2018, ജൂൺ 25, തിങ്കളാഴ്‌ച

'The wavering mind of a person who attempts suicide - A practical study.'


'The wavering mind of a person who attempts suicide - A practical study.'


തലേന്ന് ഒലിച്ചുകുത്തിപ്പോയ മഴ തറയെ നന്നായി തണുപ്പിച്ചിരുന്നു. അങ്ങുമിങ്ങും ചേറിന്റെ ചെറു കുളങ്ങൾ.
കാൽ വലിച്ചു വച്ച് നടക്കുമ്പോൾ ആകെയുണ്ടായിരുന്ന ധൈര്യം ആരും തന്നെ കാണില്ലെന്നുള്ളതായിരുന്നു. അല്ലെങ്കിലും ഈ കുറ്റാക്കുറ്റിരുട്ടിൽ ആരാണ് പുറത്തിറങ്ങി നടക്കുന്നത്?
അതും പകൽ മാത്രം വാഹനങ്ങൾ പോകുന്ന കാട്ടു വഴിയിൽ..
അവൾക്ക്നടന്നുതുടങ്ങിയപ്പോൾ  ചെറുതായി തണുക്കുന്നുണ്ടായിരുന്നു, ഇപ്പോളത് ഏതാണ്ട് മരവിപ്പിന്റെ വാക്കോലമായി.
ശ്വാസകോശം അടുത്ത ഒരുരുള വായുവിനെ അകത്തേക്കെടുക്കാൻ മടിച്ചു നിന്നു, കാലുകൾ മാത്രം തലച്ചോറിന്റെ ആജ്ഞയനുസരിച്ച്  മുന്നോട്ട് വലിച്ചു കൊണ്ടിരുന്നു.
വളവിനു നടുവിൽ നിന്നു വശത്തേക്ക് മാറ്റിയിട്ട അക്കേഷ്യ മരം.. അത് കണ്ടപ്പോൾ കാൽ പറഞ്ഞു, 'ഒന്നിരിക്കണം..'
തലച്ചോർ പറഞ്ഞു..'വേണ്ട.. ആരെങ്കിലും കണ്ടാൽ..'
കാൽ കെഞ്ചി..'അഞ്ചുനിമിഷം...'
ഹൃദയം തലച്ചോറിനെ സമാധാനിപ്പിച്ചു..'അഞ്ചു നിമിഷമല്ലേ..'
കൃത്യം അഞ്ചു നിമിഷമായപ്പോളേക്കും തലച്ചോർ ചാടിയെണീറ്റു.. 'സമയമായി, എണീക്കു..'
തലച്ചോറിനൊപ്പമെത്താൻ കാലുകളും ഹൃദയവും അൽപ്പം സമയമെടുത്ത്, ശ്വാസകോശം ഉറക്കത്തിൽ നിന്നു ഞെട്ടിയത് അപ്പോഴാണ്,  വിശന്നു തുടങ്ങിയ ശ്വാസകോശം ഒരുരുള വായു വായിലേക്ക് വച്ച് ചവച്ചരച്ചു.
കാട്ടുപിച്ചി പടർന്നു നിൽക്കുന്ന വന്മരത്തിനരികെ എത്തിയപ്പോൾ കണ്ണിനൊരു സംശയം, അകലെ തൂങ്ങിയാടുന്നത് ഒരു ജഡമല്ലേ എന്ന്. ഹായ്  കണ്ണിന്റെ സംശയം കാത് കേട്ടതായി നടിച്ചില്ല. തലച്ചോറിന് ലക്‌ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. ഹൃദയത്തിനു പേടിയുടെ പുതപ്പ് അടുത്തുകിടക്കുന്നത് കാണാമായിരുന്നു, ഏത് നിമിഷവും ആ പുതപ്പ് ഹൃദയത്തെ മൂടിയേക്കാം എന്ന് തോന്നിയത് കൊണ്ടാകും തലച്ചോർ ആ പുതപ്പിനെ ദൂരേക്ക് വലിച്ചെറിഞ്ഞത്.
'വണ്ടിയെടുത്താൽ ശബ്ദം കേൾക്കും എന്ന് വിചാരിച്ചു തന്നെയാണ് അത് വൈദ്യന്റെ വീടിനു  മുന്നിലെ വഴിയിൽ കൊണ്ടിട്ടത്. ആരെങ്കിലും കണ്ടാൽ തന്നെ പുലരും മുന്നേ വൈദ്യന്റെ വീട്ടിലെത്തിയ ആരെങ്കിലുമാണെന്നു വിചാരിച്ചോളും..
കാൽ പരിഭവം പറഞ്ഞു, 'ചെരുപ്പുണ്ടായിട്ടു പോലും കല്ല് കുത്തി'.
കൈ ബാഗിൽ നിന്നൊരു കെട്ട് പേപ്പർ വലിച്ചെടുത്തു, കണ്ണതിന്റെ പുറത്തെ വരി വായിച്ചെടുത്തു.
'The wavering mind of a person who attempts suicide - A practical study.'
ഹൃദയം ഒരു നിമിഷം മൂകമായിരുന്നു.
തലച്ചോർ ആലോചിക്കുകയായിരുന്നു..
സൈക്കോളജിയിൽ ബിരുദം നേടുന്നത് ഒരു സ്വപ്നമായിരുന്നു. അത് കിട്ടിയപ്പോൾ ബിരുദാനന്തര ബിരുദവും ഗവേഷണവുമായി സ്വപ്നം.
പകൽ മുഴുവൻ ഇരുട്ടും, രാത്രികളിൽ കത്തിജ്വലിക്കുന്ന സൂര്യനുമായി കണ്ണും കരളും ഹൃദയവും തലച്ചോറുമെല്ലാം മല്ലിട്ടുകൊണ്ടിരുന്നു. ശ്വാസകോശം മാത്രം വല്ലപ്പോഴും മൂക്കുവഴി പുറത്തേക്ക് വിടുന്ന ചോരതുള്ളികൊണ്ട് പ്രതിഷേധം അറിയിച്ചു കൊണ്ടിരുന്നു.
കൂടെയുള്ള പലരും പലതും പറഞ്ഞു, വക വച്ചില്ല.
ഒന്നും നേടിയില്ലെന്നോർത്ത് ജീവിക്കുന്നതിനേക്കാൾ ആത്മാർത്ഥമായി ശ്രമിച്ചു തോറ്റുപോകുന്നതാണ്.
അതൊന്നും ആർക്കും മനസ്സിലായില്ല.
സ്വയംഹത്യക്ക് ശ്രമിക്കുന്നൊരാളിൽ മാനസിക സംഘർഷങ്ങളുണ്ടാകുമെന്നും അയാൾ പിന്മാറാൻ തീരുമാനിച്ചാൽപോലും അയാളെ സ്വയംഹത്യക്ക് പ്രേരിപ്പിച്ച ഘടകം അതിനനുവദിക്കില്ല എന്നതായിരുന്നു കണ്ടെത്തൽ.
ഗവേഷണം അവതരിപ്പിക്കുമ്പോൾ ബോർഡിലുണ്ടായിരുന്ന നീലക്കണ്ണുള്ള വെള്ളക്കാരിയുടെ നാവൊഴികെ എല്ലാ ഏമാന്മാരുടെയും നാവുകളും ഒരേ ചോദ്യം ചോദിച്ചു...'These are assumptions based on your findings. Do you have any practical evidence? Any single evidence?'
ഗവേഷണത്തിന് പ്രാക്ടിക്കൽ റിസൾട്ട് ആണ് വേണ്ടത്.
തലച്ചോറിന്റെ ചിന്ത അവസാനിച്ചതുമുതൽ കൈ എഴുതിത്തുടങ്ങി, ഈ നിമിഷങ്ങളിൽ അനുഭവിച്ചതും അറിഞ്ഞതുമായ കാര്യങ്ങൾ. ഒപ്പം ഒരു പ്രസ്താവനയും.

