2019, ഫെബ്രുവരി 28, വ്യാഴാഴ്‌ച

മരിച്ചവന്റെ മുറിവുകൾ

മരിച്ചവന്റെ മുറിവുകൾ 

x

ഞാൻ കുറെ നേടാമായി ഇവിടെ കറങ്ങി നടക്കാൻ തുടങ്ങിയിട്ട്.. ആരും എന്നെ ശ്രദ്ധിക്കുന്നില്ല, ഞാൻ വന്നത് ആരും അറിഞ്ഞിട്ടില്ല. നേരെ ചെന്ന് മുറിയിലേക്കാണ് കയറിയത്. എല്ലാം പഴയത് പോലെത്തന്നെ..
കാവ്യ എന്നെ ശ്രദ്ധിക്കുന്നത് പോലുമില്ല, അവൾക്കെന്നോട് പിണക്കമാണോ? പറയാതെ ഞാൻ ഇങ്ങോട്ടും പോയിട്ടില്ല, ആ ദിവസമൊഴികെ. 
അവളുടെ കണ്ണുകൾ നീര് വച്ചിരിക്കുന്നു. പൊടിമോൻ അവളുടെ ചുമലിൽ നിന്നിറങ്ങാതെ അവളെ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. അവനാണെങ്കിൽ എന്നെ കണ്ടിട്ടും കാണാത്ത ഭാവം.. അവനും പിണങ്ങിയിരിക്കുകയാവും.  
എനിക്കാണെങ്കിൽ സമയം തീരെയില്ല, അൽപ്പം കൂടി കഴിയുമ്പോൾ വിളിക്കാൻ ആള് വരും.. പോയാൽപ്പിന്നെ ഉടനെയൊന്നും മടങ്ങാനുമാവില്ല. ഏതാണ്ട് അര മണിക്കൂറിന്റെ അവധിയെടുത്ത് വന്നതാണ്. അതിപ്പോൾ ഇങ്ങനെയുമായി... ആരും മിണ്ടുന്നില്ല, കണ്ട ഭാവം പോലും നടിക്കുന്നില്ല. 
കാവ്യയുടെ കയ്യിലൊന്നു പിടിച്ചു നിർത്താൻ നോക്കിയപ്പോൾ അവൾ പിടി തരാതെ ഒഴിഞ്ഞു പോയി. പൊടിമോനാണെങ്കിൽ ഉറക്കം പിടിച്ചു. നേരം ഏതാണ്ടാകാറായി. പൊടിമോനെ കിടത്തിയിട്ട് അവൾ മുറിയിൽ വരുന്നതും കാത്തിരുന്നു.. 
അതാ, അവൾ വന്നു.. ഞാൻ കിടക്കുന്നതിനഭിമുഖമായി കിടന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. 
"എന്തിനായിരുന്നു..എന്തിനായിരുന്നു അനിയേട്ടാ? ഇത്രേം സ്നേഹിച്ചിട്ട്.. ഒരു നിമിഷം കൊണ്ട് എന്നെയും പൊടിമോനെയും തനിച്ചാക്കിയില്ലേ.. "
ഞാൻ അഴിച്ചിട്ടിരുന്ന ഷർട്ട് എടുത്തവൾ നെഞ്ചോട് ചേർത്തു.. എന്റെ കണ്ണുകളും നിറഞ്ഞൊഴുന്നുണ്ടായിരുന്നു.. എല്ലാം നുറുങ്ങുന്നത് പോലെ... വല്ലാത്തൊരു വേദന... 
ആരോ വിളിക്കുന്ന ശബ്ദം.. സമയമായി.. 
"അനിൽ.. പോകാം.. " അയാൾ കാവ്യയെയും പൊടിമോനെയും അവസാനമായി ഒന്നുകൂടി നോക്കി. 
വന്നയാൾ തിരക്കുകൂട്ടുന്നു.. "പോകാം.."
അവർ നടന്ന് ചെറിയൊരു വാതിൽ കടന്നു.. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ഒരു മുറി. അവിടെ ചെറിയൊരാൾക്കൂട്ടം. എനിക്കൊപ്പം നടന്നയാൾ മുന്നിലേക്ക് നീങ്ങി.. അയാളെപ്പോലെ തന്നെ വിചിത്രമായ വസ്ത്രം ധരിച്ച പ്രായമുള്ള ഒരു മനുഷ്യൻ മറ്റൊരു വാതിൽ കടന്നു വന്നു. എല്ലാവരും അയാളെ ശ്രദ്ധിച്ചു.. 
അയാൾ പറഞ്ഞുതുടങ്ങി.. 
