2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

സിക്സർ

 സിക്സർ


കോടതി വരാന്തയിൽ നിന്നിറങ്ങുമ്പോൾ ആരാധ്യ നന്നേ ക്ഷീണിച്ചിരുന്നു. 
വാദങ്ങൾ, പ്രതിവാദങ്ങൾ..
"അക്കോർഡിങ് ടു ദി വിറ്റ്നസ്, ആരാധ്യ ഡിപ്രെഷൻ ഗുളികകൾ കഴിച്ചിരുന്നു. അഡിക്ട് ആയിരുന്നു. ഇങ്ങനെ മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരാൾക്കൊപ്പം എന്റെ കക്ഷി തുടർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ആയതിനാൽ കോടതി ഇവർ രണ്ട് പേരെയും പിരിഞ്ഞുജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു."
"കൗൺസിലിംഗിന് ശേഷവും ഇരുവർക്കും തുടർന്ന് ജീവിക്കാൻ താല്പര്യമില്ലാത്ത പ്രകാരം, കേസ് നമ്പർ 108/2020 ലെ ഇരുകക്ഷികളായ മിസ് ആരാധ്യ ഉണ്ണിക്കൃഷ്ണനെയും മിസ്റ്റർ ആനന്ദ് പവിത്രനെയും പിരിഞ്ഞു ജീവിക്കാൻ ഈ കോടതി അനുവദിക്കുന്നു. ടി കക്ഷികൾ 19.09.2020 മുതൽ നിയമപ്രകാരം വിവാഹിതരല്ല എന്നറിയിക്കുന്നു."
ആരാധ്യ മറുത്തൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മാനസിക രോഗി എന്നൊരു പേര് കൂടി ചാർത്തിക്കിട്ടി. 
ആരാധ്യ ദീർഘമായി ഒന്ന് ശ്വാസമെടുത്തു. വല്ലാത്തൊരു ഉന്മേഷം, പ്രാണവായു തിരികെ കിട്ടിയത് പോലെ.
സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ അയാൾ പിന്നിൽ വന്നൊന്ന് പുഞ്ചിരിച്ചു. അവൾ ആ പുഞ്ചിരിക്ക് മറുപടി നൽകി. 
നഗരത്തിലേക്ക് കടക്കുമ്പോൾ ആകാശം ചുവന്നിരുന്നു. അവൾ അന്നാണ് ഒരുപാട് നാളുകൾക്ക് ശേഷം ആകാശം വ്യക്തമായി ശ്രദ്ധിക്കുന്നത്, നടവഴിയിൽ ചുവന്ന ചായത്തിൽ വെള്ളിനിലാവ് പൂശിയിട്ട് ചന്ദ്രൻ ചിരിച്ചുകൊണ്ട് മാറിനിൽക്കുന്നു, അടുത്തായി ചെറിയൊരു നക്ഷത്രക്കുഞ്ഞും. 

സിഗ്നലിനടുത്തെത്തിയപ്പോൾ ഗൃഹോപകരണങ്ങൾ വിൽക്കുന്ന കടയിലെ വലിയ സ്‌ക്രീനിൽ ധോണി സിക്സർ പറത്തുന്നു. 
ആരാധ്യ അറിയാതെ കയ്യടിച്ചു, 
'സിക്സർ'

അവളുടെ ഉച്ചത്തിലുള്ള  അട്ടഹാസം കേട്ടിട്ടാകണം അടുത്ത് നിറുത്തിയിട്ടിരുന്ന ബസ്സിൽ നിന്നും മാസ്കിനുള്ളിലെ രണ്ടുമൂന്നു മുഖങ്ങൾ എത്തിനോക്കി. 
ഭാഗ്യം, മാസ്കിനൊപ്പം ഹെൽമറ്റും വച്ചിരിക്കുന്നത് ഗുണമായി. 

ചുവന്ന വെളിച്ചം മഞ്ഞയിലേക്കും പിന്നെ പച്ചയിലേക്കും വഴിമാറി. വാഹനങ്ങളുടെ ഇരമ്പലുകൾക്കൊപ്പം അവളുടെ മനസ്സിൽ മറ്റൊരു ഇരമ്പലുയർന്നു. 

കലിംഗ സ്റ്റേഡിയത്തിൽ നിന്നും കാണികളുടെ ഇരമ്പൽ.. 
എല്ലാവർക്കും  ഒരേ ശബ്ദം... 
ആരാധ്യ... ആരാധ്യ.. 
അണ്ടർ 19 വിമൻസ് ക്രിക്കെറ്റ് മാച്ച് നടക്കുന്നു, ബാറ്റ് കയ്യിലെടുത്ത് ആരാധ്യ ക്രീസിലേക്ക് നടന്നു, 
വ്യക്തമായി കമന്ററി കേൾക്കുന്നുണ്ട്, 
"ഹിയർ കംസ് ദി മോസ്റ്റ് അവൈറ്റഡ് ബാറ്റ്സ്മാൻ, മിസ് ആരാധ്യാ ഉണ്ണികൃഷ്ണൻ.. ആൻഡ് ഇട്സ് ഗോയിങ് ടു ബി എ ടഫ് ടൈം, ഐ തിങ്ക് ടെസ്സി പീറ്റർ ഈസ് റെഡി ടു ബൗൾ. വി വിൽ സീ ദി ടേണിങ് പോയ്ന്റ്സ് ഓഫ് ദി മാച്ച് വിത്തിൻ ഫ്യു മിനുട്സ്."
മെക്സിക്കോ ജേഴ്സിയണിഞ്ഞ ടെസ്സ പീറ്റർ ഒരു കൊല്ലുന്ന ചിരിയോടെ നിൽക്കുന്നുണ്ട്. 
പതിനൊന്നാം ഓവറിലെ ആദ്യ ബാൾ. 
കാണികൾ നിശ്ശബ്ദരാണ്. 
ആരാധ്യയുടെ കണ്ണുകൾ ബോളിൽ മാത്രം പതിഞ്ഞു
മനസ് കണക്കുകൂട്ടാൻ തുടങ്ങി. ബാളിൽ പ്രയോഗിക്കുന്ന ബലം, കാറ്റിന്റെ ദിശ, ബോളിന്റെ വേഗം.. 
കാണികളിൽ നിന്ന് ആരവമുയർന്നു. 
"സിക്സർ...!!!!"
***
"എന്തൊക്കെ ആണെന്ന് പറഞ്ഞാലും പെണ്മക്കൾ ബാധ്യത തന്നെയാണ് ആരൂ.."
ഞാൻ തെല്ലൊരു ആശ്ചര്യത്തോടെയാണ് മാമനെ നോക്കിയത്. 
"ബാധ്യത?"
"അതെ, ബാധ്യത, നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും നീ ഒരു ബാധ്യത തന്നെയാണ്.."
മാമൻ തീർത്തു പറഞ്ഞു. 
ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി, അച്ഛൻ ദയനീയമായ ഭാവത്തിൽ നിൽക്കുകയാണ്. അച്ഛനെന്ത് പറയാനാണ്..  
മാമൻ അച്ഛന് നേരെ തിരിഞ്ഞു,
"നീയാണ് ഇവളെ ഇത്രേം വഷളാക്കിയത്.. അമ്മയില്ലാത്ത കുട്ടിയല്ലേ എന്ന് വിചാരിച്ച ഇത്രേം ക്ഷമിക്കുന്നത്.. അവളുപോയ അന്നേ നിങ്ങളെ ഇറക്കിവിടണമായിരുന്നു. അവളുടെ സർവ്വ തോന്നിവാസങ്ങളും നിങ്ങൾ വളം വച്ച് കൊടുക്കുന്നുണ്ടല്ലോ.. നേരം വെളുക്കുമ്പോൾ ഒരു ബാറ്റുമായി ഇറങ്ങും.. "
"മാമനെന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയ്.. ചുമ്മാ  അച്ഛനെ ചീത്ത വിളിക്കാതെ.. "
ആരാധ്യ ഇടക്ക് കയറി..
കണ്ണുപൊട്ടുന്ന പോലെ ഒരടിയാണ് മുഖത്തു വീണത്.. 
"നീ എന്നോട് സംസാരിക്കാറായോ..?" 
അച്ഛൻ തടുക്കാൻ വന്നു, 
ആ സംഭവം കഴിഞ്ഞ് കൃത്യം പതിമൂന്നു ദിവസമായപ്പോളേക്കും അച്ഛൻ  പോയി, 
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. 
വിവാഹം. 
ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഷോകേസിൽ ഇരുന്ന കുറെ ട്രോഫികളും മെഡലുകളും അലറിവിളിച്ചുകരഞ്ഞു. 
അവളിറങ്ങുമ്പോൾ യാത്രയാക്കാൻ ഉറ്റവരായി അവ മാത്രമേ ഉണ്ടായിരുന്നുള്ളു. 
***
 സിഗ്നൽ വിട്ട് മുന്നിലേക്ക് കയറുമ്പോൾ അവൾക്ക് താനൊരു കരടിക്കുഞ്ഞാണെന്ന് തോന്നി. പോകുന്നിടത്തേക്കോ നിന്നിടത്തേക്കോ തിരികെ ചെല്ലനാവാത്ത വിധം പെട്ടുപോയ ഒരു കരടിക്കുഞ്ഞു. 
ബംബി സിൻഡ്രോം ബാധിച്ച കരടിക്കുഞ്ഞു. 
അടുത്ത കവലയിലേക്ക് തിരിയുമ്പോൾ വഴിയരികിലെ വീട്ടിൽ നിന്ന് അടുത്ത ആരവം കേട്ടു. 
വീണ്ടും സിക്സ് ആയിരിക്കും, അല്ലെങ്കിൽ കളി ജയിച്ചിട്ടുണ്ടാകും. 
അവൾ സ്കൂട്ടർ അരികിലേക്ക് നിറുത്തി കാതോർത്തു.
അതെ, ചെന്നൈ ജയിച്ചിരിക്കുന്നു. 
അവളൊരു ആവേശത്തോടെ വണ്ടിയെടുത്തു. 
സമയം കഴിയും തോറും അൽപ്പം മുൻപ് ഭർത്താവുമായി പിരിഞ്ഞ ആരാധ്യ ക്രിക്കറ്റ് ബാറ്റുമേന്തി നിൽക്കുന്ന പഴയ ആരാധ്യയായി. 
ഇത്തവണ നോർത്ത് കൊറിയയ്‌ക്കെതിരെയായിരുന്നു.
ആരാധ്യ ക്രീസിലേക്കിറങ്ങിയതും ചാറി നിന്നിരുന്ന മഴ ശക്തി പ്രാപിച്ചു, 
ആദ്യത്തെ ബോൾ ഫോർ. 
രണ്ടാമത്തെ ബോൾ....
അപ്പോഴേക്കും മഴ അതിന്റെ പൂർണ്ണ ശക്തിയിൽ ചൊരിയാൻ തുടങ്ങി. 
"ദി മാച്ച് ഹാസ് ബീൻ ക്യാൻസൽഡ് ഡ്യൂ ടു...."

കോരിച്ചൊരിയുന്ന മഴ. ആരാധ്യ മുന്നിൽ മഞ്ഞ നിറത്തിലുള്ള രണ്ട് ബോളുകൾ കാണുന്നുണ്ട്. 
മനസ്സ് കണക്കുകൂട്ടാൻ തുടങ്ങി...
വേഗം, തീവ്രത, മഴയുടെ ശക്തി.. 
രണ്ടാമത്തെ ബോൾ.. 
ആരാധ്യ നനയുന്നുണ്ട്, ചൂടുള്ള മഴ, ചുവന്ന നിറത്തിൽ ഒഴുകിപ്പരക്കുന്നു. 
കാണികൾ ഓടിക്കൂടുന്നുണ്ട്.. 
ആരൊക്കെയോ അവളെ തട്ടി വിളിക്കുന്നുണ്ട്...
കാണികൾ ആരവം മുഴക്കുന്നു.. 
"ആംബുലൻസ്... പോലീസ്.. ആക്‌സിഡന്റ്...."
ആരാധ്യ രണ്ടാമത്തെ ബോൾ പോയ  വഴി നോക്കുകയായിരുന്നു.. 
അതെ, സിക്സർ..
സിക്സർ തന്നെ. 



2020, മേയ് 3, ഞായറാഴ്‌ച

ആൺചൂര്

ആൺചൂര്

ആൺചൂര്, കേൾക്കാൻ ആനച്ചൂര് പോലെ ഗാംഭീര്യമുള്ള  ഒരു വാക്ക് അല്ലേ?
എന്നായിരുന്നു അത്?
മഴയുള്ള ദിവസമായിരുന്നു, കോളേജിൽ നിന്നും ലാബ് കഴിഞ്ഞിറങ്ങിയപ്പോൾ ഒരുപാട് താമസിച്ചിരുന്നു. ഒരു ബസിനായി ഒരു ഓട്ടോയെങ്കിലും അതുവഴിവരാൻ പ്രാർത്ഥിച്ചു നിന്ന ദിവസം.
ഒരിക്കൽ പോലും ഒറ്റക്ക് ടാക്സിയിൽ പോകാത്ത ഞാൻ എത്രയും വേഗം വീടെത്താൻ ആഗ്രഹിച്ച് ടാക്സിക്ക് കൈ കാണിച്ച ദിവസം. 
ടാക്സിയിൽ കയറാൻ തുനിഞ്ഞപ്പോഴാണ് അകത്തു വേറെ ആളുകൾ ഇരിക്കുന്നത് കണ്ടത്.
കയറിയില്ല. തിരികെ സ്റ്റോപ്പിലേക്ക് നടന്നു.
ഒരു നിമിഷം, ഒറ്റ നിമിഷംകൊണ്ടാണ് എന്നെ ആരോ അതിലേക്ക് വലിച്ചിട്ടത്. എന്റെ വായും മൂക്കും ആരോ പൊത്തിപ്പിടിച്ചിരുന്നു.

ബോധം വരുമ്പോൾ എന്റെ മേലേക്ക് ആരോ ശക്തമായി നിശ്വസിക്കുന്നുണ്ടായിരുന്നു, ശരീരം മുഴുവൻ വേദനയായിരുന്നു. 

ആകെ മൂന്ന് പേർ. ഓരോ ദിവസവും ഓരോരുത്തർ അതായിരുന്നു പതിവ്, ആ പതിവ് തെറ്റുന്ന ദിവസം മൂന്നുപേരും മാറിമാറി എന്നെ ഭോഗിച്ചിരുന്നു. 
ആ ദിവസങ്ങളിൽ ബോധം മടങ്ങിവരാറില്ലായിരുന്നു. 
പക്ഷെ, ആ ദിവസത്തിന്റെ അന്ത്യത്തിൽ എനിക്കവർ ഒരു ബണ്ണും ഒരു ഗ്ലാസ് മിനറൽ വാട്ടറും  തരാറുണ്ടായിരുന്നു. 

എനിക്കവരുടെ വീടോ പേരോ അറിയില്ല, ശരിക്കും മുഖം പോലും ഓർമ്മയില്ല, അവരെ ഞാൻ ഗന്ധം കൊണ്ട് തിരിച്ചറിഞ്ഞു. 

ചില ദിവസങ്ങളിൽ ഞാൻ ഭാഗ്യവതിയായിരുന്നു, അവരാരും വരാത്ത ദിവസം. അന്ന് ഞാൻ ബന്ധിച്ചിരുന്ന ചങ്ങലക്കൊപ്പം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. 
എന്റെ ചങ്ങല കക്കൂസിന്റെ ക്ലോസറ്റ് മുതൽ ജനാലയുടെ ആദ്യത്തെ വിടവ് വരെ ആ ദിവസങ്ങളിൽ സഞ്ചരിച്ചു. 
നടന്നുവെന്നോ സഞ്ചരിച്ചു എന്നോ പറയുന്നത് ശരിയല്ല, ഇഴഞ്ഞു അതാണ് ശരി. 
ആ ദിവസങ്ങളിൽ ഞാൻ ദൂരേക്ക് നോക്കാറുണ്ട്. ആ കുന്നിൻ മുകളിൽ ഒരു മനുഷ്യക്കുഞ്ഞുപോലുമില്ല. 
ആ ദിവസങ്ങളിൽ ഞാൻ വീടിനെക്കുറിച്ചാലോചിക്കാറുണ്ട്. അച്ഛൻ, 'അമ്മ, ചേട്ടൻ.. എല്ലാവരും അന്വേഷിക്കുന്നുണ്ടാവും.. അജ്ഞാത മൃതദേഹങ്ങളിൽ പരതുന്നുണ്ടാവും എന്നെ.

