ്പോൾ ഒരു ടിക്കറ്റ് കൂടി അവൾ നീട്ടി. 
"You should come."
അതിനു ശേഷം ആ മുപ്പത് മിനുട്ടുകൾ അയാൾക്കുണ്ടായില്ല. 
ആ മുപ്പത് മിനുട്ടിലേക്ക് അവൾ മറ്റാരെയെങ്കിലും വാടകയ്ക്ക് എടുത്തിട്ടുണ്ടാവണം, മറ്റൊരാളുടെ കൈകളിൽ അവൾ... 
അയാൾക്ക് തല പെരുത്തു.
***
ഇസബെല്ലയുടെ കോൺസെർട്ട് ഇന്നായിരുന്നു, വല്ലാത്തൊരു മാസ്മരികത, അയാൾക്കത് ലവലേശം ആസ്വദിക്കാനായില്ല. 
ഹാളിന്റെ പുറത്തിറങ്ങി ഒരു സ്ട്രോബെറി ഫ്ലേവർ ക്യാപ്സ്യൂളിനു തീ കൊളുത്തുമ്പോൾ, പിന്നിലൊരു ചോദ്യം.. 
"Excuse me, do you have time?"
താമരയുടെ ഗന്ധം. 
മറ്റൊരു ഇസബെല്ല?!


2019, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ചില കണ്ണാടിക്കളികൾ

ചില കണ്ണാടിക്കളികൾ 

"ചന്ദ്രികാ സോപ്പിന് നറുമണം.. "
കയ്യിലിരിക്കുന്നത് ചന്ദ്രികാ സോപ്പ് അല്ലെങ്കിലും ആ പാട്ടാണ് ഓർമ്മ വന്നത്. ഹാൻഡ് പമ്പ് കയ്യിൽ കിട്ടിയപ്പോൾ അത് മൈക്ക് ആയി, പാട്ട് "മുക്കാലാ മുക്കാബലാ.." ആയി. 
ബാത്ത് റോബും എടുത്തിട്ട് തലയിലൊരു ടവൽ ചുറ്റി പുറത്തേക്കിറങ്ങാൻ നേരം കണ്ണാടിയിലൊന്നു നോക്കി.
"വൗ.. വാട്ട് എ ബോഡി.."
ചാഞ്ഞും ചരിഞ്ഞും നോക്കി, ഒരു മാറ്റവുമില്ല, ഞാൻ തന്നെ.
ആ പടത്തിൽ മർലിൻ മൺറോ നിക്കുന്നത് കണ്ടിട്ടില്ലേ,
 "സെക്‌സി".
ഇങ്ങനെ ഇടത്തെ കാൽ മുൻപോട്ട് വച്ച്, ഇടത് സൈഡിലേക്ക് അൽപ്പം ചരിഞ്ഞു നടു വളച്ച്  മാറിന്റെ കുഴിവ് അൽപ്പം കാണിച്ച്  വലത് കൈ കൊണ്ട് പാറിപ്പോകുന്ന ഗൗൺ പിടിച്ച്, ഇടത് കൈ ചെവിക്ക് പുറകിൽ വച്ച്.. 
അവർ ഹൈഹീലാണ് ഇട്ടേക്കുന്നത്, തല്ക്കാലം ഹൈഹീൽ ഇല്ലാത്തോണ്ട് സ്ലിപ്പറിനടിയിൽ സോപ്പ്പെട്ടി വച്ച് അഡ്ജസ്റ്റ് ചെയ്തു, തെന്നിയാൽ പോയി. പ്ലീറ്റില്ലാത്ത ബാത് റോബ് കാറ്റില്ലാതെ പറപ്പിക്കാൻ നോക്കിയപ്പോൾ കൈ ഭിത്തിയിൽ നന്നായിടിച്ചു. അവരിങ്ങനെ വെളുക്കെ ചിരിച്ചാണ് നിൽക്കുന്നത്, പോസ് ഒന്ന് മാറ്റാം, ചിരിക്കുന്നതിനു പകരം ഉമ്മവയ്ക്കുന്ന രീതിയിൽ ചുണ്ടുകൾ കൂർപ്പിച്ചു. കൈ ചെവിക്ക് പുറകിൽ വയ്ക്കുന്നതിന് പകരം ഉമ്മ പരാതി വിടാൻ പാകത്തിന് വച്ചു. അവരുടെ കവിളിൽ ഒരു മറുക് ഉണ്ട്, തല്ക്കാലം കഴുത്തിലെ മറുക് വച്ച് അഡ്ജസ്റ്റ് ചെയ്യാം. 
നേരെ ഒന്നുകൂടി പോസ് ചെയ്തു. 
"പെർഫെക്റ്റ്"
"ക്ടക്", സ്ലിപ്പറിനടിയിലിരുന്ന സോപ്പുപെട്ടി പൊട്ടി, വീഴാതിരിക്കാൻ പിടിച്ചത് ഷവറിന്റെ നോമ്പിൽ, ഷവർ തുറന്ന് വെള്ളം മുഴുവനും തലയിലേക്ക്. 
"നീ ഇന്ന് പോകുന്നില്ലേ? സമയം എട്ടരയായി."
"എട്ടര..!!"
ചടപടാന്ന് എല്ലാം എടുത്ത് നേരെ വച്ച് തല തുടച്ചു, ഇടാനുള്ള ഡ്രസ്സ് നേരത്തെ എടുത്ത് വച്ചത് നന്നായി. 
ചുരിദാറുമിട്ട് ഷാൾ കുത്തി, ഒന്നും കാണില്ല എന്ന് ഉറപ്പു വരുത്തി. 
ഒരു ദോശ കഴിച്ചെന്നു വരുത്തി, ബാഗുമെടുത്ത് ഇറങ്ങുമ്പോൾ കമ്മലിട്ടില്ല, 
ഒരു ചെറിയ കമ്മലുമിട്ട് പൊട്ടും കുത്തി കണ്ണാടിയിൽ ഒന്നും കൂടി നോക്കി മുടി ഒതുക്കി ഒന്ന് പുഞ്ചിരിച്ചു. 
വാച്ചിൽ നോക്കിയപ്പോൾ എട്ടു നാല്പത്തഞ്ചു കഴിഞ്ഞു, ചെറിയ മഴയുണ്ട്. 
ഇപ്പോളെങ്കിലും ഇറങ്ങിയാലേ ഒൻപത്തിന്റെ ബസ് കിട്ടുള്ളു.
'മർലിൻ മൺറോ' കുടയും കയ്യിലെടുത്ത് വേഗത്തിൽ നടന്നു ഒൻപത്തിന്റെ 'സുന്ദരി' പിടിക്കാൻ.


