2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

സിക്സർ

 സിക്സർ


കോടതി വരാന്തയിൽ നിന്നിറങ്ങുമ്പോൾ ആരാധ്യ നന്നേ ക്ഷീണിച്ചിരുന്നു. 
വാദങ്ങൾ, പ്രതിവാദങ്ങൾ..
"അക്കോർഡിങ് ടു ദി വിറ്റ്നസ്, ആരാധ്യ ഡിപ്രെഷൻ ഗുളികകൾ കഴിച്ചിരുന്നു. അഡിക്ട് ആയിരുന്നു. ഇങ്ങനെ മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരാൾക്കൊപ്പം എന്റെ കക്ഷി തുടർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ആയതിനാൽ കോടതി ഇവർ രണ്ട് പേരെയും പിരിഞ്ഞുജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു."
"കൗൺസിലിംഗിന് ശേഷവും ഇരുവർക്കും തുടർന്ന് ജീവിക്കാൻ താല്പര്യമില്ലാത്ത പ്രകാരം, കേസ് നമ്പർ 108/2020 ലെ ഇരുകക്ഷികളായ മിസ് ആരാധ്യ ഉണ്ണിക്കൃഷ്ണനെയും മിസ്റ്റർ ആനന്ദ് പവിത്രനെയും പിരിഞ്ഞു ജീവിക്കാൻ ഈ കോടതി അനുവദിക്കുന്നു. ടി കക്ഷികൾ 19.09.2020 മുതൽ നിയമപ്രകാരം വിവാഹിതരല്ല എന്നറിയിക്കുന്നു."
ആരാധ്യ മറുത്തൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മാനസിക രോഗി എന്നൊരു പേര് കൂടി ചാർത്തിക്കിട്ടി. 
ആരാധ്യ ദീർഘമായി ഒന്ന് ശ്വാസമെടുത്തു. വല്ലാത്തൊരു ഉന്മേഷം, പ്രാണവായു തിരികെ കിട്ടിയത് പോലെ.
സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ അയാൾ പിന്നിൽ വന്നൊന്ന് പുഞ്ചിരിച്ചു. അവൾ ആ പുഞ്ചിരിക്ക് മറുപടി നൽകി. 
നഗരത്തിലേക്ക് കടക്കുമ്പോൾ ആകാശം ചുവന്നിരുന്നു. അവൾ അന്നാണ് ഒരുപാട് നാളുകൾക്ക് ശേഷം ആകാശം വ്യക്തമായി ശ്രദ്ധിക്കുന്നത്, നടവഴിയിൽ ചുവന്ന ചായത്തിൽ വെള്ളിനിലാവ് പൂശിയിട്ട് ചന്ദ്രൻ ചിരിച്ചുകൊണ്ട് മാറിനിൽക്കുന്നു, അടുത്തായി ചെറിയൊരു നക്ഷത്രക്കുഞ്ഞും. 

സിഗ്നലിനടുത്തെത്തിയപ്പോൾ ഗൃഹോപകരണങ്ങൾ വിൽക്കുന്ന കടയിലെ വലിയ സ്‌ക്രീനിൽ ധോണി സിക്സർ പറത്തുന്നു. 
ആരാധ്യ അറിയാതെ കയ്യടിച്ചു, 
'സിക്സർ'

അവളുടെ ഉച്ചത്തിലുള്ള  അട്ടഹാസം കേട്ടിട്ടാകണം അടുത്ത് നിറുത്തിയിട്ടിരുന്ന ബസ്സിൽ നിന്നും മാസ്കിനുള്ളിലെ രണ്ടുമൂന്നു മുഖങ്ങൾ എത്തിനോക്കി. 
ഭാഗ്യം, മാസ്കിനൊപ്പം ഹെൽമറ്റും വച്ചിരിക്കുന്നത് ഗുണമായി. 

ചുവന്ന വെളിച്ചം മഞ്ഞയിലേക്കും പിന്നെ പച്ചയിലേക്കും വഴിമാറി. വാഹനങ്ങളുടെ ഇരമ്പലുകൾക്കൊപ്പം അവളുടെ മനസ്സിൽ മറ്റൊരു ഇരമ്പലുയർന്നു. 