അങ്ങനെ ഇഴഞ്ഞ ദിവസത്തിലൊന്നിലാണ് നോക്കെത്താദൂരത്തോളം പരന്നുനിൽക്കുന്ന പച്ചപ്പിനിടയിലൂടെ ഞാൻ ഏതോ പള്ളിയുടെ കുരിശുമണി കണ്ടത്. 
എനിക്ക് ബൺ കിട്ടുന്ന ദിവസങ്ങളിൽ അവിടെ നിന്നും നേർത്ത താളത്തിൽ ഏതൊക്കെയോ പാട്ടുകേൾക്കാറുണ്ട്. ഒരെണ്ണത്തിൻറെ ഏതാനും വരികൾ എനിക്ക് കാണാതെ അറിയാം. 
"Amazing grace, how sweet the sound
That saved a wretch like me" 
ബാക്കി മറന്നു ...
ആ പാട്ടിന്റെ രണ്ടാമത്തെ വരി പഠിച്ച ദിവസമാണ് കക്കൂസിന്റെ കതകിന്റെ കൈപ്പിടി ഒടിഞ്ഞത്. 
സമയം പോകാൻ വേണ്ടിയാണ് അത് തറയിലുറച്ചു തുടങ്ങിയത്. ആ ശബ്ദം കേൾക്കുമ്പോൾ വല്ലാത്ത ഹരം.
ജനാലയുടെ വിടവിൽക്കൂടി സൂര്യനും ചന്ദ്രനും മുറ തെറ്റാതെ വെളിച്ചം കാണിച്ചിരുന്നു. എപ്പോഴോ ആ പിടി വല്ലാതെ ഒന്ന് തിളങ്ങി. 
മൂർച്ച ആദ്യം പരീക്ഷിച്ചത് സിഗരറ്റിന്റെ തീയി അവരോരോരുത്തർ പടം വരച്ച തുടയിൽ... രക്തം വന്നിരുന്നു, വേദന മാത്രം അറിഞ്ഞില്ല. 

അന്നുരാത്രി  മൂന്നാമത്തവൻ വന്നിരുന്നു, പാറപ്പൊടിയുടെ മണമുള്ളവൻ... 
എന്റെ മേലേക്ക് മറിഞ്ഞ ആ ശരീരത്തിന്റെ കഴുത്തിലാണ് ആദ്യം കുത്തിയത്. കുറെ ചോര വാർന്നു. അവനൊന്നും മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ അടിയിൽ നിന്നും മാറാനുള്ള ശക്തി പോലുമുണ്ടായില്ല. 
അവനെ വലിച്ച് കക്കൂസിന്റെ ചുമരിൽ ചാരിയിരുത്തുമ്പോൾ അടുത്ത ഊഴം ആരെന്നു മാത്രമേ ചിന്തിച്ചുള്ളൂ. 

രണ്ടാമത് ഒന്നാമനായിരുന്നു വന്നത്, ഏതോ വിലകൂടിയ സിഗരറ്റിന്റെ ചൂരുള്ളവൻ. 
ഞാൻ കട്ടിലിൽ കമിഴ്ന്നു കിടന്നു, കൈക്കുള്ളിൽ വീണ്ടും മൂർച്ച കൂട്ടിയ പിടി മുറുക്കെപ്പിടിച്ചിരുന്നു.
കട്ടിലിൽ കട്ടപിടിച്ചു കിടന്ന ചോര കണ്ട് അവൻ അന്ധാളിച്ചിരിക്കണം.
എന്നെപ്പിടിച്ചുകുലുക്കി നേരെ കിടത്തിയ നിമിഷം.. കഴുത്തിലാണ് ഉന്നം വച്ചത്.. ചെവിക്ക് പിറകിൽ കൊണ്ടു.
അവനെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു, ആ വിളികളൊക്കെ തീരും വരെ തലങ്ങും വിലങ്ങും കുത്തി. എപ്പോഴോ അവനും ചത്തു.
അവനെ കട്ടിലിനടിയിലേക്കാണ് തള്ളിനീക്കിയത്..
ഇനി ഒരാൾ കൂടി, അതിന് രണ്ടു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. 
അന്ന് മഴ പെയ്തിരുന്നു. 
അവൻ വരുന്നത് ദൂരെ നിന്നെ അറിയാം. അവന് ലാവണ്ടറിന്റെ ഗന്ധമാണ്, ചേട്ടൻ ജന്മദിനത്തിന് സമ്മാനിച്ച പെർഫ്യൂമിന്റെ അതേ ഗന്ധം. 
അവന്റെ മേൽ അധികം ശക്തി വേണ്ടി വന്നില്ല, മുറിക്കുള്ളിലെ കാഴ്ച അവന്റെ സർവ്വ നാഡികളും തളർത്തിക്കാണും, അവന് കുഴഞ്ഞിരുന്ന നിമിഷം മതിയായിരുന്നെനിക്ക്. 
ഇപ്പോൾ ഇവിടെ മുഴുവൻ ആൺചൂരാണ്, ഒരാളുടെയല്ല മൂന്നുപേരുടെ. 
ഒന്നിച്ചു ശ്വസിച്ചാൽ ഒന്നും വേർതിരിച്ചറിയാനാകില്ല, കട്ടച്ചോരയുടെ ഗന്ധം മാത്രം. 
വേർതിരിച്ചാൽ അറിയാം പാറപ്പൊടിയുടെയും സിഗററ്റിന്റെയും വെവ്വേറെ ഗന്ധങ്ങൾ. 
ഇതിനിടയിൽ ഒരു കാര്യം പറയാൻ വിട്ടുപോയി. 
ഞാൻ പ്രസവിച്ചിരുന്നു. 
ഓമനത്തമില്ലാത്ത മൂന്ന് വെളുത്ത പുഴുക്കളെ. 
അതിക നേരം കഴിയുന്നതിനു മുന്നേ അവ ചത്തുപോയി, എന്റെ ആദ്യത്തെ കുഞ്ഞുങ്ങൾ. 
ഇന്നലെ ഞാൻ മരിച്ചുവീണിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാതിൽപ്പടിയിൽ തലയടിച്ചിരുന്നു. കുറേ ചോര പോയി. 
കുറച്ചു നേരവും കഴിഞ്ഞെണീക്കാമെന്ന് കരുതി, കഴിഞ്ഞില്ല. 
ഇന്ന് നിങ്ങൾ ഈ മുറിയിൽ കയറുകയാണെങ്കിൽ എന്റെ ഗന്ധം കൂടി തോന്നിയേക്കാം, ഹേയ് നിങ്ങൾക്കതറിയാൻ തരമില്ല. നിങ്ങളതെങ്ങനെ അറിയാനാണ്. 
'രാധാസ് സോപ്പിന്റെ മണമാണ് നിന്റെ മുടിക്ക്', ശാലിനി എന്നും പറയുമായിരുന്നു. 
ശാലിനി എന്റെ ആത്മാർത്ഥ സുഹൃത്ത്. 
എനിക്ക് ആ പാട്ടിന്റെ ബാക്കി വരികൾ ഓർമ്മിക്കാൻ കഴിയുന്നുണ്ട്. 
"I was once lost, but now am found
Was blind but now I see
......................................"

Pic work by - Connie Rose

2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

സന്ധ്യകൾ പാൽചുരത്തുമ്പോൾ

സന്ധ്യകൾ പാൽചുരത്തുമ്പോൾ 

ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആർക്കും സന്തോഷം കണ്ടില്ല, റാണിബായിക്കൊഴിച്ച്.
മീന  മീത്താലി സെന്നിന്റെ മുറിയിലേക്ക് വിളിക്കപ്പെട്ടു. മുറിയിൽ മീത്താലി സെന്നിനൊപ്പം അമരീന്ദർ സേട്ടുവും അയാളുടെ കാര്യക്കാരനും.
"ഇതാരുടെതാടീ... അറിയാമോ..?" സേട്ടു ചോദിച്ചു.
മീന ഇല്ലെന്ന് തലയാട്ടി.
"നശിപ്പിച്ചുകളയണം, നാളെത്തന്നെ ഡോക്ടറെ ഇങ്ങോട്ട് വിടുന്നുണ്ട്.."
മീനയ്ക്ക് മറുത്തൊന്നും പറയാനില്ല, അല്ല, പറയാനാകില്ല.
മീത്താലി അവളെ നോക്കി പല്ലിറുമ്മുന്നുണ്ട്.
"നാശം പിടിച്ചവൾ... നിനക്കൊന്നും ബോധമില്ലേ... വയറ്റുകണ്ണിയായിരിക്കുന്നു... റാണീ " അവർ നീട്ടിവിളിച്ചു.
ഒരു നിമിഷം പോലും അധികം അവിടെ നില്ക്കാൻ മീനയ്ക്ക് ത്രാണിയുണ്ടായില്ല, മുന്നിലിരിക്കുന്ന രണ്ടു രൗദ്ര രൂപങ്ങളെ നോക്കുമ്പോൾ കാലുകളിൽ നിന്നും ഒരു വിറ മുകളിലേക്ക് പടരുന്നതറിയാം, സ്വന്തം ഹൃദയമിടിപ്പ് ഉച്ചത്തിൽ കേൾക്കാം.
വിളി കേൾക്കാൻ നിന്ന പോലെ റാണീബായി അകത്തേക്ക് വന്നു.
"കൊണ്ട് പോ. നാളെ ഡോക്ടർ വരും." മീത്താലിയുടെ കൽപ്പന.
റാണീബായിക്കൊപ്പം മുറിയിലേക്ക് നടന്നപ്പോൾ മീനയ്ക്ക് അൽപ്പം ആശ്വാസം കിട്ടിയപോലെ തോന്നി. കട്ടിലിലേക്ക് ഇരുന്ന് ശ്വാസമെടുക്കുമ്പോൾ റാണീബായി ആശ്വസിപ്പിച്ചു.
"പേടിക്കണ്ട, മുൻപ് ഇതൊക്കെ ഇവിടെ പതിവായിരുന്നു, ഒരു ആറേഴ് വർഷം കൊണ്ടാ ഇതൊന്നും ഇല്ലാത്തെ. ബിസിനസിനെ ബാധിക്കുന്നതല്ലേ, അതാ അവർക്ക് ഇത്ര ദേഷ്യം. നാളെ ഡോക്ടർ വരും രാവിലത്തെ ഭക്ഷണം കിട്ടില്ല. ഇനി എല്ലാം കഴിഞ്ഞ ശേഷം ഭക്ഷണം തന്നാൽ മതിയെന്നാ പറഞ്ഞിരിക്കുന്നത്. അറിയാല്ലോ..?"
മീന തലയാട്ടി.
റാണീബായി മുറിവിട്ടു.
അവൾക്കറിയാം മീത്താലി പറഞ്ഞാൽപ്പിന്നെ അതിനപ്പുറമില്ല.
കട്ടിലിന്മേൽ മലർന്നുകിടന്നപ്പോൾ അവളോർത്തു, ആരുടെ മേലൊഴുക്കിയ  വിയർപ്പിന്റെയും നിശ്വാസത്തിന്റെയും വിലയാണീ വയറ്റിൽക്കിടക്കുന്നതെന്ന്, അന്ന് കണ്ട ആ കോളേജ് പയ്യന്റെയാണോ, അതോ കുടിച്ചു ലക്കുകെട്ട് കയറിവന്ന ആ മധ്യവയസ്കന്റെയോ, അതുമല്ലെങ്കിൽ സൗമ്യമായി ചിരിച്ച ആ ചെമ്പൻ മുടിക്കാരന്റെയോ..?
ഓർത്തു നോക്കിയിട്ടും ഒരു രൂപവുമില്ല.
എട്ടുമണി ആയപ്പോൾത്തന്നെ ഡോക്ടർ വന്നു, കയ്യിൽ മിനിയാന്ന് ചെയ്ത ടെസ്റ്റുകളുടെ പേപ്പറുകളുമുണ്ട്, അതിലേക്ക്  വിശദമായി കണ്ണോടിച്ചിട്ട് അവർ ചുളിഞ്ഞ മുഖത്തോടെ മീത്തലിയോടായി പറഞ്ഞു,