2019, ജൂലൈ 15, തിങ്കളാഴ്‌ച

തണുത്ത മരത്തിലെ പക്ഷികൾ

തണുത്ത മരത്തിലെ പക്ഷികൾ   


ഹാൻ നദിയിൽ നിന്നുള്ള കാറ്റിനു തണുപ്പ് കൂടിക്കൊണ്ടിരുന്നു.
ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.
ഒരു മണിക്കൂർ മുൻപ് വരെ ഇവിടെ നിറയെ ആളുകളുണ്ടായിരുന്നു, ഫയർ  ഷോ കാണാനും കാറ്റുകൊള്ളാനുമൊക്കെയായി..
ഞാനും കുറെ നേരം രാത്രിയുടെ ആകാശത്ത് മിന്നി മറയുന്ന വർണ്ണങ്ങൾ നോക്കിക്കൊണ്ടിരുന്നു
ഏതോ ഒരു കുഞ്ഞിൻറെ കയ്യിൽ നിന്ന് പിടിവിട്ടുപോയ ബലൂൺ മുഖത്ത് തട്ടിയപ്പോഴാണ് ആ കാഴ്ച അൽപ്പനേരം കൈവിട്ടിട്ടത്.
ശല്യപ്പെടുത്തിയതിൽ ആ കുട്ടി ക്ഷമ ചോദിച്ച്  ബലൂണുമെടുത്ത് പോയി.
ഇയ്യാളെന്താ ഇതുവരെ വരാത്തത്..  മൂക്ക് തണുത്ത് ചുവന്നിരുന്നു. കയ്യുറ ഉണ്ടായിട്ടു പോലും നഖങ്ങളിലേക്ക് തണുപ്പിന്റെ സൂചിമുനകൾ അരിച്ചുകയറുന്നത് അറിയാം.

പാലത്തിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം നദിയിൽ ഇടക്കിടക്ക് വീണുകൊണ്ടിരുന്നു. നടിയുടെ അങ്ങേക്കരയിൽ നിന്ന് ഒരു പട്രോളിംഗ് ബോട്ട് സെർച്ച് ലൈറ്റ് തെളിച്ച് വരുന്നുണ്ട്. പതിവായി ആളുകൾ ജീവിതം തീർക്കാൻ ഇറങ്ങിത്തിരിക്കുന്ന സമയമാണിത്. കൂടുതലും കൗമാരക്കാർ..
ഹാനിന്റെ തണുപ്പിലേക്ക് ഇടം വലം നോക്കാതെ പുൽകുന്നവർ... അടുത്ത ദിവസം പാലത്തിന്റെ ഏതെങ്കിലും ഒരു തൂണിലോ കടവത്തോ അടിഞ്ഞു കിടക്കുന്നവർ..
എന്തൊക്കെയോ ആലോചിച്ചു.

"ഒരുപാട് നേരമായോ.." ചോദ്യം ചിന്തയെ ഉണർത്തി.
"ഉപ്പാ*, ഇപ്പോഴാണോ വരുന്നത്..ഞാൻ എത്ര നേരമായി നിൽക്കുന്നു..", 'ഉപ്പ', ഓർക്കാതെ വിളിച്ച് പോയതാണ്, അയാളെ കാണുമ്പോൾ അങ്ങനെ വിളിക്കുന്ന ശീലം നാക്ക് മറന്നിട്ടില്ല.
അയാൾ അത് കേട്ട് ചിരിച്ചു.
"ആ വിളി മറന്നില്ല അല്ലെ?"
അധികം മാറ്റമൊന്നുമില്ല അയാൾക്ക്, മുഖത്തിന് അൽപ്പം കൂടി പ്രായം തോന്നിച്ചു. കണ്ണുകളിലെ പ്രകാശം അണുവിട കുറഞ്ഞിട്ടില്ല. നെഞ്ച് കുറച്ചുകൂടി വിരിഞ്ഞിട്ടുണ്ട്. പുരികത്തിന്റെ മൂന്ന് രോമം മാത്രം നരക്കാനായി ചെമ്പണിഞ്ഞു നിൽക്കുന്നു.
"പോകാം.."
പതിവുപോലെ അയാൾ കൈ കടന്നു പിടിച്ചപ്പോൾ ഹൃദയം ഒരുനിമിഷത്തേക്ക് നിശ്ചലമായി.
നെഞ്ചിൽ ആരോ കത്തി കുത്തിയിറക്കിയ പോലെ... അല്ല,  ഒരു വീർപ്പു മുട്ടൽ..
"ഇനിയും ഇവിടെ നിന്നാൽ നീ തണുത്ത് മരവിക്കും. ഇപ്പോൾ തന്നെ കൈ തണുത്ത് കഴിഞ്ഞു."
അയാൾ കൈയും പിടിച്ച് അടുത്തുള്ള കോഫി ഷോപ്പിലേക്ക് നടന്നു. ഒരു മേശ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ എന്നതും അത് അവർ സ്ഥിരം ഇരിക്കാറുള്ളതായിരുന്നു എന്നതും യാദൃശ്ചികം മാത്രം.