"നിങ്ങൾ ഇപ്പോളെക്കും അംഗീകരിച്ചിട്ടുണ്ടാകും, നിങ്ങൾക്കെന്താണ് സംഭവിച്ചതെന്ന്.. "
അവിടെ ഒരുമിച്ചൊരു ദീർഘ നിശ്വാസം പല തേങ്ങലുകളിൽ മുങ്ങി.. 
"ഭൂമിയിൽ നിങ്ങളുടെ അവസാന നിമിഷങ്ങളാണിത്.. "
ഒരേ ദിവസം പല പല കാരണങ്ങളാൽ മരിച്ചവർ.. ഗർഭസ്ഥ ശിശു മുതൽ വയസ്സായ അമ്മുമ്മമാർ വരെ. അവരെ കാണുമ്പോൾ അറിയാം എങ്ങനെ മരിച്ചവരാണെന്ന്‌.. 
ശരീരം മുഴുവൻ ചോരയൊലിപ്പിച്ചു നിൽക്കുന്നവൻ അപകടത്തിൽ പെട്ടവനാണ്.. ഹൃദയം താങ്ങിപ്പിടിച്ചിരിക്കുന്നവൻ ഹൃദയാഘാതം വന്നാണ്.. വയർ താങ്ങിപ്പിടിച്ചിരിക്കുന്നവൾ പ്രസവത്തിൽ മരിച്ചുപോയതാണ്.. കൂടെയുള്ള ശിശു അവളുടെ കുഞ്ഞാണ്.. അത് അവളെ നോക്കി ചിരിക്കുന്നുണ്ട്.. കാണും നാക്കും തുറിച്ചവൻ, വെള്ളം നിറഞ്ഞ ചീർത്തവൻ..കത്തി കയറിയവർ..എല്ലാവരുമുണ്ട്.. 
"മുന്നിൽ കാണുന്ന വാതിൽ കടക്കുന്നതോടെ നിങ്ങളുടെ സർവ്വ വേദനകളും മാറും.. നിങ്ങളുടെ മുറിവുകൾ അപ്രത്യക്ഷമാകും.."
വൃദ്ധനായ വിചിത്ര വസ്ത്രധാരി പറഞ്ഞു കൊണ്ടിരുന്നു..  
"വാതിൽ കടന്നാൽ നിങ്ങൾക്ക് മുന്നിൽ ഒരു നൂൽപ്പാലമാണ്.. ഓർമ്മയുടെ നൂൽപ്പാലം..ഓരോരുത്തരായി കടക്കണം.. അത് കടക്കുന്നതോടെ  നിങ്ങൾ എല്ലാം മറക്കും.. പാലം കടന്നു ചെല്ലുമ്പോൾ അവിടെ മറ്റൊരാൾ കാത്തുനിൽപ്പുണ്ടാകും.. അയാൾ നിങ്ങൾക്ക് വഴി കാട്ടും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കു.. "
കഴുത്തിന് വെട്ടുകൊണ്ടാവാൻ കയ്യുയർത്തി ചോദിച്ചു..
"പിന്നൊരിക്കലും ഞങ്ങൾക്ക് ആരെയും ഓർക്കാൻ കഴിയില്ലേ? ഞാൻ ആരാണെന്നു പോലും എനിക്ക് ഓർമ്മയുണ്ടാകില്ലേ?"
വൃദ്ധൻ പുഞ്ചിരിച്ചു..
"ഓർമ്മയുടെ നൂൽപ്പാലത്തിന്റെ ദൈർഖ്യം ഓരോരുത്തർക്കുംnവിഭിന്നമാണ്‌.. നിന്റെ ആയുസ്സനുസരിച്ചായിരിക്കും അതിന്റെ നീളം.. നീ ആ പാലം കടക്കുന്നതോടെ നിന്റെ എല്ലാ ഓർമ്മകളും നശിക്കും.. പക്ഷെ, നിന്റെ പ്രിയപ്പെട്ടവരിൽ ആരെങ്കിലും നിന്നെ ആത്മാർത്ഥമായി ഓർക്കുകയാണെങ്കിൽ ആ സമയത്തേക്ക് നിനക്ക് പാലം തിരികെ കടക്കാം.. ഈ വാതിലിനരികെ നിന്ന് അവരെ നിനക്ക് നോക്കിക്കാണാം.. മറിച്ച് എന്നെന്നേയ്ക്കുമായി അവർ നിന്നെ മറക്കുകയാണെങ്കിൽ.. നീ എത്ര വേദന സഹിച്ചാണോ മരിച്ചത്, ഓരോ വർഷവും ആ ദിവസമെത്തുമ്പോൾ അതിന്റെ നൂറിരട്ടി വേദന നീ അനുഭവിക്കും.. ഇനി എല്ലാവരും പ്രായമാനുസരിച്ച് വരിവരിയായി നിൽക്കുക... ആദ്യം 95  വയസ്സുള്ള നാണിയമ്മ.. ശേഷം 74 വയസ്സുള്ള ജനാർദ്ദനൻ.. "

