2020, മാർച്ച് 30, തിങ്കളാഴ്‌ച

സിലിഗുരിയിലെ അവസാനത്തെ കാഴ്ച

സിലിഗുരിയിലെ അവസാനത്തെ കാഴ്ച 

അമ്മു വായും തുറന്ന് നിൽക്കുകയായിരുന്നു, എന്നെ ഒട്ടും പ്രതീക്ഷിച്ചില്ല എന്നത് വ്യക്തം.
"വാ അടച്ചു വയ്ക്ക്, കരിവണ്ട് കേറും."
എന്റെ ശബ്ദം കേട്ടിട്ടാകണം, അകത്തെ കതക് തുറന്ന് അംശുമോൻ കണ്ണുംതിരുമ്മി ഇറങ്ങിവന്നു. അമ്മ അനക്കമില്ലാതെ നിൽക്കുന്നത് കണ്ടിട്ട് അവൻ എന്നെ നോക്കി,
കുഞ്ഞിക്കണ്ണുകളിൽ കൗതുകം വിടർന്നു.
"ഉമ്മീ.." നീട്ടിവിളിച്ചുകൊണ്ട് അവൻ എന്നെ കെട്ടിപ്പിടിച്ചു. അവനെ എടുത്ത് നെഞ്ചോട് ചേർക്കുമ്പോൾ ഉറപ്പുവരുത്താനായി അവൻ എന്നെ ഒന്നുകൂടി തൊട്ടുനോക്കി.
"സജീ..?" അമ്മുവിൻറെ ശബ്ദം അപ്പോളാണ് തിരിച്ചുകിട്ടിയത് എന്ന് തോന്നി.
അംശുവിനെ എടുത്തുകൊണ്ട് ഞാൻ അകത്തേക്ക് കയറി.
"എടീ നീ എപ്പോ വന്നൂന്നാ ചോദിച്ചേ. " അവൾ ശബ്ദമുയർത്തി.
"ഇപ്പൊ."
"വീട്ടിൽ..?"
"പോയില്ല. നേരെ ഇങ്ങോട്ടാ വന്നത്."
ബഹളം കേട്ട് അകത്തെ മുറിയിൽ നിന്ന് ലിന്റ ഇറങ്ങിവന്നു, പിന്നാലെ ബെന്നിയും.
"ചേച്ചീ..." ലിന്റ ഓടിവന്ന് കെട്ടിപ്പിടിച്ചു.
"അന്നമോളെവിടെ"
"ഉറങ്ങി."
ബെന്നി ചിരിക്കണോ കരയണോ എന്നറിയാത്ത ഭാവത്തിൽ നിൽക്കുന്നു.
"രാഹുലെവിടെ?" കാണാഞ്ഞിട്ടാണ് ചോദിച്ചത്.
"അവൻ ക്ലിനിക്കിലാ. വരാൻ പതിനൊന്നു കഴിയും." അമ്മു പറഞ്ഞു തീർന്നതും മുറ്റത്ത് ബുള്ളെറ്റ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു.
"എടി അമ്മു, ഇതാരുടെ ഷൂവാടീ...." ചോദ്യം മുഴുമിക്കാൻ കഴിയാതെ രാഹുൽ വാതിൽക്കൽ കണ്ണുമിഴിച്ചു നിന്നു. "സജീ....!"
"എന്താടാ വിശ്വാസമായില്ല..?"
"എടീ പുല്ലേ, നീ എവിടാരുന്നു ഇത്രേം നാൾ..? ഒരു കാൾ പോലുമില്ലാതെ.."
"ഞാൻ ഇടക്ക് എല്ലാരേം വിളിക്കാറുണ്ടായിരുന്നല്ലോ.."
"ഉം.. ഉണ്ടാരുന്നു. ഒരു വർഷം മുൻപ്." അവൻ എന്റെ തലക്കിട്ട് തട്ടി.
"എനിക്കൊന്ന് വീട്ടിൽ പോണം, ഞാൻ നിന്റെ വണ്ടി എടുക്കുവാ.." രാഹുലിനോട് അനുവാദം ചോദിക്കാതെ ഞാൻ ചാവിയെടുത്തു.
"എടീ, നീ പോകുവാണോ..? നിൽക്ക് ഫുഡ് കഴിച്ചിട്ട് പോകാം." അമ്മു പറഞ്ഞു.
"വേണ്ടടി, വീട്ടിൽ പോണം, എല്ലാരേം ഒന്ന് കാണണം, കുളിക്കണം, ഒന്നുറങ്ങണം. ഞാൻ നാളെ വൈകിട്ട് വരാം."
യാത്ര പറഞ്ഞിറങ്ങമ്പോൾ അംശു കയ്യിൽ തൂങ്ങി.
"ഉമ്മി നാളെ വരാമേ..." ഉമ്മകൊടുത്തിട്ട് പറയുമ്പോൾ അവൻ പ്രതീക്ഷയോടെ തലയാട്ടി.
ബുള്ളറ്റെടുത്ത് ഗേറ്റ് കടക്കുമ്പോൾ വാതിൽക്കൽ നിൽക്കുന്ന നാലുമുഖങ്ങൾ എനിക്ക് അവ്യക്തമായി കാണുന്നുണ്ടായിരുന്നു.
***
വൈകിട്ട് ചെല്ലുമ്പോൾ അവിടെ ആകെ ബഹളമായിരുന്നു. അംശു അന്നമോളോടൊപ്പം നിലത്തിരുന്ന് കളിക്കുന്നു. എന്നെ കണ്ടതും അവൻ ഓടി വന്നു. അന്നമോൾ അപരിചിത ഭാവത്തിൽ നോക്കിനിന്നു.
ഒരു ചോക്ലേറ്റ് നീട്ടിയതോടെ അവളൊരു ചിരിയോടെ എന്റെ അരികിലേക്ക് വന്നു. രണ്ടാളെയും കയ്യിലെടുത്ത് അകത്തേക്ക് നടക്കുമ്പോൾ ബെന്നി ഓടി വന്നു.
"ചേച്ചി ഇരിക്ക്, ഫുഡ് ഉണ്ടാക്കുന്ന ബഹളമാ. അമ്മു ചേച്ചി രാവിലെ തുടങ്ങിയതാ. പത്ത് മിനിറ്റ്. ഇപ്പൊ തീരും." അവൻ വന്ന സ്പീഡിൽ അടുക്കളയിലേക്ക് പോയി.
"ഇന്നാ കട്ടൻ കുടിക്ക്." രാഹുൽ ഒരു ഗ്ലാസിൽ കട്ടനുമായി വന്നു.
"നീയിന്ന് ക്ലിനിക്കിൽ പോയില്ലേ..?"
"നീ വന്നത് പ്രമാണിച്ചു ലീവെടുത്തതാ.."
"എന്താണ് സ്പെഷ്യൽ..?"
"ബെന്നിയുടെ കുക്കിങ്ങാണ്. ഫ്രൈഡ് റൈസ്.."
"ഉം."
***
ടെറസ്സിനു മുകളിൽ ആകാശം നോക്കി നിൽക്കുമ്പോൾ അമ്മു കയറി വന്നു. 
"നീ ഉറങ്ങിയില്ലേ..?"
"പിള്ളേരുറങ്ങി. ബാക്കി മൂന്നെണ്ണം അടുക്കള വൃത്തിയാക്കുകയാ..,"
നേർത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. 
"നീ എന്താ വന്നത്..? എന്തെങ്കിലും കാര്യം കാണുമല്ലോ.."
ഞാൻ ഒന്നും പറഞ്ഞില്ല.
"നീ ശരിക്കും അയാളെ അന്വേഷിച്ചു വന്നതാണോ..?"
"ഉം.."
"എന്തിനാടി, അതും ഇത്രേം വർഷം കഴിഞ്ഞിട്ട്.. നീ അയാൾക്കുവേണ്ടിയാണോ കാത്തിരിക്കുന്നത്?"
"ഞാൻ ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല..."
"പിന്നെ നീ ഇത്രേം നാളും വരാതിരുന്നത്..?"
"ആഗ്രഹമില്ലാഞ്ഞിട്ടാണോ..? നടക്കണ്ടേ.. "
"നീ എന്തിനാ അയാളെ അന്വേഷിക്കുന്നത്..? ഇനിയും ഹൃദയം മുറിക്കാനാണോ.. അതോ പഴയ വല്ല ഫീലിങ്ങ്സും..?" 
"നീ ഉദ്ദേശിക്കും പോലെ ലിംഗറിങ് ഫീലിങ്ങ്സ് ഒന്നുമല്ല. വെറുതെ, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ ഒരാഗ്രഹം. രണ്ടുവർഷം മുൻപ് അയാളുടെ ക്യാമ്പിലുണ്ടായിരുന്ന ഒരാളെ കണ്ടിരുന്നു, ഒരു ട്രെയിൻ യാത്രയിൽ. ഒരു ടെററിസ്റ് ഓപ്പറേഷനിൽ അയാളുടെ ഉറ്റ സുഹൃത്ത് മരിച്ചത്രേ, മണിപ്പൂരിൽ വച്ച്. അത് വച്ച് നോക്കുമ്പോൾ അയാൾ ജീവിച്ചിരുപ്പുണ്ടോന്നറിയില്ല. ട്രെയിനിൽ കണ്ടയാളുടെ കോണ്ടാക്ട് ഉണ്ടായിരുന്നു. നഷ്ടപ്പെട്ടു."
വീണ്ടും ഞങ്ങൾക്കിടയിൽ നിശബ്ദത കനത്തു. 
"ചേച്ചീ.. ബിയറടിക്കുന്നോ..?" ലിന്റ മൂന്നാല് ബിയർ ബോട്ടിലും കൊണ്ട് കയറി വന്നു. 
"ബിയർ നിന്റപ്പൻ ജോസഫിന് കൊണ്ട് കൊടുക്ക്."
"എടീ, ചേച്ചി നാടുവിട്ടു പോയെന്ന് വച്ച് തറ അല്ലാതായിട്ടില്ല." ഗ്ലാസുകളും കൊണ്ട് പുറകെ വന്ന ബെന്നിയാണത് പറഞ്ഞത്. 
"അത് കറക്റ്റാ.." രാഹുൽ പൊട്ടിച്ചിരിച്ചു. 