"ഇതിപ്പോൾ നാലുമാസം കഴിഞ്ഞല്ലോ, ഇനിയിപ്പോ അബോർഷൻ പറ്റില്ല. ഈ പെണ്ണുകൂടി ചാകും."
മീത്താലിയുടെ കണ്ണുകൾ ചുവക്കുന്നത് കണ്ടപ്പോൾ മീന നോട്ടം താഴ്ത്തി.
***
നീണ്ട പതിനൊന്ന് വർഷങ്ങൾക്ക് ശേഷം കാമാത്തിപ്പുരയുടെ അകത്തളങ്ങളിൽ ആദ്യമായി ഒരു കുഞ്ഞിന്റെ കരച്ചിൽ വീണു. ഓടുകളുടെ ഇടക്ക് കൂടുവച്ചിരുന്ന രണ്ടുമൂന്ന് പ്രാവുകൾ അമ്പരന്ന് പറന്നുപോയി.
"ആൺകുഞ്ഞായത് നന്നായി."
കുഞ്ഞിനെ നോക്കി സംതൃപ്തിയോടെ റാണീബായി പറഞ്ഞു.
മീനയ്ക്കും അത് നന്നായെന്ന് തോന്നി, അല്ലെങ്കിൽപ്പിന്നെ തന്നെപ്പോലെ വയസ്സറിയിച്ച് ഒരു മാസം തികയുന്നതിനു മുൻപേ കസ്റ്റമറെ സ്വീകരിക്കേണ്ടി വന്നേനെ.
വയസ്സറിയിച്ച് കൃത്യം പതിനേഴ് ദിവസമായപ്പോളാണ് അവളാദ്യത്തെ പുരുഷനെ സ്വീകരിച്ചത്, അതും പതിനാലാം വയസ്സിൽ. ആ മുറിയിലേക്ക് അവളെ അണിയിച്ചൊരുക്കി വിട്ടത് അവളുടെ 'അമ്മ തന്നെയായിരുന്നു, അവളുടെ നെറ്റിയിലേക്കൊരു പൊട്ടു വയ്ക്കുമ്പോൾ അവരുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ താഴെ വീണിരുന്നു. ഒളിച്ചുകളിക്കാനെന്നു കളിപറഞ്ഞിട്ട് തളത്തിന്റെ അങ്ങേ അറ്റത്തെ മുറിയിലേക്ക് കൊണ്ടുപോയതും അവർ തന്നെയായിരുന്നു. പുറത്തു നിന്നടച്ച ആ മുറി തുറക്കാൻ അവൾ നിലവിളിച്ചു, വാതിൽ തുറക്കപ്പെട്ടു, അമ്മയ്ക്ക് പകരം കടന്നു വന്നത് സേട്ടു. കാമാത്തിപ്പുരയിൽ ആറുവന്നാലും ആദ്യത്തെ ഊഴം സേട്ടുവിനാണ്.
ശരീരം നുറുങ്ങുന്ന വേദനയുമായി, കാലുകൾ നിലത്തുറക്കാതെ അമ്മയെ തിരയുമ്പോൾ അവളെ വരവേറ്റത് കഴുക്കോലിൽ തൂങ്ങിയാടുന്ന അവരുടെ ശരീരം. ഏത് വേദനയാണ് ഏറ്റു നിൽക്കുന്നതെന്ന് ആ നിമിഷം അറിയാനായില്ല. പക്ഷെ, അന്ന് മുതൽ ഇന്ന് വരെയും ഒരു പുരുഷനെയും സ്വീകരിക്കാൻ അറപ്പു തോന്നിയിട്ടില്ല, ജോലിയാണ്.
എങ്കിലും കാമാത്തിപ്പുരയിലെ ഏറ്റവും സുന്ദരിയാണെന്ന കാരണം കൊണ്ടും സേട്ടുവിന്റെ പ്രിയങ്കരിയാണെന്നുള്ളത് കൊണ്ടും അവളെന്നും  മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണ്. ചുരുക്കിപ്പറഞ്ഞാൽ പണമുള്ളവന് മാത്രമേ അവളെ അനുഭവിക്കാൻ യോഗമുണ്ടായിരുന്നുള്ളു.
***
കുഞ്ഞുവന്നതോടു കൂടി മീന അധികം ആരെയും സ്വീകരിക്കാതായി. ആ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്നൊരാഗ്രഹം അവളിൽ ഉടലെടുത്തിരുന്നു.
റാണീബായി അവളുടെ മാറ്റങ്ങൾ കാണുന്നുണ്ടായിരുന്നു,
"കുട്ടീ, നീ ആളുകളെ സ്വീകരിക്കാതായാൽ ഈ കുഞ്ഞിനെ അവർ നിന്നിൽ നിന്നും കൊണ്ട് പോകും.." അവർ താക്കീത് ചെയ്തു.
മീനയുടെ മാറ്റങ്ങൾ മറ്റുള്ളവരിൽ മുറുമുറുപ്പുണ്ടാക്കി.
മീന ഒരിക്കൽക്കൂടി മീത്താലി സെന്നിന്റെ മുറിയിലേക്ക് വിളിക്കപ്പെട്ടു.
സേട്ടു ഹുക്ക വലിക്കുകയായിരുന്നു.
കടന്നുവന്ന അവളെ അയാൾ ആപാദചൂഡം നോക്കി.
"പ്രസവം കഴിഞ്ഞപ്പോൾ നീയൊന്നു കൊഴുത്തിട്ടുണ്ട്.."
അവളുടെ തോളിൽ കയ്യിട്ട് അവളുടെ മുടിയുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് സേട്ടു പറഞ്ഞു.
അന്നാദ്യമായി അവൾക്ക് പുരുഷന്റെ ഗന്ധം അറപ്പുണ്ടാക്കി.
സേട്ടു വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അയാളുടെ വിയർപ്പിന്റെ ഗന്ധം അവളുടെ മേനിയിലാകെ പടർന്നു നിന്നു, അയാൾ പറഞ്ഞാൽ മാത്രമേ  കൊടുത്താൽ അവൾക്ക് അയാളുടെ ശരീരത്തിനടിയിൽ നിന്നും എഴുന്നേൽക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. അവളുടെ മുലകൾ വേദനിക്കുന്നുണ്ടായിരുന്നു, സേട്ടു ഞെരിച്ച മുലകളിൽ നീന്നും പാൽ ചാലിട്ടൊഴുകി.
അവളിനിൽ നിന്നകന്ന് ഒരു ചുരുട്ട് കത്തിച്ചുകൊണ്ട് സേട്ടു പറഞ്ഞു,
"നാളെ മുതൽ നീ കസ്റ്റമേഴ്‌സിനെ സ്വീകരിച്ചു തുടങ്ങണം. പകൽ വേണ്ട, രാത്രി മാത്രം. സ്പെഷ്യൽ സർവീസ്.."
എതിർത്തൊന്നും പറയാനില്ല.
***
ആർത്തവത്തിന്റെ ദിവസങ്ങളിൽ മാത്രമേ അവൾ രാത്രി കുഞ്ഞിനൊപ്പം ഉറങ്ങിയുള്ളു. പകൽ മുഴുവനും അവൾ അവന്റെ കളിചിരികളിൽ മുഴുകി രാത്രിയിലെ പല വിയർപ്പുമണങ്ങളും മറക്കാൻ ശ്രമിച്ചു. സന്ധ്യക്ക് കുഞ്ഞിന് പാൽ കൊടുത്ത് റാണീബായിയുടെ കയ്യിലേൽപ്പിക്കും, പിന്നെ പരിചയമുള്ളതും ഇല്ലാത്തതുമായ പലതരം ശ്വാസങ്ങളിലേക്ക്. ഓരോ ശ്വാസങ്ങൾക്കും  ഇടയിൽ പിടയുമ്പോൾ അവൾ ഓർക്കാറുണ്ട്,
'രക്ഷപ്പെടണം'.
അന്നവൾക്ക് പതിവുകാരാരുമില്ലായിരുന്നു, പുതുതായി വന്ന ഒരാൾ മറ്റൊരുത്തിയുടെ മുറിയിലേക്ക് പോയി.
മീത്തലി സെൻ എന്തോ ആവശ്യത്തിന് പുറത്തുപോയിരിക്കുന്നു.
രാത്രി ഏറെ കഴിഞ്ഞിരുന്നു, കാമാത്തിപ്പുരയിലെ എല്ലാ കണ്ണുകളും ഉറക്കത്തിലേക്ക് വീണിരുന്നു.
കുഞ്ഞിനെയുമെടുത്ത് ശബ്ദമുണ്ടാക്കാതെ ദേദ് ഗലിയുടെ ഇടവഴിയിലൂടെ ഓടുമ്പോൾ രക്ഷപ്പെടണമെന്നല്ലാത്ത അവൾ മറ്റൊന്നും ഓർത്തില്ല.
പിടിക്കപ്പെടുമ്പോൾ ഒന്നര ദിവസം  കഴിഞ്ഞിരുന്നു, ബെയ്ക്കുള്ളയിൽ നിന്നും മഹാലക്ഷ്മിയിലേക്കുള്ള ട്രെയ്‌നിലായിരുന്നു അവൾ.
പോലീസുകാരിലും, ചായക്കടക്കാരിലും എന്തിന് പോട്ടർമാരിലും സേട്ടുവിന്റെയും മീത്തലിയുടെയും ആളുകളുണ്ടെന്നത് ഇടക്കെപ്പോഴോ അവൾ മറന്നിരുന്നു.
കാമാത്തിപ്പുരയുടെ പടികൾ കടന്ന് അകത്തളത്തിൽ അവളെ സ്വീകരിച്ചത് മീത്താലിയുടെ പടക്കം പൊട്ടുന്ന തരത്തിലെ അടിയാണ്.
"കൂത്തിച്ചി.." ആ വാക്ക് മീത്താലിയുടെ പല്ലുകൾക്കും നാവിനുമിടയിൽ ഞെരിഞ്ഞമർന്നു.
മീന തടങ്കലിലാക്കപ്പെട്ടു, മറ്റുള്ളവരുമായി സംസാരിക്കുന്നത് വിലക്കപ്പെട്ടു, കുഞ്ഞിനെ അകറ്റപ്പെട്ടു, സന്ധ്യകളിൽ അവൻ വിശന്ന് നിലവിളിക്കുമ്പോൾ മാത്രം അവൻ അവളുടെ കൈകളിൽ എത്തപ്പെട്ടു.
ആ സന്ധ്യകൾക്കായി മാത്രം അവൾ കാത്തിരിക്കാൻ തുടങ്ങി.
പതിവ് വന്ന പലരെയും മീന മടക്കിയയച്ചു.
അതിനനുസരിച്ച് കാത്തിരുന്ന സന്ധ്യകൾ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മാത്രം വന്നു.
പതിയെപ്പതിയെ അവളരെയും സ്വീകരിക്കാതെ പാൽചുരത്തുന്ന സന്ധ്യകൾക്കായി മാത്രം കാത്തിരുന്നു, രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വന്നിരുന്ന സന്ധ്യകൾ പിന്നൊരിക്കലും വരാതായി.
മീനയുടെ കൊലുസുകൾ ജനലിലേക്ക് നീളുന്ന ബലമുള്ള ചങ്ങലകളായി.
എങ്കിലും അവൾ സന്ധ്യകൾക്കായി കാത്തിരുന്നു.
പാതിബോധത്തിൽ അവനായി പഠിച്ച പാട്ടുകൾ ഉറക്കെപ്പാടി.
ആ സമയങ്ങളിലെല്ലാം വാഴത്തോലുപോലെ ഞാന്നുകിടക്കുന്ന മുലകൾ പാൽ ചുരത്തി.
കാമാത്തിപ്പുരയുടെ അകത്തളത്തിലേക്ക് കടന്നുചെല്ലുമ്പോൾ ഉള്ളിലെവിടെയോ അടച്ചിട്ട മുറിയിൽ വീശുന്ന കാറ്റിന്  താരാട്ടിന്റെ ഈണമാണ്,  ആ മുറിയിലെ വീഴുന്ന വിളറിയ സന്ധ്യയ്ക്ക് ഇപ്പോഴും  പാലിന്റെ മണമാണ്.