'I hereby declare that the thesis entitled 'The wavering mind of a person who attempts suicide - A practical study.' being submitted in partial fulfillment of the degree of doctorate. It is an authentic record of my own work. The above information and findings are true and i am showing myself as a practical evidence.'
Sign

എഴുതിയ ഭാഗം ഭദ്രമായി മടക്കി ബാഗിൽ വച്ച് കാലുകൾ വല്ലാത്തൊരാവേശത്തോടെ എഴുന്നേറ്റു നിന്നു. ഹൃദയം വല്ലാത്തൊരുന്മത്ത ഭാവത്തിലായിരുന്നു. തലച്ചോർ ചുറ്റുപാടും നന്നായി വീക്ഷിച്ചു.
കാലുകൾ ബലം നഷ്ടമാക്കി. കൈകൾ വായുവിലൂടെ പറക്കുന്നതാസ്വദിച്ചു.
അപ്പോഴും പാതിയുറക്കത്തിലായിരുന്ന ശ്വാസകോശം ഉണർന്നത് തന്റെ വായിൽ വായുവല്ല വെള്ളമാണ് കയറുന്നതിന് മനസ്സിലാക്കിയപ്പോഴാണ്.
ചുറ്റും പൊന്തിവന്നു നോക്കിയ വരാലുകൾ പരസ്പരം ചോദിച്ചു, 'ഇവർക്കെന്താ തണുക്കുന്നില്ലേ?'.
അതുകേട്ട് ചിരിച്ച ഹൃദയം പാതിയടഞ്ഞ കണ്ണുകളെ ചേർത്തടച്ചു.