കർക്കിടകം
രാവിലെ കല്യാണത്തിന് പോകാൻ റെഡി ആയി ഇറങ്ങിയപ്പോഴാണ് കെട്ടിയോന്റെ വക ഒരു ഡയലോഗ്.
"ഡി കണ്ണാടി, നല്ല ഭംഗിയുണ്ടല്ലോ കാണാൻ.. പക്ഷെ, മജന്റ ലിപ്സ്റ്റിക്ക് ആണ് കുറച്ചു കൂടി ചേരുന്നത്, അത് ഇടാത്തതെന്താ....?"
"അത് തീർന്നു ചാച്ചുവേ......."
കയ്യിൽ പൈസ ഇല്ല വാങ്ങിത്തരണം എന്ന എന്റെ ഡയലോഗ് വരുന്നതിന് മുന്നേ..
"നീ വാ, വണ്ടിയിൽ എണ്ണയടിക്കാൻ ആകെ അഞ്ഞൂറ് രൂപയേ ഉള്ളൂ..." എന്ന വാക്യം പറഞ്ഞെന്റെ വായ അടപ്പിച്ചത്.
അങ്ങനെ അഞ്ഞൂറ് രൂപക്ക് പെട്രോളുമടിച്ച് നമ്മൾ കല്യാണം കൂടാൻ പോയി.
കല്യാണമൊക്കെ കൂടി, വയർ മൊത്തം നിറഞ്ഞില്ലെങ്കിലും അത്യാവശ്യമൊക്കെ നിറച്ച് പെരുമഴയത്ത് ഞങ്ങൾ മടങ്ങിയെത്തി.
രാത്രി,
പ്രണയാതുരയായി കിടക്കുന്ന എന്നോട് ചേർന്ന് കിടന്ന് കെട്ടിയോന്റെ അടുത്ത ഡയലോഗ്..
"നിന്റെ മുടി എന്ത് വാട്ട നാറ്റമാടി..."
എന്റെ പ്രണയമൊക്കെ അതും കേട്ട് വന്ന വഴിക്ക് തിരിഞ്ഞോടി.
"ചില ദിവസം നിന്റെ മുടി എന്ത് മണമാണെന്നറിയോ...? നല്ല ബ്ലൂബെറിയുടെയും ചന്ദനത്തിന്റെയുമൊക്കെ... സൂപ്പർ മണമാ അത്... നീ ആ ഷാമ്പു തേക്കാത്തതെന്താ...?"
"ചാച്ചുവേ... തല മണക്കാനുള്ള സാധനങ്ങളൊക്കെ തീർന്നു. വാങ്ങാനാണെങ്കിൽ..."
എന്നെ പറഞ്ഞു തീർക്കാൻ പുള്ളി സമ്മതിച്ചില്ല,
"ഓ സാരമില്ലാടി, നിന്റെ മുടിക്ക് ഈ മണമൊക്കെ ധാരാളം...."
അതും പറഞ്ഞ് കെട്ടിയോൻ ഒന്നുകൂടി ചേർന്നുകിടന്നു.
അതെ.. ഇതൊക്കെത്തന്നെ ധാരാളം.
കർക്കിടകം 'പഞ്ഞമാസം' മാത്രമല്ല എനിക്ക് 'പന്നമാസം' കൂടിയാണ്.
Nb:- ഈ പോട്ടം വേറൊരു കല്യാണത്തിന് പോയപ്പം എടുത്തത്.