പൈസ അയാൾ കൊടുക്കുമ്പോൾ വയസ്സൻ മാനേജർ വെളുക്കെ ചിരിച്ചു.
"ഒരുപാട് നാളായല്ലോ രണ്ടാളെയും കണ്ടിട്ട്..", അയാൾ ഇപ്പോഴും അവരെ ഓർക്കുന്നു എന്നാണ്.
അവർ ഒന്ന് പുഞ്ചിരിച്ചു.
"അയാൾ പറഞ്ഞു, അതെ ഒരുപാട് കാലമായി."
അവൾ മനസ്സിൽ പറഞ്ഞു, "അതെ, ഒരുപാട് കാലമായി, ഏഴ് വര്ഷം..".
അവിടുന്നിറങ്ങി നടക്കുമ്പോളും അയാൾ അവളുടെ കൈ പിടിച്ചിരുന്നു. 
അവൾ ഇടക്കിടക്ക് ആ കൈകളിലേക്കും അയാളുടെ മുഖത്തേക്കും മാറി മാറി നോക്കി. 
ഉള്ളിന്റെയുള്ളിൽ ഒരു വലിയ കടൽ ആർത്തലച്ചു വരുന്നുണ്ടായിരുന്നു, പുറത്തേക്ക് വരാതെ അത് തൊണ്ടക്കുഴിയിൽ ഒരു വീർപ്പുമുട്ടലായി നിന്നു. 
"ഇനി എങ്ങോട്ട് പോണം?"
അവൾ എങ്ങോട്ടെങ്കിലും എന്ന ഭാവത്തിൽ അയാളെ നോക്കി. 
ഒഴിഞ്ഞു വന്ന ടാക്സിക്ക് അയാൾ കൈ കാണിച്ചു. 
"നംസാൻ"
ഡ്രൈവർ ഒരു നപുംസകത്തെ പോലെ തോന്നിച്ചു, അധികം ശ്രദ്ധ കൊടുത്തില്ല.
സബ് വേയുടെ കടയ്ക്കുള്ളിൽ സ്കൂൾ യൂണിഫോമിലുള്ള  കുട്ടികളിരുന്ന് സാൻഡ്‌വിച്ച് തിന്നുന്നു. നൈറ്റ് സ്കൂളിൽ നിന്നു വരുന്നവരായിരിക്കും. 
സ്ഥിരമായി കാണുന്ന കാർട്ട് ബാർ അടച്ചിട്ടിരിക്കുന്നു. 
"റൂബി.. "
"മ്?"
"ഒന്നുമില്ല"

അയാൾ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ.. ഈ മൗനത്തിന്റെ മേഘം പെയ്തു തോർന്നെങ്കിൽ.. 
ഏഴ് വർഷത്തിന് ശേഷം കാണുകയാണ്.. ഒന്നും പറയാനില്ലേ..?
നംസാൻറെ മുന്നിൽ വണ്ടി നിന്നു. അയാൾ കാർഡ് ഉപയോഗിച്ച് പണമടച്ചു. ഡ്രൈവർക്ക് നന്ദി പറഞ്ഞയാൾ തിരിയുമ്പോൾ അവൾ മുകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു. 
അയാളുടെ കൈയും പിടിച്ച് ലിഫ്റ്റിനുള്ളിലേക്ക് കയറുമ്പോൾ ആരും അതിനുള്ളിലുണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു. ആദ്യത്തെ നിലയിലെത്തിയപ്പോളേക്കും വേറെയും ആളുകൾ കയറി. 
കേബിൾ കാറിൽ കയറി താഴേക്ക് നോക്കിയപ്പോൾ താഴെ ഇരുൾ പല വർണ്ണങ്ങളിൽ ആഭരണങ്ങൾ അണിഞ്ഞു നിൽക്കുന്നു. 
അയാൾ അവളുടെ അരികിൽത്തന്നെ നിന്നു. 
ഇടക്കെപ്പോഴോ അയാളുടെ ശ്വാസം അവളുടെ പിന്കഴുത്തിൽ തട്ടി. 
അവരിപ്പോൾ തണുത്ത മരത്തിലെ പക്ഷികളെ പോലെ തോന്നിച്ചു 
അവൾക്ക് അയാളെ അഭിമുഖമായി നിൽക്കണമെന്നുണ്ടായിരുന്നു.. വല്ലാത്തൊരു ഭയം അടിവയറിൽ നിന്ന് മുകളിലേക്ക് കയറുന്നു. 
കേബിൾ കാറിൽ നിന്ന് താഴെ ഇറങ്ങാൻ അയാൾ സഹായിച്ചു. 
സമാഗമത്തിന്റെ നീളം കുറഞ്ഞു വരുന്നു. 
എന്തൊക്കെയോ പറയണമെന്നുണ്ട്.,
"ഉപ്പാ.."
"മ്?"
പറയാൻ വന്നത് വിഴുങ്ങി.. 
"ആ പൂട്ടുകൾ കണ്ടിരുന്നോ.."
"ഉം.. നമ്മളും ഒരിക്കൽ ഒരെണ്ണം പൂട്ടിയതല്ലേ..? ഇത്രേം പൂട്ടുകൾക്കിടയിൽ നമ്മൾ ഇട്ടതും കാണും.."

അക്കാര്യം മറന്നിരുന്നു.. മുൻപ്, ഏതാണ്ട് എട്ട് വർഷങ്ങൾക്ക് മുൻപ് രണ്ടാളുടെയും പേരെഴുതിയ ഒരു പൂട്ട് അവിടെ തൂക്കിയിരുന്നു. അതിനു ശേഷം എത്രയോ വർഷങ്ങൾ.. ആരുടെയൊക്കെയോ പേരെഴുതിയ എത്രയെത്ര പൂട്ടുകൾ... ഹാൻ നദിയിൽ സൂചി തപ്പുന്നതിനു തുല്യമാണ്, ഇത്രേം പൂട്ടുകൾക്കിടയിൽ നിന്നും നമ്മൾ പൂട്ടിയത് കണ്ടെത്താൻ.. 
പുറത്തിറങ്ങിയതും സോളിലേക്കുള്ള അവസാന വണ്ടി വന്നു നിന്നു. ഇനി ഇവിടെ നിന്നു ടാക്സി കിട്ടാൻ പാടാണ്. 
പാതി വഴിയിൽ അയാൾ യാത്ര പറഞ്ഞിറങ്ങി. 
അയാളെ തടയണമെന്നുണ്ടായിരുന്നു.. 
പറയണമെന്നുണ്ടായിരുന്നു, 
ദേഷ്യമൊന്നുമില്ലെന്നു, 
ഇപ്പോളും ഒരുപാടിഷ്ടമാണെന്നു, 
കൈ പിടിച്ചപ്പോൾ ഹൃദയത്തിൽ മഴ പെയ്തിരുന്നുവെന്ന്,
പിൻകഴുത്തിൽ ശ്വാസം തട്ടിയപ്പോൾ കെട്ടിപ്പിച്ചുമ്മവെക്കാൻ തോന്നിയെന്ന്, 
ലിഫ്റ്റ് അടയുന്നതും തുറക്കുന്നതും കണക്കാക്കാതെ പ്രണയിക്കണമായിരുന്നെന്ന്,
ഇതൊക്കെ പറയാൻ ഒരുപാട് ധൈര്യം വേണ്ടിവന്നുവെന്ന്.
ഒന്നും പറഞ്ഞില്ല. 