എന്നെ ആക്കാനുള്ള അവസരം പരമാവധി മുതലാക്കുകയാണെല്ലാവരും. 
"ഗയ്‌സ്, നാളെ രാവിലെ ഞാൻ പോകും.."
അത്ര നേരം മുഴങ്ങിയ ചിരികളെല്ലാം നിലച്ചു.
ഒരു നെടുവീർപ്പോടെ രാഹുൽ പറഞ്ഞു.. "നിൽക്കാൻ പറഞ്ഞാൽ നീ നിൽക്കില്ലെന്നറിയാം. എന്നാലും എങ്ങോട്ടാണെന്നെങ്കിലും പറഞ്ഞൂടെ?"
"സിലിഗുരി."
"വെസ്റ്റ് ബംഗാൾ..?"
"ഉം.."
"പോയിട്ട് വരുമോ..?
അതിനെനിക്കും മറുപടിയുണ്ടായില്ല. 
***
സിലിഗുരി ജങ്ഷനിൽ ട്രെയിനിറങ്ങുമ്പോൾ പോട്ടർമാർ അടുത്തേക്ക് വന്നു. ഒരു ബാക്ക്പാക്ക് ഒഴിച്ചാൽ ലഗ്ഗേജ് ഒന്നുമില്ലായിരുന്നു. പോട്ടർമാരെ മറികടന്ന് പുറത്തേക്കിറങ്ങിയപ്പോൾ റിക്ഷക്കാർ ചുറ്റും കൂടി. 
"റിക്ഷാ ചാഹിയേ..?" ഇവിടുത്തുകാരിയല്ലെന്നു തോന്നിയത് കോണ്ടാക്‌ പലരും ഹിന്ദിയിൽ ചോദിച്ചു.
"നഹി ചാഹിയെ.."
"കഹാം ജാനാ ഹെ മാഡം..?"
അപ്പോഴേക്കും ബുക്ക് ചെയ്ത ടാക്സി ഡ്രൈവർ വിളിച്ചു. അയാൾ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. 
വൈകുന്നേരരമായിരുന്നു, ഗ്ലാസ് തുറന്നിട്ടപ്പോൾ തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചുകയറി 
ഡ്രൈവർ സിലിഗുരിയെക്കുറിച്ചും അവിടുന്ന് ഡാർജിലിങ്ങിലേക്ക് പോകുന്നവരെക്കുറിച്ചും ടൂറിസത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. 
ഏതാണ്ട് മുക്കാൽ മണിക്കൂർ യാത്രക്ക് ശേഷം ഹോട്ടലിലെത്തി. ടാക്സി ഡ്രൈവർ ശുഭരാത്രി ആശംസിച്ച് നാളെ കാണാമെന്ന് പറഞ്ഞുപിരിഞ്ഞു. 
സിലിഗുരിയുടെ വലിയ തിരക്കുകളിൽ നിന്നൊഴിഞ്ഞ ഒരിടത്തായിരുന്നു ഹോട്ടൽ. ഒരു കുന്നിന്റെ മുകളിൽ. ഇവിടെ നിന്നു നോക്കിയാൽ, താഴ്വാരത്ത് വാഹനങ്ങൾ ചലിക്കുന്ന വെളിച്ചം കാണാം. 
എന്റെ മൂക്ക് തണുത്ത് ചുവന്നിരുന്നു. 
ഹീറ്റർ ഓൺ ആക്കി കിടക്കയിൽ മലർന്നു കിടക്കുമ്പോൾ വല്ലാത്തൊരാശ്വാസം തോന്നി. 
വിശന്നിട്ട് വയർ വിളിക്കുന്നു. 
ഫോൺ എടുത്ത് റിസപ്‌ഷനിലേക്ക് വിളിക്കാമെന്ന് കരുതി, വേണ്ടെന്ന് വച്ചു.
ചൂടുവെള്ളത്തിൽ കുളിച്ചപ്പോൾ തണുപ്പിന്റെ ആധിക്യം മാറി. 
സ്വെറ്ററുമിട്ട് ഒരു മഫ്ളറും ചുറ്റി പുറത്തേക്കിറങ്ങി, നല്ല തണുപ്പുണ്ടായിരുന്നു. 
അൽപ്പം നടന്നപ്പോൾ ചെറിയൊരു ധാബ കണ്ടു. 
കയറ്റുകട്ടിലിൽ ചമ്രം പടിഞ്ഞിരിക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടി ആവിപറക്കുന്ന ഭക്ഷണവുമായി വന്നു. 
കാഴ്ചയിൽ ചപ്പാത്തിയും പറാത്തയുമല്ലാത്ത ഒരു സാധനം, നല്ല വിശപ്പുള്ളത് കൊണ്ടാകും ഭക്ഷണം വളരെ സ്വാദിഷ്ടമായി തോന്നി.
ധാബയിൽ നിന്നു നേരെ നോക്കുമ്പോൾ അകലെയല്ലാതെ ഒരു ചെറിയ നദി കാണാം. 
പണം കൊടുത്തിട്ട് നേരെ നദിക്കരയിലേക്ക് നടന്നു. ഒന്നുരണ്ട് പൊളിഞ്ഞ ബെഞ്ചുകൾ തെരുവ് നായ്ക്കൾ കയ്യേറിയിരിക്കുന്നു. വിളക്കുകാലുകളിൽ നിയോൺ ലൈറ്റുകൾ മുനിഞ്ഞുകത്തുന്നുണ്ട്. 
ഫോൺ ബെല്ലടിച്ചു, അമ്മുവാണ്, എടുത്തില്ല.
ഒരു മെസ്സജ് വന്നു.
"നീ എത്തിയോ..?"
"എത്തി."
"കണ്ടോ..?"
"നാളെ."
രണ്ട് വിദേശികൾ സംസാരിച്ചുകൊണ്ട് ഒരു ബെഞ്ചിൽ ഇരുന്നു, അവരെ ഞാൻ നേരത്തെ ധാബയിൽ കണ്ടിരുന്നു. 
ഒരു ബെഞ്ചിൽ ഞാനും ഇരുന്നു. മനസ്സിനെ എന്തൊക്കെയോ അലട്ടുന്നുണ്ട്. 
എത്ര നേരമാണ് ആ ഇരുപ്പിരുന്നതെന്നറിയില്ല, സ്ഥലകാല ബോധം വരുമ്പോൾ അടുത്ത് ആരുമുണ്ടായിരുന്നില്ല. ധാബയിലെ ലൈറ്റുകൾ കെട്ടിരുന്നു. 
***
കൃത്യ സമയത്ത് തന്നെ ശ്രീരാം, ടാക്സി ഡ്രൈവർ വന്നു. 
കാറിലേക്ക് കയറുമ്പോൾ എങ്ങോട്ടാണ് പോകേണ്ടതെന്ന് അയാൾ ചോദ്യ രൂപത്തിൽ നോക്കി.
"മിലിട്ടറി ബേസ്." വഴിയോരക്കാഴ്ചകളിലേക്ക് കണ്ണുംനട്ട് ഞാൻ പറഞ്ഞു. 
ബേസിലേക്ക് എത്തുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. 
ഞായറാഴ്ച ആയതിനാൽ പ്രിയപെട്ടവരെ കാണാൻ ഒന്നുരണ്ടുപേർ വന്നിട്ടുണ്ടായിരുന്നു.
വിസിറ്റേഴ്സ് രജിസ്റ്ററിൽ ഒപ്പുവച്ച് പാസും വാങ്ങി അകത്തേക്ക് കടന്നു.
വിസിറ്റേഴ്സ് റൂമിൽ നിന്നു നോക്കുമ്പോൾ ദൂരെ കുറെ കെട്ടിടങ്ങൾ കാണാം, ക്വാർട്ടേഴ്‌സുകൾ ആകണം. 
അയാളെ വിളിക്കാൻ പോയ പട്ടാളക്കാരൻ മടങ്ങി വന്നിട്ട് അയാൾ ഗ്രൗണ്ടിലാണെന്നറിയിച്ചു, വിളിക്കാമെന്ന് പറഞ്ഞപ്പോൾ ഞാൻ തടഞ്ഞു, അയാൾ അങ്ങോട്ടേക്ക് വഴികാട്ടി. 
ഗ്രൗണ്ടിന് സമീപമെത്തിയപ്പോൾ ആ പട്ടാളക്കാരൻ എനിക്കയാളെ ചൂണ്ടിക്കാണിച്ചിട്ട് അയാളെ വിളിക്കാൻ വേണ്ടി പോയി. 
യൂണിഫോം ഇട്ട കുറെ  കുട്ടികളോട് സംസാരിക്കുകയായിരുന്നു അയാൾ, ട്രെയിനികളാകും. 
എന്നെ കൊണ്ടുവന്ന പട്ടാളക്കാരൻ അയാളുടെ അടുത്തിയതും ഞാൻ തിരിഞ്ഞുനടന്നു, അല്ല ഓടി. 
എനിക്കുപുറകിലായി ഓടിയടുക്കുന്ന അയാളുടെ ചെരുപ്പുകളുടെ ശബ്ദം കേൾക്കാമായിരുന്നു. 
ടാക്സിയിൽ കയറി ഡോർ വലിച്ചടച്ച് പറഞ്ഞു, "ജൽദി..".
ശ്രീരാം വേഗം വണ്ടിയെടുത്തു. 
അമ്മു വിളിക്കുന്നു.
"ഹലോ.."
"ഉം പറ.."
"എന്തായി..? കണ്ടോ..?"
"ഉം.. കണ്ടു.."
"സംസാരിച്ചോ.. എന്ത് പറഞ്ഞു..?"
"സംസാരിച്ചില്ല.."
"സംസാരിച്ചില്ലേ..? അതെന്താ..?"
"കണ്ടു, ജീവിച്ചിരുപ്പുണ്ടെന്നറിഞ്ഞു. അതുമതി."
അൽപ്പദൂരം കഴിഞ്ഞപ്പോൾ ശ്രീരാം ചോദിച്ചു, "മാഡം.. ടീക് ഹോ?"
എന്റെ കണ്ണുകളിൽ നിന്നും കണ്ണീർ അനുവാദമില്ലാതെ പുറത്തേക്ക് ചാടിയിരിക്കുന്നു. അവയെ തൂത്തെറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു. 
"ജി, മേം ടീക് ഹൂം."