2020, ഏപ്രിൽ 5, ഞായറാഴ്‌ച

സൈറയുടെ കഥ (സൈഫിന്റെയും)

സൈറയുടെ കഥ (സൈഫിന്റെയും)

"ഡി പെണ്ണെ.. നമുക്ക് എത്ര പിള്ളേർ വേണം..?"
കട്ടിൽ ജനലിനഭിമുഖമായിട്ട് നിലാവ് നോക്കിക്കിടക്കുകയായിരുന്നു അവർ.
"അഞ്ച്."
"ന്റെ റബ്ബേ അഞ്ചോ..?" സൈഫ് ആശ്ചര്യത്തോടെ ചോദിച്ചു.
"ന്താ.. നിങ്ങക്ക് പറ്റൂലെ..? എങ്കി ഇപ്പ പറയണം.." വരുത്തിയ ഗൗരവത്തിൽ സൈറ ചോദിച്ചു.
"പറ്റില്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ... അതല്ല, നീ താങ്ങോ?"
"എന്താ താങ്ങാത്തേ.. മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും. രണ്ട്.. അല്ല മൂന്ന് പ്രസവം. രണ്ട് ഇരട്ടകളും പിന്നെ ഒരാളും. രണ്ട് പ്രസവത്തിൽ അഞ്ചുപേരായാലും കുഴപ്പമില്ല.. അല്ലേ..?"
"അതൊക്കെ ശരിതന്നെ.. എന്നാലും അഞ്ചുപേർ"
"എനിക്ക് പടച്ചോൻ ഇത്രേം നീളമുള്ള കൈകൾ തന്നിരിക്കുന്നത് എന്തിനാണെന്നാ വിചാരം..?"
"എന്തിനാ..?"
"നമ്മുടെ അഞ്ചുമക്കളെയും ഒരുമിച്ച് കെട്ടിപ്പിടിക്കാൻ.."
"അപ്പൊ ഞാൻ നിന്നെ കെട്ടിപ്പിടിക്കാം.." അവളുടെ കവിളുകളികൾ വിരിയുന്ന നാണം നിലാവത്ത് എന്ത് ഭംഗിയാണ്
സൈഫ് അവളോട് അൽപ്പം കൂടി ചേർന്നുകിടന്നു.
"നീങ്ങിക്കിടക്ക് മനുഷ്യാ.. ചൂടെടുക്കുന്നു.." അവൾ കളിയുടെ പറഞ്ഞു.
"ആഹാ, ഇപ്പൊ ഞാൻ ആരായി..? ഇത്ര നേരം കുട്ടികൾ വേണമെന്ന് പറഞ്ഞിട്ട്..? എടി, പറഞ്ഞാൽ കുട്ടികളുണ്ടാകില്ല, അതിന് ചില പ്രോസസുകളുണ്ട്..."
അത്രയും പറഞ്ഞതും അവളുടെ കീരിപ്പല്ലുകൾ അവന്റെ തോളിലമർന്നു.
അവളുടെ കഴുത്തിലേക്ക് മുഖമമർത്തുമ്പോൾ അവളുടെ നേർത്ത നിശാഗന്ധിയുടെ സുഗന്ധം ഒന്നുകൂടി കൂടിയതുപോലെ അവന് തോന്നി.
***
"ഇക്കാ.."
"ഉം.. "
"നിങ്ങള് കുറേ നേരമായിട്ട് എന്താ നോക്കണത്.."
"ഞാൻ ആലോചിക്കുകയായിരുന്നു."
"എന്ത്..?"
"അല്ല, ഇവർക്ക് എന്ത് പേരിടുമെന്ന്"
ആഗ്രഹിച്ചപോലെ ഇരട്ടകളാണ്. വയർ വലുതായപ്പോൾ അവളുടെ പുക്കിളിൽ നിന്ന് അടി നാഭിയിലേക്ക് പോകുന്ന ഒരു വാരി രോമം നന്നായി തെളിഞ്ഞു കാണാം.
"എടി, ഒരാൾക്ക് ആമി എന്നിട്ടാലോ..?"
"നിങ്ങളുടെ ഒരു ആമി. ഇതുവരെ കളഞ്ഞില്ല ആ പേര്."
"എടി.. ആമിക്ക്.."
"ഓ.. അറിയാം. ആമിക്ക് നിറമില്ല, മണമില്ല, രൂപമില്ല, രുചിയില്ല, വെറും പേര് മാത്രം. അല്ലേ..?"
അവൻ പൊട്ടിച്ചിരിച്ചു.
"കിണിക്ക്. ഞാൻ ഉറങ്ങാൻ പോകുവാ"
അവൾ തിരിഞ്ഞു കിടന്നു.
അൽപ്പ നേരം കഴിഞ്ഞപ്പോൾ അവളുടെ നേർത്ത  ശ്വാസം കേട്ടു തുടങ്ങി, അവൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. അവൻ അവളെ തനിക്ക് അഭിമുഖമായി കിടത്തി.
"എഡോ കുറേ നാളായി ചോദിക്കണമെന്ന് വിചാരിക്കുവാ.. ആരാ തന്റെ  ഈ മൊഞ്ചത്തി ആമി..?" പ്രതീക്ഷിക്കാതെയാണ് ആ ചോദ്യം വന്നത്. അതും മെസ്സഞ്ചറിൽ അതും പ്രതീക്ഷിക്കാത്ത ആളിൽ നിന്ന്.
സൈറ. ഫേസ്‌ബുക്കിൽ സൗഹൃദവലയത്തിലുണ്ടെന്നല്ലാതെ ഒരു പരിചയവുമില്ല.
"അങ്ങനെ ആരുമില്ല."
അവന്റെ അവരുടെ ആദ്യത്തെ സംഭാഷണം തെളിഞ്ഞു.
"ഇപ്പൊ ഇല്ലെന്നാണോ..?"
"ആ അതെ."
"മുറിവാണല്ലേ..?"
"അഞ്ചാറ് വര്ഷം മുന്നേ.. പക്ഷെ, ചിലപ്പോഴൊക്കെ ഞാൻ അങ്ങോട്ട് പോവാറാണ്"
"സാരമില്ലടോ.. ഇതൊക്കെ മരിക്കുന്നത് വരെയേ ഉള്ളൂ.."
ആശ്വാസം തോന്നി. അതിലേറെ അത്ഭുതവും ഒരു പരിചയവുമില്ലാത്ത ഒരു പെൺകുട്ടി ഇങ്ങനെ കൂളായി സംസാരിക്കുന്നു.
ആ പരിചയം സൗഹൃദമായി.
"ഡാ, ഞാൻ മരിച്ചാൽ നീ എങ്ങനെയാ അറിയുന്നത്..?" ശരിക്കും ഓർക്കാപ്പുറത്തെ അവളുടെ ആ ചോദ്യമാകും തന്നെ അവളിലേക്ക് അടുപ്പിച്ചത്.
കല്യാണത്തിന് മുന്നേ അവൾ ഒന്നുമാത്രമേ ആവശ്യപ്പെട്ടുള്ളു, അവൾ ആഗ്രഹിക്കുന്ന സമയം അടുത്തുവേണമെന്ന്. ഇതുവരെ അകന്നു നിന്നിട്ടില്ല.
ഏഴാം മാസം വിളിച്ചു കൊണ്ട് പോകാൻ വരും അപ്പോൾ എങ്ങനെ നിൽക്കുമെന്ന് കണ്ടറിയണം, ആലോചിക്കാൻ കൂടി വയ്യ.
***
പാതിയുറക്കത്തിൽ എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. വല്ലാതെ ദാഹിക്കുന്നുണ്ട്. സമയം നോക്കാൻ ഫോണെടുത്തപ്പോൾ അതിൽ സൈറയുടെ ചിരിക്കുന്ന മുഖം. അവനൊന്ന് ദീർഘനിശ്വാസമിട്ടു. അറിയിപ്പിന് വിളിച്ചുകൊണ്ട് പോയിട്ട് ഒരാഴ്ചയായി. വിളിച്ചോണ്ട് വരാമെന്ന് കരുതിയാൽ ഉമ്മി സമ്മതിക്കുന്നില്ല. 
"ആദ്യത്തെ പ്രസവമല്ലേ, അവൾക്കും വീട്ടിൽ നിൽക്കാൻ ആഗ്രഹം കാണില്ലേ..? രണ്ടു ദിവസം കൂടി കഴിയട്ടെ."
അങ്ങനെയാകട്ടെ എന്ന് അവനും കരുതി. എന്നാലും ഫോൺ വിളികൾക്ക് ഒരു കുറവുമില്ല. 
വീണ്ടും ഉറങ്ങാൻ ശ്രമിച്ചു, പറ്റുന്നില്ല. അലമാര തുറന്ന് അവളുടെ ഒരു ഷാളെടുത്ത് നെഞ്ചോട് ചേർത്തു.
പുലർച്ചെ ഉമ്മി വാതിലിൽ തട്ടുന്നത് കേട്ടാണ് എണീറ്റത്. 
"എന്താ..?"
"നീ ഫോൺ എടുക്കാതെന്താ..?"
"ഫോൺ സൈലന്റാണ്."
"സൈറയെ ആശുപത്രിയിൽ കൊണ്ട് പോയി അങ്ങോട്ട് വേഗം ചെല്ലാൻ."
പെരുവിരലിൽ നിന്നൊരു വിറയൽ മുകളിലേക്ക് കയറുന്നത് അറിഞ്ഞു. 
ഷർട്ടുമെടുത്തിട്ട് പുറത്തേക്കിറങ്ങുമ്പോൾ ഉമ്മിയും വാപ്പിയും ഇറങ്ങിക്കഴിഞ്ഞു. 
ആശുപത്രിയിലേക്ക് എത്തുമ്പോൾ ഓപ്പറേഷൻ തീയേറ്ററിന് മുന്നിലാണ് എല്ലാവരും. 
രാത്രി പെട്ടെന്ന് ബി പി കൂടിയതാണ്. സിസേറിയൻ നടത്തേണ്ടി വരുമെന്ന് പറഞ്ഞത്രേ.
ഒരു നേഴ്‌സ് പുറത്തേക്ക് വന്നു. 
"സൈറ സൈഫിന്റെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ..?"
"ഞാൻ.." സൈഫ് മുന്നോട്ട് ചെന്നു.
"നിങ്ങള് പേഷ്യന്റിന്റെ ആരാണ്?"
"ഹസ്ബൻഡ്."
"ഇവിടൊരു ഒപ്പിടണം. സി സെക്ഷൻ വേണം. ബി പി കൂടിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർ സംസാരിക്കും"
നേഴ്‌സ് അകത്തേക്ക് പോയി. 
"സൈറ സൈഫിന്റെ ഹസ്ബൻഡ് ആരാണ്..?" ഒരു ഡോക്ടർ അകത്തു നിന്നും വന്നു.
സൈഫ് മുന്നിലേക്ക് ചെന്നു. 
ഡോക്ടറുടെ ക്യാബിനിലേക്ക് നടക്കുമ്പോൾ തന്റെ സർവ നാഡികളും തളരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. 
"പേഷ്യന്റ് അൽപ്പം ക്രിട്ടിക്കൽ സ്റ്റേജിലാണ് ഉള്ളത്. ബി പി ഇതുവരെ കൺട്രോളിൽ ആയിട്ടില്ല, കൂടിക്കൊണ്ടിരിക്കുകയാണ്. പിന്നെ ഇരട്ടകളാണ്. അമ്മയ്ക്കോ കുഞ്ഞുങ്ങൾക്കോ എന്തും സംഭവിക്കാം. ചിലപ്പോൾ രണ്ടിലൊരാൾ.. ഞങ്ങൾ ആവുന്നത് ശ്രമിക്കുന്നുണ്ട്. പ്രാർത്ഥിക്കുക."
എത്ര നേരം കഴിഞ്ഞു എന്നറിയില്ല. ഡോക്ടർ പുറത്തേക്ക് വന്നു. 
"ഓപ്പറേഷൻ കഴിഞ്ഞു. പക്ഷെ, കുഞ്ഞുങ്ങൾ.. ഐ ആം സോറി. അമ്മയ്ക്ക് ബോധം വന്നിട്ടില്ല, ബി പി നോർമൽ ആയിട്ടുണ്ട്, പക്ഷെ ബ്ലീഡിങ് ഉണ്ട്. രണ്ട് മണിക്കൂർ കഴിഞ്ഞേ കൃത്യമായി എന്തെങ്കിലും പറയാനാകൂ."
സൈഫ് എല്ലാം കേൾക്കുന്നുണ്ടായിരുന്നു, എന്നിട്ടും ചെവി കൊട്ടിയടച്ചത് പോലെ. 
"ഡോക്ടർ.. പേഷ്യന്റിന് ബി പി കൂടിക്കൊണ്ടിരിക്കുകയാണ്. സെറിബ്രൽ ഹെമറേജ്‌ ആണെന്ന്...." നേഴ്‌സ് പറഞ്ഞു തീരുന്നതിന് മുന്നേ ഡോക്ടർ അകത്തേക്കോടി. 
***
മുറിയിലേക്ക് ചെല്ലുമ്പോൾ നിശാഗന്ധിയുടെ ഗന്ധം ഏതോ ചന്ദനത്തിരിയുടെ ഗന്ധത്തിൽ അലിഞ്ഞിരുന്നു.
മേശമേൽ പേനകൊണ്ട് അടയാളം വച്ച സൈറയുടെ ഡയറി. 
എഴുതി നിറുത്തിയ അവസാനത്തെ പേജ് അയാൾ തുറന്നു. 
"ഇക്കാ. 
ഇന്ന് ആദ്യായിട്ടാ കുട്ടികളുടെ മുഖം ഇത്ര തെളിമയോടെ കാണുന്നത്. സ്കാനിംഗ് കളറിൽ ആക്കിക്കൂടെ..? എന്തായാലും എനിക്കിനി കാത്തിരിക്കാൻ വയ്യ. അവരുടെ മുഖം കാണാൻ കൊതിയായി, ഇനിയും രണ്ട് മാസം.. സാരമില്ല, നിങ്ങൾ അടുത്തുണ്ടല്ലോ അപ്പോപ്പിന്നെ ഒരുമിച്ച് കാത്തിരിക്കാം."
അയാൾക്ക് അവളെ ഒന്നുകൂടി കാണണമെന്ന് തോന്നി. വണ്ടിയുമെടുത്ത് ഇറങ്ങുമ്പോൾ ആരും ഒന്നും ചോദിച്ചില്ല. 
ഓർക്കാപ്പുറത്ത് പെയ്ത മഴയിൽ ഖബറിനെടുത്ത പുതുമണ്ണ് നനഞ്ഞിരുന്നു.  മണ്ണിന് നേർത്ത നിശാഗന്ധിയുടെ മണം. മൂക്ക് വിടർത്തി അതിനോട് ചേർന്ന് കിടക്കുമ്പോൾ അയാൾക്ക് കളിചിരികൾ  കേൾക്കുന്നുണ്ടായിരുന്നു, അയാളെ തനിച്ചാക്കിപ്പോയ ഒരു പെണ്ണിന്റെയും  രണ്ട് മക്കളുടെയും കളിചിരികൾ.