"അജുമ്മാ*.." ഒരു പെൺകുട്ടി താഴെ വീണുകിടന്ന ഇയർഫോൺ ചൂണ്ടിക്കാട്ടി, എപ്പോഴോ താഴെപോയതാണ്. 
"ഓഹ്, ഗംസാമ്മിതാ*", കുട്ടിക്ക് നന്ദി പറഞ്ഞു, അവൾ തന്റെ ഫോണിൽ നിന്നും മുഖമുയർത്താതെ ടൈപ്പ് ചെയ്യുകയായിരുന്നു. 

ബസ് നമ്പർ 02 സൺഹ്വാൻ ഷട്ടിൽ നംസാനിൽ നിന്നും അകന്നുകൊണ്ടിരുന്നു..
ഇപ്പോൾ അത് ഒരുപാട് ദൂരെയാണ്.
'എന്തൊരു ഭംഗിയാണ്.. '
ഇയർഫോൺ ചെവിയിലേക്ക് വച്ചു, ഒരു നിമിഷത്തിനു ശേഷം 'സാഡ് വിൻഡ്*' ഒഴുകി വന്നു.
വേർതിരിച്ചറിയാനാകാത്ത വികാരങ്ങളുമായി മറ്റൊരു ദിവസം കൂടി, ഈ യാത്ര അവസാനിക്കുന്നത് ഒരു പൂച്ചക്കുഞ്ഞും കുറെ സ്വർണ്ണ മീനുകളുമുള്ള ചെറിയ അപ്പാർട്മെന്റിലേക്കാണ്. ഇപ്പോൾ കേൾക്കാൻ 'സാഡ് വിൻഡ്' തന്നെയാണ് നല്ലത്.
ബസ് തടഞ്ഞു നിൽക്കുന്ന ഇരുളിനെ വകഞ്ഞുമാറ്റി സോളിന്റെ ഹൃദയത്തിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്നു. .



Nb-
*ഉപ്പ - സഹോദരൻ/കാമുകൻ
*അജുമ്മ - മുതിർന്ന സ്ത്രീകളെ ബഹുമാനപൂർവ്വം വിളിക്കുന്നത്.
*ഗംസാമ്മിതാ - നന്ദി
*സാഡ് വിൻഡ് - Sung by Eun Ga Eum. Album - Scholar who walks in the moonlight.

2019, ഏപ്രിൽ 10, ബുധനാഴ്‌ച

പകൽ കാണാത്ത ഇരുൾക്കീറുകൾ

പകൽ കാണാത്ത ഇരുൾക്കീറുകൾ 


കാലുകൾ വലിച്ചു വച്ചുനടന്നപ്പോൾ ഇടക്കെപ്പോഴോ കടൽച്ചൂര് തടഞ്ഞു, 'പോകരുത്'.
'പോകണം', അയാൾ നിർവികാരനായി നടന്നു.
വാതിൽ കടന്നു മുറിയിലെത്തുമ്പോഴേക്കും ഇരുളിന്റെ കീറുകൾ വെളിച്ചം കാണാതെ ഒളിച്ചു നിന്നിരുന്നു.
അവരെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചുകൊണ്ട് അയാൾ വെളിച്ചമുണർത്തി. ബോട്ടിലിലെ അവസാനത്തെ തുള്ളി വെള്ളം വായിലേക്ക് കമിഴ്ത്തുമ്പോഴാണ് മാറാല പിടിച്ച ചുവരിൽ ഒരു ചിലന്തി അയാളെ നോക്കി പൊട്ടിച്ചിരിക്കുന്നത് കണ്ടു, ചിരിക്കിടയിൽ അത് അയാൾക്ക് നേരെ കൈ ചൂണ്ടിയുറക്കെ പറയുന്നുണ്ടായിരുന്നു, 'ഭ്രാന്തൻ'.
'ഭ്രാന്ത് നിന്റെ തന്തയ്ക്ക്', ചിലന്തിയുടെ തന്തയ്ക്ക് വിളിച്ചപ്പോഴേക്കും അയാൾ ഒന്നുന്മേഷവാനായി.
അയാൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു.
പുറത്തിറങ്ങി നനഞ്ഞ മണ്ണ് കുഴച്ച് രണ്ടപ്പം ചുട്ടു, രണ്ടാമത്തേതിന്റെ പകുതി വായിലിട്ടിറക്കിയപ്പോഴേക്കും തൊണ്ട കരഞ്ഞു,
'വെള്ളം..,.'.
ഇതുകേട്ട മുകിൽപെണ്ണ് അയാൾക്ക് പിന്നിൽ നിന്ന് പൊട്ടിച്ചിരിച്ചു.
'ഇങ്ങോട്ടിറങ്ങി വാടി', അയാൾ അവളെ കൈകാട്ടി വിളിച്ചു.
'ഞാൻ വരുന്നില്ല, ഞാൻ പോകുവാ..', മുകിൽപെണ്ണ് വടിവൊത്ത ദേഹവും കുലുക്കി  വാനിന്റെ നെഞ്ചിൽ ചാരി വച്ച കോണി വഴി മുകളിലേക്ക് കയറാൻ തുടങ്ങി.
അയാൾക്ക് ദേഷ്യം വന്നു തുടങ്ങി.. 'ഇങ്ങോട്ടിറങ്ങി വാഡി.. പന്ന...'.
മുകിൽപെണ്ണ് ഞെട്ടിത്തരിച്ച് അയാളെ നോക്കി.
അയാൾ ചെമ്മാത്തിച്ചാലിലെ നൂൽവെള്ളം വീഞ്ഞാക്കി മാറ്റിയിരുന്നു, അത് കുടിച്ച് അയാളുടെ കണ്ണുകൾ ചുവന്നിരുന്നു.
മുകിൽപെൺകൊടി പൊട്ടിക്കരഞ്ഞുകൊണ്ട്‌ നൃത്തം ചെയ്യാൻ തുടങ്ങി.
ചെമ്മാത്തിച്ചാലിലെ വീഞ്ഞിന്റെ അളവ് കൂടിക്കൂടി വന്നു.
ചിലമ്പ് തകർന്നവൾ ആട്ടം നിറുത്തിയപ്പോഴേക്കും ആരോ ആകാശത്തിൽ മുല്ലമൊട്ടുകൾ വാരിയെറിഞ്ഞു.
വീഞ്ഞിന്റെ ലഹരിയാണോന്നറിയില്ല, അയാൾക്ക് വീണ്ടും വിശക്കാന് തുടങ്ങി, ആകാശത്തിലേക്ക് നോക്കിയപ്പോൾ നല്ല മുഴുത്ത, തണുത്ത പാലപ്പമൊരെണ്ണമിരിക്കുന്നു. അയാളത്തിനെ കയ്യെത്തി വലിച്ചെടുത്തു, പകുതി കഴിച്ചപ്പോഴേക്കും വയർ നിറഞ്ഞു. 
ബാക്കി വന്നത് അയാൾ എടുത്തിടത്ത് തന്നെ വച്ചു.
ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കിടന്നു കുട്ടി അത്രയും നേരം മുഴുവനുണ്ടായിരുന്ന ചന്ദ്രന്റെ പാതി ആരോ കൊണ്ട് പോയെന്നു പറഞ്ഞപ്പോൾ അവന്റെ 'അമ്മ അവനെ നോക്കി വാത്സല്യത്തോടെ ചിരിച്ചു. 
"ഞാൻ സത്യാ പറഞ്ഞെ.", അവന്റെ വാക്കുകൾ അവർ പുഞ്ചിരിയോടെ കേട്ടുനിന്നു.
കഴിച്ചുകഴിഞ്ഞപ്പോഴേക്കും അയാൾക്ക് നന്നായി ഉറക്കം വന്നു. നാളെ മുളക്കാമെന്നു കരുതി മടി പിടിച്ചിരുന്ന വിത്തിനെ ഭീഷണിപ്പെടുത്തി അയാൾ രണ്ടിലകൾ നേടിയെടുത്തു. ഒരെണ്ണം തറയിൽ വിരിച്ച് മറ്റൊരെണ്ണം പുതപ്പാക്കി. അത് വഴി പോയ കരിവണ്ടിനെ തലയിണയാക്കി കിടക്കുമ്പോൾ അയാൾ നാളത്തെ ദിവസം ആസൂത്രണം ചെയ്തു. 
'നാളെ രാവിലത്തെ സൂര്യനെ എണ്ണയിലിട്ട് പൊരിച്ചിട്ട് അലഞ്ഞു നടക്കുന്ന ചിന്തകളുടെ ചട്ട്ണി ചേർത്ത് കഴിക്കാം..,