2020, മാർച്ച് 28, ശനിയാഴ്‌ച

പുലരുവോളം

പുലരുവോളം 

തിരകൾ കരയെ തഴുകുന്ന ശബ്ദം വ്യക്തമായി കേൾക്കാം.
മലർന്നുകിടന്നപ്പോൾ ആകാശം നിറയെ മുല്ലപ്പൂക്കൾ...
"ഡാ.."
"എന്താടി കോപ്പേ.."
"നീ വിളി കേൾക്കുമോന്ന് ടെസ്റ്റ് ചെയ്തതാ.."
"പോടീ..പുല്ലേ.."
അവൻ എണീറ്റിരുന്നു, ഷർട്ടിൽ നിന്നും മണൽത്തരികൾ ഉതിർന്നു വീണു.
"നന്നായി നീ എണീറ്റത്. ഈ കല്ലെന്റെ തലേൽ പൊത്തുകേറുന്നുണ്ട്.."
ഞാൻ അവന്റെ മടിയിലേക്ക് തലവച്ചു.
"നിന്റെ ഈ പേട്ട് തലയിൽ ഇനി കല്ലിന്റെ കൂടി കുറവേ ഉള്ളു. ഒന്നാമതേ കളിമണ്ണാ.."
"നീ പോടാ പട്ടീ."
നേരം ഒരുപാടായിരുന്നു. ഇപ്പോൾ സമയം ഏതാണ്ട് പതിനൊന്നാകും.
"എടീ, പോണ്ടേ..?"
"ഇച്ചിരി നേരം കൂടി.."
"എടീ, എനിക്കൊരു കാര്യം മനസ്സിലാകുന്നില്ല, നിനക്ക് ഈ കടലിനോട് എന്താ ഇത്ര ആസക്തി എന്ന്. ഞാനാണെങ്കിൽ ആഴ്ചയിൽ നാല് തവണയെങ്കിലും കടല് കാണുന്നതാ, എനിക്കെപ്പഴും അത് ഒന്ന് തന്നെയാ."
ഞാൻ എണീറ്റിരുന്നു, എന്നിട്ട് ചോദിച്ചു.
"ഇന്നും ഒരു വ്യത്യാസവും തോന്നുന്നില്ലേ..?"
"ആ.. ഇന്ന് നീ കൂടി ഉണ്ടല്ലോ..." അവൻ ചിരിച്ചു.
"ഡാ, ഓരോ നിമിഷവും ആസ്വദിക്കാൻ പഠിക്കണം, എന്നാലേ ശംഖുമുഖത്തെ കടലും വേളിയിലെ കടലും തമ്മിലെ വ്യത്യാസം അറിയൂ.."
"ഡീ കോപ്പേ, കടലിനെന്ത് വ്യത്യാസം, ബീച്ചിനല്ലെ വ്യത്യാസം..."
"എടാ, ഓരോ കടലിനും ഓരോ മണമുണ്ട്.. അതറിയോ നിനക്ക്...?"
"അതറിയാം, വെട്ടുകാടിലെ കടലിന് ചാളക്കരുവാടിന്റെ മണമാ, വിഴിഞ്ഞത്ത് പോയാൽ ഏത് മീനാന്നു പോലും അറിയാത്ത മണം.."
"ഓഹ്... എന്റെ റബ്ബേ, ഞാൻ ആരടുത്താ ഈ പറയുന്നേ..?", ഞാൻ തലയിൽ കൈ വച്ചുപോയി. 
അവൻ എന്നെത്തന്നെ നോക്കിയിരുന്നു.
"എന്താ നോക്കുന്നെ..?"
"എടീ, നിനക്കൊന്നും തോന്നുന്നില്ലേ..?"
"എന്ത് തോന്നാൻ,, ഹാപ്പി.."
"ഡി, അതല്ല.."
"പിന്നെ?.."
"അല്ല, ഒരാണും പെണ്ണും ഒരുമിച്ച് ഇങ്ങനെയിരിക്കുമ്പോൾ...
സ്വാഭാവികമായും എന്തെങ്കിലുമൊക്കെ തോന്നുമല്ലോ.. അതും രാത്രി.."
"അതിന് നീ ആണാണോ.. നീയെന്റെ ചങ്കല്ലേ.."
"നശിപ്പിച്ചു. എന്ത് ജന്തുവാടീ നീ..?" അവനെന്റെ തലക്കിട്ട് തട്ടി. 
ഐസ്ക്രീം വിൽക്കുന്ന ആൾ പോകാനുള്ള ഒരുക്കത്തിലാണെന്ന് തോന്നി. 
"ഡേയ്, പോയി ഒരു ഐസ്ക്രീം കൂടി വാങ്ങിച്ചേ. സ്ട്രോബെറി."
"ഇതിപ്പോ നാലാമത്തെ ഐസ്‌ക്രീമാ. പനി പിടിക്കും പെണ്ണെ."
"നീ വാങ്ങിത്തരുന്നുണ്ടോ.." ഞാൻ മുഖം വീർപ്പിച്ചു. 
"ഓ.. വാങ്ങിത്തരാം." അവൻ ഐസ്ക്രീം വാങ്ങാനായി പോയി. 
മടങ്ങി വരുമ്പോൾ ഒരെണ്ണം മാത്രമേ അവന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളു.
"നിനക്ക് വേണ്ടേ..?" ഞാൻ ചോദിച്ചു.
"എനിക്ക് വേണ്ട. നീ കഴിക്ക്."
ഇടക്കെപ്പോഴോ കടൽ ശാന്തമായി. അകലെയെവിടെയോ ഒരു ബോട്ടിന്റെ ഒച്ച അകന്നകന്ന് പോയി.
"എടാ നീയെപ്പോഴെങ്കിലും ദൈവത്തിനു നന്ദി പറഞ്ഞിട്ടുണ്ടോ..?"
"എന്തിന്..?"
"എന്നെ ഫ്രണ്ടായി കിട്ടിയതിന്.."
"പഷ്ട്.."
"ഞാൻ പറഞ്ഞിട്ടുണ്ട്.. ശരിക്കും. നീ എന്റെ ഫ്രണ്ടായതിന്, എല്ലാ പോക്രിത്തരത്തിനും കൂട്ടുനിന്നതിന്, എല്ലാ സമയത്തും കൂടെയുണ്ടായതിന്.. താങ്ക്യു ." എന്റെ ശബ്ദം ഇടറി എന്ന് തോന്നി. 
"നീ പോ മൈരേ, പാതിരാത്രി മനുഷ്യനെ സെന്റിയാക്കാതെ.."
റോന്തുചുറ്റുകയായിരുന്ന രണ്ട് പോലീസുകാർ അടുത്തേക്ക് വന്നു. 
"ആ ഇരിക്കുന്ന വണ്ടി നിങ്ങളുടേതാണോ..?"
"അതെ, സർ..."
അവർ മടങ്ങിപ്പോയി. 
ബീച്ച് വിജനമായിരുന്നു. നമ്മൾ രണ്ടുപേരും പിന്നെ കുറേ തെണ്ടിപ്പട്ടികളും മാത്രം അവശേഷിച്ചു. 
"എടീ. വാ സമയം ഒന്നായി. നിന്നെ കൊണ്ടാക്കിയിട്ട് വേണം എനിക്ക് വീട്ടിൽ പോകാൻ. നിന്റെ വാപ്പച്ചി ഇന്നെന്നെ ശരിയാക്കും."
"ഞാൻ നിന്റെ മമ്മിയോട് വിളിച്ചു പറയാൻ പറഞ്ഞു."
"എന്ത്..?"
"ഞാനിന്ന് നിന്റെ വീട്ടിൽ നിക്കുമെന്ന്."
"അപ്പഴോ..?"
"സമ്മതിച്ചു."
"അപ്പോപ്പിന്നെ പതുക്കെ പോവാം.."
നേർത്തൊരു മഴ ചാറാൻ തുടങ്ങി.. 
"ഡാ വാ. വണ്ടിയെടുക്ക്.." മഴ പെയ്തു തുടങ്ങി. 
"ഡി പുല്ലേ, മഴയാ, മഴ നനഞ്ഞാൽ എനിക്ക് വയറു വേദനിക്കും."
"നിന്റെ വയറ്.. എണീച്ച് വാ ചെർക്കാ.."
"സമ്മതിക്കൂല,." പിറുപിറുത്തുകൊണ്ട്  അവൻ വണ്ടിയെടുത്തു. 
"ഡാ ഈ ഹൽമറ്റിന്റെ സാധനം ഇടാൻ പറ്റുന്നില്ല.."
"ഒരു നൂറുവട്ടം നീ ഈ ഹെൽമറ്റ് വച്ചുകാണും. എന്നാലും സ്ട്രാപ്പ് ഒരാണും ഇടാനും അറിയില്ല." അവൻ സ്ട്രാപ്പ് ഇട്ടുതന്നിട്ട് തലയിൽ കൊട്ടി. 
"ചെറ്ക്കാ, എനിക്ക് നോവും കേട്ടാ.. "
അവനത് മൈൻഡ് ചെയ്യാതെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. ഞാൻ പുറകിൽ കയറി. വണ്ടിയുടെ വേഗം കൂടുന്നതിനനുസരിച്ച് മഴത്തുള്ളികൾ കല്ലുപോലെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു. 
കുറേ ദൂരം ചെന്നപ്പോഴേക്കും ഒരു ചെറിയ തട്ടുകട തുറന്നിരിക്കുന്നത് കണ്ടു. അവൻ വണ്ടി ഒതുക്കി. 
"ചേട്ടാ, രണ്ട് ചായ."
എനിക്ക് നേരെ തിരിഞ്ഞതും ഞാൻ ഹെൽമറ്റ് ഊരാതെ നിൽക്കുന്നു. 
"ഓ, ഈ ക്ണാപ്പ് ഇതുവരെ ഊരിയില്ലേ..?" അവൻ എന്റെ ഹെൽമെറ്റിന്റെ സ്ട്രാപ്പ് ഊരിയപ്പോളേക്കും ചായ വന്നു. 
"ഡാ.. "
"ന്താ.."
"ഒന്നുല്ല.."
"കോപ്പ്.."
കയ്യിൽ ആവി പറക്കുന്ന ചായ, ഇരുളിൽ തകർത്ത് പെയ്യുന്ന മഴ. 
"ഡാ.."
"ഉം, പറ. "
"താങ്ക്യൂ.. എന്റെ ഏറ്റവും വല്യ ഒരാഗ്രഹമാരുന്നു, നൈറ്റ് റൈഡ്. അതും ബുള്ളറ്റിൽ."
"ഉം.. നീ ചായ കുടിക്ക്."
ചായ കുടിച്ചപ്പോഴേക്കും മഴ ലേശം തോർന്നു. 
എന്റെ ഹെൽമെറ്റിന്റെ സ്ട്രാപ്പ് ഇടുമ്പോൾ അവൻ ചോദിച്ചു. 
"രാവിലെ ചുട്ടിപ്പാറയിൽ സൺറൈസ് കാണാൻ പോയാലോ..?"
"പോവാം.."
"എവിടെങ്കിലും പോവാമെന്നു പറയണ്ട, അതിനു മുന്നേ ചാടി വീണോളും.. കേറ്."
ഇരുളിനെ വകഞ്ഞുമാറ്റി ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നു, അകമ്പടിയായി പെയ്ത് കൊതി തീരാതെ ഒരു മഴയും. 
***
"ഡാ ഒരു കാര്യം അറിയോ..?"
ചുട്ടിപ്പാറയുടെ മുകളിൽ സൂര്യനെ കാത്തിരിക്കുകയായിരുന്നു നമ്മൾ.. 
"എന്താണ്..
"അതേ, ഒരു പെണ്ണ് ജീവിതത്തിൽ നാല് ആണുങ്ങളെ ചേർത്ത് നിർത്തും.."
"ആരാ..?"
"ഞാൻ പറഞ്ഞുതീർക്കട്ടെ, ഒന്ന്. അച്ഛൻ, രണ്ട്, ആങ്ങള, മൂന്ന്, സൗഹൃദമാണോ പ്രണയമാണോ എന്നറിയാൻ വയ്യാത്ത ഒരു ചങ്ക്. നാല് ആദ്യ പ്രണയം,"
"ഇതിപ്പോ ഞാൻ ഏത് കാറ്റഗറിയാ..?"
"ആ. എനിക്കറിയൂല."
"കോപ്പ്, ഇനി നീ മിണ്ടിയാൽ നിന്നെ ഞാൻ ഈ പാറയുടെ മുകളീന്ന് തള്ളി താഴെയിടും."
ഞാൻ ഓർക്കുവാരുന്നു, ഇതിനെ എനിക്ക് എങ്ങനെ കിട്ടി എന്ന്. 
"എന്നെ നോക്കിയിരിക്കാനാണെങ്കിൽ ഞാൻ ഒരു ഫോട്ടോ തരാം."
"നിന്റെ അമ്മായിക്ക് കൊണ്ട് കൊടുക്ക് ഫോട്ടോ..." ഞാൻ വരുത്തിയ നീരസത്തോടെ മുഖം തിരിച്ചു. 
"എടി ഞാൻ തോളിൽ കൈ ഇടുവാ.."
അവൻ തോളിൽ കൈയിട്ട് ചേർത്തു പിടിച്ചു. 
പുലരുവോളം കൂട്ടിരുന്ന നിലാവെവിടെയോ മറഞ്ഞിരുന്നു 
ഞങ്ങളുടെ ഒച്ച കേട്ടിട്ടെന്നോണം സൂര്യൻ രണ്ടുമൂന്ന് കിളികളുടെ അകമ്പടിയോടെ ഉണർന്നെണീറ്റ് വരുന്നുന്നുണ്ടായിരുന്നു