2020, മാർച്ച് 30, തിങ്കളാഴ്‌ച

സിലിഗുരിയിലെ അവസാനത്തെ കാഴ്ച

സിലിഗുരിയിലെ അവസാനത്തെ കാഴ്ച 

അമ്മു വായും തുറന്ന് നിൽക്കുകയായിരുന്നു, എന്നെ ഒട്ടും പ്രതീക്ഷിച്ചില്ല എന്നത് വ്യക്തം.
"വാ അടച്ചു വയ്ക്ക്, കരിവണ്ട് കേറും."
എന്റെ ശബ്ദം കേട്ടിട്ടാകണം, അകത്തെ കതക് തുറന്ന് അംശുമോൻ കണ്ണുംതിരുമ്മി ഇറങ്ങിവന്നു. അമ്മ അനക്കമില്ലാതെ നിൽക്കുന്നത് കണ്ടിട്ട് അവൻ എന്നെ നോക്കി,
കുഞ്ഞിക്കണ്ണുകളിൽ കൗതുകം വിടർന്നു.
"ഉമ്മീ.." നീട്ടിവിളിച്ചുകൊണ്ട് അവൻ എന്നെ കെട്ടിപ്പിടിച്ചു. അവനെ എടുത്ത് നെഞ്ചോട് ചേർക്കുമ്പോൾ ഉറപ്പുവരുത്താനായി അവൻ എന്നെ ഒന്നുകൂടി തൊട്ടുനോക്കി.
"സജീ..?" അമ്മുവിൻറെ ശബ്ദം അപ്പോളാണ് തിരിച്ചുകിട്ടിയത് എന്ന് തോന്നി.
അംശുവിനെ എടുത്തുകൊണ്ട് ഞാൻ അകത്തേക്ക് കയറി.
"എടീ നീ എപ്പോ വന്നൂന്നാ ചോദിച്ചേ. " അവൾ ശബ്ദമുയർത്തി.
"ഇപ്പൊ."
"വീട്ടിൽ..?"
"പോയില്ല. നേരെ ഇങ്ങോട്ടാ വന്നത്."
ബഹളം കേട്ട് അകത്തെ മുറിയിൽ നിന്ന് ലിന്റ ഇറങ്ങിവന്നു, പിന്നാലെ ബെന്നിയും.
"ചേച്ചീ..." ലിന്റ ഓടിവന്ന് കെട്ടിപ്പിടിച്ചു.
"അന്നമോളെവിടെ"
"ഉറങ്ങി."
ബെന്നി ചിരിക്കണോ കരയണോ എന്നറിയാത്ത ഭാവത്തിൽ നിൽക്കുന്നു.
"രാഹുലെവിടെ?" കാണാഞ്ഞിട്ടാണ് ചോദിച്ചത്.
"അവൻ ക്ലിനിക്കിലാ. വരാൻ പതിനൊന്നു കഴിയും." അമ്മു പറഞ്ഞു തീർന്നതും മുറ്റത്ത് ബുള്ളെറ്റ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു.
"എടി അമ്മു, ഇതാരുടെ ഷൂവാടീ...." ചോദ്യം മുഴുമിക്കാൻ കഴിയാതെ രാഹുൽ വാതിൽക്കൽ കണ്ണുമിഴിച്ചു നിന്നു. "സജീ....!"
"എന്താടാ വിശ്വാസമായില്ല..?"
"എടീ പുല്ലേ, നീ എവിടാരുന്നു ഇത്രേം നാൾ..? ഒരു കാൾ പോലുമില്ലാതെ.."
"ഞാൻ ഇടക്ക് എല്ലാരേം വിളിക്കാറുണ്ടായിരുന്നല്ലോ.."
"ഉം.. ഉണ്ടാരുന്നു. ഒരു വർഷം മുൻപ്." അവൻ എന്റെ തലക്കിട്ട് തട്ടി.
"എനിക്കൊന്ന് വീട്ടിൽ പോണം, ഞാൻ നിന്റെ വണ്ടി എടുക്കുവാ.." രാഹുലിനോട് അനുവാദം ചോദിക്കാതെ ഞാൻ ചാവിയെടുത്തു.
"എടീ, നീ പോകുവാണോ..? നിൽക്ക് ഫുഡ് കഴിച്ചിട്ട് പോകാം." അമ്മു പറഞ്ഞു.
"വേണ്ടടി, വീട്ടിൽ പോണം, എല്ലാരേം ഒന്ന് കാണണം, കുളിക്കണം, ഒന്നുറങ്ങണം. ഞാൻ നാളെ വൈകിട്ട് വരാം."
യാത്ര പറഞ്ഞിറങ്ങമ്പോൾ അംശു കയ്യിൽ തൂങ്ങി.
"ഉമ്മി നാളെ വരാമേ..." ഉമ്മകൊടുത്തിട്ട് പറയുമ്പോൾ അവൻ പ്രതീക്ഷയോടെ തലയാട്ടി.
ബുള്ളറ്റെടുത്ത് ഗേറ്റ് കടക്കുമ്പോൾ വാതിൽക്കൽ നിൽക്കുന്ന നാലുമുഖങ്ങൾ എനിക്ക് അവ്യക്തമായി കാണുന്നുണ്ടായിരുന്നു.
***
വൈകിട്ട് ചെല്ലുമ്പോൾ അവിടെ ആകെ ബഹളമായിരുന്നു. അംശു അന്നമോളോടൊപ്പം നിലത്തിരുന്ന് കളിക്കുന്നു. എന്നെ കണ്ടതും അവൻ ഓടി വന്നു. അന്നമോൾ അപരിചിത ഭാവത്തിൽ നോക്കിനിന്നു.
ഒരു ചോക്ലേറ്റ് നീട്ടിയതോടെ അവളൊരു ചിരിയോടെ എന്റെ അരികിലേക്ക് വന്നു. രണ്ടാളെയും കയ്യിലെടുത്ത് അകത്തേക്ക് നടക്കുമ്പോൾ ബെന്നി ഓടി വന്നു.
"ചേച്ചി ഇരിക്ക്, ഫുഡ് ഉണ്ടാക്കുന്ന ബഹളമാ. അമ്മു ചേച്ചി രാവിലെ തുടങ്ങിയതാ. പത്ത് മിനിറ്റ്. ഇപ്പൊ തീരും." അവൻ വന്ന സ്പീഡിൽ അടുക്കളയിലേക്ക് പോയി.
"ഇന്നാ കട്ടൻ കുടിക്ക്." രാഹുൽ ഒരു ഗ്ലാസിൽ കട്ടനുമായി വന്നു.
"നീയിന്ന് ക്ലിനിക്കിൽ പോയില്ലേ..?"
"നീ വന്നത് പ്രമാണിച്ചു ലീവെടുത്തതാ.."
"എന്താണ് സ്പെഷ്യൽ..?"
"ബെന്നിയുടെ കുക്കിങ്ങാണ്. ഫ്രൈഡ് റൈസ്.."
"ഉം."
***
ടെറസ്സിനു മുകളിൽ ആകാശം നോക്കി നിൽക്കുമ്പോൾ അമ്മു കയറി വന്നു. 
"നീ ഉറങ്ങിയില്ലേ..?"
"പിള്ളേരുറങ്ങി. ബാക്കി മൂന്നെണ്ണം അടുക്കള വൃത്തിയാക്കുകയാ..,"
നേർത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. 
"നീ എന്താ വന്നത്..? എന്തെങ്കിലും കാര്യം കാണുമല്ലോ.."
ഞാൻ ഒന്നും പറഞ്ഞില്ല.
"നീ ശരിക്കും അയാളെ അന്വേഷിച്ചു വന്നതാണോ..?"
"ഉം.."
"എന്തിനാടി, അതും ഇത്രേം വർഷം കഴിഞ്ഞിട്ട്.. നീ അയാൾക്കുവേണ്ടിയാണോ കാത്തിരിക്കുന്നത്?"
"ഞാൻ ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല..."
"പിന്നെ നീ ഇത്രേം നാളും വരാതിരുന്നത്..?"
"ആഗ്രഹമില്ലാഞ്ഞിട്ടാണോ..? നടക്കണ്ടേ.. "
"നീ എന്തിനാ അയാളെ അന്വേഷിക്കുന്നത്..? ഇനിയും ഹൃദയം മുറിക്കാനാണോ.. അതോ പഴയ വല്ല ഫീലിങ്ങ്സും..?" 
"നീ ഉദ്ദേശിക്കും പോലെ ലിംഗറിങ് ഫീലിങ്ങ്സ് ഒന്നുമല്ല. വെറുതെ, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ ഒരാഗ്രഹം. രണ്ടുവർഷം മുൻപ് അയാളുടെ ക്യാമ്പിലുണ്ടായിരുന്ന ഒരാളെ കണ്ടിരുന്നു, ഒരു ട്രെയിൻ യാത്രയിൽ. ഒരു ടെററിസ്റ് ഓപ്പറേഷനിൽ അയാളുടെ ഉറ്റ സുഹൃത്ത് മരിച്ചത്രേ, മണിപ്പൂരിൽ വച്ച്. അത് വച്ച് നോക്കുമ്പോൾ അയാൾ ജീവിച്ചിരുപ്പുണ്ടോന്നറിയില്ല. ട്രെയിനിൽ കണ്ടയാളുടെ കോണ്ടാക്ട് ഉണ്ടായിരുന്നു. നഷ്ടപ്പെട്ടു."
വീണ്ടും ഞങ്ങൾക്കിടയിൽ നിശബ്ദത കനത്തു. 
"ചേച്ചീ.. ബിയറടിക്കുന്നോ..?" ലിന്റ മൂന്നാല് ബിയർ ബോട്ടിലും കൊണ്ട് കയറി വന്നു. 
"ബിയർ നിന്റപ്പൻ ജോസഫിന് കൊണ്ട് കൊടുക്ക്."
"എടീ, ചേച്ചി നാടുവിട്ടു പോയെന്ന് വച്ച് തറ അല്ലാതായിട്ടില്ല." ഗ്ലാസുകളും കൊണ്ട് പുറകെ വന്ന ബെന്നിയാണത് പറഞ്ഞത്. 
"അത് കറക്റ്റാ.." രാഹുൽ പൊട്ടിച്ചിരിച്ചു. 
എന്നെ ആക്കാനുള്ള അവസരം പരമാവധി മുതലാക്കുകയാണെല്ലാവരും. 
"ഗയ്‌സ്, നാളെ രാവിലെ ഞാൻ പോകും.."
അത്ര നേരം മുഴങ്ങിയ ചിരികളെല്ലാം നിലച്ചു.
ഒരു നെടുവീർപ്പോടെ രാഹുൽ പറഞ്ഞു.. "നിൽക്കാൻ പറഞ്ഞാൽ നീ നിൽക്കില്ലെന്നറിയാം. എന്നാലും എങ്ങോട്ടാണെന്നെങ്കിലും പറഞ്ഞൂടെ?"
"സിലിഗുരി."
"വെസ്റ്റ് ബംഗാൾ..?"
"ഉം.."
"പോയിട്ട് വരുമോ..?
അതിനെനിക്കും മറുപടിയുണ്ടായില്ല. 
***
സിലിഗുരി ജങ്ഷനിൽ ട്രെയിനിറങ്ങുമ്പോൾ പോട്ടർമാർ അടുത്തേക്ക് വന്നു. ഒരു ബാക്ക്പാക്ക് ഒഴിച്ചാൽ ലഗ്ഗേജ് ഒന്നുമില്ലായിരുന്നു. പോട്ടർമാരെ മറികടന്ന് പുറത്തേക്കിറങ്ങിയപ്പോൾ റിക്ഷക്കാർ ചുറ്റും കൂടി. 
"റിക്ഷാ ചാഹിയേ..?" ഇവിടുത്തുകാരിയല്ലെന്നു തോന്നിയത് കോണ്ടാക്‌ പലരും ഹിന്ദിയിൽ ചോദിച്ചു.
"നഹി ചാഹിയെ.."
"കഹാം ജാനാ ഹെ മാഡം..?"
അപ്പോഴേക്കും ബുക്ക് ചെയ്ത ടാക്സി ഡ്രൈവർ വിളിച്ചു. അയാൾ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. 
വൈകുന്നേരരമായിരുന്നു, ഗ്ലാസ് തുറന്നിട്ടപ്പോൾ തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചുകയറി 
ഡ്രൈവർ സിലിഗുരിയെക്കുറിച്ചും അവിടുന്ന് ഡാർജിലിങ്ങിലേക്ക് പോകുന്നവരെക്കുറിച്ചും ടൂറിസത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. 
ഏതാണ്ട് മുക്കാൽ മണിക്കൂർ യാത്രക്ക് ശേഷം ഹോട്ടലിലെത്തി. ടാക്സി ഡ്രൈവർ ശുഭരാത്രി ആശംസിച്ച് നാളെ കാണാമെന്ന് പറഞ്ഞുപിരിഞ്ഞു. 
സിലിഗുരിയുടെ വലിയ തിരക്കുകളിൽ നിന്നൊഴിഞ്ഞ ഒരിടത്തായിരുന്നു ഹോട്ടൽ. ഒരു കുന്നിന്റെ മുകളിൽ. ഇവിടെ നിന്നു നോക്കിയാൽ, താഴ്വാരത്ത് വാഹനങ്ങൾ ചലിക്കുന്ന വെളിച്ചം കാണാം. 
എന്റെ മൂക്ക് തണുത്ത് ചുവന്നിരുന്നു. 
ഹീറ്റർ ഓൺ ആക്കി കിടക്കയിൽ മലർന്നു കിടക്കുമ്പോൾ വല്ലാത്തൊരാശ്വാസം തോന്നി. 
വിശന്നിട്ട് വയർ വിളിക്കുന്നു. 
ഫോൺ എടുത്ത് റിസപ്‌ഷനിലേക്ക് വിളിക്കാമെന്ന് കരുതി, വേണ്ടെന്ന് വച്ചു.
ചൂടുവെള്ളത്തിൽ കുളിച്ചപ്പോൾ തണുപ്പിന്റെ ആധിക്യം മാറി. 
സ്വെറ്ററുമിട്ട് ഒരു മഫ്ളറും ചുറ്റി പുറത്തേക്കിറങ്ങി, നല്ല തണുപ്പുണ്ടായിരുന്നു. 
അൽപ്പം നടന്നപ്പോൾ ചെറിയൊരു ധാബ കണ്ടു. 
കയറ്റുകട്ടിലിൽ ചമ്രം പടിഞ്ഞിരിക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടി ആവിപറക്കുന്ന ഭക്ഷണവുമായി വന്നു. 
കാഴ്ചയിൽ ചപ്പാത്തിയും പറാത്തയുമല്ലാത്ത ഒരു സാധനം, നല്ല വിശപ്പുള്ളത് കൊണ്ടാകും ഭക്ഷണം വളരെ സ്വാദിഷ്ടമായി തോന്നി.
ധാബയിൽ നിന്നു നേരെ നോക്കുമ്പോൾ അകലെയല്ലാതെ ഒരു ചെറിയ നദി കാണാം. 
പണം കൊടുത്തിട്ട് നേരെ നദിക്കരയിലേക്ക് നടന്നു. ഒന്നുരണ്ട് പൊളിഞ്ഞ ബെഞ്ചുകൾ തെരുവ് നായ്ക്കൾ കയ്യേറിയിരിക്കുന്നു. വിളക്കുകാലുകളിൽ നിയോൺ ലൈറ്റുകൾ മുനിഞ്ഞുകത്തുന്നുണ്ട്. 
ഫോൺ ബെല്ലടിച്ചു, അമ്മുവാണ്, എടുത്തില്ല.
ഒരു മെസ്സജ് വന്നു.
"നീ എത്തിയോ..?"
"എത്തി."
"കണ്ടോ..?"
"നാളെ."
രണ്ട് വിദേശികൾ സംസാരിച്ചുകൊണ്ട് ഒരു ബെഞ്ചിൽ ഇരുന്നു, അവരെ ഞാൻ നേരത്തെ ധാബയിൽ കണ്ടിരുന്നു. 
ഒരു ബെഞ്ചിൽ ഞാനും ഇരുന്നു. മനസ്സിനെ എന്തൊക്കെയോ അലട്ടുന്നുണ്ട്. 
എത്ര നേരമാണ് ആ ഇരുപ്പിരുന്നതെന്നറിയില്ല, സ്ഥലകാല ബോധം വരുമ്പോൾ അടുത്ത് ആരുമുണ്ടായിരുന്നില്ല. ധാബയിലെ ലൈറ്റുകൾ കെട്ടിരുന്നു. 
***
കൃത്യ സമയത്ത് തന്നെ ശ്രീരാം, ടാക്സി ഡ്രൈവർ വന്നു. 
കാറിലേക്ക് കയറുമ്പോൾ എങ്ങോട്ടാണ് പോകേണ്ടതെന്ന് അയാൾ ചോദ്യ രൂപത്തിൽ നോക്കി.
"മിലിട്ടറി ബേസ്." വഴിയോരക്കാഴ്ചകളിലേക്ക് കണ്ണുംനട്ട് ഞാൻ പറഞ്ഞു. 
ബേസിലേക്ക് എത്തുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. 
ഞായറാഴ്ച ആയതിനാൽ പ്രിയപെട്ടവരെ കാണാൻ ഒന്നുരണ്ടുപേർ വന്നിട്ടുണ്ടായിരുന്നു.
വിസിറ്റേഴ്സ് രജിസ്റ്ററിൽ ഒപ്പുവച്ച് പാസും വാങ്ങി അകത്തേക്ക് കടന്നു.
വിസിറ്റേഴ്സ് റൂമിൽ നിന്നു നോക്കുമ്പോൾ ദൂരെ കുറെ കെട്ടിടങ്ങൾ കാണാം, ക്വാർട്ടേഴ്‌സുകൾ ആകണം. 
അയാളെ വിളിക്കാൻ പോയ പട്ടാളക്കാരൻ മടങ്ങി വന്നിട്ട് അയാൾ ഗ്രൗണ്ടിലാണെന്നറിയിച്ചു, വിളിക്കാമെന്ന് പറഞ്ഞപ്പോൾ ഞാൻ തടഞ്ഞു, അയാൾ അങ്ങോട്ടേക്ക് വഴികാട്ടി. 
ഗ്രൗണ്ടിന് സമീപമെത്തിയപ്പോൾ ആ പട്ടാളക്കാരൻ എനിക്കയാളെ ചൂണ്ടിക്കാണിച്ചിട്ട് അയാളെ വിളിക്കാൻ വേണ്ടി പോയി. 
യൂണിഫോം ഇട്ട കുറെ  കുട്ടികളോട് സംസാരിക്കുകയായിരുന്നു അയാൾ, ട്രെയിനികളാകും. 
എന്നെ കൊണ്ടുവന്ന പട്ടാളക്കാരൻ അയാളുടെ അടുത്തിയതും ഞാൻ തിരിഞ്ഞുനടന്നു, അല്ല ഓടി. 
എനിക്കുപുറകിലായി ഓടിയടുക്കുന്ന അയാളുടെ ചെരുപ്പുകളുടെ ശബ്ദം കേൾക്കാമായിരുന്നു. 
ടാക്സിയിൽ കയറി ഡോർ വലിച്ചടച്ച് പറഞ്ഞു, "ജൽദി..".
ശ്രീരാം വേഗം വണ്ടിയെടുത്തു. 
അമ്മു വിളിക്കുന്നു.
"ഹലോ.."
"ഉം പറ.."
"എന്തായി..? കണ്ടോ..?"
"ഉം.. കണ്ടു.."
"സംസാരിച്ചോ.. എന്ത് പറഞ്ഞു..?"
"സംസാരിച്ചില്ല.."
"സംസാരിച്ചില്ലേ..? അതെന്താ..?"
"കണ്ടു, ജീവിച്ചിരുപ്പുണ്ടെന്നറിഞ്ഞു. അതുമതി."
അൽപ്പദൂരം കഴിഞ്ഞപ്പോൾ ശ്രീരാം ചോദിച്ചു, "മാഡം.. ടീക് ഹോ?"
എന്റെ കണ്ണുകളിൽ നിന്നും കണ്ണീർ അനുവാദമില്ലാതെ പുറത്തേക്ക് ചാടിയിരിക്കുന്നു. അവയെ തൂത്തെറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു. 
"ജി, മേം ടീക് ഹൂം."