കലിംഗ സ്റ്റേഡിയത്തിൽ നിന്നും കാണികളുടെ ഇരമ്പൽ.. 
എല്ലാവർക്കും  ഒരേ ശബ്ദം... 
ആരാധ്യ... ആരാധ്യ.. 
അണ്ടർ 19 വിമൻസ് ക്രിക്കെറ്റ് മാച്ച് നടക്കുന്നു, ബാറ്റ് കയ്യിലെടുത്ത് ആരാധ്യ ക്രീസിലേക്ക് നടന്നു, 
വ്യക്തമായി കമന്ററി കേൾക്കുന്നുണ്ട്, 
"ഹിയർ കംസ് ദി മോസ്റ്റ് അവൈറ്റഡ് ബാറ്റ്സ്മാൻ, മിസ് ആരാധ്യാ ഉണ്ണികൃഷ്ണൻ.. ആൻഡ് ഇട്സ് ഗോയിങ് ടു ബി എ ടഫ് ടൈം, ഐ തിങ്ക് ടെസ്സി പീറ്റർ ഈസ് റെഡി ടു ബൗൾ. വി വിൽ സീ ദി ടേണിങ് പോയ്ന്റ്സ് ഓഫ് ദി മാച്ച് വിത്തിൻ ഫ്യു മിനുട്സ്."
മെക്സിക്കോ ജേഴ്സിയണിഞ്ഞ ടെസ്സ പീറ്റർ ഒരു കൊല്ലുന്ന ചിരിയോടെ നിൽക്കുന്നുണ്ട്. 
പതിനൊന്നാം ഓവറിലെ ആദ്യ ബാൾ. 
കാണികൾ നിശ്ശബ്ദരാണ്. 
ആരാധ്യയുടെ കണ്ണുകൾ ബോളിൽ മാത്രം പതിഞ്ഞു
മനസ് കണക്കുകൂട്ടാൻ തുടങ്ങി. ബാളിൽ പ്രയോഗിക്കുന്ന ബലം, കാറ്റിന്റെ ദിശ, ബോളിന്റെ വേഗം.. 
കാണികളിൽ നിന്ന് ആരവമുയർന്നു. 
"സിക്സർ...!!!!"
***
"എന്തൊക്കെ ആണെന്ന് പറഞ്ഞാലും പെണ്മക്കൾ ബാധ്യത തന്നെയാണ് ആരൂ.."
ഞാൻ തെല്ലൊരു ആശ്ചര്യത്തോടെയാണ് മാമനെ നോക്കിയത്. 
"ബാധ്യത?"
"അതെ, ബാധ്യത, നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും നീ ഒരു ബാധ്യത തന്നെയാണ്.."
മാമൻ തീർത്തു പറഞ്ഞു. 
ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി, അച്ഛൻ ദയനീയമായ ഭാവത്തിൽ നിൽക്കുകയാണ്. അച്ഛനെന്ത് പറയാനാണ്..  
മാമൻ അച്ഛന് നേരെ തിരിഞ്ഞു,
"നീയാണ് ഇവളെ ഇത്രേം വഷളാക്കിയത്.. അമ്മയില്ലാത്ത കുട്ടിയല്ലേ എന്ന് വിചാരിച്ച ഇത്രേം ക്ഷമിക്കുന്നത്.. അവളുപോയ അന്നേ നിങ്ങളെ ഇറക്കിവിടണമായിരുന്നു. അവളുടെ സർവ്വ തോന്നിവാസങ്ങളും നിങ്ങൾ വളം വച്ച് കൊടുക്കുന്നുണ്ടല്ലോ.. നേരം വെളുക്കുമ്പോൾ ഒരു ബാറ്റുമായി ഇറങ്ങും.. "
"മാമനെന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയ്.. ചുമ്മാ  അച്ഛനെ ചീത്ത വിളിക്കാതെ.. "
ആരാധ്യ ഇടക്ക് കയറി..
കണ്ണുപൊട്ടുന്ന പോലെ ഒരടിയാണ് മുഖത്തു വീണത്.. 
"നീ എന്നോട് സംസാരിക്കാറായോ..?" 
അച്ഛൻ തടുക്കാൻ വന്നു, 