ഇനി എന്റെ ഊഴമാണ്.. ഈ പാലം കടക്കുന്നതോടെ ഞാനീ ലോകത്ത് നിന്നും എന്നെന്നേക്കുമായി വിടവാങ്ങും.. 
'കാവ്യെ, പൊടിമോനെ നന്നായി നോക്കണം, അച്ഛനില്ലാത്ത സങ്കടം ഒരിക്കലും അവൻ അറിയരുത്.. പൊടിമോനെ, അച്ഛനെ വല്ലപ്പോഴും ഓർക്കണം.. എന്നാൽ മാത്രമേ അച്ഛന് വീണ്ടും നിങ്ങളെ കാണാൻ കഴിയൂ. '
ആദ്യ കാലടി വയ്ക്കുമ്പോൾ ഓർക്കുകയായിരുന്നു.. 

'മനുഷ്യൻ മരണത്തെ ഇത്രമേൽ ഭയക്കുന്നതെന്താണ്.. ശരിക്കും അവർ മരണത്തെഎല്ലാ, മരണം കൊണ്ട് വരുന്ന മറവിയെയാണ് ഭയക്കുന്നത്...
മരിച്ചുപോയവരുടെ മുറി കണ്ടിട്ടുണ്ടോ? 
പിറ്റേന്നിടാൻ എടുത്തുവച്ചിരുന്ന ഷർട്ട്, മുണ്ട്.. 
എന്നോ എടുത്ത ഒരു കുടുംബചിത്രം,.. 
വൃത്തിയായി ഒരുക്കിയിരിക്കുന്ന കട്ടിൽ.. 
അവൻ എന്നും  മറക്കാതെ കൂടെ കൊണ്ട് നടന്ന മൊബൈൽ, വാച്ച്.. 
അവന്റെ പ്രിയപ്പെട്ടവരുടെ കണ്ണീരണിഞ്ഞ ദീർഘനിശ്വാസങ്ങൾ.. 
ഇതിനൊക്കെയൊപ്പം ആ മുറിയിൽ അവൻ കണ്ട സ്വപ്നങ്ങളും അവന്റെ സന്തോഷങ്ങളും ചിരികളും ദുഖത്തോടെ ഒരു മൂലയ്ക്ക് ചടഞ്ഞിരിക്കുന്നുണ്ടാവും. 
നിങ്ങളും എന്നെങ്കിലും അവരെ ഓർക്കണം.. അപ്പോൾ മാത്രമേ അവർക്ക് നിങ്ങളെ വീണ്ടും കാണാനാകൂ.. 
എന്നെയും ഓർക്കണം കേട്ടോ... മറക്കരുത്..'