2020, മാർച്ച് 28, ശനിയാഴ്‌ച

പുലരുവോളം

പുലരുവോളം 

തിരകൾ കരയെ തഴുകുന്ന ശബ്ദം വ്യക്തമായി കേൾക്കാം.
മലർന്നുകിടന്നപ്പോൾ ആകാശം നിറയെ മുല്ലപ്പൂക്കൾ...
"ഡാ.."
"എന്താടി കോപ്പേ.."
"നീ വിളി കേൾക്കുമോന്ന് ടെസ്റ്റ് ചെയ്തതാ.."
"പോടീ..പുല്ലേ.."
അവൻ എണീറ്റിരുന്നു, ഷർട്ടിൽ നിന്നും മണൽത്തരികൾ ഉതിർന്നു വീണു.
"നന്നായി നീ എണീറ്റത്. ഈ കല്ലെന്റെ തലേൽ പൊത്തുകേറുന്നുണ്ട്.."
ഞാൻ അവന്റെ മടിയിലേക്ക് തലവച്ചു.
"നിന്റെ ഈ പേട്ട് തലയിൽ ഇനി കല്ലിന്റെ കൂടി കുറവേ ഉള്ളു. ഒന്നാമതേ കളിമണ്ണാ.."
"നീ പോടാ പട്ടീ."
നേരം ഒരുപാടായിരുന്നു. ഇപ്പോൾ സമയം ഏതാണ്ട് പതിനൊന്നാകും.
"എടീ, പോണ്ടേ..?"
"ഇച്ചിരി നേരം കൂടി.."
"എടീ, എനിക്കൊരു കാര്യം മനസ്സിലാകുന്നില്ല, നിനക്ക് ഈ കടലിനോട് എന്താ ഇത്ര ആസക്തി എന്ന്. ഞാനാണെങ്കിൽ ആഴ്ചയിൽ നാല് തവണയെങ്കിലും കടല് കാണുന്നതാ, എനിക്കെപ്പഴും അത് ഒന്ന് തന്നെയാ."
ഞാൻ എണീറ്റിരുന്നു, എന്നിട്ട് ചോദിച്ചു.
"ഇന്നും ഒരു വ്യത്യാസവും തോന്നുന്നില്ലേ..?"
"ആ.. ഇന്ന് നീ കൂടി ഉണ്ടല്ലോ..." അവൻ ചിരിച്ചു.
"ഡാ, ഓരോ നിമിഷവും ആസ്വദിക്കാൻ പഠിക്കണം, എന്നാലേ ശംഖുമുഖത്തെ കടലും വേളിയിലെ കടലും തമ്മിലെ വ്യത്യാസം അറിയൂ.."
"ഡീ കോപ്പേ, കടലിനെന്ത് വ്യത്യാസം, ബീച്ചിനല്ലെ വ്യത്യാസം..."
"എടാ, ഓരോ കടലിനും ഓരോ മണമുണ്ട്.. അതറിയോ നിനക്ക്...?"
"അതറിയാം, വെട്ടുകാടിലെ കടലിന് ചാളക്കരുവാടിന്റെ മണമാ, വിഴിഞ്ഞത്ത് പോയാൽ ഏത് മീനാന്നു പോലും അറിയാത്ത മണം.."
"ഓഹ്... എന്റെ റബ്ബേ, ഞാൻ ആരടുത്താ ഈ പറയുന്നേ..?", ഞാൻ തലയിൽ കൈ വച്ചുപോയി. 
അവൻ എന്നെത്തന്നെ നോക്കിയിരുന്നു.
"എന്താ നോക്കുന്നെ..?"
"എടീ, നിനക്കൊന്നും തോന്നുന്നില്ലേ..?"
"എന്ത് തോന്നാൻ,, ഹാപ്പി.."
"ഡി, അതല്ല.."
"പിന്നെ?.."
"അല്ല, ഒരാണും പെണ്ണും ഒരുമിച്ച് ഇങ്ങനെയിരിക്കുമ്പോൾ...
സ്വാഭാവികമായും എന്തെങ്കിലുമൊക്കെ തോന്നുമല്ലോ.. അതും രാത്രി.."
"അതിന് നീ ആണാണോ.. നീയെന്റെ ചങ്കല്ലേ.."
"നശിപ്പിച്ചു. എന്ത് ജന്തുവാടീ നീ..?" അവനെന്റെ തലക്കിട്ട് തട്ടി. 
ഐസ്ക്രീം വിൽക്കുന്ന ആൾ പോകാനുള്ള ഒരുക്കത്തിലാണെന്ന് തോന്നി. 
"ഡേയ്, പോയി ഒരു ഐസ്ക്രീം കൂടി വാങ്ങിച്ചേ. സ്ട്രോബെറി."
"ഇതിപ്പോ നാലാമത്തെ ഐസ്‌ക്രീമാ. പനി പിടിക്കും പെണ്ണെ."
"നീ വാങ്ങിത്തരുന്നുണ്ടോ.." ഞാൻ മുഖം വീർപ്പിച്ചു. 
"ഓ.. വാങ്ങിത്തരാം." അവൻ ഐസ്ക്രീം വാങ്ങാനായി പോയി. 
മടങ്ങി വരുമ്പോൾ ഒരെണ്ണം മാത്രമേ അവന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളു.
"നിനക്ക് വേണ്ടേ..?" ഞാൻ ചോദിച്ചു.
"എനിക്ക് വേണ്ട. നീ കഴിക്ക്."
ഇടക്കെപ്പോഴോ കടൽ ശാന്തമായി. അകലെയെവിടെയോ ഒരു ബോട്ടിന്റെ ഒച്ച അകന്നകന്ന് പോയി.
"എടാ നീയെപ്പോഴെങ്കിലും ദൈവത്തിനു നന്ദി പറഞ്ഞിട്ടുണ്ടോ..?"
"എന്തിന്..?"
"എന്നെ ഫ്രണ്ടായി കിട്ടിയതിന്.."
"പഷ്ട്.."
"ഞാൻ പറഞ്ഞിട്ടുണ്ട്.. ശരിക്കും. നീ എന്റെ ഫ്രണ്ടായതിന്, എല്ലാ പോക്രിത്തരത്തിനും കൂട്ടുനിന്നതിന്, എല്ലാ സമയത്തും കൂടെയുണ്ടായതിന്.. താങ്ക്യു ." എന്റെ ശബ്ദം ഇടറി എന്ന് തോന്നി. 
"നീ പോ മൈരേ, പാതിരാത്രി മനുഷ്യനെ സെന്റിയാക്കാതെ.."
റോന്തുചുറ്റുകയായിരുന്ന രണ്ട് പോലീസുകാർ അടുത്തേക്ക് വന്നു. 
"ആ ഇരിക്കുന്ന വണ്ടി നിങ്ങളുടേതാണോ..?"
"അതെ, സർ..."
അവർ മടങ്ങിപ്പോയി. 
ബീച്ച് വിജനമായിരുന്നു. നമ്മൾ രണ്ടുപേരും പിന്നെ കുറേ തെണ്ടിപ്പട്ടികളും മാത്രം അവശേഷിച്ചു. 
"എടീ. വാ സമയം ഒന്നായി. നിന്നെ കൊണ്ടാക്കിയിട്ട് വേണം എനിക്ക് വീട്ടിൽ പോകാൻ. നിന്റെ വാപ്പച്ചി ഇന്നെന്നെ ശരിയാക്കും."
"ഞാൻ നിന്റെ മമ്മിയോട് വിളിച്ചു പറയാൻ പറഞ്ഞു."
"എന്ത്..?"
"ഞാനിന്ന് നിന്റെ വീട്ടിൽ നിക്കുമെന്ന്."
"അപ്പഴോ..?"
"സമ്മതിച്ചു."
"അപ്പോപ്പിന്നെ പതുക്കെ പോവാം.."
നേർത്തൊരു മഴ ചാറാൻ തുടങ്ങി.. 
"ഡാ വാ. വണ്ടിയെടുക്ക്.." മഴ പെയ്തു തുടങ്ങി. 
"ഡി പുല്ലേ, മഴയാ, മഴ നനഞ്ഞാൽ എനിക്ക് വയറു വേദനിക്കും."
"നിന്റെ വയറ്.. എണീച്ച് വാ ചെർക്കാ.."
"സമ്മതിക്കൂല,." പിറുപിറുത്തുകൊണ്ട്  അവൻ വണ്ടിയെടുത്തു. 
"ഡാ ഈ ഹൽമറ്റിന്റെ സാധനം ഇടാൻ പറ്റുന്നില്ല.."
"ഒരു നൂറുവട്ടം നീ ഈ ഹെൽമറ്റ് വച്ചുകാണും. എന്നാലും സ്ട്രാപ്പ് ഒരാണും ഇടാനും അറിയില്ല." അവൻ സ്ട്രാപ്പ് ഇട്ടുതന്നിട്ട് തലയിൽ കൊട്ടി. 
"ചെറ്ക്കാ, എനിക്ക് നോവും കേട്ടാ.. "
അവനത് മൈൻഡ് ചെയ്യാതെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. ഞാൻ പുറകിൽ കയറി. വണ്ടിയുടെ വേഗം കൂടുന്നതിനനുസരിച്ച് മഴത്തുള്ളികൾ കല്ലുപോലെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു. 
കുറേ ദൂരം ചെന്നപ്പോഴേക്കും ഒരു ചെറിയ തട്ടുകട തുറന്നിരിക്കുന്നത് കണ്ടു. അവൻ വണ്ടി ഒതുക്കി. 
"ചേട്ടാ, രണ്ട് ചായ."
എനിക്ക് നേരെ തിരിഞ്ഞതും ഞാൻ ഹെൽമറ്റ് ഊരാതെ നിൽക്കുന്നു. 
"ഓ, ഈ ക്ണാപ്പ് ഇതുവരെ ഊരിയില്ലേ..?" അവൻ എന്റെ ഹെൽമെറ്റിന്റെ സ്ട്രാപ്പ് ഊരിയപ്പോളേക്കും ചായ വന്നു. 
"ഡാ.. "
"ന്താ.."
"ഒന്നുല്ല.."
"കോപ്പ്.."
കയ്യിൽ ആവി പറക്കുന്ന ചായ, ഇരുളിൽ തകർത്ത് പെയ്യുന്ന മഴ. 
"ഡാ.."
"ഉം, പറ. "
"താങ്ക്യൂ.. എന്റെ ഏറ്റവും വല്യ ഒരാഗ്രഹമാരുന്നു, നൈറ്റ് റൈഡ്. അതും ബുള്ളറ്റിൽ."
"ഉം.. നീ ചായ കുടിക്ക്."
ചായ കുടിച്ചപ്പോഴേക്കും മഴ ലേശം തോർന്നു. 
എന്റെ ഹെൽമെറ്റിന്റെ സ്ട്രാപ്പ് ഇടുമ്പോൾ അവൻ ചോദിച്ചു. 
"രാവിലെ ചുട്ടിപ്പാറയിൽ സൺറൈസ് കാണാൻ പോയാലോ..?"
"പോവാം.."
"എവിടെങ്കിലും പോവാമെന്നു പറയണ്ട, അതിനു മുന്നേ ചാടി വീണോളും.. കേറ്."
ഇരുളിനെ വകഞ്ഞുമാറ്റി ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നു, അകമ്പടിയായി പെയ്ത് കൊതി തീരാതെ ഒരു മഴയും. 
***
"ഡാ ഒരു കാര്യം അറിയോ..?"
ചുട്ടിപ്പാറയുടെ മുകളിൽ സൂര്യനെ കാത്തിരിക്കുകയായിരുന്നു നമ്മൾ.. 
"എന്താണ്..
"അതേ, ഒരു പെണ്ണ് ജീവിതത്തിൽ നാല് ആണുങ്ങളെ ചേർത്ത് നിർത്തും.."
"ആരാ..?"
"ഞാൻ പറഞ്ഞുതീർക്കട്ടെ, ഒന്ന്. അച്ഛൻ, രണ്ട്, ആങ്ങള, മൂന്ന്, സൗഹൃദമാണോ പ്രണയമാണോ എന്നറിയാൻ വയ്യാത്ത ഒരു ചങ്ക്. നാല് ആദ്യ പ്രണയം,"
"ഇതിപ്പോ ഞാൻ ഏത് കാറ്റഗറിയാ..?"
"ആ. എനിക്കറിയൂല."
"കോപ്പ്, ഇനി നീ മിണ്ടിയാൽ നിന്നെ ഞാൻ ഈ പാറയുടെ മുകളീന്ന് തള്ളി താഴെയിടും."
ഞാൻ ഓർക്കുവാരുന്നു, ഇതിനെ എനിക്ക് എങ്ങനെ കിട്ടി എന്ന്. 
"എന്നെ നോക്കിയിരിക്കാനാണെങ്കിൽ ഞാൻ ഒരു ഫോട്ടോ തരാം."
"നിന്റെ അമ്മായിക്ക് കൊണ്ട് കൊടുക്ക് ഫോട്ടോ..." ഞാൻ വരുത്തിയ നീരസത്തോടെ മുഖം തിരിച്ചു. 
"എടി ഞാൻ തോളിൽ കൈ ഇടുവാ.."
അവൻ തോളിൽ കൈയിട്ട് ചേർത്തു പിടിച്ചു. 
പുലരുവോളം കൂട്ടിരുന്ന നിലാവെവിടെയോ മറഞ്ഞിരുന്നു 
ഞങ്ങളുടെ ഒച്ച കേട്ടിട്ടെന്നോണം സൂര്യൻ രണ്ടുമൂന്ന് കിളികളുടെ അകമ്പടിയോടെ ഉണർന്നെണീറ്റ് വരുന്നുന്നുണ്ടായിരുന്നു



2020, മാർച്ച് 23, തിങ്കളാഴ്‌ച

ഒസ്യത്തിലെ അവസാനത്തെ വരികൾ

ഒസ്യത്തിലെ അവസാനത്തെ വരികൾ 


പ്രിയമുള്ളവനേ,
ഇവിടെ ഇടതടവില്ലാതെ മഴ പെയ്യുന്നുണ്ട്. എവിടെയൊക്കെയോ കരഞ്ഞുനടക്കുന്ന ചീവീടുകൾ, മുറ്റത്ത് വച്ചിരിക്കുന്ന പാത്രത്തിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. മെഴുകുതിരി വെളിച്ചത്തിൽ തുള്ളിപ്പറക്കുന്ന ചെറിയ ഈയാംപാറ്റകൾ, ഇവിടെ കറണ്ട് പോയിട്ട് ഒരുപാട് നേരമായി. പതിവുപോലെ ഞാൻ ജനാലകൾ തുറന്നിട്ടിരിക്കുകയാണ്, നേരിയ കാറ്റ് അകത്തേക്ക് വന്ന് മെഴുകുതിരിയുടെ ജ്വാലകൾ മദോന്മത്തരാക്കാൻ ശ്രമിക്കുന്നുണ്ട്. ചിലപ്പോൾ ഈ കാറ്റ് തന്നെയാകും എന്നെ നിനക്കുവേണ്ടിയെഴുതാൻ പ്രേരിപ്പിച്ചത്. സമയം ഏതാണ്ട് ഒരുമണിയായിട്ടുണ്ടാകും. അതെ, നല്ല സമയമാണ് നിന്നോട് സംസാരിക്കാൻ. 

നീ ആലോചിച്ചിട്ടുണ്ടോ, 
എനിക്കും നിനക്കും ഒരുപോലെയുള്ളത് ഈ ആകാശം മാത്രമാണ്. പെയ്യുന്ന മഴയും കൊള്ളുന്ന കാറ്റും വ്യത്യസ്തമാണെങ്കിലും, കാണുന്ന സൂര്യനും ഇടയ്ക്കിടെ മുഖം കറുപ്പിക്കുന്ന ചന്ദ്രനും മറ്റനേകം നക്ഷത്രങ്ങളും എനിക്കും നിനക്കും ഒരുപോലെയല്ലേ..?
ഒരുവട്ടമല്ല, ഒരുപാടുവട്ടം കൊതിച്ചിട്ടുണ്ട് നിന്നോട് ചേർന്നിരുന്ന് നിലാവ് കാണാൻ, ആ നിലാവിന്റെ താഴ്വാരത്തിരുന്ന് നിന്നെയൊന്നു നോക്കി പുഞ്ചിരിക്കാൻ. 
ഇനിയുമുണ്ട്... നിന്നോടൊത്ത് ഒരു പുഴ കാണാൻ കൊതിച്ചിരുന്നു, എങ്ങോട്ടാണൊഴുകുന്നതെന്നറിയാത്തൊരു പുഴ കാണണമായിരുന്നു. ഒരു സായാഹ്നം പാറമുകളിൽ ചിലവിടണമായിരുന്നു, ഒരു കപ്പ് കാപ്പിയുമൂതിക്കുടിച്ച് നിന്നോട് ഒരുപാട് കാര്യങ്ങൾ പറയണമായിരുന്നു. 
ഒരു പുൽത്തകിടിയിൽ മലർന്നു കിടന്ന് മേഘങ്ങളെ നോക്കണമായിരുന്നു, അവയെ നോക്കി മടുക്കുമ്പോൾ നിന്നോടൊട്ടിച്ചേർന്ന് കിടക്കണമായിരുന്നു, അങ്ങനെ കിടന്നുകിടന്ന് നിന്നെയൊന്ന് അമർത്തി ചുംബിക്കണമായിരുന്നു, വിരലുകളിൽ കടിച്ച് വേദനിപ്പിക്കണമായിരുന്നു. 

ചിരിക്കേണ്ട,
ഇതെല്ലം എന്നിലൊതുങ്ങിയ ആഗ്രഹങ്ങളാണ്. നിനക്കിവയെല്ലാം സ്വപ്നം കണ്ടുകൂട്ടിയ ഒരുവളുടെ ചിരിയടക്കിയ പ്രാന്തുകളാവാം. നിന്നെ കുറ്റം പറയേണ്ടതില്ലല്ലോ, ഒരാളിലേക്ക് മാത്രം ചുരുങ്ങിപ്പോയ ലോകമാണെന്റേത്, അതുകൊണ്ട് തന്നെയാണ് ആ ലോകത്തിനെപ്പോഴും നിന്റെപേരിട്ടു വിളിക്കുന്നത്. പി കെ പാറക്കടവ് പറഞ്ഞപോലെ, 'എനിക്ക് കാണാൻ നിന്റെ കണ്ണുകളും കേൾക്കാൻ നിന്റെ കാതുകളും മണക്കാൻ നിന്റെ മൂക്കും മതിയെന്ന് വന്നപ്പോൾ നമ്മൾ രണ്ടുപേരും വേണ്ട, ഒരാൾ മാത്രം മതിയെന്നായി. നിന്നെ മായ്ചുകളയാൻ എനിക്കാവുന്നില്ല, കാരണം, കുറേക്കാലമായി മായ്ക്കാനും എഴുതാനും നിന്റെ കൈകൾ തന്നെയാണ് ഞാനുപയോഗിക്കുന്നത്. അതുകൊണ്ട്, ഞാൻ എന്നെത്തന്നെ മായ്‌ച്ചുകളഞ്ഞു, നിന്റെ കൈ ഉപയോഗിച്ച് '. 

എത്ര കൃത്യമായ വരികൾ, 
നിന്റെ കൈ ഉപയോഗിച്ച് ഞാൻ എന്നെത്തന്നെ മായ്ച്ചുകളഞ്ഞപ്പോളാണ്, ഞാൻ അന്ധയും, മൂകയും, ബധിരയും, രൂപമില്ലാത്തവളുമാണെന്ന് മനസ്സിലായത്. അതെ, നീയെന്ന പ്രയാണത്തിൽ ഞാൻ അരൂപിയായിരുന്നു. അതുകൊണ്ടാവണം നമ്മൾ പരസ്പരം കണ്ടിട്ടും പലപ്പോഴും കാണാതെ പോയത്. വിരലുകൾ തമ്മിൽ കോർത്തിട്ടും സ്പർശനം അറിയാതെ പോയത്. ഉറക്കെയലറി വിളിച്ചിട്ടും ഒന്നും കേൾക്കാതെ പോയത്. 

സാരമില്ല, 
ഇവിടെ ഞാനോ നീയോ എന്നതല്ല, എന്നിലെ നീയോ നിന്നിലെ ഞാനോ അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നതാണ്. സാധ്യതയില്ല, അങ്ങനെയായിരുന്നെങ്കിൽ ഹൃദയം പൊട്ടി വിളിച്ച ഒരു വിളിയെങ്കിലും നമ്മളിലാരെങ്കിലും കേൾക്കാതെ പോകില്ലായിരുന്നു. കാറ്റിനോടും കടലിനോടും പറഞ്ഞുവിട്ട ഒരുപാട് സന്ദേശങ്ങളിൽ ഒന്നെങ്കിലും ഒപ്പിട്ട് കൈപ്പറ്റാതിരിക്കുമായിരുന്നില്ല. 

അല്ലയോ പ്രിയനേ, 
നിന്നോട് സംസാരിക്കാൻ നിശയിങ്ങനെ നീണ്ടു കിടക്കുന്നുണ്ട്. പക്ഷെ, അതുവരെ നിന്റെ ഓർമ്മകളുടെ ഭാരം താങ്ങാനെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്, അതുകൊണ്ട് മാത്രം എൻ്റെ ഒസ്യത്തിലെ അവസാനത്തെ വരികൾ ഞാൻ നിനക്കായി സമർപ്പിക്കട്ടെ. ഈ കത്ത് നിന്റെ കൈവശമെത്തുന്ന നാൾ എന്നോട് ഒന്നും ചോദിക്കാതിരിക്കുക, കാണാതിരിക്കുക, കണ്ടെത്താൻ ശ്രമിക്കാതിരിക്കുക. ഒരുപക്ഷെ, നമ്മൾ  തമ്മിൽ കണ്ടാലും മുഖങ്ങൾ പരിചയ ഭാവം കാണിക്കില്ലായിരിക്കും. എന്റെയുള്ളിലെ നീയും നിന്റെയുള്ളിലെ ഞാനും ഇരുളടഞ്ഞ കല്ലറകളിൽ  മണ്മറഞ്ഞിട്ടുണ്ടാകും. ഒന്ന് മാത്രം നീ മനസ്സിലാക്കുക, ഇതെന്റെ ഒസ്യത്താണ്.  അതിന്റെ ഏക അവകാശി നീ മാത്രവും. ഒരുപാട് പ്രാവശ്യം കുത്തികുറിച്ചിട്ടും ചുരുട്ടിക്കളഞ്ഞതിനും ശേഷം രേഖപ്പെടുത്തുന്നത്. എന്നിലെ നിന്നെ ഞാൻ ഖബറടക്കുന്നതിനു മുൻപ് ചുണ്ടുകളാൽ അവസാന മുദ്രണം ചെയ്ത എൻ്റെ ആദ്യത്തെ ഒസ്യത്ത്. 
നിറുത്തട്ടെ, 
എന്ന് സ്വന്തം...