ആ സംഭവം കഴിഞ്ഞ് കൃത്യം പതിമൂന്നു ദിവസമായപ്പോളേക്കും അച്ഛൻ  പോയി, 
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. 
വിവാഹം. 
ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഷോകേസിൽ ഇരുന്ന കുറെ ട്രോഫികളും മെഡലുകളും അലറിവിളിച്ചുകരഞ്ഞു. 
അവളിറങ്ങുമ്പോൾ യാത്രയാക്കാൻ ഉറ്റവരായി അവ മാത്രമേ ഉണ്ടായിരുന്നുള്ളു. 
***
 സിഗ്നൽ വിട്ട് മുന്നിലേക്ക് കയറുമ്പോൾ അവൾക്ക് താനൊരു കരടിക്കുഞ്ഞാണെന്ന് തോന്നി. പോകുന്നിടത്തേക്കോ നിന്നിടത്തേക്കോ തിരികെ ചെല്ലനാവാത്ത വിധം പെട്ടുപോയ ഒരു കരടിക്കുഞ്ഞു. 
ബംബി സിൻഡ്രോം ബാധിച്ച കരടിക്കുഞ്ഞു. 
അടുത്ത കവലയിലേക്ക് തിരിയുമ്പോൾ വഴിയരികിലെ വീട്ടിൽ നിന്ന് അടുത്ത ആരവം കേട്ടു. 
വീണ്ടും സിക്സ് ആയിരിക്കും, അല്ലെങ്കിൽ കളി ജയിച്ചിട്ടുണ്ടാകും. 
അവൾ സ്കൂട്ടർ അരികിലേക്ക് നിറുത്തി കാതോർത്തു.
അതെ, ചെന്നൈ ജയിച്ചിരിക്കുന്നു. 
അവളൊരു ആവേശത്തോടെ വണ്ടിയെടുത്തു. 
സമയം കഴിയും തോറും അൽപ്പം മുൻപ് ഭർത്താവുമായി പിരിഞ്ഞ ആരാധ്യ ക്രിക്കറ്റ് ബാറ്റുമേന്തി നിൽക്കുന്ന പഴയ ആരാധ്യയായി. 
ഇത്തവണ നോർത്ത് കൊറിയയ്‌ക്കെതിരെയായിരുന്നു.
ആരാധ്യ ക്രീസിലേക്കിറങ്ങിയതും ചാറി നിന്നിരുന്ന മഴ ശക്തി പ്രാപിച്ചു, 
ആദ്യത്തെ ബോൾ ഫോർ. 
രണ്ടാമത്തെ ബോൾ....
അപ്പോഴേക്കും മഴ അതിന്റെ പൂർണ്ണ ശക്തിയിൽ ചൊരിയാൻ തുടങ്ങി. 
"ദി മാച്ച് ഹാസ് ബീൻ ക്യാൻസൽഡ് ഡ്യൂ ടു...."

കോരിച്ചൊരിയുന്ന മഴ. ആരാധ്യ മുന്നിൽ മഞ്ഞ നിറത്തിലുള്ള രണ്ട് ബോളുകൾ കാണുന്നുണ്ട്. 
മനസ്സ് കണക്കുകൂട്ടാൻ തുടങ്ങി...
വേഗം, തീവ്രത, മഴയുടെ ശക്തി.. 
രണ്ടാമത്തെ ബോൾ.. 
ആരാധ്യ നനയുന്നുണ്ട്, ചൂടുള്ള മഴ, ചുവന്ന നിറത്തിൽ ഒഴുകിപ്പരക്കുന്നു. 
കാണികൾ ഓടിക്കൂടുന്നുണ്ട്.. 
ആരൊക്കെയോ അവളെ തട്ടി വിളിക്കുന്നുണ്ട്...
കാണികൾ ആരവം മുഴക്കുന്നു.. 
"ആംബുലൻസ്... പോലീസ്.. ആക്‌സിഡന്റ്...."
ആരാധ്യ രണ്ടാമത്തെ ബോൾ പോയ  വഴി നോക്കുകയായിരുന്നു.. 
അതെ, സിക്സർ..
സിക്സർ തന്നെ. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