2020, മാർച്ച് 23, തിങ്കളാഴ്‌ച

ഒസ്യത്തിലെ അവസാനത്തെ വരികൾ

ഒസ്യത്തിലെ അവസാനത്തെ വരികൾ 


പ്രിയമുള്ളവനേ,
ഇവിടെ ഇടതടവില്ലാതെ മഴ പെയ്യുന്നുണ്ട്. എവിടെയൊക്കെയോ കരഞ്ഞുനടക്കുന്ന ചീവീടുകൾ, മുറ്റത്ത് വച്ചിരിക്കുന്ന പാത്രത്തിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. മെഴുകുതിരി വെളിച്ചത്തിൽ തുള്ളിപ്പറക്കുന്ന ചെറിയ ഈയാംപാറ്റകൾ, ഇവിടെ കറണ്ട് പോയിട്ട് ഒരുപാട് നേരമായി. പതിവുപോലെ ഞാൻ ജനാലകൾ തുറന്നിട്ടിരിക്കുകയാണ്, നേരിയ കാറ്റ് അകത്തേക്ക് വന്ന് മെഴുകുതിരിയുടെ ജ്വാലകൾ മദോന്മത്തരാക്കാൻ ശ്രമിക്കുന്നുണ്ട്. ചിലപ്പോൾ ഈ കാറ്റ് തന്നെയാകും എന്നെ നിനക്കുവേണ്ടിയെഴുതാൻ പ്രേരിപ്പിച്ചത്. സമയം ഏതാണ്ട് ഒരുമണിയായിട്ടുണ്ടാകും. അതെ, നല്ല സമയമാണ് നിന്നോട് സംസാരിക്കാൻ. 

നീ ആലോചിച്ചിട്ടുണ്ടോ, 
എനിക്കും നിനക്കും ഒരുപോലെയുള്ളത് ഈ ആകാശം മാത്രമാണ്. പെയ്യുന്ന മഴയും കൊള്ളുന്ന കാറ്റും വ്യത്യസ്തമാണെങ്കിലും, കാണുന്ന സൂര്യനും ഇടയ്ക്കിടെ മുഖം കറുപ്പിക്കുന്ന ചന്ദ്രനും മറ്റനേകം നക്ഷത്രങ്ങളും എനിക്കും നിനക്കും ഒരുപോലെയല്ലേ..?
ഒരുവട്ടമല്ല, ഒരുപാടുവട്ടം കൊതിച്ചിട്ടുണ്ട് നിന്നോട് ചേർന്നിരുന്ന് നിലാവ് കാണാൻ, ആ നിലാവിന്റെ താഴ്വാരത്തിരുന്ന് നിന്നെയൊന്നു നോക്കി പുഞ്ചിരിക്കാൻ. 
ഇനിയുമുണ്ട്... നിന്നോടൊത്ത് ഒരു പുഴ കാണാൻ കൊതിച്ചിരുന്നു, എങ്ങോട്ടാണൊഴുകുന്നതെന്നറിയാത്തൊരു പുഴ കാണണമായിരുന്നു. ഒരു സായാഹ്നം പാറമുകളിൽ ചിലവിടണമായിരുന്നു, ഒരു കപ്പ് കാപ്പിയുമൂതിക്കുടിച്ച് നിന്നോട് ഒരുപാട് കാര്യങ്ങൾ പറയണമായിരുന്നു. 
ഒരു പുൽത്തകിടിയിൽ മലർന്നു കിടന്ന് മേഘങ്ങളെ നോക്കണമായിരുന്നു, അവയെ നോക്കി മടുക്കുമ്പോൾ നിന്നോടൊട്ടിച്ചേർന്ന് കിടക്കണമായിരുന്നു, അങ്ങനെ കിടന്നുകിടന്ന് നിന്നെയൊന്ന് അമർത്തി ചുംബിക്കണമായിരുന്നു, വിരലുകളിൽ കടിച്ച് വേദനിപ്പിക്കണമായിരുന്നു. 

ചിരിക്കേണ്ട,
ഇതെല്ലം എന്നിലൊതുങ്ങിയ ആഗ്രഹങ്ങളാണ്. നിനക്കിവയെല്ലാം സ്വപ്നം കണ്ടുകൂട്ടിയ ഒരുവളുടെ ചിരിയടക്കിയ പ്രാന്തുകളാവാം. നിന്നെ കുറ്റം പറയേണ്ടതില്ലല്ലോ, ഒരാളിലേക്ക് മാത്രം ചുരുങ്ങിപ്പോയ ലോകമാണെന്റേത്, അതുകൊണ്ട് തന്നെയാണ് ആ ലോകത്തിനെപ്പോഴും നിന്റെപേരിട്ടു വിളിക്കുന്നത്. പി കെ പാറക്കടവ് പറഞ്ഞപോലെ, 'എനിക്ക് കാണാൻ നിന്റെ കണ്ണുകളും കേൾക്കാൻ നിന്റെ കാതുകളും മണക്കാൻ നിന്റെ മൂക്കും മതിയെന്ന് വന്നപ്പോൾ നമ്മൾ രണ്ടുപേരും വേണ്ട, ഒരാൾ മാത്രം മതിയെന്നായി. നിന്നെ മായ്ചുകളയാൻ എനിക്കാവുന്നില്ല, കാരണം, കുറേക്കാലമായി മായ്ക്കാനും എഴുതാനും നിന്റെ കൈകൾ തന്നെയാണ് ഞാനുപയോഗിക്കുന്നത്. അതുകൊണ്ട്, ഞാൻ എന്നെത്തന്നെ മായ്‌ച്ചുകളഞ്ഞു, നിന്റെ കൈ ഉപയോഗിച്ച് '. 

എത്ര കൃത്യമായ വരികൾ, 
നിന്റെ കൈ ഉപയോഗിച്ച് ഞാൻ എന്നെത്തന്നെ മായ്ച്ചുകളഞ്ഞപ്പോളാണ്, ഞാൻ അന്ധയും, മൂകയും, ബധിരയും, രൂപമില്ലാത്തവളുമാണെന്ന് മനസ്സിലായത്. അതെ, നീയെന്ന പ്രയാണത്തിൽ ഞാൻ അരൂപിയായിരുന്നു. അതുകൊണ്ടാവണം നമ്മൾ പരസ്പരം കണ്ടിട്ടും പലപ്പോഴും കാണാതെ പോയത്. വിരലുകൾ തമ്മിൽ കോർത്തിട്ടും സ്പർശനം അറിയാതെ പോയത്. ഉറക്കെയലറി വിളിച്ചിട്ടും ഒന്നും കേൾക്കാതെ പോയത്. 

സാരമില്ല, 
ഇവിടെ ഞാനോ നീയോ എന്നതല്ല, എന്നിലെ നീയോ നിന്നിലെ ഞാനോ അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നതാണ്. സാധ്യതയില്ല, അങ്ങനെയായിരുന്നെങ്കിൽ ഹൃദയം പൊട്ടി വിളിച്ച ഒരു വിളിയെങ്കിലും നമ്മളിലാരെങ്കിലും കേൾക്കാതെ പോകില്ലായിരുന്നു. കാറ്റിനോടും കടലിനോടും പറഞ്ഞുവിട്ട ഒരുപാട് സന്ദേശങ്ങളിൽ ഒന്നെങ്കിലും ഒപ്പിട്ട് കൈപ്പറ്റാതിരിക്കുമായിരുന്നില്ല. 