2020, മാർച്ച് 21, ശനിയാഴ്‌ച

പ്രണയത്തിന്റെ വൈറസ്

പ്രണയത്തിന്റെ വൈറസ്

രാവിലെ കണ്ട സ്വപ്നം മനസ്സിൽ വല്ലാതെ ഉടക്കി നിന്നിരുന്നു. എന്താണെന്ന് ഓർക്കാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല, വളരെ മോശം സ്വപ്നമായിരുന്നു എന്ന കാര്യത്തിൽ മാത്രം സംശയമില്ല.
രാവിലെ തന്നെ നെഗറ്റീവ് മൂഡ്.
സമയം ആറാകുന്നു, ഇന്നിനി ചോറുണ്ടാക്കാൻ നേരമില്ല, ക്യാന്റീനിൽ  നിന്ന് കഴിക്കാം., തല്ക്കാലം ചായ കുടിക്കാം. ഗ്യാസിൽ വെള്ളം വച്ചിട്ട്  ചായപ്പൊടിക്കായി കൈ നീട്ടിയതും നെല്ലിക്ക ഇട്ടുവച്ചിരുന്ന ചില്ലുഭരണി താഴെവീണു ചിതറി. കുറെ തേനിനൊപ്പം നെല്ലിക്ക തറയിൽ ഉരുണ്ടു കളിച്ചു. അതെല്ലാം തൂത്തു തുടച്ചപ്പോഴേക്കും ചായക്കൊതി മാറി.
സമയം ആറേമുക്കാൽ, ഏഴേമുക്കാലിന് ഇറങ്ങിയില്ലെങ്കിൽ എട്ടിന്റെ ബസ് കിട്ടില്ല.
വേഗം കുളിച്ചു കയറി. ചീർപ്പെടുക്കാൻ കൈനീട്ടിയതും ചുമരിലിരുന്ന കണ്ണാടി നിലത്തുവീണുടഞ്ഞു.
'മൈര്.. ഇന്നത്തേത് കൊണാപ്പിനെയാണോ കണി കണ്ടത്..' ചില്ലുകൾ പെറുക്കുമ്പോൾ ഓർത്തു.
'ഉഫ്..' വിരൽ ചെറുതായി മുറിഞ്ഞു.
ചില്ലുകളും കളഞ്ഞിട്ട് കൈ കഴുകി ഒരു ബാൻഡേജ് എടുത്ത് ചുറ്റി.
സമയം നോക്കുമ്പോൾ ഏഴ് അൻപത്തഞ്ച്.
ഇന്നിനി ബസ് കിട്ടിയത് തന്നെ.
വേഗം നടന്നു, സ്റ്റാൻഡിനു മുന്നിലെത്തിയതും ബസ് എടുത്തു, സ്ഥിരം ആളായത് കൊണ്ടാകും, കണ്ടപ്പോൾ തന്നെ ഡ്രൈവർ നിറുത്തി. ഡ്രൈവറും കണ്ടക്ടറും എല്ലാം മാസ്ക്കും കയ്യുറകളും ധരിച്ചിട്ടുണ്ട്..., കൊറോണക്കാലമാണല്ലോ.
'ഒരു സിവിൽ സ്റ്റേഷൻ.', ടിക്കറ്റ് എടുത്തു.
ചെറുതായി ഒന്ന് മയങ്ങി, ആ നശിച്ച സ്വപ്നം കാരണം നേരം വണ്ണം  ഉറങ്ങാൻ കഴിഞ്ഞില്ല. 
കുടപ്പനക്കുന്ന് എത്തിയപ്പോൾ കണ്ണ് തുറന്നു. 
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്..
'കോപ്പ്.. മറന്നു, കൊറോണ പ്രമാണിച്ച് ഇന്ന് ഓഫീസിന് അവധിയാണ്. ഇനീപ്പോ അങ്ങോട്ട് പോകേണ്ട ആവശ്യമില്ല'.
കുടപ്പനക്കുന്ന് ഇറങ്ങി. 
അമ്മൂസിനെ വിളിച്ചു നോക്കി.
"ഡി, നീയെവിടെ?"
"ഞാൻ വീട്ടില്.."
"ലിന്റ  ഉണ്ടോ അവിടെ?"
"ഉണ്ടെടി എന്താ..?"
"ഡി എന്നെ ഒന്ന് പിക്ക് ചെയ്യാൻ പറ.. ഞാനിവിടെ കുടപ്പനക്കുന്ന് നിക്കുവാ. ഓഫീസ്‌ അവധിയാണെന്നു ഓർത്തില്ല." 
"എടീ, വണ്ടി ഇല്ല. വണ്ടി ബെന്നി കൊണ്ട് പോയി. അവന്റെ വണ്ടി സർവീസിന് കൊടുത്തു. അതോണ്ട് അവൻ അവൾടെ വണ്ടി കൊണ്ട് പോയി..."
"നന്നായി.., ഞാൻ വിളിക്കാം."
ഇന്ന് കണികണ്ടവനെ മനസ്സിൽ വന്ന എല്ലാ തെറിയും വിളിച്ചു.
ഇനി ഇവിടുന്ന് ബസ് കിട്ടാൻ എത്ര നേരം ഇരിക്കാനോ ആവോ..
ഒരമ്മച്ചിയും ഞാനുമല്ലാതെ സ്റ്റോപ്പിൽ വേറാരുമില്ല, തലയിൽ കൈ വച്ച് അണ്ടി കളഞ്ഞ അണ്ണനെ പോലെയിരിക്കുന്ന എന്നെ അമ്മച്ചി കുറെ നേരമായി നോക്കുന്നുണ്ട്. 
"കൊച്ചേ, ഫോൺ.."
"ഏഹ്..?"
"ഫോണടിക്കുന്നു എന്ന്.."
എന്റെ ഫോൺ ശബ്ദിക്കുന്നുണ്ട്. പരിചയമില്ലാത്ത നമ്പറാണ്.
ഇതിനി ആരാണാവോ.
"ഹലോ..സജീന മാഡം ആണോ?"
"ആണ്..ആരാ സംസാരിക്കുന്നെ?"
"മാഡം, ബ്ലഡ് ഹെൽപ്പേർസിൽ നിന്ന് നമ്പർ കിട്ടിയിട്ടാണ് വിളിക്കുന്നത്. ഇന്ന് അർജന്റ് ആയിട്ട് ബ്ലഡ് വേണമായിരുന്നു. മാഡം അവൈലബിൾ ആണോ?"
"എവിടുത്തേക്കാ..?"
"മാഡം,  ശ്രീ ചിത്രയിലാണ്. അർജന്റാണ് മാഡം, ഇന്ന് രണ്ടുമണിക്ക് മുന്നേ വേണം."
"ശരി, ഞാൻ വരം, ഈ നമ്പറിൽ വിളിച്ചാൽ മതിയോ?"
"മതി. താങ്ക് യു മാഡം."
***
 ശ്രീ ചിത്രയിലേക്ക് എത്തുമ്പോൾ വിളിച്ചയാൾക്ക് പകരം ഒരു സ്ത്രീയാണ് കാത്തുനിന്നത്. 
"കൊറോണയായത്  കൊണ്ട്  ബ്ലൂഡിന് ആരും വിളിച്ചാൽ വരുന്നില്ല. മോൻ കുറെ സമയമായി ആരെയൊക്കെയോ വിളിക്കുന്നു, ആർക്കും വരാൻ വയ്യ, എല്ലാര്ക്കും പേടി. അപ്പോളാ മോള് വന്നത്. അൽഹംദുലില്ലാഹ്."
ഞാൻ ചിരിച്ചു. 
വെയിറ്റ് എടുക്കുമ്പോൾ കഷ്ടിച്ചു അൻപത്തി രണ്ടേയുള്ളു. നേഴ്‌സ് എന്നെയൊന്നു നോക്കി. അവര് ചോദിച്ച കുറെ ചോദ്യങ്ങൾക്ക് ഞാൻ തലയാട്ടി. 
"മാഡം, പീരിയഡ്‌സ് കഴിഞ്ഞിട്ട് എത്ര ദിവസമായി..?"
കണക്ക് കൂട്ടി, 'ഇന്ന് ആയപ്പോൾ നാല്‌..'
കയ്യിൽ സൂചി കുത്തിയിട്ട് ചിരിക്കുന്ന മുഖമുള്ള ഒരു പന്ത് കയ്യിൽ തന്നു. അതും ഞെക്കിക്കൊണ്ട് കുറെ നേരം. 
കുറെ കഴിഞ്ഞപ്പോൾ ഒരു നേഴ്‌സ് വന്ന് സൂചി എടുത്തു. 
"മാഡം, ചിലപ്പോൾ തല കറങ്ങും, അൽപ്പ നേരം കൂടി കിടന്നിട്ട് എണീറ്റാൽ മതി. വെള്ളം ധാരാളം കുടിക്കണം."
കുറച്ചു നേരം കൂടി കിടന്നപ്പോൾ പ്രശ്നമൊന്നുമില്ല. പതിയെ എണീറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. 
ആ സ്ത്രീ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അവർ ഒരു ബോട്ടിൽ വെള്ളം നീട്ടി. അത് വാങ്ങി കുടിക്കുന്നതിനിടയിൽ ഒരാൾ കടന്നു വന്നു.
"മാഡം.. എന്റെ പേര് ഷമീർ, ഞാനാണ് വിളിച്ചത്. വേറെ ആരെയും വിളിച്ചിട്ട് കിട്ടിയില്ല. വാപ്പാക്ക് ഇന്നൊരു ഓപ്പറേഷൻ ഉണ്ട്."
ഞാൻ ഒരു ഹുങ്കാരം  മാത്രം കേട്ടു, ശരീരം ഒന്ന് തണുത്തു, ആരോ എന്നെ താങ്ങി. 
 ***
കണ്ണ് തുറക്കുമ്പോൾ ബെഡിലാണ്. കയ്യിൽ ഡ്രിപ് ഘടിപ്പിച്ചിരിക്കുന്നു. 
ആ സ്ത്രീ അടുത്തുണ്ട്. ഞാൻ എണീക്കാൻ ശ്രമിച്ചു. 
അപ്പോഴേക്കും അയാൾ കടന്നു വന്നു. ഇപ്പോഴാണ് അയാളെ നേരെ കാണുന്നത്. 
"ഉമ്മാ, വാപ്പ വിളിക്കുന്നുണ്ട്."
"ഞാൻ പോയിട്ട് വരാം.. നീ ഈ കൊച്ചിന്റടുത്തിരിക്ക്."
അവർ അയാളെ എന്റടുത്താക്കിയിട്ട് പോയി. 
എന്തോ ഒന്ന് മിസ്സിങ് ആണല്ലോ, എന്റെ മഫ്ത കാണുന്നില്ല. 
അയാൾ ടേബിളിൽ നിന്നും മഫ്ത എടുത്ത് തന്നു.
"പെട്ടെന്ന് വിയർത്തത് കൊണ്ട് ഊരിയതാണ്, ബി പി കുറഞ്ഞതാണ്. ഡ്രിപ് തീരുമ്പോൾ വിടും."
ഐ വി ഏതാണ്ട് മുക്കാൽ ആയതേ ഉള്ളു. തീരാൻ ഇനിയും സമയമെടുക്കും.
"എന്ത് ചെയ്യുന്നു?" ഞാൻ ചോദിച്ചു.
"ഞാൻ മദീനയിലാണ്. ഒരു കമ്പനിയിൽ മാനേജർ. വാപ്പാക്ക് ഒരു ഓപ്പറേഷൻ ഉണ്ട്. അതിനു വേണ്ടി വന്നതാണ്. വാപ്പാക്ക് ഇപ്പോൾ വൈറ്റൽ സ്റ്റേബിൾ അല്ല. അത്കൊണ്ട് ഇന്നത്തെ ഓപ്പറേഷൻ മാറ്റി, നാളെ രാവിലെ."
"ഉം.."
"നമ്മൾ നേരത്തെ കണ്ടിട്ടുണ്ട്. ഓർക്കുന്നുണ്ടോ?"
"ഏഹ്..എപ്പോൾ?"
"ഒരു എട്ടു മാസം മുൻപ്.. ഞാൻ പെണ്ണ് കാണാൻ വന്നിട്ടുണ്ട്. ഞാനും ഇത്തയും കൂടിയ വന്നത്. അന്ന് നിങ്ങൾക്ക് പനിയായിരുന്നു."
ഇപ്പോൾ കത്തി.
...ഒരു പനി, ഒരൊന്നൊന്നര പനി വന്നിരുന്നു. ഓഫിസിൽ നിന്ന് അവധിയെടുത്തിട്ട് ഒരു ഇഞ്ചക്ഷനും എടുത്ത് വീട്ടിൽ വന്നു. ഒന്നുറങ്ങാൻ തുടങ്ങുമ്പോഴാണ് വാപ്പച്ചി വന്നു പറഞ്ഞത്, ഇന്നൊരാൾ കാണാൻ വരുമെന്ന്. അയാൾക്ക് ലീവ് ഇല്ലത്രെ.
അര മണിക്കൂർ കഴിഞ്ഞപ്പോളേക്കും ആളെത്തി. 
ചായ സൽക്കാരമൊക്കെ കഴിഞ്ഞപ്പോൾ അയാൾ സംസാരിക്കാൻ മുറിയിലേക്ക് വന്നു. എന്തൊക്കെയോ പറഞ്ഞു. ഞാനും എന്തൊക്കെയോ മറുപടി പറഞ്ഞു. ചോദിച്ചതോ പറഞ്ഞതോ എന്താണെന്ന് ഇതുവരെയും എനിക്ക് ഓർമ്മയില്ല. അയാളുടെ മുഖം പോലും ഓർമ്മയില്ല. അത് കഴിഞ്ഞപ്പോൾ അയാളുടെ സഹോദരി കയറി വന്നു, സലാം പറഞ്ഞു കയ്യിലൊക്കെ പിടിച്ചു. അവരും എന്തൊക്കെയോ ചോദിച്ചു, സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല, ഞാൻ കണ്ണും മിഴിച്ചു നിന്നു. ഇൻജെക്ഷൻ ശരീരം നന്നായി തളർത്തിയിരുന്നു. 
ആ സംഭവം കഴിഞ്ഞിട്ട് ഏതാണ്ട് ഒരു മാസം ആയപ്പോളാണ് ഞാൻ അറിയുന്നത്, സഹോദരിക്ക് എന്നെ കണ്ടിട്ട് എന്തോ സങ്കടം ഉള്ളത് പോലെ തോന്നി എന്ന്, അതുകൊണ്ട് വേണ്ട എന്ന് വച്ചെന്ന്...
ഞാൻ ഇപ്പോളാണ് ആളിനെ നേരെ കാണുന്നത്. ഇരുനിറം. ഒത്ത ശരീരം. 
"തന്നെ ഫോട്ടോയിൽ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടിരുന്നു. പിന്നെ ഒരു ചടങ്ങിന് വേണ്ടിയാ കാണാൻ വന്നത്. അപ്പോളാ..ഇത്ത.." അയാൾ പറഞ്ഞു.
"ഞാൻ അന്ന് അങ്ങനെ ഒന്നും ഉദ്ദേശിച്ചു ചെയ്തതല്ല, മരുന്നിന്റെ എഫക്ടിൽ.. ശരിക്കും എനിക്ക് ഒന്നും കേൾക്കുന്നില്ലായിരുന്നു."
"അത് ഇയാൾ എന്നോട് പറഞ്ഞായിരുന്നു."
"ഞാൻ പറഞ്ഞോ..എന്ത്?"
"തനിക്ക് ഞാൻ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല എന്ന്.."
"എനിക്ക് ഓർമ്മയില്ല."
"അതെനിക്ക് മനസ്സിലായി. ഇപ്പോൾ എന്ത് ചെയ്യുന്നു? കല്യാണം..?"
"ഇപ്പോൾ......"
"മാഡം.. ഇപ്പോൾ വല്ല ബുദ്ധിമുട്ടും ഉണ്ടോ?" നേഴ്‌സ് ചോദിച്ചു. 
"ഇല്ല."
"പീരീഡ്സ് കഴിഞ്ഞിട്ട് അധിക ദിവസം ആയില്ലല്ലോ, ബ്ലഡും കൊടുത്തു  അതാണ് പെട്ടെന്ന് ബി പി കുറഞ്ഞത്. സാരമില്ല. ഇപ്പോൾ തലവേദന ഉണ്ടോ?"
"ഇല്ല."
നശിപ്പിച്ചു.. പീരീഡ്‌സിന്റെ കാര്യം ഇപ്പോൾ പറയേണ്ട വല്ല കാര്യവുമുണ്ടോ? 
"ഞാൻ സൂചി എടുക്കുകയാണ്. ഡ്രിപ് തീർന്നു."
സൂചി ഊരിയപ്പോൾ ഒരു തുള്ളി ചോര പുറത്തേക്ക് വന്നു, അവരത് പഞ്ഞി കൊണ്ട് തുടച്ച് ഒരു ചെറിയ ബാൻഡേജ് ഒട്ടിച്ചു. 
"അഞ്ചു മിനിറ്റ് കൂടി നോക്കിയിട്ട് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കൗണ്ടറിൽ  പറഞ്ഞിട്ട് പോകാം."
"ശരി. താങ്ക്യൂ."
നേഴ്‌സ് പോയി. 
"ഇപ്പോൾ എങ്ങനെയുണ്ട്..?"
"കുഴപ്പമില്ല, അഞ്ചു മിനിറ്റ് കഴിഞ്ഞാൽ പോകാം എന്നല്ലേ പറഞ്ഞത്.."
"ഞാൻ ഉമ്മയെ വിളിക്കാം.."
"വേണ്ട. ഞാൻ പോയെന്നു പറഞ്ഞാൽ മതി."
അപ്പോഴേക്കും ഉമ്മാ വന്നു. 
"ഉമ്മാ, സജീന ഇറങ്ങുകയാണ്."
"മോൾക്കിപ്പോൾ എങ്ങനെയുണ്ട്..?"
"എനിക്ക് പ്രശ്നമൊന്നുമില്ല, ബി പി കുറഞ്ഞതല്ലേ, ഡ്രിപ് ഇട്ടപ്പോൾ ഓ കെ ആയി, ഞാൻ ഇറങ്ങട്ടെ."
"വീട്ടിൽ വിളിച്ച് പറയണോ... ഭർത്താവ് നാട്ടിലുണ്ടോ.. വിളിച്ചു പറയാം."
"വേണ്ട. വീട്ടിൽ വാപ്പയാണുള്ളത്, ചുമ്മാ ടെൻഷനാകും, എന്റെ കല്യാണം കഴിഞ്ഞിട്ടില്ല."
ഞാനത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ ഒന്ന് മിന്നുന്നത് കണ്ടു.
"ഞാൻ പൊയ്ക്കോട്ടേ, ഇപ്പോൾ ഒരു ബസ് ഉണ്ട്.."
"ഞാൻ വീട്ടിൽ വിടാം.." അയാൾ പറഞ്ഞു.
"വേണ്ട, അതിന്റെ ആവശ്യമൊന്നുമില്ല, ഐ ആം ഓക്കേ നൗ."
"എങ്കിപ്പിന്നെ നീ ഈ കൊച്ചിനെ ബസ് കേറ്റി വിട്ടിട്ട് വാ.." ഉമ്മ പറഞ്ഞു.
"വേണ്ട ഞാൻ പൊയ്ക്കോളാം.." ഞാൻ പറയുമ്പോളേക്കും അയാൾ 'പോയിട്ട് വരാമെന്ന്' പറഞ്ഞു. 
സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അയാൾ പറഞ്ഞു, 
"ബാഗ് ഞാൻ വയ്ക്കാം.."
"വേണ്ട, ഇതിൽ ഒന്നുമില്ല കുടയും ഒന്ന് രണ്ട് ബുക്കുകളും മാത്രേ ഉള്ളു."
"അതിനാണോ ഇത്ര വല്യ ബാഗ്.."
ഞാൻ ചിരിച്ചതേയുള്ളു. 
"കൊറോണ ആയത് നന്നായി അല്ലെ..?"
"ഏഹ്..?"
"അല്ല, നോർമൽ സീസൺ ആയിരുന്നെങ്കിൽ വേറെ ആരെങ്കിലും രക്തം തരാൻ  വരുമായിരുന്നല്ലോ. ഇതിപ്പോ ഇങ്ങനെ വൈറസ് ആയത് കൊണ്ടല്ലേ തന്നെ വീണ്ടും കണ്ടത്.."
"ആ അങ്ങനെ.."
സ്റ്റാൻഡിലെത്തി, എന്റെ ബസ് കിടക്കുന്നുണ്ട് 
"പോട്ടെ.." ഞാൻ യാത്ര പറഞ്ഞു.
"അതേ, ഞാൻ വീട്ടിലേക്ക് ഒന്നുകൂടി വരട്ടെ..?"
"എന്തിന്.."?
"ഒന്നുകൂടി പെണ്ണ് കാണാൻ.. "
"ഏഹ്..?"
എന്റെ മുഖം ഞാൻ അറിയാതെ തന്നെ ചുവക്കുന്നുണ്ടായിരുന്നു. 
"ഞാൻ പോട്ടെ.."
"നമ്പർ.." 
"ഇയാൾ പിന്നെ നേരത്തെ ആരുടെ നമ്പറിലാ വിളിച്ചേ?" ബസിൽ കയറുന്നതിനിടക്കാണ് ഞാനത് ചോദിച്ചത്. 
സൈഡ് സീറ്റ് കിട്ടി, ബസ്‌ എടുത്തു, തിരിഞ്ഞു നോക്കുമ്പോളും അയാൾ  അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. 
പെട്ടെന്ന് ഫോൺ ബെല്ലടിച്ചു.
"ഹലോ.."
"ഞാനാണ് ഷമീർ.."
"ആ, എന്താ.."
"ഈ നമ്പറിൽ വാട്സ്ആപ്പ് ഇല്ലേ."
"ഇല്ല.."
"അപ്പോൾ വാട്സ്ആപ്പ് നമ്പർ.."
"വീട്ടിലേക്ക് വരുന്നു എന്നല്ലേ പറഞ്ഞത്.."
"ഉം.. "
"അപ്പോൾ തരാം.."
ഞാൻ ഫോൺ വച്ചു.
നാണം വന്നത് ഞാൻ ഒരു ചുമയിൽ ഒതുക്കാൻ ശ്രമിച്ചു. 
അടുത്തിരുന്നയാൾ എന്നെ ഒന്ന് നോക്കി. 
ഈ ചുമ കൊറോണയല്ല മാഷെ, ഞാൻ മനസ്സിലൊന്നു ചിരിച്ചു.
ഉള്ളിലെവിടെയോ പ്രണയത്തിന്റെ വൈറസ് പടരാൻ  തുടങ്ങിയിരുന്നു