2019, ഫെബ്രുവരി 27, ബുധനാഴ്‌ച

മറവിയുടെ മൂന്നാം മൈൽ

മറവിയുടെ മൂന്നാം മൈൽ 

"ചില കാര്യങ്ങൾ ഒരിക്കലും ഓർക്കരുതേ എന്നാഗ്രഹിച്ചിട്ടുണ്ടോ? ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, ഒരുപാട് കാര്യങ്ങൾ.. ഒരിക്കലും ഓർമ്മയിലേക്ക് വരരുതേ എന്നാഗ്രഹിച്ചട്ടുണ്ട്. 
ഇപ്പോൾ ഇത് പറയുന്നതെന്തിനാണെന്നോ? വെറുതെ, ഇന്ന് കുറെ കാര്യങ്ങൾ ഓർമ്മ വന്നു. അത് പതിവുള്ളതല്ല, ഞാൻ എല്ലാം മറക്കാനാണ് പതിവ്. 
അത്യാവശ്യം പേരുള്ള ഒരു പത്രപ്രവർത്തക വാക്കുകൾ മറന്നുപോകുക എന്നുവച്ചാൽ.. പലയിടത്തും പേനകൾ മറന്നു വച്ചു, മൊബൈൽ മറന്നു വച്ചു. പേഴ്‌സ് മറന്നു. വീട്ടിലേക്കുള്ള വഴി മറന്നു. 
മറവിക്ക് ഡോക്ടറെ കണ്ടൂടെ എന്ന് ചോദിക്കരുത്, കണ്ടിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത് എന്താണെന്നറിയോ? എനിക്ക് അൽഷിമേഴ്‌സ് ആണെന്ന്. ഞാൻ അന്നേരം അത് തമാശയായിട്ടെടുത്തു. 
"Doctor, I'm just 28. How is this possible? Its only happen to elders. How can you diagnose me with this bullshit?"
"It can happen. Have you ever heard of child Alzheimer's? Its happen to younger people. Commonly it is genetic, but in your case, it is rare."
ആശുപത്രിയിൽ എത്തിയപ്പോൾ ആദ്യം ഡോക്ടർ ചോദിച്ചത് ഞാൻ എപ്പോഴെങ്കിലും തലചുറ്റി വീണോ എന്നാണ്. എന്റെ ജോലിയിൽ അത് വല്യ അൽഭുതമുണ്ടാക്കുന്ന കാര്യമല്ല. അമിതമായ ടെൻഷൻ, സമയത്ത് ഭക്ഷണം കഴിക്കാത്തത്, ഉറക്കമില്ലാത്ത രാത്രികൾ.. ഇതൊക്കെയുള്ളപ്പോൾ എപ്പോൾ വീണില്ല എന്ന് ചോദിച്ചാൽ മതി. ആശുപത്രിയിൽ പോകുന്നതിനു നാല് ദിവസം മുന്നേ ബോധമറ്റു വീണിരുന്നു .. അനീമിയ. 
എന്റെ രോഗത്തെക്കുറിച്ചറിഞ്ഞപ്പോൾ ലോകം മുഴുവനായി ഒരു നിമിഷത്തേക്ക് അപ്രത്യക്ഷമായി തോന്നി. എനിക്ക് ഒന്നും അംഗീകരിക്കാനോ മനസ്സിലാക്കാനോ പറ്റിയില്ല, ആകെ വല്ലാത്ത ഒരവസ്ഥ. പക്ഷെ, പതിയെപ്പതിയെ ഞാനും മനസ്സിലാക്കാൻ തുടങ്ങി, ഞാൻ മറക്കാൻ തുടങ്ങിയിരിക്കുന്നു. അതായിരുന്നു ഏറ്റവും ഭയാനകരമായ അവസ്ഥ, ഓരോ കാര്യങ്ങളും മറക്കുന്നു, ശക്തിയായി ഓർക്കാൻ ശ്രമിക്കുമ്പോൾ തലവേദന, ദേഷ്യം, സങ്കടം, ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമായത് പോലെ. പതിയെ ഞാനും അംഗീകരിച്ചു തുടങ്ങി. 
ഡോക്ടർ കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. 
'നിങ്ങളുടെ അവസ്ഥ മനസ്സിലാക്കി അംഗീകരിക്കുക, എത്ര വേഗമോ അത്രയും നല്ലത്. എത്രയും വേഗം ജോലി മതിയാക്കുക, കാരണം നിങ്ങൾക്ക് അധികം ഒന്നും ഓർക്കാൻ കഴിയില്ല, ഏറ്റവും അവസാനം സംഭവിച്ച കാര്യങ്ങളാകും നിങ്ങൾ ആദ്യം മറക്കുക. അഞ്ചു മിനിറ്റിലേയ്ക്ക് എല്ലാം ഓർത്തിരുനാളും അടുത്ത അഞ്ചു മിനിറ്റിൽ നിങ്ങൾ അത് മറന്നു പോകും. മരുന്നുകൾ കൊണ്ട് രോഗം മാറ്റാൻ കഴിയില്ല, പക്ഷെ, നിങ്ങളുടെ മറവിയുടെ തോതിനെ നിയന്ത്രിക്കാൻ കഴിയും."