അല്ലയോ പ്രിയനേ, 
നിന്നോട് സംസാരിക്കാൻ നിശയിങ്ങനെ നീണ്ടു കിടക്കുന്നുണ്ട്. പക്ഷെ, അതുവരെ നിന്റെ ഓർമ്മകളുടെ ഭാരം താങ്ങാനെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്, അതുകൊണ്ട് മാത്രം എൻ്റെ ഒസ്യത്തിലെ അവസാനത്തെ വരികൾ ഞാൻ നിനക്കായി സമർപ്പിക്കട്ടെ. ഈ കത്ത് നിന്റെ കൈവശമെത്തുന്ന നാൾ എന്നോട് ഒന്നും ചോദിക്കാതിരിക്കുക, കാണാതിരിക്കുക, കണ്ടെത്താൻ ശ്രമിക്കാതിരിക്കുക. ഒരുപക്ഷെ, നമ്മൾ  തമ്മിൽ കണ്ടാലും മുഖങ്ങൾ പരിചയ ഭാവം കാണിക്കില്ലായിരിക്കും. എന്റെയുള്ളിലെ നീയും നിന്റെയുള്ളിലെ ഞാനും ഇരുളടഞ്ഞ കല്ലറകളിൽ  മണ്മറഞ്ഞിട്ടുണ്ടാകും. ഒന്ന് മാത്രം നീ മനസ്സിലാക്കുക, ഇതെന്റെ ഒസ്യത്താണ്.  അതിന്റെ ഏക അവകാശി നീ മാത്രവും. ഒരുപാട് പ്രാവശ്യം കുത്തികുറിച്ചിട്ടും ചുരുട്ടിക്കളഞ്ഞതിനും ശേഷം രേഖപ്പെടുത്തുന്നത്. എന്നിലെ നിന്നെ ഞാൻ ഖബറടക്കുന്നതിനു മുൻപ് ചുണ്ടുകളാൽ അവസാന മുദ്രണം ചെയ്ത എൻ്റെ ആദ്യത്തെ ഒസ്യത്ത്. 
നിറുത്തട്ടെ, 
എന്ന് സ്വന്തം...