2020, ഫെബ്രുവരി 23, ഞായറാഴ്‌ച

കൽപ്പടവുകളിലെ വയസ്സൻ കാറ്റ്


കൽപ്പടവുകളിലെ വയസ്സൻ കാറ്റ് 

"ചേച്ചിക്ക് നാണമില്ലേ..? അതും ഈ പ്രായത്തിൽ.. നാട്ടുകാർ എന്ത് വിചാരിക്കും?", അരുണിന്റെ ശബ്ദം ഉയർന്നു.
അനിയൻ ചേച്ചിയോട് ചോദിക്കുന്ന ചോദ്യം, പ്രിയ ഒന്നും മിണ്ടിയില്ല.
"കല്യാണം പോലും, അതും ഈ അമ്പതാമത്തെ വയസ്സിൽ.. ചേച്ചി ഓക്ലൻഡിൽ ആയിരുന്നപ്പോൾ ഏതെങ്കിലും ഒരാളെ കണ്ടുമുട്ടാൻ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്.. പക്ഷെ, ഇപ്പോൾ.. ഇത് ഞാൻ സമ്മതിക്കില്ല."
"ഏട്ടാ, ചേച്ചിയോട് ഇങ്ങനെയാണോ സംസാരിക്കുന്നത്?.." ഹേമ ഭർത്താവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
"പിന്നെ..? നീ കേട്ടില്ലേ? കല്യാണം പോലും.. അയാൾ സ്വത്തിനു വേണ്ടിയായിരിക്കും.."
പ്രിയ സോഫയിൽ നിന്നെണീറ്റു.
"അരുൺ, ഞാനിത് നിന്നോട് അനുവാദം ചൊദിച്ചതല്ല, നിന്നോട് പറയണം എന്ന് തോന്നി അത്രമാത്രം, ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആളിനോടൊപ്പം ബാക്കിയുള്ള കാലം ജീവിക്കാൻ പോകുന്നു. നിനക്ക് താല്പര്യമുണ്ടെങ്കിൽ സഹകരിക്കാം, ഇല്ലെങ്കിൽ നിന്റെയിഷ്ടം.."
പ്രിയ ഒന്ന് നിറുത്തി, "പിന്നെ സ്വത്തിന്റെ കാര്യം, അതിന്റെ മുക്കാൽ പങ്കും നിന്റെ കുട്ടികളുടെ പേരിലാണ്. സമയമാകുമ്പോൾ വക്കീൽ പേപ്പർ നിന്റെ കയ്യിൽ തരും. അത് കൊണ്ട് അതിന്റെ കാര്യത്തിൽ നീ ടെൻഷനടിക്കണ്ട."
അരുണിനൊന്നും പറയാനില്ല എന്ന് തോന്നിയപ്പോൾ പ്രിയ പുറത്തേക്ക് നടന്നു.
"ഏട്ടാ, നമ്മളെപ്പോഴെങ്കിലും ചേച്ചിയുടെ മനസ്സ് കാണാൻ ശ്രമിച്ചിട്ടുണ്ടോ? ഇത്രേം കാലം ചേച്ചി കാത്തിരുന്നത് ആ ആളിന് വേണ്ടിയാണെങ്കിലോ..?" ഹേമയുടെ ചോദ്യത്തിന് അരുണിന് മറുപടിയുണ്ടായില്ല.
***

മനോജിന്റെ വീട്ടിലും മറിച്ചായിരുന്നില്ല. 
"അച്ഛനിതെന്ത് ഭാവിച്ചാണ്?... ഞാൻ എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും..?" ഹരി ശബ്ദമുയർത്തിതന്നെ സംസാരിച്ചു. 
"ഹരി, അച്ഛനോടാണ് സംസാരിക്കുന്നതെന്ന് ഓർമ്മ വേണം.. " ഉണ്ണി ഹരിയെ ശാസിച്ചു. 
"ഉണ്ണീ, അവൻ പറയട്ടെ.." മനോജ് അനിയനെ തടഞ്ഞു. 
"കൊച്ചച്ഛ, ഇതിപ്പോ ഞാൻ എന്താ പറയേണ്ടത്.. നാളെയിത് നാട്ടുകാർ പറഞ്ഞു കളിയാക്കില്ലേ.. നിന്റെ അച്ഛന് വയസ്സാം കാലത്ത് എന്തിന്റെ കേടാ എന്ന് ചോദിക്കില്ലേ..?"
ഹരി ഉണ്ണിയോട് ചോദിച്ചു.
"ഹരി, നിനക്ക് നിന്റെ അച്ഛനാണോ നാട്ടുകാരനോ വലുത്..?" ഉണ്ണിയുടെ ചോദ്യത്തിന് മുന്നിൽ ഹരി ഒന്ന് പതറി. 
"അത് പിന്നെ... കൊച്ചച്ചൻ പറയ്, ഞാൻ എന്താ ചെയ്യേണ്ടത്? ആ സ്ത്രീ സ്വത്തിനു വേണ്ടിയല്ല എന്നെന്താണുറപ്പ്‌?"
"അച്ഛാ, എനിക്കിപ്പോഴും മനസ്സിലാകാത്തത് ഒന്നേയുള്ളു, എന്തിനാ ഇപ്പോൾ..? വേണമെങ്കിൽ 'അമ്മ പോയ സമയത്ത് ആകാമായിരുന്നില്ലേ..?"
മനോജ് ഒന്നും പറയാതെ മുറി വിട്ടു. 
ഏട്ടൻ ഇറങ്ങിപ്പോയ ദിശയിലേക്ക് ഉണ്ണി അൽപ്പനേരം നോക്കിയിരുന്നു. 
"ഏട്ടാ, മോളെയൊന്നു പിടിച്ചേ... ഞാൻ കുളിച്ചിട്ടു വരാം.." സിനി കുഞ്ഞു റിന്നയെ ഹരിയെ ഏൽപ്പിച്ചു. 
ഹരി കുഞ്ഞിനെ താലോലിക്കാൻ തുടങ്ങി. 
"ഹരീ.."
ഹരി കൊച്ചച്ചന്റെ മുഖത്തേക്ക് നോക്കി.
"നീ ചോദിച്ചില്ലേ ഏട്ടനോട്..? അമ്മ പോയ സമയത്ത് പാടില്ലായിരുന്നു എന്ന്..? ശരിയാണ്. ഏട്ടന് ആ സമയം മറ്റൊരു വിവാഹം കഴിക്കാമായിരുന്നു, പക്ഷെ, അന്ന് ഏട്ടൻ ചിന്തിച്ചത് നീ ഒരു കരയ്‌ക്കെത്തട്ടെ എന്നാണ്. പിന്നെ സ്വത്തിന്റെ കാര്യം, ഏട്ടനുള്ളതെല്ലാം എന്നേ നിന്റെപേരിൽ എഴുതിക്കഴിഞ്ഞു."
ഉണ്ണി എഴുന്നേറ്റു അയാൾക്കിനി ഒന്നും പറയാനില്ലായിരുന്നു. 
***

പ്രിയയുടെയും മനോജിന്റെയും ഒന്ന് രണ്ടു സുഹൃത്തുക്കളും ഉണ്ണിയുമല്ലാതെ മറ്റാരുമുണ്ടായില്ല ചടങ്ങിന്. 
രജിസ്റ്ററിൽ ഒപ്പുവച്ചിട്ട് പ്രിയ മനോജിനെ നോക്കി പുഞ്ചിരിച്ചു. 
"എങ്ങോട്ടാ, ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ടെന്നു കേട്ടു..?" ഉണ്ണി ചോദിച്ചു. 
"ചന്ദ്രോദയ മന്ദിർ.." മനോജ് ചിരിച്ചു. 
***
ചുവന്ന സാരിയിൽ പ്രിയ സുന്ദരിയായിരുന്നു, നരവീണ മുടിയിഴകൾക്കുമീതെ തെളിഞ്ഞു നിൽക്കുന്ന സിന്ദൂരം. 
അയാൾ കണ്ണിമയ്ക്കാതെ അവളെ നോക്കി. 
ചന്ദ്രോദയ മന്ദിറിന്റെ കൽപ്പടവുകളിൽ ഇരിക്കുകയായിരുന്നു അവർ. ഇരുപത്തൊന്നു വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ വീണ്ടും. ഇത്തവണ കാർവാ ചൗത്തിനു അധികം ആരവങ്ങളുണ്ടായിരുന്നില്ല. 
"മാറിപ്പോയി അല്ലെ എല്ലാം..?"
"ഉം.."
"ഏട്ടാ.."
"ഉം..?"
"ദേഷ്യമുണ്ടോ എന്നോട്..?"
"ഉണ്ട്.."
"ശരിക്കും..?"
"ഉം.. ശരിക്കും.."
"എന്തിനാ ദേഷ്യം..?" 
"എന്റെ ജീവിതത്തിലേക്ക് താമസിച്ചു കടന്നു വന്നതിന്.. നീണ്ട ഇരുപത്തേഴു വർഷങ്ങൾ....അല്ലെങ്കിലും വലിയ അനുഗ്രഹങ്ങൾ നമ്മിൽ വൈകിയല്ലേ വരുള്ളൂ.. " അയാൾ നിശ്വസിച്ചു 
പ്രിയയുടെ കണ്ണുകൾ നിറഞ്ഞു. 
"അതിനെന്താ... ഇനി ഞാൻ ഉണ്ടാകുമല്ലോ കൂടെ.."
അയാൾ അവളുടെ കൈവിരലുകൾ കോർത്തുപിടിച്ചു. 
"പോണ്ടേ?"
"ദേ.. ആ ചെരാതുകൾ കത്തി തീരുമ്പോൾ പോകാം... " 
അവൾ നദിയിൽ ഒഴുകി നടക്കുന്ന ചെരാതുകൾ ചൂണ്ടിക്കാട്ടി. 
ഒഴുകിപ്പോകുന്ന ചെരാതുകൾ അവളുടെ കണ്ണുകളിൽ തിളങ്ങി.
"നീ എന്താ പ്രാർഥിച്ചത്?"
"ഏട്ടൻ എപ്പോഴും സന്തോഷമായിരിക്കാൻ.."
അവളുടെ വിരലുകൾ അയാൾ ഒന്നുകൂടി കോർത്തുപിടിച്ചു. 
ചെരാതുകൾ ഒഴുകിപ്പോയപ്പോഴേക്കും അവർ അവിടെ നിന്നും എഴുന്നേറ്റു നടന്നു. 

അവർക്ക് പുറകിൽ കർപ്പൂരത്തിന്റെ  മണവുമായി വന്ന വയസ്സൻ കാറ്റ് കൽപ്പടവുകളോട് സന്തോഷം പങ്കിട്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.