അവസാനമായിട്ട് ഒരു പ്രധാന കാര്യം, എന്നെകിലും നിങ്ങൾ എല്ലാ കാര്യങ്ങളും ഓർക്കുകയാണെങ്കിൽ... ആ നിമിഷത്തിനു രണ്ട വഴികളുണ്ട്, ഒന്നുകിൽ അത് മുഴുവൻ ഓർമ്മകളും തിരികെത്തരും, അല്ലെങ്കിൽ നിങ്ങളുടെ എല്ലാ ഓർമ്മകളെയും ആ നിമിഷം മായ്ച്ചു കളയും."  
എന്റെ ആ നിമിഷം എപ്പോളാണ് വരുന്നതെന്നറിയില്ല. എന്നാലും എനിക്കോർമ്മയുള്ളതെല്ലാം കുറിക്കാം. എനിക്ക് അച്ഛനും മമ്മിയും അനിയത്തിയുമുണ്ട്..അനിയത്തിയുടെ പേരിന് എന്റെ പേരിനോട് നല്ല സാമ്യമുണ്ട്.. അവളുടെ പേര് ഞാൻ.. മറന്നു. ഈ ഫോട്ടോയിൽ വലതു വശത്ത് നിൽക്കുന്നതാണവൾ.. അതോ ഇടതോ?
ഈ ഫോട്ടോയിൽ എന്റടുത്ത് നിൽക്കുന്നതാണ് എന്റെ ഭർത്താവ് ഫ്രെഡറിക്ക്. പ്രണയ വിവാഹമായിരുന്നു. എന്റെ ഓർമ്മത്തെറ്റുകൊണ്ട് ബുദ്ധിമുട്ടുന്നത് അദ്ദേഹമാണ്. പലപ്പോഴും ചോദിച്ചിട്ടുണ്ട്.. ആരാ നിങ്ങളെന്നു.. എന്റെ പഴയ കാമുകന്റെ പേരിൽ അദ്ദേഹത്ത വിളിച്ചിട്ടുണ്ട്.. ശരിക്കും അദ്ദേഹത്തിന് സംശയം തോന്നിയിട്ടുണ്ടാകണം, ശരിക്കും ഞാൻ ആരെയാണ് സ്നേഹിക്കുന്നതെന്നു, എന്റെ ഭർത്താവിനെയോ അതോ ഞാൻ വിളിച്ച പേരിലുള്ള വ്യക്തിയെയോ.. 
ഒരു ദിവസം, എല്ലാവരുടെയും മുന്നിൽ വച്ച് ഞാൻ മൂത്രമൊഴിച്ചു... അദ്ദേഹമെന്നെ കൊണ്ടുപോയി വൃത്തിയാക്കി പുതിയ ഉടുപ്പൊക്കെ ഇടീച്ചു.. പക്ഷെ, അദ്ദേഹം കരയുന്നുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന് നേരെ പാത്രമെടുത്ത് എറിഞ്ഞു, അത് നെറ്റിയിൽ കൊണ്ട് ചോര വന്നു. ആ മുറിവ് എങ്ങനെ വന്നുവെന്നു ഞാൻ ഒരുപാട് നേരം ആലോചിച്ചിരുന്നു. 
ഡോക്ടർ പറഞ്ഞത് ഞാൻ രോഗത്തിന്റെ മൂന്നാം ഘട്ടം കടന്നുവെന്നാണ്. അതായത്, മറവിയുടെ മൂന്നാം മൈൽ കടന്നുവെന്ന്. വീട് നിറയെ നോട്ടുകളാണ്, എന്റെ ഓർമ്മയുടെ കടലാസ്സുകഷണങ്ങൾ.. ഞാൻ ആരാണ്.. എന്തായിരുന്നു ജോലി.. എന്റെ അഡ്രസ്.. കിച്ചണിലേക്കുള്ള വഴി.. ഓരോ സാധനത്തിന്റെയും സ്ഥാനം.. ബാത്‌റൂമിൽ പോയാൽ എന്തൊക്കെ ചെയ്യണം.. എന്റെ ഭർത്താവ് ആരാണ്.. ആരാണ് അമ്മ, അച്ഛൻ.. എന്റെ എല്ലാ ഉടുപ്പുകളിലും പോക്കറ്റുകളുണ്ട്.. അതിലും നിറയെ കുറിപ്പുകളാണ്. 
ഞാൻ ആരാണെന്നു ചോദിക്കുമ്പോൾ എന്റെ പേര് പറയണം.. എവിടെയാണ് താമസിക്കുന്നതെന്ന് ചോദിക്കുമ്പോൾ സ്ഥലം പറയണം.. എന്റെ രണ്ടു കൈകളിലും പേന കൊണ്ട് എഴുതിയിട്ടുണ്ട്.. രണ്ട് നമ്പറുകൾ.. ഒന്ന് അച്ഛൻ... രണ്ട് ഫ്രെഡറിക്ക്, അതാരാണോ എന്തോ. 
ഇതുവരെ ഞാൻ എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ല. ഞാൻ പ്രമുഖ ചാനലിലെ പത്രപ്രവർത്തകയായിരുന്നു. ഒരുപാട് ന്യൂസ് ഷോകളിൽ നിങ്ങളെന്നെ കണ്ടിട്ടുണ്ടാകും.. എന്റെ പേര്.. പേരെഴുതിയ തുണ്ട് ഇവിടെയുണ്ടായിരുന്നു.. അത് എവിടെയാണ്.. എന്റെ പേര്.. പേര്.. "