2020, മാർച്ച് 21, ശനിയാഴ്‌ച

പ്രണയത്തിന്റെ വൈറസ്

പ്രണയത്തിന്റെ വൈറസ്

രാവിലെ കണ്ട സ്വപ്നം മനസ്സിൽ വല്ലാതെ ഉടക്കി നിന്നിരുന്നു. എന്താണെന്ന് ഓർക്കാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല, വളരെ മോശം സ്വപ്നമായിരുന്നു എന്ന കാര്യത്തിൽ മാത്രം സംശയമില്ല.
രാവിലെ തന്നെ നെഗറ്റീവ് മൂഡ്.
സമയം ആറാകുന്നു, ഇന്നിനി ചോറുണ്ടാക്കാൻ നേരമില്ല, ക്യാന്റീനിൽ  നിന്ന് കഴിക്കാം., തല്ക്കാലം ചായ കുടിക്കാം. ഗ്യാസിൽ വെള്ളം വച്ചിട്ട്  ചായപ്പൊടിക്കായി കൈ നീട്ടിയതും നെല്ലിക്ക ഇട്ടുവച്ചിരുന്ന ചില്ലുഭരണി താഴെവീണു ചിതറി. കുറെ തേനിനൊപ്പം നെല്ലിക്ക തറയിൽ ഉരുണ്ടു കളിച്ചു. അതെല്ലാം തൂത്തു തുടച്ചപ്പോഴേക്കും ചായക്കൊതി മാറി.
സമയം ആറേമുക്കാൽ, ഏഴേമുക്കാലിന് ഇറങ്ങിയില്ലെങ്കിൽ എട്ടിന്റെ ബസ് കിട്ടില്ല.
വേഗം കുളിച്ചു കയറി. ചീർപ്പെടുക്കാൻ കൈനീട്ടിയതും ചുമരിലിരുന്ന കണ്ണാടി നിലത്തുവീണുടഞ്ഞു.
'മൈര്.. ഇന്നത്തേത് കൊണാപ്പിനെയാണോ കണി കണ്ടത്..' ചില്ലുകൾ പെറുക്കുമ്പോൾ ഓർത്തു.
'ഉഫ്..' വിരൽ ചെറുതായി മുറിഞ്ഞു.
ചില്ലുകളും കളഞ്ഞിട്ട് കൈ കഴുകി ഒരു ബാൻഡേജ് എടുത്ത് ചുറ്റി.
സമയം നോക്കുമ്പോൾ ഏഴ് അൻപത്തഞ്ച്.
ഇന്നിനി ബസ് കിട്ടിയത് തന്നെ.
വേഗം നടന്നു, സ്റ്റാൻഡിനു മുന്നിലെത്തിയതും ബസ് എടുത്തു, സ്ഥിരം ആളായത് കൊണ്ടാകും, കണ്ടപ്പോൾ തന്നെ ഡ്രൈവർ നിറുത്തി. ഡ്രൈവറും കണ്ടക്ടറും എല്ലാം മാസ്ക്കും കയ്യുറകളും ധരിച്ചിട്ടുണ്ട്..., കൊറോണക്കാലമാണല്ലോ.
'ഒരു സിവിൽ സ്റ്റേഷൻ.', ടിക്കറ്റ് എടുത്തു.
ചെറുതായി ഒന്ന് മയങ്ങി, ആ നശിച്ച സ്വപ്നം കാരണം നേരം വണ്ണം  ഉറങ്ങാൻ കഴിഞ്ഞില്ല. 
കുടപ്പനക്കുന്ന് എത്തിയപ്പോൾ കണ്ണ് തുറന്നു. 
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്..
'കോപ്പ്.. മറന്നു, കൊറോണ പ്രമാണിച്ച് ഇന്ന് ഓഫീസിന് അവധിയാണ്. ഇനീപ്പോ അങ്ങോട്ട് പോകേണ്ട ആവശ്യമില്ല'.
കുടപ്പനക്കുന്ന് ഇറങ്ങി. 
അമ്മൂസിനെ വിളിച്ചു നോക്കി.
"ഡി, നീയെവിടെ?"
"ഞാൻ വീട്ടില്.."
"ലിന്റ  ഉണ്ടോ അവിടെ?"
"ഉണ്ടെടി എന്താ..?"
"ഡി എന്നെ ഒന്ന് പിക്ക് ചെയ്യാൻ പറ.. ഞാനിവിടെ കുടപ്പനക്കുന്ന് നിക്കുവാ. ഓഫീസ്‌ അവധിയാണെന്നു ഓർത്തില്ല." 
"എടീ, വണ്ടി ഇല്ല. വണ്ടി ബെന്നി കൊണ്ട് പോയി. അവന്റെ വണ്ടി സർവീസിന് കൊടുത്തു. അതോണ്ട് അവൻ അവൾടെ വണ്ടി കൊണ്ട് പോയി..."
"നന്നായി.., ഞാൻ വിളിക്കാം."
ഇന്ന് കണികണ്ടവനെ മനസ്സിൽ വന്ന എല്ലാ തെറിയും വിളിച്ചു.
ഇനി ഇവിടുന്ന് ബസ് കിട്ടാൻ എത്ര നേരം ഇരിക്കാനോ ആവോ..
ഒരമ്മച്ചിയും ഞാനുമല്ലാതെ സ്റ്റോപ്പിൽ വേറാരുമില്ല, തലയിൽ കൈ വച്ച് അണ്ടി കളഞ്ഞ അണ്ണനെ പോലെയിരിക്കുന്ന എന്നെ അമ്മച്ചി കുറെ നേരമായി നോക്കുന്നുണ്ട്. 
"കൊച്ചേ, ഫോൺ.."
"ഏഹ്..?"
"ഫോണടിക്കുന്നു എന്ന്.."
എന്റെ ഫോൺ ശബ്ദിക്കുന്നുണ്ട്. പരിചയമില്ലാത്ത നമ്പറാണ്.
ഇതിനി ആരാണാവോ.
"ഹലോ..സജീന മാഡം ആണോ?"
"ആണ്..ആരാ സംസാരിക്കുന്നെ?"
"മാഡം, ബ്ലഡ് ഹെൽപ്പേർസിൽ നിന്ന് നമ്പർ കിട്ടിയിട്ടാണ് വിളിക്കുന്നത്. ഇന്ന് അർജന്റ് ആയിട്ട് ബ്ലഡ് വേണമായിരുന്നു. മാഡം അവൈലബിൾ ആണോ?"
"എവിടുത്തേക്കാ..?"
"മാഡം,  ശ്രീ ചിത്രയിലാണ്. അർജന്റാണ് മാഡം, ഇന്ന് രണ്ടുമണിക്ക് മുന്നേ വേണം."
"ശരി, ഞാൻ വരം, ഈ നമ്പറിൽ വിളിച്ചാൽ മതിയോ?"
"മതി. താങ്ക് യു മാഡം."
***
 ശ്രീ ചിത്രയിലേക്ക് എത്തുമ്പോൾ വിളിച്ചയാൾക്ക് പകരം ഒരു സ്ത്രീയാണ് കാത്തുനിന്നത്. 
"കൊറോണയായത്  കൊണ്ട്  ബ്ലൂഡിന് ആരും വിളിച്ചാൽ വരുന്നില്ല. മോൻ കുറെ സമയമായി ആരെയൊക്കെയോ വിളിക്കുന്നു, ആർക്കും വരാൻ വയ്യ, എല്ലാര്ക്കും പേടി. അപ്പോളാ മോള് വന്നത്. അൽഹംദുലില്ലാഹ്."
ഞാൻ ചിരിച്ചു. 
വെയിറ്റ് എടുക്കുമ്പോൾ കഷ്ടിച്ചു അൻപത്തി രണ്ടേയുള്ളു. നേഴ്‌സ് എന്നെയൊന്നു നോക്കി. അവര് ചോദിച്ച കുറെ ചോദ്യങ്ങൾക്ക് ഞാൻ തലയാട്ടി. 