2019, ഫെബ്രുവരി 28, വ്യാഴാഴ്‌ച

മരിച്ചവന്റെ മുറിവുകൾ

മരിച്ചവന്റെ മുറിവുകൾ 

x

ഞാൻ കുറെ നേടാമായി ഇവിടെ കറങ്ങി നടക്കാൻ തുടങ്ങിയിട്ട്.. ആരും എന്നെ ശ്രദ്ധിക്കുന്നില്ല, ഞാൻ വന്നത് ആരും അറിഞ്ഞിട്ടില്ല. നേരെ ചെന്ന് മുറിയിലേക്കാണ് കയറിയത്. എല്ലാം പഴയത് പോലെത്തന്നെ..
കാവ്യ എന്നെ ശ്രദ്ധിക്കുന്നത് പോലുമില്ല, അവൾക്കെന്നോട് പിണക്കമാണോ? പറയാതെ ഞാൻ ഇങ്ങോട്ടും പോയിട്ടില്ല, ആ ദിവസമൊഴികെ. 
അവളുടെ കണ്ണുകൾ നീര് വച്ചിരിക്കുന്നു. പൊടിമോൻ അവളുടെ ചുമലിൽ നിന്നിറങ്ങാതെ അവളെ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. അവനാണെങ്കിൽ എന്നെ കണ്ടിട്ടും കാണാത്ത ഭാവം.. അവനും പിണങ്ങിയിരിക്കുകയാവും.  
എനിക്കാണെങ്കിൽ സമയം തീരെയില്ല, അൽപ്പം കൂടി കഴിയുമ്പോൾ വിളിക്കാൻ ആള് വരും.. പോയാൽപ്പിന്നെ ഉടനെയൊന്നും മടങ്ങാനുമാവില്ല. ഏതാണ്ട് അര മണിക്കൂറിന്റെ അവധിയെടുത്ത് വന്നതാണ്. അതിപ്പോൾ ഇങ്ങനെയുമായി... ആരും മിണ്ടുന്നില്ല, കണ്ട ഭാവം പോലും നടിക്കുന്നില്ല. 
കാവ്യയുടെ കയ്യിലൊന്നു പിടിച്ചു നിർത്താൻ നോക്കിയപ്പോൾ അവൾ പിടി തരാതെ ഒഴിഞ്ഞു പോയി. പൊടിമോനാണെങ്കിൽ ഉറക്കം പിടിച്ചു. നേരം ഏതാണ്ടാകാറായി. പൊടിമോനെ കിടത്തിയിട്ട് അവൾ മുറിയിൽ വരുന്നതും കാത്തിരുന്നു.. 
അതാ, അവൾ വന്നു.. ഞാൻ കിടക്കുന്നതിനഭിമുഖമായി കിടന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. 
"എന്തിനായിരുന്നു..എന്തിനായിരുന്നു അനിയേട്ടാ? ഇത്രേം സ്നേഹിച്ചിട്ട്.. ഒരു നിമിഷം കൊണ്ട് എന്നെയും പൊടിമോനെയും തനിച്ചാക്കിയില്ലേ.. "
ഞാൻ അഴിച്ചിട്ടിരുന്ന ഷർട്ട് എടുത്തവൾ നെഞ്ചോട് ചേർത്തു.. എന്റെ കണ്ണുകളും നിറഞ്ഞൊഴുന്നുണ്ടായിരുന്നു.. എല്ലാം നുറുങ്ങുന്നത് പോലെ... വല്ലാത്തൊരു വേദന... 
ആരോ വിളിക്കുന്ന ശബ്ദം.. സമയമായി.. 
"അനിൽ.. പോകാം.. " അയാൾ കാവ്യയെയും പൊടിമോനെയും അവസാനമായി ഒന്നുകൂടി നോക്കി. 
വന്നയാൾ തിരക്കുകൂട്ടുന്നു.. "പോകാം.."
അവർ നടന്ന് ചെറിയൊരു വാതിൽ കടന്നു.. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ഒരു മുറി. അവിടെ ചെറിയൊരാൾക്കൂട്ടം. എനിക്കൊപ്പം നടന്നയാൾ മുന്നിലേക്ക് നീങ്ങി.. അയാളെപ്പോലെ തന്നെ വിചിത്രമായ വസ്ത്രം ധരിച്ച പ്രായമുള്ള ഒരു മനുഷ്യൻ മറ്റൊരു വാതിൽ കടന്നു വന്നു. എല്ലാവരും അയാളെ ശ്രദ്ധിച്ചു.. 
അയാൾ പറഞ്ഞുതുടങ്ങി.. 
"നിങ്ങൾ ഇപ്പോളെക്കും അംഗീകരിച്ചിട്ടുണ്ടാകും, നിങ്ങൾക്കെന്താണ് സംഭവിച്ചതെന്ന്.. "
അവിടെ ഒരുമിച്ചൊരു ദീർഘ നിശ്വാസം പല തേങ്ങലുകളിൽ മുങ്ങി.. 
"ഭൂമിയിൽ നിങ്ങളുടെ അവസാന നിമിഷങ്ങളാണിത്.. "
ഒരേ ദിവസം പല പല കാരണങ്ങളാൽ മരിച്ചവർ.. ഗർഭസ്ഥ ശിശു മുതൽ വയസ്സായ അമ്മുമ്മമാർ വരെ. അവരെ കാണുമ്പോൾ അറിയാം എങ്ങനെ മരിച്ചവരാണെന്ന്‌.. 
ശരീരം മുഴുവൻ ചോരയൊലിപ്പിച്ചു നിൽക്കുന്നവൻ അപകടത്തിൽ പെട്ടവനാണ്.. ഹൃദയം താങ്ങിപ്പിടിച്ചിരിക്കുന്നവൻ ഹൃദയാഘാതം വന്നാണ്.. വയർ താങ്ങിപ്പിടിച്ചിരിക്കുന്നവൾ പ്രസവത്തിൽ മരിച്ചുപോയതാണ്.. കൂടെയുള്ള ശിശു അവളുടെ കുഞ്ഞാണ്.. അത് അവളെ നോക്കി ചിരിക്കുന്നുണ്ട്.. കാണും നാക്കും തുറിച്ചവൻ, വെള്ളം നിറഞ്ഞ ചീർത്തവൻ..കത്തി കയറിയവർ..എല്ലാവരുമുണ്ട്.. 
"മുന്നിൽ കാണുന്ന വാതിൽ കടക്കുന്നതോടെ നിങ്ങളുടെ സർവ്വ വേദനകളും മാറും.. നിങ്ങളുടെ മുറിവുകൾ അപ്രത്യക്ഷമാകും.."
വൃദ്ധനായ വിചിത്ര വസ്ത്രധാരി പറഞ്ഞു കൊണ്ടിരുന്നു..  
"വാതിൽ കടന്നാൽ നിങ്ങൾക്ക് മുന്നിൽ ഒരു നൂൽപ്പാലമാണ്.. ഓർമ്മയുടെ നൂൽപ്പാലം..ഓരോരുത്തരായി കടക്കണം.. അത് കടക്കുന്നതോടെ  നിങ്ങൾ എല്ലാം മറക്കും.. പാലം കടന്നു ചെല്ലുമ്പോൾ അവിടെ മറ്റൊരാൾ കാത്തുനിൽപ്പുണ്ടാകും.. അയാൾ നിങ്ങൾക്ക് വഴി കാട്ടും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കു.. "
കഴുത്തിന് വെട്ടുകൊണ്ടാവാൻ കയ്യുയർത്തി ചോദിച്ചു..
"പിന്നൊരിക്കലും ഞങ്ങൾക്ക് ആരെയും ഓർക്കാൻ കഴിയില്ലേ? ഞാൻ ആരാണെന്നു പോലും എനിക്ക് ഓർമ്മയുണ്ടാകില്ലേ?"
വൃദ്ധൻ പുഞ്ചിരിച്ചു..
"ഓർമ്മയുടെ നൂൽപ്പാലത്തിന്റെ ദൈർഖ്യം ഓരോരുത്തർക്കുംnവിഭിന്നമാണ്‌.. നിന്റെ ആയുസ്സനുസരിച്ചായിരിക്കും അതിന്റെ നീളം.. നീ ആ പാലം കടക്കുന്നതോടെ നിന്റെ എല്ലാ ഓർമ്മകളും നശിക്കും.. പക്ഷെ, നിന്റെ പ്രിയപ്പെട്ടവരിൽ ആരെങ്കിലും നിന്നെ ആത്മാർത്ഥമായി ഓർക്കുകയാണെങ്കിൽ ആ സമയത്തേക്ക് നിനക്ക് പാലം തിരികെ കടക്കാം.. ഈ വാതിലിനരികെ നിന്ന് അവരെ നിനക്ക് നോക്കിക്കാണാം.. മറിച്ച് എന്നെന്നേയ്ക്കുമായി അവർ നിന്നെ മറക്കുകയാണെങ്കിൽ.. നീ എത്ര വേദന സഹിച്ചാണോ മരിച്ചത്, ഓരോ വർഷവും ആ ദിവസമെത്തുമ്പോൾ അതിന്റെ നൂറിരട്ടി വേദന നീ അനുഭവിക്കും.. ഇനി എല്ലാവരും പ്രായമാനുസരിച്ച് വരിവരിയായി നിൽക്കുക... ആദ്യം 95  വയസ്സുള്ള നാണിയമ്മ.. ശേഷം 74 വയസ്സുള്ള ജനാർദ്ദനൻ.. "

ഇനി എന്റെ ഊഴമാണ്.. ഈ പാലം കടക്കുന്നതോടെ ഞാനീ ലോകത്ത് നിന്നും എന്നെന്നേക്കുമായി വിടവാങ്ങും.. 
'കാവ്യെ, പൊടിമോനെ നന്നായി നോക്കണം, അച്ഛനില്ലാത്ത സങ്കടം ഒരിക്കലും അവൻ അറിയരുത്.. പൊടിമോനെ, അച്ഛനെ വല്ലപ്പോഴും ഓർക്കണം.. എന്നാൽ മാത്രമേ അച്ഛന് വീണ്ടും നിങ്ങളെ കാണാൻ കഴിയൂ. '
ആദ്യ കാലടി വയ്ക്കുമ്പോൾ ഓർക്കുകയായിരുന്നു.. 

'മനുഷ്യൻ മരണത്തെ ഇത്രമേൽ ഭയക്കുന്നതെന്താണ്.. ശരിക്കും അവർ മരണത്തെഎല്ലാ, മരണം കൊണ്ട് വരുന്ന മറവിയെയാണ് ഭയക്കുന്നത്...
മരിച്ചുപോയവരുടെ മുറി കണ്ടിട്ടുണ്ടോ? 
പിറ്റേന്നിടാൻ എടുത്തുവച്ചിരുന്ന ഷർട്ട്, മുണ്ട്.. 
എന്നോ എടുത്ത ഒരു കുടുംബചിത്രം,.. 
വൃത്തിയായി ഒരുക്കിയിരിക്കുന്ന കട്ടിൽ.. 
അവൻ എന്നും  മറക്കാതെ കൂടെ കൊണ്ട് നടന്ന മൊബൈൽ, വാച്ച്.. 
അവന്റെ പ്രിയപ്പെട്ടവരുടെ കണ്ണീരണിഞ്ഞ ദീർഘനിശ്വാസങ്ങൾ.. 
ഇതിനൊക്കെയൊപ്പം ആ മുറിയിൽ അവൻ കണ്ട സ്വപ്നങ്ങളും അവന്റെ സന്തോഷങ്ങളും ചിരികളും ദുഖത്തോടെ ഒരു മൂലയ്ക്ക് ചടഞ്ഞിരിക്കുന്നുണ്ടാവും. 
നിങ്ങളും എന്നെങ്കിലും അവരെ ഓർക്കണം.. അപ്പോൾ മാത്രമേ അവർക്ക് നിങ്ങളെ വീണ്ടും കാണാനാകൂ.. 
എന്നെയും ഓർക്കണം കേട്ടോ... മറക്കരുത്..'