"മാഡം, പീരിയഡ്‌സ് കഴിഞ്ഞിട്ട് എത്ര ദിവസമായി..?"
കണക്ക് കൂട്ടി, 'ഇന്ന് ആയപ്പോൾ നാല്‌..'
കയ്യിൽ സൂചി കുത്തിയിട്ട് ചിരിക്കുന്ന മുഖമുള്ള ഒരു പന്ത് കയ്യിൽ തന്നു. അതും ഞെക്കിക്കൊണ്ട് കുറെ നേരം. 
കുറെ കഴിഞ്ഞപ്പോൾ ഒരു നേഴ്‌സ് വന്ന് സൂചി എടുത്തു. 
"മാഡം, ചിലപ്പോൾ തല കറങ്ങും, അൽപ്പ നേരം കൂടി കിടന്നിട്ട് എണീറ്റാൽ മതി. വെള്ളം ധാരാളം കുടിക്കണം."
കുറച്ചു നേരം കൂടി കിടന്നപ്പോൾ പ്രശ്നമൊന്നുമില്ല. പതിയെ എണീറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. 
ആ സ്ത്രീ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അവർ ഒരു ബോട്ടിൽ വെള്ളം നീട്ടി. അത് വാങ്ങി കുടിക്കുന്നതിനിടയിൽ ഒരാൾ കടന്നു വന്നു.
"മാഡം.. എന്റെ പേര് ഷമീർ, ഞാനാണ് വിളിച്ചത്. വേറെ ആരെയും വിളിച്ചിട്ട് കിട്ടിയില്ല. വാപ്പാക്ക് ഇന്നൊരു ഓപ്പറേഷൻ ഉണ്ട്."
ഞാൻ ഒരു ഹുങ്കാരം  മാത്രം കേട്ടു, ശരീരം ഒന്ന് തണുത്തു, ആരോ എന്നെ താങ്ങി. 
 ***
കണ്ണ് തുറക്കുമ്പോൾ ബെഡിലാണ്. കയ്യിൽ ഡ്രിപ് ഘടിപ്പിച്ചിരിക്കുന്നു. 
ആ സ്ത്രീ അടുത്തുണ്ട്. ഞാൻ എണീക്കാൻ ശ്രമിച്ചു. 
അപ്പോഴേക്കും അയാൾ കടന്നു വന്നു. ഇപ്പോഴാണ് അയാളെ നേരെ കാണുന്നത്. 
"ഉമ്മാ, വാപ്പ വിളിക്കുന്നുണ്ട്."
"ഞാൻ പോയിട്ട് വരാം.. നീ ഈ കൊച്ചിന്റടുത്തിരിക്ക്."
അവർ അയാളെ എന്റടുത്താക്കിയിട്ട് പോയി. 
എന്തോ ഒന്ന് മിസ്സിങ് ആണല്ലോ, എന്റെ മഫ്ത കാണുന്നില്ല. 
അയാൾ ടേബിളിൽ നിന്നും മഫ്ത എടുത്ത് തന്നു.
"പെട്ടെന്ന് വിയർത്തത് കൊണ്ട് ഊരിയതാണ്, ബി പി കുറഞ്ഞതാണ്. ഡ്രിപ് തീരുമ്പോൾ വിടും."
ഐ വി ഏതാണ്ട് മുക്കാൽ ആയതേ ഉള്ളു. തീരാൻ ഇനിയും സമയമെടുക്കും.
"എന്ത് ചെയ്യുന്നു?" ഞാൻ ചോദിച്ചു.
"ഞാൻ മദീനയിലാണ്. ഒരു കമ്പനിയിൽ മാനേജർ. വാപ്പാക്ക് ഒരു ഓപ്പറേഷൻ ഉണ്ട്. അതിനു വേണ്ടി വന്നതാണ്. വാപ്പാക്ക് ഇപ്പോൾ വൈറ്റൽ സ്റ്റേബിൾ അല്ല. അത്കൊണ്ട് ഇന്നത്തെ ഓപ്പറേഷൻ മാറ്റി, നാളെ രാവിലെ."
"ഉം.."
"നമ്മൾ നേരത്തെ കണ്ടിട്ടുണ്ട്. ഓർക്കുന്നുണ്ടോ?"
"ഏഹ്..എപ്പോൾ?"
"ഒരു എട്ടു മാസം മുൻപ്.. ഞാൻ പെണ്ണ് കാണാൻ വന്നിട്ടുണ്ട്. ഞാനും ഇത്തയും കൂടിയ വന്നത്. അന്ന് നിങ്ങൾക്ക് പനിയായിരുന്നു."
ഇപ്പോൾ കത്തി.
...ഒരു പനി, ഒരൊന്നൊന്നര പനി വന്നിരുന്നു. ഓഫിസിൽ നിന്ന് അവധിയെടുത്തിട്ട് ഒരു ഇഞ്ചക്ഷനും എടുത്ത് വീട്ടിൽ വന്നു. ഒന്നുറങ്ങാൻ തുടങ്ങുമ്പോഴാണ് വാപ്പച്ചി വന്നു പറഞ്ഞത്, ഇന്നൊരാൾ കാണാൻ വരുമെന്ന്. അയാൾക്ക് ലീവ് ഇല്ലത്രെ.
അര മണിക്കൂർ കഴിഞ്ഞപ്പോളേക്കും ആളെത്തി. 
ചായ സൽക്കാരമൊക്കെ കഴിഞ്ഞപ്പോൾ അയാൾ സംസാരിക്കാൻ മുറിയിലേക്ക് വന്നു. എന്തൊക്കെയോ പറഞ്ഞു. ഞാനും എന്തൊക്കെയോ മറുപടി പറഞ്ഞു. ചോദിച്ചതോ പറഞ്ഞതോ എന്താണെന്ന് ഇതുവരെയും എനിക്ക് ഓർമ്മയില്ല. അയാളുടെ മുഖം പോലും ഓർമ്മയില്ല. അത് കഴിഞ്ഞപ്പോൾ അയാളുടെ സഹോദരി കയറി വന്നു, സലാം പറഞ്ഞു കയ്യിലൊക്കെ പിടിച്ചു. അവരും എന്തൊക്കെയോ ചോദിച്ചു, സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല, ഞാൻ കണ്ണും മിഴിച്ചു നിന്നു. ഇൻജെക്ഷൻ ശരീരം നന്നായി തളർത്തിയിരുന്നു. 
ആ സംഭവം കഴിഞ്ഞിട്ട് ഏതാണ്ട് ഒരു മാസം ആയപ്പോളാണ് ഞാൻ അറിയുന്നത്, സഹോദരിക്ക് എന്നെ കണ്ടിട്ട് എന്തോ സങ്കടം ഉള്ളത് പോലെ തോന്നി എന്ന്, അതുകൊണ്ട് വേണ്ട എന്ന് വച്ചെന്ന്...
ഞാൻ ഇപ്പോളാണ് ആളിനെ നേരെ കാണുന്നത്. ഇരുനിറം. ഒത്ത ശരീരം. 
"തന്നെ ഫോട്ടോയിൽ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടിരുന്നു. പിന്നെ ഒരു ചടങ്ങിന് വേണ്ടിയാ കാണാൻ വന്നത്. അപ്പോളാ..ഇത്ത.." അയാൾ പറഞ്ഞു.
"ഞാൻ അന്ന് അങ്ങനെ ഒന്നും ഉദ്ദേശിച്ചു ചെയ്തതല്ല, മരുന്നിന്റെ എഫക്ടിൽ.. ശരിക്കും എനിക്ക് ഒന്നും കേൾക്കുന്നില്ലായിരുന്നു."