2019, ഫെബ്രുവരി 27, ബുധനാഴ്‌ച

മറവിയുടെ മൂന്നാം മൈൽ

മറവിയുടെ മൂന്നാം മൈൽ 

"ചില കാര്യങ്ങൾ ഒരിക്കലും ഓർക്കരുതേ എന്നാഗ്രഹിച്ചിട്ടുണ്ടോ? ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, ഒരുപാട് കാര്യങ്ങൾ.. ഒരിക്കലും ഓർമ്മയിലേക്ക് വരരുതേ എന്നാഗ്രഹിച്ചട്ടുണ്ട്. 
ഇപ്പോൾ ഇത് പറയുന്നതെന്തിനാണെന്നോ? വെറുതെ, ഇന്ന് കുറെ കാര്യങ്ങൾ ഓർമ്മ വന്നു. അത് പതിവുള്ളതല്ല, ഞാൻ എല്ലാം മറക്കാനാണ് പതിവ്. 
അത്യാവശ്യം പേരുള്ള ഒരു പത്രപ്രവർത്തക വാക്കുകൾ മറന്നുപോകുക എന്നുവച്ചാൽ.. പലയിടത്തും പേനകൾ മറന്നു വച്ചു, മൊബൈൽ മറന്നു വച്ചു. പേഴ്‌സ് മറന്നു. വീട്ടിലേക്കുള്ള വഴി മറന്നു. 
മറവിക്ക് ഡോക്ടറെ കണ്ടൂടെ എന്ന് ചോദിക്കരുത്, കണ്ടിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത് എന്താണെന്നറിയോ? എനിക്ക് അൽഷിമേഴ്‌സ് ആണെന്ന്. ഞാൻ അന്നേരം അത് തമാശയായിട്ടെടുത്തു. 
"Doctor, I'm just 28. How is this possible? Its only happen to elders. How can you diagnose me with this bullshit?"
"It can happen. Have you ever heard of child Alzheimer's? Its happen to younger people. Commonly it is genetic, but in your case, it is rare."
ആശുപത്രിയിൽ എത്തിയപ്പോൾ ആദ്യം ഡോക്ടർ ചോദിച്ചത് ഞാൻ എപ്പോഴെങ്കിലും തലചുറ്റി വീണോ എന്നാണ്. എന്റെ ജോലിയിൽ അത് വല്യ അൽഭുതമുണ്ടാക്കുന്ന കാര്യമല്ല. അമിതമായ ടെൻഷൻ, സമയത്ത് ഭക്ഷണം കഴിക്കാത്തത്, ഉറക്കമില്ലാത്ത രാത്രികൾ.. ഇതൊക്കെയുള്ളപ്പോൾ എപ്പോൾ വീണില്ല എന്ന് ചോദിച്ചാൽ മതി. ആശുപത്രിയിൽ പോകുന്നതിനു നാല് ദിവസം മുന്നേ ബോധമറ്റു വീണിരുന്നു .. അനീമിയ. 
എന്റെ രോഗത്തെക്കുറിച്ചറിഞ്ഞപ്പോൾ ലോകം മുഴുവനായി ഒരു നിമിഷത്തേക്ക് അപ്രത്യക്ഷമായി തോന്നി. എനിക്ക് ഒന്നും അംഗീകരിക്കാനോ മനസ്സിലാക്കാനോ പറ്റിയില്ല, ആകെ വല്ലാത്ത ഒരവസ്ഥ. പക്ഷെ, പതിയെപ്പതിയെ ഞാനും മനസ്സിലാക്കാൻ തുടങ്ങി, ഞാൻ മറക്കാൻ തുടങ്ങിയിരിക്കുന്നു. അതായിരുന്നു ഏറ്റവും ഭയാനകരമായ അവസ്ഥ, ഓരോ കാര്യങ്ങളും മറക്കുന്നു, ശക്തിയായി ഓർക്കാൻ ശ്രമിക്കുമ്പോൾ തലവേദന, ദേഷ്യം, സങ്കടം, ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമായത് പോലെ. പതിയെ ഞാനും അംഗീകരിച്ചു തുടങ്ങി. 
ഡോക്ടർ കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. 
'നിങ്ങളുടെ അവസ്ഥ മനസ്സിലാക്കി അംഗീകരിക്കുക, എത്ര വേഗമോ അത്രയും നല്ലത്. എത്രയും വേഗം ജോലി മതിയാക്കുക, കാരണം നിങ്ങൾക്ക് അധികം ഒന്നും ഓർക്കാൻ കഴിയില്ല, ഏറ്റവും അവസാനം സംഭവിച്ച കാര്യങ്ങളാകും നിങ്ങൾ ആദ്യം മറക്കുക. അഞ്ചു മിനിറ്റിലേയ്ക്ക് എല്ലാം ഓർത്തിരുനാളും അടുത്ത അഞ്ചു മിനിറ്റിൽ നിങ്ങൾ അത് മറന്നു പോകും. മരുന്നുകൾ കൊണ്ട് രോഗം മാറ്റാൻ കഴിയില്ല, പക്ഷെ, നിങ്ങളുടെ മറവിയുടെ തോതിനെ നിയന്ത്രിക്കാൻ കഴിയും."
അവസാനമായിട്ട് ഒരു പ്രധാന കാര്യം, എന്നെകിലും നിങ്ങൾ എല്ലാ കാര്യങ്ങളും ഓർക്കുകയാണെങ്കിൽ... ആ നിമിഷത്തിനു രണ്ട വഴികളുണ്ട്, ഒന്നുകിൽ അത് മുഴുവൻ ഓർമ്മകളും തിരികെത്തരും, അല്ലെങ്കിൽ നിങ്ങളുടെ എല്ലാ ഓർമ്മകളെയും ആ നിമിഷം മായ്ച്ചു കളയും."  
എന്റെ ആ നിമിഷം എപ്പോളാണ് വരുന്നതെന്നറിയില്ല. എന്നാലും എനിക്കോർമ്മയുള്ളതെല്ലാം കുറിക്കാം. എനിക്ക് അച്ഛനും മമ്മിയും അനിയത്തിയുമുണ്ട്..അനിയത്തിയുടെ പേരിന് എന്റെ പേരിനോട് നല്ല സാമ്യമുണ്ട്.. അവളുടെ പേര് ഞാൻ.. മറന്നു. ഈ ഫോട്ടോയിൽ വലതു വശത്ത് നിൽക്കുന്നതാണവൾ.. അതോ ഇടതോ?
ഈ ഫോട്ടോയിൽ എന്റടുത്ത് നിൽക്കുന്നതാണ് എന്റെ ഭർത്താവ് ഫ്രെഡറിക്ക്. പ്രണയ വിവാഹമായിരുന്നു. എന്റെ ഓർമ്മത്തെറ്റുകൊണ്ട് ബുദ്ധിമുട്ടുന്നത് അദ്ദേഹമാണ്. പലപ്പോഴും ചോദിച്ചിട്ടുണ്ട്.. ആരാ നിങ്ങളെന്നു.. എന്റെ പഴയ കാമുകന്റെ പേരിൽ അദ്ദേഹത്ത വിളിച്ചിട്ടുണ്ട്.. ശരിക്കും അദ്ദേഹത്തിന് സംശയം തോന്നിയിട്ടുണ്ടാകണം, ശരിക്കും ഞാൻ ആരെയാണ് സ്നേഹിക്കുന്നതെന്നു, എന്റെ ഭർത്താവിനെയോ അതോ ഞാൻ വിളിച്ച പേരിലുള്ള വ്യക്തിയെയോ.. 
ഒരു ദിവസം, എല്ലാവരുടെയും മുന്നിൽ വച്ച് ഞാൻ മൂത്രമൊഴിച്ചു... അദ്ദേഹമെന്നെ കൊണ്ടുപോയി വൃത്തിയാക്കി പുതിയ ഉടുപ്പൊക്കെ ഇടീച്ചു.. പക്ഷെ, അദ്ദേഹം കരയുന്നുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന് നേരെ പാത്രമെടുത്ത് എറിഞ്ഞു, അത് നെറ്റിയിൽ കൊണ്ട് ചോര വന്നു. ആ മുറിവ് എങ്ങനെ വന്നുവെന്നു ഞാൻ ഒരുപാട് നേരം ആലോചിച്ചിരുന്നു. 
ഡോക്ടർ പറഞ്ഞത് ഞാൻ രോഗത്തിന്റെ മൂന്നാം ഘട്ടം കടന്നുവെന്നാണ്. അതായത്, മറവിയുടെ മൂന്നാം മൈൽ കടന്നുവെന്ന്. വീട് നിറയെ നോട്ടുകളാണ്, എന്റെ ഓർമ്മയുടെ കടലാസ്സുകഷണങ്ങൾ.. ഞാൻ ആരാണ്.. എന്തായിരുന്നു ജോലി.. എന്റെ അഡ്രസ്.. കിച്ചണിലേക്കുള്ള വഴി.. ഓരോ സാധനത്തിന്റെയും സ്ഥാനം.. ബാത്‌റൂമിൽ പോയാൽ എന്തൊക്കെ ചെയ്യണം.. എന്റെ ഭർത്താവ് ആരാണ്.. ആരാണ് അമ്മ, അച്ഛൻ.. എന്റെ എല്ലാ ഉടുപ്പുകളിലും പോക്കറ്റുകളുണ്ട്.. അതിലും നിറയെ കുറിപ്പുകളാണ്. 
ഞാൻ ആരാണെന്നു ചോദിക്കുമ്പോൾ എന്റെ പേര് പറയണം.. എവിടെയാണ് താമസിക്കുന്നതെന്ന് ചോദിക്കുമ്പോൾ സ്ഥലം പറയണം.. എന്റെ രണ്ടു കൈകളിലും പേന കൊണ്ട് എഴുതിയിട്ടുണ്ട്.. രണ്ട് നമ്പറുകൾ.. ഒന്ന് അച്ഛൻ... രണ്ട് ഫ്രെഡറിക്ക്, അതാരാണോ എന്തോ. 
ഇതുവരെ ഞാൻ എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ല. ഞാൻ പ്രമുഖ ചാനലിലെ പത്രപ്രവർത്തകയായിരുന്നു. ഒരുപാട് ന്യൂസ് ഷോകളിൽ നിങ്ങളെന്നെ കണ്ടിട്ടുണ്ടാകും.. എന്റെ പേര്.. പേരെഴുതിയ തുണ്ട് ഇവിടെയുണ്ടായിരുന്നു.. അത് എവിടെയാണ്.. എന്റെ പേര്.. പേര്.. "