"അത് ഇയാൾ എന്നോട് പറഞ്ഞായിരുന്നു."
"ഞാൻ പറഞ്ഞോ..എന്ത്?"
"തനിക്ക് ഞാൻ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല എന്ന്.."
"എനിക്ക് ഓർമ്മയില്ല."
"അതെനിക്ക് മനസ്സിലായി. ഇപ്പോൾ എന്ത് ചെയ്യുന്നു? കല്യാണം..?"
"ഇപ്പോൾ......"
"മാഡം.. ഇപ്പോൾ വല്ല ബുദ്ധിമുട്ടും ഉണ്ടോ?" നേഴ്‌സ് ചോദിച്ചു. 
"ഇല്ല."
"പീരീഡ്സ് കഴിഞ്ഞിട്ട് അധിക ദിവസം ആയില്ലല്ലോ, ബ്ലഡും കൊടുത്തു  അതാണ് പെട്ടെന്ന് ബി പി കുറഞ്ഞത്. സാരമില്ല. ഇപ്പോൾ തലവേദന ഉണ്ടോ?"
"ഇല്ല."
നശിപ്പിച്ചു.. പീരീഡ്‌സിന്റെ കാര്യം ഇപ്പോൾ പറയേണ്ട വല്ല കാര്യവുമുണ്ടോ? 
"ഞാൻ സൂചി എടുക്കുകയാണ്. ഡ്രിപ് തീർന്നു."
സൂചി ഊരിയപ്പോൾ ഒരു തുള്ളി ചോര പുറത്തേക്ക് വന്നു, അവരത് പഞ്ഞി കൊണ്ട് തുടച്ച് ഒരു ചെറിയ ബാൻഡേജ് ഒട്ടിച്ചു. 
"അഞ്ചു മിനിറ്റ് കൂടി നോക്കിയിട്ട് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കൗണ്ടറിൽ  പറഞ്ഞിട്ട് പോകാം."
"ശരി. താങ്ക്യൂ."
നേഴ്‌സ് പോയി. 
"ഇപ്പോൾ എങ്ങനെയുണ്ട്..?"
"കുഴപ്പമില്ല, അഞ്ചു മിനിറ്റ് കഴിഞ്ഞാൽ പോകാം എന്നല്ലേ പറഞ്ഞത്.."
"ഞാൻ ഉമ്മയെ വിളിക്കാം.."
"വേണ്ട. ഞാൻ പോയെന്നു പറഞ്ഞാൽ മതി."
അപ്പോഴേക്കും ഉമ്മാ വന്നു. 
"ഉമ്മാ, സജീന ഇറങ്ങുകയാണ്."
"മോൾക്കിപ്പോൾ എങ്ങനെയുണ്ട്..?"
"എനിക്ക് പ്രശ്നമൊന്നുമില്ല, ബി പി കുറഞ്ഞതല്ലേ, ഡ്രിപ് ഇട്ടപ്പോൾ ഓ കെ ആയി, ഞാൻ ഇറങ്ങട്ടെ."
"വീട്ടിൽ വിളിച്ച് പറയണോ... ഭർത്താവ് നാട്ടിലുണ്ടോ.. വിളിച്ചു പറയാം."
"വേണ്ട. വീട്ടിൽ വാപ്പയാണുള്ളത്, ചുമ്മാ ടെൻഷനാകും, എന്റെ കല്യാണം കഴിഞ്ഞിട്ടില്ല."
ഞാനത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ ഒന്ന് മിന്നുന്നത് കണ്ടു.
"ഞാൻ പൊയ്ക്കോട്ടേ, ഇപ്പോൾ ഒരു ബസ് ഉണ്ട്.."
"ഞാൻ വീട്ടിൽ വിടാം.." അയാൾ പറഞ്ഞു.
"വേണ്ട, അതിന്റെ ആവശ്യമൊന്നുമില്ല, ഐ ആം ഓക്കേ നൗ."
"എങ്കിപ്പിന്നെ നീ ഈ കൊച്ചിനെ ബസ് കേറ്റി വിട്ടിട്ട് വാ.." ഉമ്മ പറഞ്ഞു.
"വേണ്ട ഞാൻ പൊയ്ക്കോളാം.." ഞാൻ പറയുമ്പോളേക്കും അയാൾ 'പോയിട്ട് വരാമെന്ന്' പറഞ്ഞു. 
സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അയാൾ പറഞ്ഞു, 
"ബാഗ് ഞാൻ വയ്ക്കാം.."
"വേണ്ട, ഇതിൽ ഒന്നുമില്ല കുടയും ഒന്ന് രണ്ട് ബുക്കുകളും മാത്രേ ഉള്ളു."
"അതിനാണോ ഇത്ര വല്യ ബാഗ്.."
ഞാൻ ചിരിച്ചതേയുള്ളു. 
"കൊറോണ ആയത് നന്നായി അല്ലെ..?"
"ഏഹ്..?"
"അല്ല, നോർമൽ സീസൺ ആയിരുന്നെങ്കിൽ വേറെ ആരെങ്കിലും രക്തം തരാൻ  വരുമായിരുന്നല്ലോ. ഇതിപ്പോ ഇങ്ങനെ വൈറസ് ആയത് കൊണ്ടല്ലേ തന്നെ വീണ്ടും കണ്ടത്.."
"ആ അങ്ങനെ.."
സ്റ്റാൻഡിലെത്തി, എന്റെ ബസ് കിടക്കുന്നുണ്ട് 
"പോട്ടെ.." ഞാൻ യാത്ര പറഞ്ഞു.
"അതേ, ഞാൻ വീട്ടിലേക്ക് ഒന്നുകൂടി വരട്ടെ..?"
"എന്തിന്.."?
"ഒന്നുകൂടി പെണ്ണ് കാണാൻ.. "
"ഏഹ്..?"
എന്റെ മുഖം ഞാൻ അറിയാതെ തന്നെ ചുവക്കുന്നുണ്ടായിരുന്നു. 
"ഞാൻ പോട്ടെ.."
"നമ്പർ.." 
"ഇയാൾ പിന്നെ നേരത്തെ ആരുടെ നമ്പറിലാ വിളിച്ചേ?" ബസിൽ കയറുന്നതിനിടക്കാണ് ഞാനത് ചോദിച്ചത്. 
സൈഡ് സീറ്റ് കിട്ടി, ബസ്‌ എടുത്തു, തിരിഞ്ഞു നോക്കുമ്പോളും അയാൾ  അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. 
പെട്ടെന്ന് ഫോൺ ബെല്ലടിച്ചു.
"ഹലോ.."
"ഞാനാണ് ഷമീർ.."
"ആ, എന്താ.."
"ഈ നമ്പറിൽ വാട്സ്ആപ്പ് ഇല്ലേ."
"ഇല്ല.."
"അപ്പോൾ വാട്സ്ആപ്പ് നമ്പർ.."
"വീട്ടിലേക്ക് വരുന്നു എന്നല്ലേ പറഞ്ഞത്.."
"ഉം.. "
"അപ്പോൾ തരാം.."
ഞാൻ ഫോൺ വച്ചു.
നാണം വന്നത് ഞാൻ ഒരു ചുമയിൽ ഒതുക്കാൻ ശ്രമിച്ചു. 
അടുത്തിരുന്നയാൾ എന്നെ ഒന്ന് നോക്കി. 
ഈ ചുമ കൊറോണയല്ല മാഷെ, ഞാൻ മനസ്സിലൊന്നു ചിരിച്ചു.
ഉള്ളിലെവിടെയോ പ്രണയത്തിന്റെ വൈറസ് പടരാൻ  തുടങ്ങിയിരുന്നു